മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ്യ പ്രകാശ്.
പ്രേക്ഷകർ തിയറ്ററിലേക്ക് വീണ്ടും എത്തുന്പോൾ മലയാള സിനിമയുടെ മുന്നേറ്റ പാതയിൽ തന്റെ ആദ്യ ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ യുവ കലാകാരി. കാവ്യ സംവിധാനം ചെയ്ത ആദ്യ ചിത്രം വാങ്ക് ഈ വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്.
അരങ്ങിലും അണിയറയിലും ഒരുപറ്റം സ്ത്രീ കലാകാരികളെ ഒപ്പം ചേർത്താണ് കാവ്യ തന്റെ ആദ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. വനിതകളുടെ ചിറകിലേറി വാങ്ക് തിയറ്ററിലെത്തുന്നതിന്റെ ആകാംക്ഷയും അഭിമാനവും കാവ്യയുടെ വാക്കുകളിലുണ്ട്.
മലയാളത്തിനു ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ. അച്ഛന്റെ പൈതൃക വഴിയേ മലയാളികൾക്കു പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഈ യുവ സംവിധായികയും...
സിനിമാ ഭാഷ്യം
ഉണ്ണി ആറിന്റെ ഏറെ പ്രശസ്തവും ചർച്ചയുമായ കഥയാണ് വാങ്ക്. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിൽ പോലും ചർച്ചയായ കഥയാണത്. ശരിക്കും അതൊന്നും അറിയാതെയാണ് ഞാൻ വാങ്കിന്റെ കഥയിൽ ആകൃഷ്ടയാകുന്നത്.
അച്ഛനുമായുള്ള ഒരു പ്രോജക്ടിന്റെ ചർച്ചയ്ക്കാണ് ഉണ്ണി ആർ. ബാംഗ്ലൂരിൽ അച്ഛന്റെ ഓഫീസിൽ എത്തുന്നത്. അവിടെവെച്ചാണ് ഞാനും അദ്ദേഹവുമായി കൂടുതൽ സംസാരിക്കുന്നത്. ആ കൂട്ടത്തിൽ അദ്ദേഹം നിരവധി കഥകൾ എന്നോട് പറഞ്ഞു.
അപ്പോഴാണ് വാങ്കിന്റെ കഥയും പറയുന്നത്. അതിൽ എനിക്ക് കൂടുതൽ താത്പര്യമുണ്ടായി. ഞാൻ വളരെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്റെ താത്പര്യം കണ്ടിട്ടാകാം അദ്ദേഹം വാങ്കിന്റെ കഥയും പശ്ചാത്തലവും കഥാപാത്രങ്ങളുമൊക്കെ വളരെ വിശദമായി പറഞ്ഞു.
എന്നാൽ അത്രയും സീനിയറായ അദ്ദേഹത്തോട് എന്റെ ആദ്യ സംവിധാന ചിത്രമായി വാങ്ക് ചോദിക്കാൻ ഞാൻ മടിച്ചു. പക്ഷേ, ഒരു അവസരത്തിൽ അദ്ദേഹം തന്നെ എന്നോട് പറഞ്ഞു കാവ്യയ്ക്ക് ഈ കഥ സംവിധാനം ചെയ്തുകൂടെ എന്ന്. അങ്ങനെയാണ് വാങ്ക് സിനിമാ രൂപത്തിലേക്ക് എത്തുന്നത്.
വനിതാ എഴുത്തുകാരിയും സംവിധായികയും
മലയാളത്തിൽ ആദ്യമായാണ് ഒരു വനിതാ എഴുത്തുകാരിയും സംവിധായികയും ഒന്നിച്ചു വർക്ക് ചെയ്യുന്നത്. ഷബ്ന മുഹമ്മദിനെ എനിക്കു മുന്‍പ് തന്നെ പരിചയമുണ്ടായിരുന്നു. ക്ലാസിക്കൽ ഡാൻസറാണ് ഷബ്നം.
വാങ്കിന്റെ ചർച്ചാ വേളയിൽ എന്റെയും ഉണ്ണി സാറിന്റെയും തീരുമാനമായിരുന്നു ഇത് ഒരു വനിത എഴുതുന്നത് കൂടുതൽ നന്നാകുമെന്ന്.
വാങ്ക് പറയുന്നത് നാലു പെണ്‍കുട്ടികളുടെ കഥയാണ്. അതിൽ റസിയയുടെ ആഗ്രഹ സാക്ഷാത്കാരത്തിനുവേണ്ടിയുള്ള കഥയാണ്. അപ്പോൾ ആ പശ്ചാത്തലമറിയുന്ന ഒരാൾ എഴുതുന്നതാണ് നല്ലതെന്ന് ചിന്തിച്ചു.
അങ്ങനെയാണ് ഞാനും ഉണ്ണി സാറും കൊച്ചിയിൽ ഷബ്നത്തിനെ കാണുന്നത്. ചർച്ചാ വേളയിൽ കഥയ്ക്കാവശ്യമായ കുറച്ചു അഭിപ്രായങ്ങളും ആലോചനകളും ഷബ്നവും പങ്കുവെച്ചു. അപ്പോൾ തന്നെ ഞങ്ങൾ ഇരുവരും തീരുമാനിച്ചു വാങ്ക് ഷബ്നം തന്നെ എഴുതിയാൽ മതിയെന്ന്. ചിത്രത്തിൽ ഷബ്ന അഭിനയിച്ചിട്ടുമുണ്ട്.
ആരെയും നോവിക്കാതെ
വാങ്ക് വിളിക്കണമെന്ന് ആഗ്രഹിച്ച റസിയ എന്ന സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ അഗാധമായ ഒരു ആഗ്രഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതവുമായി ചേർന്നു കിടക്കുന്ന ആ ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള യാത്രയാണ് ഇത്.
എന്നാൽ ഒരു മത വിഭാഗവുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മതത്തെയും നോവിക്കാതെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വിധത്തിൽ പറയാനാണ് ശ്രമിച്ചിരിക്കുന്നത്.
വാങ്ക് എന്നത് റസിയയുടെ ജീവിതത്തിന്റെ സംഗീതമാണ്. അവളുടെ ഓരോ വളർച്ചാ ഘട്ടത്തിലും അത് ഇഴ ചേർന്ന് കിടന്നിരുന്നു. അതു തിയറ്ററിലെത്തുന്പോൾ പ്രേക്ഷകർക്ക് അനുഭവിക്കാനാകും.
നാലു പെണ്‍കുട്ടികൾ
വ്യത്യസ്തമായ ഓരോ ആഗ്രഹ പൂർത്തീകരണത്തിനായി മുന്നിട്ടിറങ്ങിയ നാലു പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം.
ആ സമയത്താണ് തണ്ണീർമത്തൻ ദിനങ്ങൾ ഞാൻ ബംഗളൂരുവിൽ കാണുന്നത്. അതു കണ്ടു കഴിഞ്ഞപ്പോൾ തന്നെ അനശ്വരയാണ് റസിയയെ അവതരിപ്പിക്കേണ്ടതെന്നു മനസിലുറപ്പിച്ചു.
സിനിമ കഴിഞ്ഞ ഉടൻ നന്പറെടുത്ത് വിളിച്ചപ്പോൾ അനശ്വര മറ്റൊരു സിനിമയുടെ ആവശ്യത്തിനായി ബംഗളൂരുവിലുണ്ടായിരുന്നു. ഉടൻ തന്നെ അനശ്വരയെയും അമ്മയെയും കണ്ട് കഥ പറഞ്ഞു. അങ്ങനെയാണ് റസിയയായി അനശ്വര എത്തുന്നത്. എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചു.
നന്ദനയെയും മീനാക്ഷിയെയും അതിനുമുന്‍പുതന്നെ മറ്റു കഥാപാത്രങ്ങൾക്കായി കാസ്റ്റ് ചെയ്തിരുന്നു. തണ്ണീർമത്തൻ കണ്ടപ്പോൾ നാലാമത്തെ പെണ്‍കുട്ടിയായി ഗോപിക രമേശ് തന്നെ മതിയെന്നു തീരുമാനിച്ചത്. അങ്ങനെയാണ് അവർ നാലുപേരും വാങ്കിലെത്തുന്നത്.
വിനീത്, സരസ ബാലുശേരി, തെസ്നി ഖാൻ, ശ്രീകാന്ത് മുരളി, പ്രകാശ് ബാരെ, മേജർ രവി, ജോയി മാത്യു തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.
അച്ഛന്റെ പിൻബലം
ചെറുപ്പം മുതൽ തന്നെ സിനിമ ആയിരുന്നു എന്റെ സ്വപ്നം. സിനിമയാണ് പഠിച്ചതും. പിന്നീട് കുറച്ചു നാൾ കോർപറേറ്റ് മേഖലയിൽ ജോലിയൊക്കെ ചെയ്തെങ്കിലും സിനിമയിലേക്കു തന്നെ തിരികെ എത്തി. എന്റെ ആഗ്രഹങ്ങൾ അച്ഛന് അറിയാവുന്നതുകൊണ്ടു തന്നെ പിന്തുണ എന്നുമുണ്ടായിരുന്നു.
സിനിമ പഠിക്കണമെങ്കിൽ തനിക്കൊപ്പം നിൽക്കേണ്ട എന്നാണ് അച്ഛൻ പറഞ്ഞത്. കാരണം അച്ഛനൊപ്പം സിനിമയിൽ വർക്കു ചെയ്യുന്പോൾ മകൾ എന്ന പരിഗണന എപ്പോഴുമുണ്ടാകും.
അങ്ങനെയാണ് സംവിധായകൻ മൃദുൽ നായരുടെ സംവിധാന സഹായിയായി തീരുന്നത്. അദ്ദേഹത്തിനൊപ്പം മൂന്നു വർഷത്തോളം നിരവധി പരസ്യചിത്രങ്ങളിലും ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ബി ടെക് എന്ന ചിത്രത്തിലും അസോസിയേറ്റായി പ്രവർത്തിച്ചു.
പിന്നീട് സ്വതന്ത്രമായി ഞാൻ പരസ്യ സംവിധാന രംഗത്തേക്ക് വന്നതിന്റെ മുന്നാംമാസത്തിലാണ് വാങ്ക് എന്റെ ആദ്യ പ്രോജക്ടായി മാറുന്നത്. ഈ കാലയളവിൽ നിരവധി ലോകോത്തര സിനിമകൾ കാണാനും പഠിക്കാനും അച്ഛൻ പിന്തുണച്ചു. വാങ്കിന്റെ ഷൂട്ടിംഗ് സെറ്റിൽ ഒന്നു രണ്ടു ദിവസം മാത്രമാണ് അച്ഛൻ വന്നത്. തന്റെ പാതയിലേക്കു ഞാനും എത്തിയതിന്റെ സന്തോഷം അദ്ദേഹത്തിനുണ്ട്.
തിയറ്ററിൽ തന്നെ റിലീസ്
2020 മാർച്ചിൽ റിലീസ് നിശ്ചയിച്ചതിന്റെ കുറച്ചു ദിവസങ്ങൾക്കു മുന്‍പാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിനിടയിൽ പല സാധ്യതകൾ മുന്നിലെത്തിയപ്പോഴും ഈ ചിത്രം തിയറ്ററിൽ പ്രേക്ഷകർ കാണണമെന്നുള്ള ഞങ്ങളുടെ ടീമിന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു നിർമാതാക്കളായ സിറാജുദ്ദീൻ, ഷബീർ എന്നിവർ.
എന്റെയും ഷബ്നയുടെയും ആദ്യചിത്രമാണ്. കാത്തിരിപ്പിനൊടുവിൽ ചിത്രം വെള്ളിയാഴ്ച പ്രേക്ഷകർക്കു മുന്നിലെത്തുന്പോൾ അതിനൊപ്പം നിന്ന നിർമാതാക്കളോടാണ് മനസ് നിറയെ നന്ദി.
ലിജിൻ കെ. ഈപ്പൻ