അരനാഴികനേരത്തിൽ തുടങ്ങിയ സിനിമാ ജീവിതം അരനൂറ്റാണ്ടുനേരമായി അരങ്ങിലും അണിയറയിലുമായി മുന്നോട്ടു നീങ്ങുകയാണ്. സിനിമാക്കാരൻ എന്നതിനപ്പുറം പച്ചയായ മനുഷ്യനായി നിൽക്കാനായി. ഇന്നു സൃഷ്ടിക്കുന്ന മേൽവിലാസം മാത്രമാണ് നാളെകളിൽ ഓർത്തിരിക്കുന്നത്. നടൻ ജോസ് പ്രകാശിന്റെ സഹോദരനായി വന്നു. തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയയുടെ പിതാവായി ഇപ്പോൾ അഭിമാനിക്കുന്നു. ഇതിനിടയിൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന കുറച്ചു നല്ല ചിത്രങ്ങളുടെ നിർമാതാവായി. ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയോടുള്ള അഭിനിവേശമാണ് ഇപ്പോഴുമെന്നെ മുന്നോട്ടു നയിക്കുന്നത്. വെള്ളിവെളിച്ചത്തിൽ വിജയിച്ചതും ഒന്നും നേടാതെ മറഞ്ഞതുമായ നിരവധി മുഖങ്ങളെ കണ്ടു. അതുകൊണ്ടു തന്നെ പിന്നിട്ട വഴികളിൽ തണലായും താങ്ങായും നിന്നവരോട് നന്ദിയും സ്നേഹവുമാണ് മനസിൽ. ആ യാത്രയിൽ എവിടൊക്കയോ പ്രകാശമായെന്നു കരുതുന്ന എന്റെ 50 വർഷങ്ങൾ...
കോട്ടയം സിനിമാക്കാരനാക്കി
എന്റെ സിനിമാ ജീവിതത്തിന്റെ അടിസ്ഥാനം കോട്ടയം നഗരമാണ്. കോട്ടയം എസ്എച്ച് മൗണ്ടിൽ കെ.ജെ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മക്കളിൽ എട്ടാമത്തെ ആളായിരുന്നു ഞാൻ. അതിൽ ഏറ്റവും മുതിർന്ന ആളാണ് ജോസ് പ്രകാശ്. പിതാവ് ആരംഭിച്ച പ്രകാശ് തേയില എന്ന ബിസിനസ് ഇപ്പോഴും തുടരുന്നു. എനിക്ക് എട്ട് വയസുള്ളപ്പോൾ ജോസ് പ്രകാശ് സിനിമയിൽ വന്നു. അദ്ദേഹവുമായി 17 വയസിന്റെ വ്യത്യാസമുണ്ട്. സഹോദരനേക്കാൾ പിതൃതുല്യനായിരുന്നു അദ്ദേഹം. കോട്ടയത്തെ വിവിധ സ്കൂളുകളിലും എസ്ബി കോളജിലും സിഎംഎസ് കോളജിലുമായി പഠനം പൂർത്തിയാക്കി. ഈ കാലഘട്ടത്തിൽ എന്റെ കലാജീവിതത്തിനു അടിത്തറയിട്ടത് സ്കൂൾ കോളജ് കാലത്തെ അധ്യാപകരാണ്. അന്നു വീട്ടിൽ റിക്കാർഡ് വാങ്ങി പാട്ടു കേൾക്കുന്നതാണ് ശീലം. അതുകൊണ്ടു തന്നെ ചെറുപ്പം മുതൽ പാട്ടിനോടു വളരെ താത്പര്യമുണ്ടായിരുന്നു.
കറിയാച്ചൻ പേരു മാറ്റുന്നു
കോട്ടയത്തുള്ള എല്ലാ സംഗീത പരിപാടികളിലും ഞാൻ മത്സരിക്കും. അന്നത്തെ സിനിമാ ഗാനങ്ങളാണ് പാടുന്നത്. വൈഎംസിഎയുടെ അഖില കേരള സംഗീത മത്സരം കോട്ടയത്തു നടന്നപ്പോൾ രണ്ടു വർഷം എനിക്ക് ഒന്നാം സമ്മാനം ലഭിച്ചു. അന്നമ്മ കൊച്ചമ്മ എന്നു ഞങ്ങൾ സ്നേഹത്തോടെ വിളിച്ചിരുന്ന മനോരമയിലെ മിസിസ് കെ. എം. മാത്യവാണ് കറിയാച്ചൻ എന്ന എനിക്കു പ്രേം പ്രകാശ് എന്ന പേരിടുന്നത്. കെ.ജെ. ജോസഫ് എന്ന എന്റെ സഹോദരന്റെ സിനിമയിലെ പേരാണ് ജോസ് പ്രകാശ്. ജോസ് പ്രകാശിനോടു ചേർന്നു നിൽക്കുന്ന ഒരു പേരെന്ന നിലയിലാണ് പ്രേം പ്രകാശ് എന്ന പേര് നിർദേശിക്കുന്നത്.
പാട്ടുകാരനായി തുടക്കം
സിഎംഎസ് കോളജിലെ പഠന കാലത്ത് മലയാളം അധ്യാപകനായിരുന്ന അന്പലപ്പുഴ രാമവർമ സാറാണ് എന്റെ പാട്ട് കേട്ടതിനു ശേഷം തനിക്കു സിനിമയിൽ പാടിക്കൂടെ, നല്ല ശബ്ദമാണല്ലോ എന്നു പറയുന്നത്. ആ സമയത്ത് സഹോദരൻ തിരക്കുള്ള നടനാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്ന സംഗീത സംവിധായകൻ എം.എസ്. ബാബുരാജ് എന്റെ ആഗ്രഹത്തെക്കുറിച്ചറിഞ്ഞ് എന്നോട് പാടാനെത്താൻ പറഞ്ഞു. അതേസമയം തന്നെ കോട്ടയം സ്വദേശിയായ കുട്ടപ്പൻ സാറിന്റെ ജിയോ പിക്ചേഴ്സിന്റെ പുതിയ ചിത്രം കാർത്തികയിൽ പാടാൻ ഞാനും അവസരം ചോദിച്ചിരുന്നു. അതിന്റെ സംഗീതം ബാബുരാജാണ്. അങ്ങനെയാണ് പാടാനായി ചെന്നൈയിലേക്ക് ഞാൻ വണ്ടി കയറുന്നത്. കാർത്തികയിൽ ആറു വരികളുള്ള ഒരു ഗാനം പാടി. അതിനു ശേഷം ഒന്നു രണ്ടു അവസരങ്ങൾ ലഭിച്ചെങ്കിലും ആ ചിത്രങ്ങളൊന്നും നടന്നില്ല. പിന്നീട് എനിക്കു നാട്ടിലേക്കു തിരികെ പോരേണ്ടിവന്നു.. സിനിമയിലെ സംഗീതം അവിടെ അവസാനിച്ചെങ്കിലും സംഗീതം എന്റെ ജീവിതത്തിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ 22 വർഷമായി കോട്ടയം എസ്എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് പള്ളിയിൽ ദുഃഖ വെള്ളിയാഴ്ചകളിൽ കുരിശിന്റെ വഴി പാടുന്നുണ്ട്. മകളും ചെറുമകളും ചിലപ്പോൾ ഒപ്പം കൂടും.
അരനാഴികനേരത്തിൽ അരങ്ങേറ്റം
1968ലായിരുന്നു വിവാഹം. പിതാവിനു സുഖമില്ലാതായതോടെ ബിസിനസ് നോക്കിനടത്തേണ്ടതായി വന്നു. 1970-ൽ സംവിധായകൻ കെ. സേതുമാധവൻ സാറിന്റെ അരനാഴികനേരത്തിൽ അഭിനയിച്ചാണ് ഞാൻ സിനിമാ രംഗത്തേക്ക് പിന്നീടെത്തുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെയും പി. ഭാസ്കരൻ, ജേസി, എ.ബി. രാജ് തുടങ്ങിയവരുടെയും ചിത്രങ്ങളിൽ അഭിനയിച്ചു. അപ്പോഴേക്കും സിനിമയും ബിസിനസും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.
നിർമാതാവിന്റെ കുപ്പായം
1978-ലാണ് ഒരു സിനിമ നിർമിക്കാം എന്നു തീരുമാനിക്കുന്നത്. ഭാര്യ ഡെയ്സിയാണ് റീഡേഴ്സ് ഡൈജസ്റ്റിൽ വന്ന ഒരു കഥ സിനിമയാക്കാൻ കൊള്ളാമെന്നു പറയുന്നത്. ലഹരിയുടെ ഉപയോഗത്താൽ തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥയാണത്. പത്മരാജനെക്കൊണ്ട് എഴുതിച്ച് ഐ.വി. ശശിയെക്കൊണ്ട് സിനിമ സംവിധാനം ചെയ്യിക്കാമെന്നു കരുതി. ഒരു സുഹൃത്ത് മുഖേന പത്മരാജനെ കണ്ടു. പത്മരാജൻ കഥ വായിച്ചതിനുശേഷം ഇത് ഈ കാലഘട്ടത്തിന്റെ കഥയല്ല, നമുക്ക് മറ്റൊന്നു നോക്കാം എന്നു പറഞ്ഞു. കാരണം അന്നു ലഹരിയുടെ മോശം അനുഭവം നമ്മുടെ നാട്ടിൽ പരിചിതമായിരുന്നില്ല. വേറെ കഥയുണ്ടോ എന്നു ഞാൻ തിരക്കി. എന്റെ പുതിയൊരു കഥയുണ്ട്. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പരന്പരയായി എത്തുന്നുണ്ടെന്നു പറഞ്ഞു. പെരുവഴിയന്പലം എന്ന കഥ ഞാനും വായിക്കുന്നതാണ്. എങ്കിൽ അതു തിരക്കഥയാക്കി എഴുതിത്തരാമോ എന്നു ചോദിച്ചു. എഴുതാം, പക്ഷേ എന്നെങ്കിലും ഞാൻ സംവിധാനം ചെയ്യുന്പോൾ എന്റെ ആദ്യ ചിത്രമായി ചെയ്യാൻ കരുതിയിരുന്ന കഥയാണതെന്നു പത്മരാജൻ പറഞ്ഞു. എങ്കിൽ നമുക്കത് ചെയ്യാം എന്നു ഉടൻ ഞാനും പറഞ്ഞു. ഒന്നാലോചിക്കണം എന്നായി പത്മരാജൻ. മൂന്നാഴ്ചയ്ക്കു ശേഷം പത്മരാജൻ എന്നെ വിളിച്ചു നമുക്കിതു ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് എന്റെ ആദ്യ നിർമാണച്ചിത്രമായി പെരുവഴിയന്പലം മാറുന്നത്. 1979-ൽ ആ ചിത്രം റിലീസായി. പ്രേം പ്രകാശ് എന്ന നിർമാതാവിന്റെയും പത്മരാജൻ എന്ന സംവിധായകന്റെയും അശോകൻ എന്ന നടന്റെയും പിറവിയായിരുന്നു ആ ചിത്രം. മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരവും പനോരമയിൽ ഇടവും നേടി. പിന്നീട് പത്മരാജനൊപ്പം കൂടെവിടെ ചെയ്തു. നിർമാണ കന്പനിക്കു പ്രകാശ് മൂവി ടോണ് എന്ന പേരു നിർദേശിച്ചതു ജോസ് പ്രകാശാണ്.
മക്കളും സിനിമാ ലോകത്തേക്ക്
ഭാര്യ ടീച്ചറായതുകൊണ്ടു തന്നെ മൂന്നു മക്കളെയും ചെറുപ്പം മുതൽ വായനയുടെ ലോകത്തേക്ക് അടുപ്പിച്ചിരുന്നു. മുതിർന്നയാൾ ബോബി ഡോക്ടറാണ്. സഞ്ജയ് എംഎയും ബിഎഡും കഴിഞ്ഞതിനു ശേഷം മൂന്നു മാസത്തോളം കോട്ടയം സിഎംഎസിൽ അധ്യാപക വൃത്തി ചെയ്തിരുന്നു. ജോലി ഉപേഷിച്ചു സിനിമയിലേക്ക് പോകുന്നതിൽ ആദ്യം എതിർത്തെങ്കിലും താല്പര്യം മനസിലാക്കി സംവിധായകൻ കമലിനോട് പറഞ്ഞു. അങ്ങനെ കമലിന്റെ സംവിധാന സഹായിയായി രണ്ടു സിനിമകളിൽ പ്രവർത്തിച്ചു. സിനിമയുടെ എഴുത്ത് അവനു വഴങ്ങുമെന്നു കമലാണ് ആദ്യമായി പറയുന്നത്. മക്കളുടെ എഴുത്തിൽ ഞാനാദ്യം നിർമിക്കുന്നത് അവസ്ഥാന്തരം എന്ന സീരിയലാണ്. എൻ. മോഹനന്റെ കഥ പരന്പരയാക്കി എഴുതുകയായിരുന്നു. അതിനുശേഷമാണ് അവരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റെയും നിർമിക്കുന്നത്. അവരുടെ എഴുത്തിലെ എന്റെ വിശ്വാസമാണ് നിർമാതാവാകാൻ എന്നെ പ്രേരിപ്പിച്ചതും.
മക്കൾക്കു കൂട്ടുകാരൻ
ഒരു പിതാവ് എന്നതിനേക്കാൾ ഒരു സുഹൃത്തായിരുന്നു ഞാനവർക്ക്. മക്കൾക്കും എനിക്കുമിടയിൽ എപ്പോഴും സിനിമകളും സിനിമാ പാട്ടുകളുമാണ് ഇടംപിടിച്ചത്. എഴുതുന്നത് നന്മയായിരിക്കണം. നിങ്ങളെ ഓർക്കുന്നതായിരിക്കണം നിങ്ങളുടെ സിനിമകൾ എന്നാണ് ഞങ്ങൾ അവരോട് പറഞ്ഞിട്ടുള്ളത്. ജീവിതത്തിൽ നിന്നും പല സംഭവങ്ങളും ബോബിയും സഞ്ജയും സിനിമയിലേക്ക് വിഷയമാക്കിയിട്ടുണ്ട്. ഡെയ്സി തങ്കത്തിനെ ഗർഭിണിയായിരുന്ന സമയത്ത് സഹായത്തിനു നിന്ന സ്ത്രീ പുതിയൊരാളു വരുന്പോൾ നിങ്ങളോട് സ്നേഹം കുറയുമെന്നൊക്കെ കുട്ടികളോട് കളിയായി പറഞ്ഞിട്ടുണ്ട്. പിന്നീട് അതിൽ നിന്നുമാണ് എന്റെ വീട് അപ്പൂന്റെയും കഥ അവർ ഒരുക്കുന്നത്. ചെറുപ്പകാലത്ത് ഓടിപ്പോകാനാഗ്രഹിച്ചിരുന്നതായുള്ള സന്ദർഭത്തിൽ നിന്നുമാണ് അവർ സ്കൂൾ ബസിന്റെ കഥ കണ്ടെത്തിയത്. ബോബി ബാഗ്ലൂരിലാണ് എംബിബിഎസും എംഡിയും ചെയ്തത്. അയാളും ഞാനും തമ്മിലിലെ മെഡിക്കൽ പശ്ചാത്തലം അങ്ങനെ പരിചിതമായതാണ്. പിന്നീട് അവരുടെ വളർച്ച അടുത്തുനിന്നു കാണാൻ സാധിച്ചു. നോട്ട്ബുക്ക്, ട്രാഫിക്, മുംബൈ പോലീസ്, ഹൗ ഓൾഡ് ആർ യു, ഉയരെ തുടങ്ങിയ ചിത്രങ്ങളൊക്കെ പുതുമ സൃഷ്ടിച്ചവയാണ്.
നിർണായകമായ നിർണായകം
ബോബി സഞ്ജയ് എഴുതിയ നിർണായകത്തിൽ എന്നെ കാസ്റ്റ് ചെയ്തു. പിന്നീട് ആ കഥാപാത്രത്തിലേക്കു മറ്റൊരാളെ കാസ്റ്റ് ചെയ്യട്ടെ എന്നു ചോദിച്ച് വിതരണക്കാർ എന്നെ വിളിച്ചു. ഞാൻ മാറിയാലും ആ പ്രോജക്ട് നടക്കണമെന്നു ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ, മക്കൾ ഇരുവരും അതിൽ ഉറച്ചു നിന്നു. നിർണായകം എന്നെങ്കിലും നടക്കുകയാണെങ്കിൽ അതിൽ അഡ്വ. സിദ്ധാർഥ് ഞങ്ങളുടെ അച്ചാച്ച ആയിരിക്കുമെന്ന് അവർ പറഞ്ഞു. അവരുടെ പിതാവായതുകൊണ്ടു മാത്രമല്ല, എന്നിലെ കലാകാരനെ മനസിലാക്കി അവർ നൽകിയ ബഹുമാനമായിട്ടാണ് ഞാനതിനെ കണ്ടത്. അവരുടെ ആത്മവിശ്വാസത്തിലാണ് ആ കഥാപാത്രത്തെ എനിക്കു അവതരിപ്പിക്കാൻ കഴിഞ്ഞത്. മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരവും ആ ചിത്രം എനിക്കു നേടിത്തന്നു.
തണലിൽ നിന്നും തണലായി
നിരവധി പ്രതിഭകളെ സിനിമാ ലോകത്തിനു സമ്മാനിക്കാനായി. പെരുവഴിയന്പലത്തിലൂടെയാണ് അശോകൻ എത്തുന്നത്. കൂടെവിടെയിലൂടെയാണ് നടൻ റഹ്മാന്റെ തുടക്കവും സുഹാസിനി മലയാളത്തിലേക്കെത്തുന്നതും. മമ്മൂട്ടിയുടെ കരിയറിലും മികച്ച ചിത്രമായി കൂടെവിടെ മാറി. പുത്രനിലൂടെയാണ് ബിജു മേനോന്റെ അരങ്ങേറ്റം. സംഗീത സംവിധായകൻ എ.ജെ. ജോസഫിനെ എന്റെ കാണാക്കുയിൽ എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തി. ഗിരീഷ് പുത്തഞ്ചേരിക്കും ജ്യോതിർമയിക്കും സിനിമയിൽ മേൽവിലാസം നൽകാനായി. ഇതിനെല്ലാം കാരണമായതിൽ ഞാനും അഭിമാനിക്കുന്നു.
നിർമാണവും പുരസ്കാരങ്ങളും
പണം മുടക്കുന്നയാൾ മാത്രമല്ല സിനിമാ നിർമാതാവ്. അയാൾക്ക് കലയോട് കുറച്ചെങ്കിലും ആഭിമുഖ്യം വേണം. 18 ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചിട്ടുള്ളത്. അതിൽ ഒരുപിടി ചിത്രങ്ങളൊക്കെ പുരസ്കാരങ്ങൾ നേടി. സിബി മലയിലിനും ലാൽ ജോസിനും മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത് ഞാൻ നിർമിച്ച ചിത്രങ്ങളിലൂടെയാണ്. അവരുടെ കഴിവിനൊപ്പം കൂടെ നിൽക്കാനായി. അവസ്ഥാന്തരം, ആഗ്നേയം, അവിചാരിതം എന്നീ മൂന്നു പരന്പരകളാണ് നിർമിച്ചിട്ടുള്ളത്. മൂന്നിനും മികച്ച പരന്പരയ്ക്കുള്ളതടക്കം സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 21 സീരിയലുകളിൽ അഭിനയിച്ചു. രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഇനി അടുത്ത വർഷം മക്കളുടെ തിരക്കഥയിൽ ഒരു ചിത്രം നിർമിക്കണമെന്നു കരുതുന്നു.
സിനിമയും സൗഹൃദവും
നടൻ എന്ന നിലയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ ഇന്നത്തെ പുതിയ തലമുറയ്ക്കൊപ്പം വരെ അഭിനയിക്കാൻ സാധിച്ചു. ഇപ്പോൾ ദുൽഖറിനും ടോവിനോയ്ക്കും ആസിഫ് അലി അടങ്ങുന്ന യുവനിരയ്ക്കുമൊപ്പം വരെ അഭിനയിച്ചു. കാണക്കാണെ എന്റെ 81-ാം ചിത്രമാണ്. ഒരിടത്തൊരു ഫയൽവാനിലെ വെടിലൂക്ക, ചിന്താമണിയിലെ വില്ലൻ കഥാപാത്രം, ബൽറാം വെഴ്സസ് താരാദാസിലെ മുഖ്യമന്ത്രി, എവിടെയിലെ കുട്ടിച്ചൻ, അയാളും ഞാനും തമ്മിലെ അച്ഛൻ, നിർണായകത്തിലെ അഡ്വക്കേറ്റടക്കം ഒരുപിടി കഥാപാത്രങ്ങൾ പ്രിയപ്പെട്ടതാണ്. ഇക്കാലയളവിൽ എല്ലാവരുമായി നല്ല സൗഹൃദം പുലർത്താനായി. മമ്മൂട്ടി എന്റെ നാലു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടെവിടെയിൽ അഭിനയിക്കുന്പോൾ എന്റെ മക്കൾ ചെറുതാണ്. ഇന്ന് അവരെഴുതിയ വണ് എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിക്കു മക്കളെ പോലെയാണ് ബോബിയും സഞ്ജയും. മോഹൻലാൽ ഒരു ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളത്. ഹൈവേയിലും ഒരുക്കത്തിലുമാണ് സുരേഷ് ഗോപി അഭിനയിച്ചിട്ടുണ്ട്. ജയറാം മൂന്നും ദിലീപ് രണ്ടു ചിത്രത്തിലും അഭിനയിച്ചു. മമ്മൂട്ടി, അശോകൻ, നെടുമുടി വേണു, ജഗതി, ജനാർദ്ദനൻ എന്നിവരൊക്കെയായി എന്നും നല്ല സൗഹൃദമുണ്ട്. പത്മരാജൻ, സിബി മലയിൽ, കെ. സേതുമാധവൻ സാർ എന്നീ മൂന്നു സംവിധായരെ ജീവിതത്തിൽ മറക്കാൻ കഴിയില്ല. 50 വർഷം മുന്പ് ഒരു ഡിസംബർ 25-നാണ് ഞാനാദ്യമായി കാമറയ്ക്കു മുന്നിലെത്തിയ അരനാഴികനേരം റിലീസാകുന്നത്.
സിനിമയുടെ പ്രകാശവർഷങ്ങൾ
സിനിമ ഒരു വിനോദ ഉപാധി മാത്രമല്ല. അതു കാലങ്ങളോളം അവരുടെ മനസിലുണ്ടായിരിക്കണമെന്നാണ് ഞാൻ എപ്പോഴും ചിന്തിക്കുന്നത്. അത്തരത്തിൽ ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞെന്നു വിശ്വസിക്കുന്നു. ഈ അഞ്ചു പതിറ്റാണ്ടിന്റെ അനുഭവങ്ങളിൽ ചിലത് കുറിച്ചിടാമെന്ന തോന്നലാണ് പ്രകാശവർഷങ്ങൾ എന്ന പുസ്തകം എഴുതാൻ പ്രചോദനമായത്. കുറച്ചേറെ നിമിഷങ്ങളെ ഓർത്തെടുക്കുകയായിരുന്നു അതിലൂടെ. ഇതിനിടയിൽ മൂന്നു ചെറുകഥകളെഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെല്ലാം പിന്തുണയാകുന്നത് എന്റെ കുടുംബമാണ്. ഭാര്യ ഡെയ്സിയും മക്കളും മരുമക്കളും ആറു കൊച്ചുമക്കളും ചേരുന്നതാണ് എന്റെ കുടുംബം. ബോബിയും ഭാര്യ അഞ്ജുവും ഡോക്ടർമാരാണ്. സഞ്ജുവിന്റെ ഭാര്യ ഫ്രീലാൻസ് ജേർണലിസ്റ്റാണ്. മകൾ തങ്കവും ഭർത്താവ് ആന്റണിയും കുടുംബവും അമേരിക്കയിലാണ്. ഇവരാണ് എന്നിലെ പ്രകാശവും..
തയാറാക്കിയത്: ലിജിൻ കെ. ഈപ്പൻ
ഫോട്ടോ: അനൂപ് ടോം