ധന്യഅനന്യ പ്രേക്ഷകമനസുകളില്‍ ഹിറ്റായത് സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയിലെ കോണ്‍സ്റ്റബിള്‍ ജെസിയിലൂടെയാണ്. അതിനുംമുമ്പേ ലാല്ജോസ്ചിത്രം നാല്‍പ്പത്തിയൊന്നിലെ സുമയായി ധന്യ ലക്ഷണയുക്തയായ അഭിനേത്രിയുടെ അടയാളങ്ങള്‍ ചാര്‍ത്തിയിരുന്നു.
കാലടി ശ്രീശങ്കരയില്‍ എംഎ തിയറ്ററിനു പഠിക്കുമ്പോള്‍ സ്വതന്ത്രസിനിമകളില്‍ വേഷമിട്ട് അഭിനയത്തോടു ധന്യ ഇഷ്ടംകൂടി. പിന്നീടു ഗോപന് ചിദംബരന് മാഷിന്റെ തുറമുഖം നാടകത്തിലൂടെ അരങ്ങിലുമെത്തി. 2019 ല്‍, ഫഹദ്ഫാസില്‍ ചിത്രം അതിരനില്‍ ഫീമെയില്‍ നഴ്സ് ലില്ലിയായി കൊമേഴ്സ്യല്‍ സിനിമയില്‍ ധന്യയുടെ അരങ്ങേറ്റം. തരുണ്‍ മൂര്‍ത്തി കഥയെഴുതി സംവിധാനം ചെയ്ത സൈബര്‍ ത്രില്ലര്‍ ‘ഓപ്പറേഷന് ജാവ’യാണ് ധന്യഅനന്യയുടെ പുതിയ സിനിമ.
ജാനകിയാകുമ്പോള്
അയ്യപ്പനും കോശിയും തിയറ്ററുകളിലെത്തിയ സമയത്താണ് തരുണ്‍ മൂര്‍ത്തി ധന്യയെ ഓപ്പറേഷന് ജാവയിലേക്കു വിളിച്ചത്. ‘നാല്പത്തിയൊന്നി’ലെ പെര്‍ഫോമന്‍സും സംവിധായകന്റെ മനസിലുണ്ടായിരുന്നു. ഓപ്പറേഷന് ജാവയില്‍ ധന്യയ്ക്കു വിനായകന്റെ ഭാര്യാവേഷം. കഥാപാത്രം ജാനകി.
ഏതു സമയത്തും ആര്‍ക്കും എവിടെയും സംഭവിക്കാവുന്ന ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രം. ആ കാരക്ടറിന്റെ വേദനയും ഇമോഷനും കേട്ടപ്പോള്‍ ആ ഇമോഷന് ഫീല്‍ ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് ജാനകിയാകാന് തീരുമാനിച്ചത്. ജാനകിയുടെ രൂപത്തിലെത്താന്‍ മൂന്നാല് ആഴ്ചകള്‍ കൊണ്ട് വണ്ണം കൂട്ടേണ്ടി വന്നുവെന്നും ധന്യ പറയുന്നു.
എല്ലാമാണ് കഥ
സിനിമ വാണിജ്യമൊക്കെയാണെങ്കിലും കഥയ്ക്കു മുന്ഗണയുണ്ടാകണമെന്നു ധന്യ. താരങ്ങളല്ല, കഥയാണ് ഓപ്പറേഷന് ജാവയുടെ ഹൈലൈറ്റ്. ഈ സിനിമയുടെ എല്ലാം അതിന്റെ കഥ തന്നെ. സൈബര്‍ സെല്ലില്‍ വരുന്ന കുറേ സംഭവങ്ങളാണ് ഓപ്പറേഷന് ജാവ പറയുന്നത്.
ഓരോ കഥയിലും ഓരോ പ്രശ്നമുണ്ട്. എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ്. അതില്‍ ഒരു കഥയിലെ ഒരു കഥാപാത്രമാണു ജാനകി. വിനായകന്, ഇര്‍ഷാദ്, ബിനു പപ്പു, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരുമായാണ് ധന്യയുടെ സീനുകള്‍. ബാലുവര്‍ഗീസും ലുക്ക്മാനും ഉള്‍പ്പെട്ട സൈബര്‍ ടീം സിനിമയില്‍ ഉടനീളമുണ്ട്.
സംഭവം ലൈവാണ്
ജാനകിയെന്ന വീട്ടമ്മയും ഭര്‍ത്താവും മകളുമുള്പ്പെട്ട അവരുടെ കുടുംബവും നേരിടേണ്ടിവരുന്ന സൈബര്‍ സംബന്ധമായ ചില പ്രശ്നങ്ങളിലൂടെയാണു കഥാഗതി. വളരെ ഉപകാരിയും അതേസമയം നേരെചൊവ്വേ കൈകാര്യം ചെയ്തില്ലെങ്കില്‍ നമ്മളെ പ്രശ്നത്തിലാക്കുകയും ചെയ്യുന്ന സ്വഭാവമാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്ക്കുള്ളത്.
ഓരോ നിമിഷവും സൈബര്‍ വലകളില്‍ കുരുങ്ങി പിടയുന്നവരുടെ എണ്ണം നമ്മള് വിചാരിക്കുന്നതിലുമപ്പുറമാണ്. ചിലര്‍ അതു തുറന്നുപറയുന്നില്ല. അതേക്കുറിച്ചു പറയുന്ന എല്ലാവര്ക്കും പരിഹാരം കിട്ടുന്നുമില്ല. ചിലര്‍ വളരെ പരിതാപകരമായ അവസ്ഥകളിലാഴുന്നു. അതു കുടുംബത്തെ ഒന്നാകെ ബാധിക്കുന്ന വലിയ പ്രശ്നമായി മാറുന്ന കാഴ്ചകളുമുണ്ട്. നമുക്കു ചുറ്റുമുള്ള പലരും നേരിട്ട അനുഭവങ്ങളിലൂടെയാണ് ജാനകി കടന്നുപോകുന്നതെന്നും ധന്യ പറയുന്നു.
ത്രില്ലർ മാത്രമല്ല
സമകാലിക പ്രസക്തിയുള്ള ചില സൈബര്‍ വിഷയങ്ങളാണ് ഓപ്പറേഷന് ജാവ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ആര്‍ക്കും ഏതു പേരിലും അക്കൗണ്ട് തുടങ്ങാവുന്ന സ്ഥിതിയാണ്. ഒരാളുടെ പേരില്‍ മറ്റൊരാള്‍ക്ക് അക്കൗണ്ട് തുടങ്ങാം. അതില്‍ നിന്നു മറ്റു പലര്‍ക്കും സന്ദേശങ്ങളയയ്ക്കാം. അതൊക്കെ ക്രിമിനല്‍ കുറ്റങ്ങളാണ്.
ചിലര്‍ക്കു പിന്നീടു തെറ്റു മനസിലായിട്ടുണ്ടാവും. ചിലര്‍ തെറ്റു മനസിലാക്കാതെ വീണ്ടും വീണ്ടും പെട്ടുപോകുന്നുണ്ടാവും. ഈ സിനിമയിലെ കാഴ്ചകള്‍ ആര്‍ക്കും നിസാരമെന്നു തള്ളാനാവില്ലെന്നും ധന്യ പറയുന്നു. ഇതൊരു ത്രില്ലര്‍ മാത്രമല്ല. കുടുംബങ്ങളെ സ്പര്‍ശിക്കുന്ന ഇമോഷണല്‍ കാര്യങ്ങളും കഥയുടെ ഭാഗമാണ്.
വിനായകന്
വിനായകനെ പേഴ്സണലി അറിയില്ലെന്നും കഥാപാത്രമായാണ് ആദ്യമായി നേരില്‍ കണ്ടതെന്നും ധന്യ. പെര്‍ഫോമിംഗ് ടൈമില്‍ മാത്രമാണ് അടുത്തു കണ്ടത്. ആ പെര്‍ഫോമന്‍സ് കാണുന്നത് രസമായിരുന്നു. അതൊരനുഭവമായിരുന്നു. ഒരു സ്കൂളില്‍ പോയി അഭിനയം പഠിക്കുന്നതു പോലെ തന്നെയാണ് ഒരു ലൊക്കേഷനില്‍ പോയി ഒരാക്ടര്‍ പെര്‍ഫോം ചെയ്യുന്നതു കാണുന്നതും. അതില്‍ നിന്നുള്ള പോസിറ്റീവ് കാര്യങ്ങളും എനര്‍ജിയും നമുക്കും കിട്ടും - ധന്യ പറയുന്നു.
തരുണ്‍ മൂര്‍ത്തി
തയ്യല്‍ക്കാരി സുമയും കോണ്‍സ്റ്റബിള്‍ ജെസിയുമല്ല ജാവയിലെ ജാനകി. നാല്പത്തിയൊന്ന്, അയ്യപ്പനും കോശിയും സിനിമകളില്‍ നിന്നു തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഓപ്പറേഷന് ജാവ സമ്മാനിച്ചതെന്ന് ധന്യ.
‘തരുണ്‍ ചേട്ടന് ഫുള്‍ ടീമിനെ മാനേജ് ചെയ്തു രസകരമായി മുന്നോട്ടു കൊണ്ടുപോകുന്ന രീതി കണ്ടാല്‍ പുതുമുഖമെന്നൊന്നും തോന്നില്ല. ഇതിന്റെ റൈറ്ററും കൂടിയാണ് അദ്ദേഹം. മാത്രമല്ല, അദ്ദേഹം നടനുമാണ്. അദ്ദേഹത്തിന്റെ ധാരണകള്‍ക്ക് അത്രത്തോളം ആഴമുണ്ടാവും.’ - പുതുമുഖ സംവിധായകന്റെ ചിത്രമല്ലേ എന്നു ചോദിക്കുന്നവരോടു ധന്യ പറയുന്നു.
സുമയും ജെസിയും
നാല്പത്തിയൊന്നു കണ്ടവരൊക്കെ സുമയെയും വാവാച്ചിക്കണ്ണനെയും സ്നേഹിക്കുന്നവരാണ്. ടിവിയിലും ഒടിടിയിലുമൊക്കെ സിനിമ കണ്ട് ഇഷ്ടമായി കമന്റുകൾ അയയ്ക്കുന്നവർ ഇപ്പോഴുമുണ്ടെന്നു ധന്യ. നാല്പത്തിയൊന്നില് നിന്നാണ് ‘അയ്യപ്പനും കോശിയും’ സിനിമയിലേക്കു റഫര്‍ ചെയ്തത്.
സുമ ചെയ്തതിനു ശേഷം ജെസി കിട്ടിയത് ഏറെ രസകരമായ അനുഭവമായിരുന്നു. ഓഡിഷനു ചെന്നപ്പോള്‍ അവിടെ സച്ചിയേട്ടനുണ്ടായിരുന്നു. ജെസിയെ ആളുകള്‍ ഏറ്റെടുത്തു; അതിലെ മറ്റു കഥാപാത്രങ്ങളെയും.
ജെസിയെ ഇഷ്ടമായെന്നും ആ വേഷം രസകരമായി ചെയ്തുവെന്നും ആളുകള്‍ പറയുന്നു. ആ ടീമിന്റെ ഭാഗമായതു സന്തോഷമുള്ള കാര്യമാണെന്നും ധന്യ പറയുന്നു.
ആണ്ടാള്‍, ജനഗണമന
യുപിയിലെ മീററ്റിൽ ജനിച്ചു വളർന്ന ധന്യഅനന്യ കൊട്ടാരക്കര മൂഴിക്കോടു സ്വദേശിയാണ്. ഷെരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാളിലാണ് ഓപ്പറേഷൻ ജാവയ്ക്കു ശേഷം ധന്യ അഭിനയിച്ചത്. അഭിജ ശിവകല, ഇര്‍ഷാദ് അലി, സാദിഖ് എന്നിവരാണു മറ്റു വേഷങ്ങളില്‍.
ഗവിയിലെ ജനവിഭാഗത്തിന്റെ ജീവിതമാണു പറയുന്നത്. ഗവിയിലായിരുന്നു ചിത്രീകരണം. സുരാജ് വെഞ്ഞാറമൂടും പൃഥിരാജും വേഷമിടുന്ന; ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’യിലും ധന്യ അഭിനയിക്കുന്നുണ്ട്.
സെലക്ടീവാണ്
വരുന്ന വേഷങ്ങളില്‍ കുറച്ചു സെലക്ട് ചെയ്ത് രസമുള്ള പടങ്ങളുടെ ഭാഗമാകാനാണ് ധന്യയുടെ തീരുമാനം. സബ്ജക്ട് കേള്‍ക്കുമ്പോള്‍ കഥ, കഥാപാത്രം...അതൊക്കെ ശ്രദ്ധിക്കാറുണ്ട്.
ഒരു ആക്ടര്‍ എന്ന നിലയില്‍ അതിന്റെ പ്രമേയം പ്രേക്ഷകരുമായി പങ്കുവയ്ക്കേണ്ടതാണെന്ന് എനിക്കു തോന്നിയാല്‍ തീര്‍ച്ചയായും ആ പടം ചെയ്യും.
എന്റെ കഥാപാത്രം കടന്നുപോകുന്ന അവസ്ഥകളുമായി പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നുമ്പോഴാണ് നടി എന്ന രീതിയില്‍ ഏറ്റവുമധികം സന്തോഷമുണ്ടാകുന്നതെന്നും ധന്യ പറയുന്നു.
ടി.ജി.ബൈജുനാഥ്