ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ, വൈ എന്നിവയ്ക്കു ശേഷം സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണു റോയ്. സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ വേഷത്തിലെത്തുന്ന ചിത്രത്തിൽ സിജ റോസാണു നായിക. Realities Of Yesterday (ROY) (ഇന്നലെയുടെ യാഥാർഥ്യങ്ങൾ) - അതാണു സിനിമയുടെ ടാഗ് ലൈൻ.
“എന്റെ മുൻ സിനിമകളിൽ നിന്നു കുറച്ചു വ്യത്യസ്തമാണ് ഇതിന്റെ കഥ. റോയ് - ടീന ദന്പതികളുടെ ഒരു പ്രത്യേക ഇമോഷണൽ ബോണ്ടിലൂടെ മിസ്റ്ററി ത്രില്ലറാണു പറയുന്നത്. ഇൻവെസ്റ്റിഗേഷൻ ട്രാക്ക് ഉണ്ടെങ്കിലും ബഹളങ്ങളുളള വിഷ്വൽ ത്രില്ലർ അല്ല. കുടുംബകഥ കാണുന്നതുപോലെ കാണാം.
ഇതിൽ ഒരുപടി മേലേ നിൽക്കുന്നതു മിസ്റ്ററിയാണ്. വാസ്തവത്തിൽ റോയ് ആണ് ഇതിലെ മിസ്റ്ററി. റോയിയെ കൃത്യമായി മനസിലാക്കിയിട്ടുള്ള ഒരാൾ ടീനയാണ്. റോയിയുടെ എല്ലാ മിസ്റ്ററിയും ടീനയ്ക്കറിയാം; ടീനയ്ക്കേ അറിയാവൂ...” സംവിധായകൻ സുനിൽ ഇബ്രാഹിം സംസാരിക്കുന്നു.
റോയ് എന്ന സിനിമയ്ക്കു പിന്നിലെ പ്രചോദനം..?
‘അരികിൽ ഒരാൾ’ തിയറ്റർഹിറ്റ് ആയില്ലെങ്കിലും പിന്നീട് ഓണ്‍ലൈനിലും മറ്റും കണ്ടിട്ട് പലരും എന്നോടു സംസാരിച്ചിട്ടുണ്ട്. അതിലെ നിഗൂഢതയും ജിജ്ഞാസ വളർത്തുന്ന കഥപറച്ചിലും ആളുകൾക്ക് ഇഷ്ടമായി. പക്ഷേ, കഥാപാത്രങ്ങൾ തമ്മിൽ എവിടെയും ഇമോഷണൽ ബോണ്ട് വന്നില്ലെന്നു ചിലർ പറഞ്ഞു.
വ്യക്തികളുടെ വൈകാരിക കെട്ടുപാടുകൾ കൂടി ഉൾച്ചേർന്ന ഒരു ത്രില്ലർ ചെയ്യണമെന്ന് അന്നു ഞാൻ ആഗ്രഹിച്ചു. മലയാളത്തിൽ അത്തരം സിനിമകൾ വന്നിട്ടുണ്ട്. ദൃശ്യവും ജോസഫുമെല്ലാം അതിൽപ്പെടും. ‘വൈ’ കഴിഞ്ഞ സമയത്തു തന്നെ ഈ സിനിമയുടെ വണ്‍ലൈൻ രൂപപ്പെട്ടിരുന്നു.
ഉടനീളം സസ്പെൻസ് നിലനിർത്തുന്ന ചിത്രമാണോ റോയ്..?
ഈ സിനിമയ്ക്കു തുടക്കം മുതൽ മിസ്റ്റീരിയസ് മൂഡാണ്. റോയ് ആരാണ്, അയാൾക്ക് എaന്താണ്, അയാൾ എന്താണ് അങ്ങനെ പെരുമാറുന്നത്...അത്തരം ചോദ്യങ്ങൾ കാഴ്ചക്കാരെ പിടിച്ചിരുത്തും. അതൊക്കെ പറയാൻ വേണ്ടി മാത്രം ഇൻട്രോ സീനുകളില്ല. പകരം, ഒരു പ്രത്യേക നിമിഷത്തിലെ അവരുടെ ജീവിതത്തിലൂടെ കടന്നുപോവുകയാണ്.
ആ യാത്രയുടെ ഒരു പോയന്റിൽ റോയ് എന്താണ്, അയാൾ എങ്ങനെയാണു കാര്യങ്ങളെ കാണുന്നത്, അയാൾക്ക് എന്തു പ്രത്യേകതയാണുള്ളത്....സസ്പെൻസെല്ലാം പ്രേക്ഷകരറിയും. അങ്ങനെയുള്ള റോയിയെ അവർ സ്വീകരിക്കും. എന്നിട്ട് ബാക്കി കഥ കാണും. അത്തരം മൂഡാണ് സിനിമയ്ക്കുളളത്.
നമ്മുടെ ചുറ്റുപാടുകളിൽ റോയിയെ കാണാനാകുമോ..?
ഉറപ്പായും. ഈ കഥയുടെ സ്പാർക്ക് എന്റെ തന്നെ അനുഭവത്തിൽ നിന്നാണ്. എന്റെ തന്നെ ചില കാര്യങ്ങളിൽ നിന്നാണ് ആ കഥാപാത്രത്തിലേക്കു വന്നത്. എല്ലാവരിലുമുണ്ടല്ലോ ചില മിസ്റ്ററി എഡ്ജസ്.
നമ്മളെല്ലാവരും തന്നെ മിസ്റ്ററിയാണ്. പതിവായി കാണാത്ത ഒരു കാര്യം കാണുന്പോൾ, പതിവായി സംഭവിക്കാത്ത ഒരു കാര്യം സംഭവിക്കുന്പോൾ ഒക്കെയാണ് നമ്മൾ അതിനെ മിസ്റ്ററി എന്നു വിളിക്കുക. നമ്മുടെ നോട്ടം, കാഴ്ച, ചിരി...എല്ലാം മിസ്റ്ററിയാണ്. അതൊക്കെ ദിവസവും കണ്ടു ശീലിച്ചതിനാൽ നമ്മൾ കാര്യമാക്കുന്നില്ല എന്നേയുള്ളൂ.
എല്ലാവർക്കുമുള്ളത് അല്ലെങ്കിൽ എല്ലാവരുടെയും അല്ലാത്ത എന്തോ ചെറിയ പ്രത്യേകത കൂടിയുള്ള ആളാണു റോയി. ആ പ്രത്യേകത എല്ലാവർക്കുമുണ്ട്. റോയിക്ക് അതു കുറച്ചു കൂടുതലുണ്ട്.
സുരാജിലേക്ക് എത്തിയത്...
വികൃതി, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ പടങ്ങളുമായി സുരാജേട്ടൻ വിസ്മയിപ്പിച്ചുകൊണ്ടിരുന്ന സമയം. റോയ് സുരാജേട്ടന് ചേരുമല്ലോ എന്നു തോന്നി. ഈ കഥാപാത്രത്തിന് ഹീറോയിസം ഒട്ടുമില്ല. അദ്ദേഹത്തിന്റെ പെർഫോമൻസായിരുന്നു എനിക്കു വേണ്ടത്. പെർഫോമൻസിനു സ്കോപ്പുള്ള ഒരുപാടു നിമിഷങ്ങൾ ഇതിലുണ്ട്.
സുരാജേട്ടനെ കണ്ടു, സംസാരിച്ചു. അദ്ദേഹത്തിനു കഥ ഇഷ്ടമായി. കഴിഞ്ഞ മാർച്ചിൽ ഷൂട്ടിംഗ് തുടങ്ങാനിരുന്നതാണ്. പക്ഷേ, ലോക്ഡൗണ്‍ വന്നു. അടച്ചിരുപ്പുകാലത്ത് ലോകസിനിമകളും ത്രില്ലറുകളുമൊക്കെ കണ്ട് ഓഡിയൻസിന്റെ ആസ്വാദനനിലവാരം ഉയർന്നിട്ടുണ്ടാവണം. അതിനെ തൃപ്തിപ്പെടുത്തും വിധം സ്ക്രിപ്റ്റ് വീണ്ടും പുതുക്കി.
സുരാജിനൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ച്...
ഒരു പെർഫോർമർ എന്ന നിലയിൽ കഥാപാത്രത്തെ അതിന്റെ വൈകാരികതലത്തിൽ ഉൾക്കൊള്ളുന്ന രീതിയാണ് സുരാജിന്റേത്.. ഒരു സീൻ എത്ര ഷോട്ടുകളിലെടുക്കുന്നു, ഏങ്ങനെയാണ് ഡയറക്ടർ അതിനെ ക്രാഫ്റ്റ് ചെയ്യുന്നത്...ഇതൊന്നും അദ്ദേഹത്തിന്റെ ചിന്തകളിൽ വരുന്നില്ല.
അദ്ദേഹം കഥ നോക്കുന്നു, കഥാപാത്രത്തെ നോക്കുന്നു, കഥാപാത്രത്തെ ഉൾക്കൊള്ളുന്നു. കഥാപാത്രത്തിന്റെ ആ സമയത്തെ മാനസികാവസ്ഥയെക്കുറിച്ചു മാത്രം ഡയറക്ടറുമായി സംസാരിക്കുന്നു. അതേക്കുറിച്ചു മാത്രം ചിന്തിക്കുന്നു. ആ കഥാപാത്രത്തിന്റെ വൈകാരികതലത്തിൽ തന്നെ നിന്ന് അഭിനയിക്കാൻ ശ്രദ്ധിക്കുന്നു. അക്കാര്യത്തിൽ ഞാൻ വലിയ സന്തോഷത്തിലാണ്.
സുരാജിന്റേതായ ഇംപ്രോവൈസേഷൻ ഉണ്ടായോ..?
സ്പോട്ട് ഇംപ്രവൈസേഷൻ നല്ലതാണ്. അതു ചെയ്തിട്ടുമുണ്ട് റോയിയിൽ. പക്ഷേ, റോയ് പോലെ ഒരു സിനിമയിൽ അതിനു പരിമിതികളുണ്ട്. ഡിസൈൻഡ് ആയ സ്ക്രിപ്റ്റാണു റോയിയുടേത്. എല്ലാ സീനുകൾക്കും എല്ലാ നോട്ടങ്ങൾക്കും എല്ലാ വാക്കുകൾക്കും പ്രാധാന്യമുള്ള കഥയാണിത്.
റോയ് ആകാൻ സുരാജിന്റെ തയാറെടുപ്പുകൾ..?
നേരത്തേ ഡിസൈൻ ചെയ്ത ലുക്കാണ് റോയിയുടേത്. റോയിക്ക് സ്ഥിരം നമ്മൾ സുരാജേട്ടനെ കാണുന്നതിൽ നിന്ന് എന്തെങ്കിലും പ്രത്യേകത കൊടുക്കണമെന്നുണ്ടായിരുന്നു. വലിയ മേക്കോവറിലേക്കു പോകണമെന്നും ഇല്ലായിരുന്നു.
താടി വളർത്താൻ പറഞ്ഞിരുന്നു. ലോക്ഡൗണ്‍ സമയത്ത് അദ്ദേഹത്തിന്റെ തടിച്ച കവിൾ ഒരല്പം ചുരുങ്ങി ശരീരം ഒന്നൊതുങ്ങിയിരുന്നു. താടി വന്നപ്പോഴേക്കും വട്ടമുഖത്തിൽ നിന്ന് ഒരല്പം നീണ്ട മുഖത്തിന്റെ ഷേപ്പ് വന്നു.
ടീനയായി സിജ റോസ് എത്തിയത്..?
റോയിയുമായി കുറച്ചു പ്രായവ്യത്യാസം തോന്നിക്കുന്ന റൊമാന്റിക് ആയ ഒരാളെയാണു ടീനയുടെ വേഷത്തിലേക്കു തേടിയത്. എന്നാൽ വളരെ കുട്ടിത്തമുള്ള കാരക്ടറല്ല ടീന. റോയിയോളം തന്നെ ബോൾഡാണ്. തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് റോയിയും ടീനയും. പലരെയും പരിഗണിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ടും അതൊക്കെ മാറിപ്പോയി.
സിജയെപ്പോലെ വലിയ കണ്ണുകളുള്ള ഒരു കുട്ടിയാണു മനസിലെന്ന് പ്രൊഡക്ഷൻ കണ്ട്രോളർ ജാവേദിനോടു ഞാൻ പറഞ്ഞു. സിജയുടെ വലിയ കണ്ണുകളും ചിരിയുമൊക്കെ ഏതൊക്കെയോ സിനിമകളിലൂടെ നേരത്തേ മനസിലുണ്ടായിരുന്നു.
എങ്കിൽ സിജയെത്തന്നെ വിളിച്ചൂടെ എന്നായി ജാവേദ്. അങ്ങനെ സിജയെ കണ്ടു, കഥ പറഞ്ഞു. കഥ കേൾക്കുന്പോൾ തിരിച്ചുവരവിന്റെ ഒരാവേശം സിജയിൽ കാണാനുണ്ടായിരുന്നു. ഏറ്റവും നല്ല പേർഫോമൻസാണ് സിജയിൽ നിന്നുണ്ടായത്.
ഷൈൻ ടോം ചാക്കോ...
ഷൈൻ ടോം ചാക്കോയ്ക്ക് ഇതിൽ മുഴുനീള കഥാപാത്രമാണ്. ഷൈന്റെ തുടക്കകാലത്താണു ചാപ്റ്റേഴ്സിൽ വന്നത്. അതിൽ ചൂണ്ട എന്ന കാരക്ടറാണു ചെയ്തത്. അന്നുതൊട്ട് ഷൈൻ സുഹൃത്താണ്.
ഷൈന്‍ പല സിനിമകളിലും അസി. ഡയറക്ടറായിരുന്നല്ലോ. അതിന്റെ അനുഭവപരിചയം കൂടി ഒരു ആക്ടർ എന്ന നിലയിൽ ഷൈന്‍ ഉണ്ട്. ഇതിൽ കുറച്ചു പരുക്കനായ പോലീസ് ഓഫീസറാണ് ഷൈൻ.
ജിൻസ് ഭാസ്കർ...
ജിൻസ് ‘വൈ’യിൽ അഭിനയിച്ചിട്ടുണ്ട്. റോമാന്റിക് എലമെന്റുള്ള ഒരു ഗുണ്ടയുടെ വേഷമായിരുന്നു അതിൽ. അതിനു മുന്‍പും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജിൻസിൽ നല്ല ഒരു ആക്ടറുടെ ഒരുപാട് ഘടകങ്ങളുണ്ട്. ഭാവിയിൽ ശ്രദ്ധിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുള്ള ഒരു ആക്ടറാണ് ജിൻസ്.
ജിൻസിന്റെ കാലിബർ ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നു തോന്നുന്നു. ഇതിൽ ജിൻസിന് മുഴുനീള വേഷമാണ്. കഥയിൽ വളരെ പ്രാധാന്യമുളള ഒരു പോലീസ് ഓഫീസറുടെ വേഷം.
റോയ് സിനിമയുടെ ക്രൂവിനെക്കുറിച്ച്..?
സിനിമാറ്റോഗ്രഫി ജയേഷ് മോഹൻ. വൈ, മായാനദി സിനിമകളുടെ കാമറാമാൻ. എന്റെ മുൻ സിനിമകൾ എഡിറ്റ് ചെയ്ത സാജനാണ് ഇതിലും എഡിറ്റർ. ആർട്ട് ബാവ. സുഹൈൽ, ഷമീർ, വിബിൻ എന്നിവരാണ് അസോസിയേറ്റ്സ്. ഞാനും വിബിനും കൂടിയാണ് ഡയലോഗ് എഴുതിയത്. ആദ്യമായാണു ഞാൻ ഡയലോഗിൽ കൈ വയ്ക്കുന്നത്.
മുന്നയാണ് മ്യൂസിക് ഡയറക്ടർ. രണ്ടു പാട്ടുകളുണ്ട്. സിതാരയും നേഹ നായരും ഓരോ പാട്ടു പാടി. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കില്ലാതെ സിനിമ എത്രത്തോളം വർക്കാകുമെന്ന് ഡബ്ബിംഗിനുശേഷം കാണുന്പോൾ അറിയാനാകുമല്ലോ. അതിനുശേഷം ബിജിഎം ആരുചെയ്യണമെന്നു തീരുമാനിക്കും. സ്റ്റിൽസ് സിനറ്റ് സേവ്യർ. പോസ്റ്റർ ഡിസൈൻ റഹിം.
ലോക്ഡൗണ്‍ പരിമിതികൾ ചിത്രീകരണത്തെ ബാധിച്ചോ..?
സീനുകളിൽ നല്ലൊരു ഭാഗം ഇൻഡോറാണ്. അതിനാൽ ലോക്ഡൗണ്‍ പരിമിതികളിലും നമുക്കു സമീപിക്കാവുന്ന പ്രോജക്ടായിരുന്നു. പെർമിഷൻ കിട്ടിയപ്പോഴാണു ഷൂട്ടിംഗ് തുടങ്ങിയത്. ഔട്ട് ഡോറിൽ വൈഡ് ഫ്രെയിം വയ്ക്കുന്നതിനു ചില പരിമിതികളുണ്ടായിരുന്നു.
റോഡിലൊക്കെ വൈഡ് ഷോട്ട് വച്ചാൽ ഫ്രെയിമിൽ നിറയെ മാസ്കുകൾ! സിനിമ പറയുന്നതോ കോവിഡിനു മുന്‍പുള്ള കാലത്തെ കഥയും. പക്ഷേ, സിനിമയെ ബാധിക്കാത്ത രീതിയിൽ അതൊക്കെ കൈകാര്യം ചെയ്യാനായി. എറണാകുളമായിരുന്നു പ്രധാന ലൊക്കേഷൻ. കുട്ടിക്കാനം, കുമളി ഭാഗങ്ങളിലും ഷൂട്ട് ചെയ്തു.
മേക്കിംഗിൽ എത്രത്തോളം വെല്ലുവിളിയുള്ള സിനിമയാണു റോയ്..?
മേക്കിംഗിൽ തന്നെ വ്യത്യസ്തയുള്ളതും ചലഞ്ചിംഗുമായ സിനിമ ചെയ്യാനാണ് എനിക്കിഷ്ടം. എല്ലാവരും സ്വീകരിക്കുമോ ഇഷ്ടപ്പെടുമോ എന്നൊക്കെ ആശങ്കയുള്ള വിഷയമെടുത്ത് അത് ഇഷ്ടപ്പെടുത്താൻ ശ്രമിച്ചു കുറച്ചു പാടുപെടുന്പോഴാണല്ലോ മേക്കിംഗിന്റെ സുഖമറിയുന്നത്. റോയിയിൽ അതു കാര്യമായിത്തന്നെ ഉണ്ടായിരുന്നു.
കാരണം അതിന്റെ ടോപ്പിക്ക്, അവതരണരീതികൾ, അതിലെ റിലേഷൻഷിപ്സ്, അതിന്റെ കാരക്ടറൈസേഷൻ, മേക്കിംഗിലെ പാറ്റേണ്‍, ഫ്ളോ...ഇവയിലെല്ലാം ചെറിയ തോതിൽ വ്യത്യസ്തതകളുണ്ട്. ജനം സ്വീകരിക്കുമെന്ന് ആഗ്രഹിച്ച് റിലീസ് ചെയ്ത് അവരുടെ പ്രതികരണത്തിനു കാത്തിരിക്കുന്നതാണല്ലോ ക്രിയേറ്ററുടെ ഏറ്റവും വലിയ സുഖം.
ടി.ജി.ബൈജുനാഥ്