കഴിഞ്ഞ ഏഴെട്ടു വർഷത്തിനിടെ രണ്ടു പാർട്ടികളിലായി രാഷ്ട്രീയഭാരം ചുമലിലേറ്റിയ അനുഭവമുള്ള ഒരു ചെറുപ്പക്കാരൻ! പഞ്ചായത്തു തെരഞ്ഞെടുപ്പിൽ മത്സരിച്ച് രാഷ്ട്രീയപ്പോരിന്റെ എരിവും പുളിയുമറിഞ്ഞയാൾ. എട്ടുവർഷമായി നാട്ടിലെ രാഷ്ട്രീയം തലനാരിഴകീറി നെല്ലും പതിരും
തിരിയുന്നയാൾ.
ഇങ്ങനെയൊക്കെ രാഷ്ട്രീയം തലയിൽ കയറിയ ഒരു കൊട്ടാരക്കരക്കാരൻ ഒരു പൊളിറ്റിക്കൽ സറ്റയർ എഴുതി സംവിധാനം ചെയ്യാനൊരുന്പെട്ടാൽ കുറ്റം പറയാനാവില്ല. ആ സിനിമയ്ക്കു പേര് മലയാളത്തിലെ എക്കാലത്തെയും ലക്ഷണയുക്തമായ പൊളിറ്റിക്കൽ സറ്റയർ ‘സന്ദേശ’ത്തിൽ നിന്നായാലോ. സംഗതി ജോർ! അങ്ങനെ ടൈറ്റിൽ വന്നു - ഒരു താത്വിക അവലോകനം!
ശങ്കരാടിയുടെ മുഖം
സജീവമായ ഓർമകളുടെ ‘അന്തർധാരകൾ’ ശങ്കരാടിച്ചേട്ടനിലേക്ക് എത്തിയെങ്കിൽ ഒരു കാര്യം കൂടി പറയാം. അഖിൽ മാരാർ എന്ന ആ ചെറുപ്പക്കാരൻ ശങ്കരാടിയുടെ മുഖമുള്ള തന്റെ സിനിമയുടെ ആദ്യപോസ്റ്റർ ജനസമക്ഷമെത്തിച്ചത് സന്ദേശത്തിന്റെ സൃഷ്ടാക്കളെ - സത്യൻ അന്തിക്കാടിനെയും ശ്രീനിവാസനെയും - ഫോണിൽ വിളിച്ച് അനുഗ്രഹം തേടിയ ശേഷമാണ്.
രണ്ടാം സന്ദേശമെന്നോ അതുക്കും മേലെയെന്നോ പ്രതീക്ഷിക്കാവുന്ന ഈ സിനിമ നിർമിച്ചതു മറ്റൊരു കൊട്ടാരക്കരക്കാരൻ, ഡോ.ഗിവർഗീസ് യോഹന്നാൻ. അങ്ങനെ അഖിലിന്റെ ആദ്യ സിനിമയുണ്ടായി.
മലയാളികളുടെ സിനിമ
നിർമാതാവിനോട് അഖിൽ ആദ്യം പറഞ്ഞതു മറ്റൊരു കഥയായിരുന്നു. പക്ഷേ, രണ്ടു തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ നിന്നിരുന്ന കാലത്താണ് അഖിൽ കഥ പറയാൻ പോയത്. തെരഞ്ഞെടുപ്പു ചൂടിൽ ഉരുകിയ കേരളത്തെ തണുപ്പിക്കാൻ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം തന്നെ വേണമെന്നു തോന്നി.
പഞ്ചവടിപ്പാലം, സന്ദേശം എന്നിവ പോലെ മലയാളികൾ ഇഷ്ടപ്പെടുന്ന, മലയാളികളെ ആകർഷിക്കുന്ന, അവർക്ക് ഒപ്പം നിൽക്കുന്ന വിഷയങ്ങളെ ബന്ധിപ്പിക്കുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ ഇവിടെ വിരളമായേ സംഭവിക്കുന്നുള്ളൂ എന്നും അഖിലിനു തോന്നി. അത്തരം ചിന്തകളും തുടർന്നുള്ള എഴുത്തും ഒരു താത്വിക അവലോകനത്തിലെത്തിച്ചു.
കോണ്ട്രാക്ടറും തൊഴിൽരഹിതനും
ഒരു കുടുംബത്തിലെ രണ്ടു ചെറുപ്പക്കാരിലൂടെയാണു സന്ദേശം പറഞ്ഞിരിക്കുന്നത്. ഇവിടെ കഥ പറയാൻ അഖിൽ രണ്ടുപേരെ കണ്ടെത്തി. ഒരാൾ ഒരു ചെറുപ്പക്കാരൻ. തൊഴിലവസരങ്ങൾ കുറവായ ഇക്കാലത്തു നിരന്തരം പിഎസ്സി എഴുതുന്ന ഒരാൾ. രണ്ടാമൻ ഒരു കോണ്ട്രാക്ടർ. ഗവണ്മെന്റ് കൃത്യമായ ഫണ്ട് കൊടുക്കാത്തതുകൊണ്ടും രാഷ്ട്രീയ പാർട്ടികളുടെ പിരിവുകൊണ്ടും പല ബിസിനസുകളും ചെയ്തു ജീവിതം തകർന്നു പോയ ഒരു പ്രവാസി.
ഇവരുടെ ജീവിതത്തിൽ ഒരു ദിവസം സംഭവിക്കുന്ന ഒരു വിഷയത്തിലൂന്നി നിൽക്കുന്ന കഥയെ ഒരു നാട്ടുകവലയിലെ വിവിധ രാഷ്്ട്രീയപാർട്ടികൾക്കിടയിലെത്തിച്ച് അതിനുള്ളിൽ നിന്ന് പല കാര്യങ്ങളും പറയുന്ന സിനിമ. കോണ്ട്രാക്ടറായി ജോജു ജോർജും തൊഴിൽരഹിതനായി നിരഞ്ജും സ്ക്രീനിലെത്തുന്നു.
അതുതാനല്ലയോ ഇത്!
ഒരു രാഷ്ട്രീയ പാർട്ടിയെയും അനുകൂലിക്കാതെ എല്ലാവർക്കും ആവശ്യത്തിനു കൊട്ടു കൊടുത്താണ് സിനിമ ചെയ്തതെന്ന് അഖിൽ. ആർക്കും മുറിവേൽക്കാതെ എല്ലാവർക്കും തമാശരൂപേണ ആസ്വദിക്കാവുന്ന രസകരമായ രീതിയിൽ. രാഷ്ട്രീയ പാർട്ടികളെ നേരിട്ടു പരാമർശിക്കുന്നില്ല. അതുതാനല്ലയോ ഇത് എന്ന ആശങ്ക ജനിപ്പിക്കുംവിധമാണ് പാർട്ടികളെ കൊണ്ടുവരുന്നത്.
കെഡിപി, കെജെപി, ആർഡിപി എന്നിവയാണ് ഇതിലെ രാഷ്ട്രീയ പാർട്ടികൾ. ഇവരുടെയൊക്കെ പ്രതിനിധികളായി കളത്തിലിറങ്ങുന്നത് അജുവർഗീസ് - ഷമ്മി തിലകൻ, ജയകൃഷ്ണൻ - നന്ദനുണ്ണി, മനുരാജ് - സജി വെഞ്ഞാറമൂട് കോംബിനേഷനുകൾ. നിലവിലെ രാഷ്ട്രീയ പാർട്ടികളുടെ കൊള്ളരുതായ്മകൾ കാണിക്കുന്നതിനൊപ്പം എന്താണു ശരിയുടെ രാഷ്ട്രീയം, എന്താണു ജനപക്ഷത്തു നിന്നുള്ള ചിന്തകൾ എന്നതും സിനിമ പറയുന്നു.
ജോജുവിന്റെ വരവ്
തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ അഭിനയസാധ്യതകളെക്കുറിച്ചോ ആഴത്തിൽ ചിന്തിക്കാതെയാണ് ജോജു ഈ സിനിമയിലേക്കു വന്നതെന്ന് അഖിൽ. ‘ഇതു കൊള്ളാം. സത്യേട്ടന്റെയൊക്കെ ശൈലിയിൽ ട്രീറ്റ് ചെയ്യാൻ പറ്റുന്ന സംഭവമാണ്. എന്റെ കഥാപാത്രത്തിന്റെ കാര്യം വിട്ടേക്കൂ, നീ ബാക്കിഭാഗം നോക്കിക്കോളൂ’ - കഥ കേട്ടപ്പോൾ ജോജു അഖിലിനോടു പറഞ്ഞു.
അടുത്തകാലത്തു ചെയ്ത കഥാപാത്രങ്ങളുമായി മുട്ടാനുള്ള അഭിനയപ്രാധാന്യമൊന്നും ഇതിലെ കഥാപാത്രം ശങ്കറിനില്ലെന്ന് അറിഞ്ഞിട്ടും ഇതൊരു നല്ല സിനിമയാകും എന്ന വിശ്വാസത്തിൽ പല പ്രോജക്ടുകളും മാറ്റിവച്ച് ജോജു അഖിലിന്റെ സെറ്റിലെത്തി. ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയമെന്തെന്നു ജോജുവിലൂടെയാണു പറയുന്നത്.
നിരഞ്ജ്
എസ്ഐ ആകണമെന്ന തീവ്രലക്ഷ്യവുമായി നടക്കുന്ന, എല്ലാവരും നന്ദുവെന്നു വിളിക്കുന്ന നന്ദകുമാറിനായി ഒരു ഫ്രഷ് ഫേസിനെയാണ് അഖിൽ തേടിയത്.
‘ഫൈനൽസ്’ കണ്ടതോടെ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിൽ നല്ല ഔട്ട്പുട്ട് ഉണ്ടെന്നു ബോധ്യമായി. ശ്രദ്ധിക്കപ്പെട്ടുവരുന്ന, അഭിനയശേഷിയുള്ള നിരഞ്ജ് അങ്ങനെ നന്ദുവായി.
എല്ലാവരും കഥാപാത്രങ്ങൾ
സുരാജ് വെഞ്ഞാറമൂടിന്റെ മൂത്ത സഹോദരൻ സജി വെഞ്ഞാറമൂടും കൊട്ടാരക്കര ശ്രീധരൻനായരുടെ ഇളയ മകൾ ശൈലജയുമാണ് കാസ്റ്റിംഗിലെ പുതുമകൾ. ഷമ്മിതിലകൻ, അജുവർഗീസ്, പ്രേംകുമാർ, മാമുക്കോയ, മേജർ രവി, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർക്കു തുല്യപ്രാധാന്യമുള്ള വേഷങ്ങൾ.
‘ഇതിൽ നായകനോ നായികയോ ഇല്ല. ഈ സിനിമയിലെ കഥാപാത്രങ്ങൾ മാത്രമാണ് ഇവരെല്ലാവരും’ - അഖിൽ പറയുന്നു.
ശങ്കർ മഹാദേവൻ
യോഹൻ പ്രൊഡക്ഷൻസ് നിർമിച്ച് മാക്സ് ലാബ് തിയറ്ററുകളിലെത്തിക്കുന്ന ഈ സിനിമയിൽ രണ്ടു പാട്ടുകൾ. ശങ്കർ മഹാദേവൻ പാടിയ ആന പോലൊരു വണ്ടി... എന്ന പാട്ട് എഴുതിയതു മുരുകൻ കാട്ടാക്കട. അതൊരു സറ്റയർ ഗാനമാണ്.
രണ്ടാമത്തെ പാട്ട് പ്യുവർ പൊളിറ്റിക്കലാണ്. കൈതപ്രമാണ് അതെഴുതിയത്. സംഗീതം ഒ.കെ.രവിശങ്കർ. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഷാൻ റഹ്മാൻ. കാമറ വിഷ്ണു നാരായണൻ. എഡിറ്റിംഗ് ലിജോ പോൾ. കോസ്റ്റ്യൂംസ് അരവിന്ദ്. മേക്കപ്പ് ജിത്തു പയ്യന്നൂർ. കലാസംവിധാനം ശ്യാം കാർത്തികേയൻ. സ്റ്റിൽസ് സേതു അതിപ്പിള്ളിൽ.
പ്രതിസന്ധികൾ ഹരമാണ്
നിർമാതാവ് നല്കിയ സമയപരിധിക്കുള്ളിൽ ഷൂട്ടിംഗ് തീർക്കുക എന്നതുമാത്രമായിരുന്നു വെല്ലുവിളിയെന്ന് അഖിൽ.
‘വളരെ ഫ്രീയായി ഒരു കാര്യവും ചെയ്യുന്നത് എനിക്കിഷ്ടമല്ല. പ്രശ്നങ്ങൾ ഉണ്ടാവണം. അതു പരിഹരിച്ചു മുന്നോട്ടുപോകാനാണ് ആഗ്രഹം.
പ്രതിസന്ധികൾ ഹരമാണ്. ടെൻഷന് ലഹരിയാണ്. എന്താണോ ഞാൻ എഴുതിവച്ചത്, എന്താണോ ഞാൻ പറയാനാഗ്രഹിച്ചത് അതു സാധ്യമായി’ - സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെ അഖിൽ മാരാർ പറയുന്നു.
ടി.ജി. ബൈജുനാഥ്