നെടുമുടി വേണുവിനെ കേന്ദ്രകഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്ത ‘ഓറഞ്ച്മരങ്ങളുടെ വീട് ’ റിലീസിനൊരുങ്ങി. “ഇതു തലമുറകളുടെ ഒരു കഥയാണ്. മുത്തച്ഛനും മകനും കൊച്ചുമകനും തമ്മിലുള്ള ബന്ധങ്ങളും മുത്തച്ഛനും കൊച്ചുമകനും കൂടിയുള്ള ഒരു യാത്രയുമൊക്കെയാണു പറയുന്നത്.
നഗരത്തിൽ നിന്ന് വളരെ ഉള്ളിലുള്ള ഒരു സ്ഥലത്ത് ഓറഞ്ചുമരങ്ങൾക്കു നടുവിലുള്ള അവരുടെ കുടുംബവീടു കാണാനാണു യാത്ര. ആ വീട് ഓറഞ്ചുതോട്ടത്തിനു നടുവിലായതുകൊണ്ടാണ് സിനിമയ്ക്ക് ഈ പേരു നല്കിയത്.” - ഡോ. ബിജു സംസാരിക്കുന്നു.
ഈ സിനിമയുടെ രാഷ്ട്രീയം എന്താണ്..?
ഈ സിനിമ പ്രത്യേക രാഷ്ട്രീയമൊന്നും പറയുന്നില്ല. അപ്പൂപ്പനും കൊച്ചുമകനും തമ്മിലുള്ള ബന്ധത്തിന്റെ അടിത്തറയിൽ നിന്നാണ് ഈ കഥ പറയുന്നത്. കുടുംബബന്ധങ്ങൾക്കു തന്നെയാണു പ്രാധാന്യം. അതുമായി ബന്ധപ്പെട്ട ഒരു കഥയും പിന്നെ ഒരു യാത്രയുടെ കൗതുകവുമൊക്കെയാണ് ഈ സിനിമ പങ്കുവയ്ക്കുന്നത്.
വളരെ സിംപിളായ ഒരു ട്രാവലിംഗ് സ്റ്റോറിയാണിത്. കുറച്ചുനാൾ മുന്പേ റെഡിയാക്കിവച്ചിരുന്ന സ്ക്രിപ്റ്റാണിത്. വെയിൽമരങ്ങൾക്കു ശേഷമാണ് ഫുൾ സ്ക്രിപ്റ്റ് ചെയ്തത്.
റോഡ് മൂവിയാണോ ഓറഞ്ച്മരങ്ങളുടെ വീട്..?
മുത്തച്ഛനും കൊച്ചുമകനും കൂടിയുള്ളൊരു യാത്ര. ആ യാത്രയ്ക്കിടെയുണ്ടാകുന്ന കുറച്ചു കാര്യങ്ങളും അവരുടെ അടുപ്പവുമൊക്കെ പറയുന്ന യാത്രയുടെ സിനിമയാണിത്. സിനിമ മൊത്തം യാത്രകളല്ല. യാത്രയും അവരുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുമൊക്കെയാണ്.
അപ്പൂപ്പനായി നെടുമുടി വേണുവും മകനായി പ്രകാശ് ബാരെയും കൊച്ചുമകനായി ഗോവർധനും വേഷമിടുന്നു. പി.ബാലചന്ദ്രൻ, ജയപ്രകാശ് കുളൂർ, അനൂപ് ചന്ദ്രൻ, കൃഷ്ണൻ ബാലകൃഷ്ണൻ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ.
നെടുമുടി വേണുവിലേക്ക് എത്തിയത്..?
അപ്പൂപ്പൻ വേഷമായതുകൊണ്ടു തന്നെയാണ് നെടുമുടി വേണുവിലേക്ക് എത്തിയത്. ആ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണു കഥ പറയുന്നത്. നെടുമുടി വേണുവുമൊത്തു ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണിത്. സൈറ, ആകാശത്തിന്റെ നിറം, വലിയ ചിറകുള്ള പക്ഷികൾ, പേരറിയാത്തവർ എന്നിവയ്ക്കു ശേഷമുള്ള സിനിമ.
നമുക്ക് കംഫർട്ടായ ആളുകളുമായാണ് വീണ്ടും വീണ്ടും സിനിമകൾ ചെയ്യുന്നത്. വേണുച്ചേട്ടനുമായി അങ്ങനെ വലിയൊരു ബന്ധമുണ്ട്. അഞ്ചു പടം ഒന്നിച്ചു ചെയ്തു എന്നു പറയുന്പോൾത്തന്നെ വളരെ വലിയ അടുത്ത ബന്ധമാണല്ലോ ഞങ്ങൾ തമ്മിൽ. ഒന്നിച്ചു സിനിമ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകളാണു ഞങ്ങൾ. ഒന്നിച്ചു വർക്ക് ചെയ്യാൻ വളരെ കംഫർട്ടാണ്. അദ്ദേഹത്തിനു മാത്രം ചെയ്യാൻ പറ്റുന്ന കുറേ കഥാപാത്രങ്ങളുണ്ട്.
മലയാള സിനിമ നെടുമുടി വേണുവിനെ വേണ്ടരീതിയിൽ ഉപയോഗിച്ചെന്നു പറയാനാകുമോ...?
പണ്ടൊക്കെ അദ്ദേഹത്തിനു പ്രാധാന്യമുള്ള ഒത്തിരി സിനിമകൾ വന്നിട്ടുണ്ട്.
സ്ക്രിപ്റ്റ് എഴുതുന്പോൾത്തന്നെ നെടുമുടി വേണു മനസിലുണ്ടായിരുന്നോ..?
എല്ലായ്പ്പോഴും സിനിമ എഴുതിക്കഴിഞ്ഞാണ് അതിലെ കഥാപാത്രത്തിനു പറ്റിയത് ആരാണെന്ന് ആലോചിക്കുന്നത്.
പി.ബാലചന്ദ്രനുമൊത്തുള്ള അനുഭവങ്ങൾ..?
ബാലേട്ടൻ ആദ്യമായാണ് എന്റെ പടത്തിൽ വേഷമിടുന്നത്. കുറേക്കാലമായി അദ്ദേഹവുമായി ഒന്നിച്ചു വർക്ക് ചെയ്യണമെന്നു വിചാരിച്ചിരുന്നതാണ്. അദ്ദേഹത്തിനു യോജിച്ച ഒരു വേഷമുണ്ടായത് ഇപ്പോഴാണ്. ഏറെ രസകരമായ നടനാനുഭവമാണത്.
ഛായാഗ്രഹണത്തിൽ എം.ജെ. രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനിലേക്ക് എത്തുന്പോൾ..?
പതിനഞ്ചോളം സിനിമകളിൽ എംജെ ചേട്ടനൊപ്പം യദു അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾക്കൊപ്പം സൗണ്ട് ഓഫ് സൈലൻസ് മുതലുള്ള എല്ലാ സിനിമകളിലും യദുവും അച്ഛനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ യദുവിന്റെ ടാലന്റ് വളരെ കൃത്യമായി അറിയാം. അങ്ങനെയാണ് യദു സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യചിത്രം ഇതാവട്ടെ എന്നുറപ്പിച്ചത്.
ചിത്രീകരണത്തെക്കുറിച്ച്..?
കോവിഡിനു മുന്നേ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, വാഗമണ്, നാഗ്പൂർ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. കഥയ്ക്ക് പറ്റിയ ലൊക്കേഷനുകൾ കണ്ടുപിടിച്ചു ഷൂട്ട് ചെയ്യുകയായിരുന്നു.
ഓറഞ്ചുമരങ്ങളുടെ വീടിന്റെ പിന്നണിയിൽ..?
എഡിറ്റിംഗ് ഡേവിസ് മാനുവൽ. സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്. ലൊക്കേഷൻ സിങ്ക് സൗണ്ട്, സൗണ്ട് ഡിസൈൻ സ്മിജിത്കുമാർ പി.ബി. മേക്കപ്പ് പട്ടണം ഷാ. കോസ്റ്റ്യൂം അരവിന്ദ് കെ. ആർ. സ്റ്റിൽസ് ധനുജ് എസ്.എൽ. പോസ്റ്റർ ഡിസൈൻ ദിലീപ് ദാസ്. കലാസംവിധാനം അജയൻ വി. കാട്ടുങ്കൽ. സംഗീതം സന്തോഷ് ചന്ദ്രൻ. നിർമാണം സിറാജ് ഷാ, വിജയശ്രീ ബിജു കുമാർ, ഉഷാദേവി ബി.എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എം.ജി. രാധാകൃഷ്ണൻ ഉണ്ണിത്താൻ.
കോവിഡ്കാലം താങ്കളുടെ എഴുത്തിനെയും ഇനി ചെയ്യുന്ന സിനിമകളെയും എങ്ങനെയാണു സ്വാധീനിക്കുന്നത്..?
കോവിഡ്കാലം സിനിമയുമായി ബന്ധപ്പെട്ട് എന്നെ സ്വാധീനിച്ചിട്ടില്ല. കോവിഡ്കാലം പശ്ചാത്തലമാകുന്ന സിനിമയൊന്നും ആലോചിച്ചിട്ടില്ല. സിനിമയാക്കാൻ നേരത്തേ തന്നെ ഉദ്ദേശിച്ചിരുന്ന ആശയങ്ങളെല്ലാം സ്ക്രിപ്റ്റാക്കി എഴുതിവച്ചു.
കോവിഡ്കാലത്ത് യാത്രകൾ കുറവായിരുന്നതിനാൽ കുറേ സമയം കിട്ടി. നാലഞ്ചു സ്ക്രിപ്റ്റുകൾ എഴുതാനായി. അതിൽ ഏതാണ് അടുത്തു ചെയ്യുക എന്നു തീരുമാനിച്ചിട്ടില്ല.
കോവിഡ്കാല പരിമിതികൾ ചിത്രീകരണത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടോ..?
നമ്മുടെ സിനിമയ്ക്ക് ആവശ്യമായ കാര്യങ്ങൾ ക്രിയേറ്റ് ചെയ്യാമല്ലോ. ഇപ്പോൾ ആൾക്കൂട്ടം ചിത്രീകരിക്കാൻ പറ്റില്ലാ എന്നേയുള്ളൂ. ഇപ്പോൾ എഴുതിയ സ്ക്രിപ്റ്റുകൾ ഷൂട്ട് ചെയ്യുന്നത് അടുത്ത വർഷങ്ങളിലൊക്കെയല്ലേ.
കോവിഡിന്റെ അവസ്ഥകൾ മാറിയെങ്കിലേ അതൊക്കെ ആലോചിക്കുകയുള്ളൂ. പ്രൊഡ്യൂസറൊക്കെ ആയാൽ ഇപ്പോൾ വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ. ഇപ്പോൾ എല്ലായിടത്തും സിനിമ ചെയ്തു തുടങ്ങിയല്ലോ.
കോവിഡ്കാലത്ത് ജനം ലോകസിനിമകൾ കണ്ട് ചലച്ചിത്രാവബോധം ഉയർത്തിയതായും അതിനാൽ ചലച്ചിത്രകാരൻ കൂടുതൽ ജാഗ്രത പുലർത്തേണ്ടതാണെന്നും കരുതുന്നുണ്ടോ..?
നമ്മൾ മുന്പും അത്തരത്തിലുള്ള കരുതലോടെയാണു സിനിമ ചെയ്യുന്നത്. നമ്മൾ ലോകസിനിമകളുമായല്ലേ മത്സരിക്കാൻ പോകുന്നത്. അതിനാൽ വളരെ ശ്രദ്ധാപൂർവം തന്നെയാണു സിനിമ ചെയ്യേണ്ടിയിരിക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നു വരുന്നവരുമായാണ് നമ്മൾ മത്സരിക്കുന്നത്. അതുകൊണ്ട് സിനിമകൾ ഗൗരവമായി ഉണ്ടാക്കിയില്ലെങ്കിൽ നമ്മൾ പുറകോട്ടു പോവുകയേയുള്ളൂ.
അടച്ചിരുപ്പുകാലത്ത് ആളുകൾ കൂടുതലായി ക്ലാസിക് ചിത്രങ്ങൾ ആസ്വദിച്ചിട്ടുണ്ടാവാം..?.
എത്തരം സിനിമകളാണ് ആളുകൾ കാണുന്നത് എന്നതിനെപ്പറ്റി നമുക്കു ധാരണയില്ലല്ലോ. ഒടിടിയിൽ ക്ലാസിക്കുകൾ മാത്രമല്ലല്ലോ. ത്രില്ലറുകൾ, കൊറിയൻ ത്രില്ലറുകൾ...അങ്ങനെയുള്ള എന്റർടെയ്ൻമെന്റുകൾ ഇഷ്ടംപോലെ ഉണ്ടല്ലോ.
ആളുകളുടെ ആസ്വാദന നിലവാരം ഉയർന്നു എന്നൊന്നും പറയാനാവില്ല. അങ്ങനെയായിരുന്നുവെങ്കിൽ കേരള ചലച്ചിത്രമേള കൊണ്ടു തന്നെ ആളുകളുടെ ചലച്ചിത്രാവബോധം എന്നേ ഉയരേണ്ടതായിരുന്നു. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ.
താങ്കളുടെ സിനിമകൾ സംസ്ഥാനതലത്തിൽ തഴയപ്പെടുന്നു. അതേസമയം, ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകരിക്കപ്പെടുന്നു. എന്താണ് അങ്ങനെ സംഭവിക്കുന്നത്..?
കേരളത്തിലെ ജൂറിയുടെ നിലവാരത്തിനും അവരുടെ കോണ്സപ്റ്റിനും അനുസരിച്ചുള്ള സിനിമകളാവില്ല നമ്മുടേത് എന്നു തോന്നുന്നു! അവർക്കു നമ്മുടെ സിനിമകൾ പൊതുവേ നിലവാരമില്ലാത്തതായി തോന്നുന്നുണ്ടാവാം! സംസ്ഥാനം ആരു ഭരിക്കുന്നു എന്നത് ഇതിൽ ഒരു വിഷയമേ അല്ല.
ചലച്ചിത്ര അക്കാദമിയിൽ എപ്പോഴും ഒരേ സംഘങ്ങളും ആളുകളുമൊക്കെത്തന്നെയാണ്. ആരു മാറിയാലും ചലച്ചിത്ര അക്കാദമിയുടെ പ്രധാനപ്പെട്ട ആളുകളൊന്നും മാറുന്നില്ലല്ലോ. അവിടെ എപ്പോഴും മുഖ്യധാരാസിനിമകളുടെ ആളുകളാണു വരുന്നത്.
അപ്പോൾ സ്വാഭാവികമായും മുഖ്യധാരാസിനിമകളോടാവും അവർക്കു താത്പര്യം. അല്ലാതെയുള്ള വിഷയങ്ങൾ പറയുന്ന സിനിമകളോ രാഷ്ട്രീയസിനിമകളോ താത്പര്യമുള്ള ആളുകളല്ല അവിടെയുള്ളത്. അതിന്റെ പ്രശ്നമാണ്.
ഇടതുഭരണത്തിലും സമാന്തരസിനിമകളോട് ഇത്തരം സമീപനം നിലനിലൽക്കുന്നതു ഭംഗികേടല്ലേ..?
എൽഡിഎഫ് വരുന്പോൾ യുഡിഎഫിലും മോശമായ രീതിയിലാണു പലപ്പോഴും സംഭവിച്ചിട്ടുള്ളത്. കുറച്ചെങ്കിലും വ്യത്യാസം വന്നത് രാജ്മോഹൻ ഉണ്ണിത്താൻ കെഎസ്എഫ്ഡിസി ചെയർമാൻ ആയ സമയത്താണ്. അന്നാണ് ഇത്തരം സിനിമകൾക്കു തിയറ്റർ കൊടുക്കാനുള്ള നിർദേശമെങ്കിലുമുണ്ടായത്. എൽഡിഎഫ് ഭരിച്ചുകൊണ്ടിരുന്നപ്പോൾ അത്തരം കാര്യങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
പ്രോഗ്രസീവായി സിനിമയെ സംബന്ധിച്ച ഒരു കാര്യത്തിലും യുഡിഎഫും എൽഡിഎഫുമൊന്നും ഇടപെടാറില്ല. അത്തരം കാഴ്ചപ്പാടുകളുള്ള ആളുകളല്ല പലപ്പോഴും തലപ്പത്തു വരുന്നത്. പിന്നെ, അക്കാദമിയുടെ ഒഫീഷ്യൽ തലപ്പത്ത് എന്നും ഒരേ ആളുകൾ തന്നെയാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ചെയർമാൻമാരായും എക്സിക്യൂട്ടീവ് അംഗങ്ങളായും വരുന്നതും മുഖ്യധാരാ സിനിമകളുടെ ആളുകളാണ്. സ്വാഭാവികമായും അത്തരം സിനിമകളോടുള്ള താത്പര്യം മാത്രമേ അവർക്കുണ്ടാവൂ.
മലയാളസിനിമകൾ ഓസ്കറിലേക്കു പോകുന്നകാലം. ആ നിലവാരത്തിലേക്ക് മലയാള സിനിമ എത്തിയിട്ടുണ്ടോ..?
മുന്പും പോയിട്ടുണ്ടല്ലോ മലയാളസിനിമകൾ. ഇതു മൂന്നാമത്തെ തവണയല്ലേ. ഓസ്കറിനു വിദേശ ഭാഷകളുടെ കാറ്റഗറിയിലേക്കാണല്ലോ പോകുന്നത്. എല്ലാ രാജ്യങ്ങൾക്കും ഓരോ പടം അയയ്ക്കാം. പലപ്പോഴും ഇവിടുന്നു ഹിന്ദിപടങ്ങളാണ് അയച്ചുകൊണ്ടിരുന്നത്. വളരെ അപൂർവമായാണ് മലയാളം വരുന്നത്.
ഗവണ്മെന്റല്ല, ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സ്വകാര്യ ഏജൻസിയാണ് അതു തെരഞ്ഞെടുക്കുന്നത്. 85,000 രൂപ കൊടുത്ത് അപേക്ഷിക്കുന്ന ഏതു പടവും അവർ പരിഗണിക്കും. ഫെസ്റ്റിവലുകളിൽ പോയിട്ടുള്ള പടമാണെങ്കിലും 85,000 കൊടുത്ത് അപേക്ഷിച്ചില്ലെങ്കിൽ അവർ പരിഗണിക്കില്ല.
വെയിൽമരങ്ങൾ അപേക്ഷിച്ചിരുന്നില്ല. സമാന്തര സിനിമകൾക്കു താങ്ങാനാവാത്ത ഫീസല്ലേ അത്. പലപ്പോവും അത്തരം സിനിമകൾ അപേക്ഷിക്കാറേയില്ല. സാധാരണ 20-25 പടങ്ങളേ കമ്മിറ്റിക്കു മുന്നിൽ വരാറുള്ളൂ. അതിൽ അവർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് ഇന്ത്യയുടെ എൻട്രിയായി അയയ്ക്കുന്നത്. അവരുടെ ഒരു തെരഞ്ഞെടുപ്പാണത്.
ഇന്ത്യയിൽ റീലീസ് ചെയ്യുന്ന എല്ലാ പടങ്ങളിൽ നിന്നൊന്നുമല്ല അത്. വാസ്തവത്തിൽ ഓസ്കർ എൻട്രി സെലക്്ഷൻ കാര്യങ്ങൾ ഗവണ്മെന്റ് ഏറ്റെടുക്കേണ്ടതാണ്.
ഫ്രാൻസിന്റെ പങ്കാളിത്തത്തിൽ ചെയ്യുന്ന ഫ്രഞ്ച് സിനിമയെക്കുറിച്ച്..?
അതിന്റെ സ്ക്രിപ്റ്റിംഗ് കഴിഞ്ഞതാണ്. കോവിഡ് തുടങ്ങുന്നതിന് ഒരാഴ്ച മുന്പ് ആ സിനിമയുടെ ലൊക്കേഷൻ നോക്കാനും മറ്റു കാര്യങ്ങൾക്കുമായി ഫ്രാൻസിൽ പോയിരുന്നു. കോവിഡ് സാഹചര്യങ്ങൾ മാറിയാലേ ആ സിനിമയിലേക്കു കടക്കാനാകൂ.
ഓറഞ്ച് മരങ്ങളുടെ വീടിന്റെ റിലീസ്..?
കൊൽക്കത്ത, ധാക്ക ഫെസ്റ്റിവലുകളിലേക്കു സെലക്്ഷൻ ആയിട്ടുണ്ട്. തിയറ്റർ റിലീസ് ഫെസ്റ്റിവലുകൾക്കുശേഷം ആലോചിക്കുന്നു. 2021 മേയ് മാസത്തോടെ റിലീസ് ഉദ്ദേശിക്കുന്നു. ഒടിടിയും പരിഗണനയിലുണ്ട്.
ടി.ജി.ബൈജുനാഥ്