മാസ് ചേരുവകളിൽ ഒന്നും ബാക്കിവയ്ക്കാതെ മോഹൻലാലിന്റെ ‘ആറാട്ട്’ ഒരുങ്ങുകയാണ്. ആവേശസമുദ്രം അലതല്ലുന്ന മോഹൻലാൽ ഉത്സവത്തിനായി ബി. ഉണ്ണികൃഷ്ണൻ - ഉദയകൃഷ്ണ ടീം ആദ്യമായി ഒന്നിക്കുന്നു.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിന്റെ ആറാട്ടാണു സിനിമയെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. നെയ്യാറ്റിൻകര ഗോപനിൽ അതിമാനുഷികതയല്ല സാധാരണക്കാരനിലൂടെയുള്ള സഞ്ചാരമാണ്.
പാലക്കാട് കൊല്ലങ്കോട്ടും പരിസരങ്ങളിലുമായി ബി. ഉണ്ണികൃഷ്ണന്റെ നിർമാണത്തിലും സംവിധാനത്തിലും ആറാട്ടൊരുങ്ങുന്പോൾ ആറാട്ടുവരവിന്റെ അണിയറക്കാരൻ - ഉദയകൃഷ്ണ ആ ഉത്സവത്തിമിർപ്പിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
പുലിമുരുകനു ശേഷം മോഹൻലാലുമൊത്ത് ഒരു പടം ചെയ്യാൻ കാത്തിരിക്കുകയായിരുന്നോ..?
പുലിമുരുകനു ശേഷം രണ്ടു മമ്മൂക്കാപടങ്ങൾ ചെയ്തിരുന്നു - മാസ്റ്റർപീസും മധുരരാജയും. അതിനിടെ ആനക്കള്ളൻ എന്ന പടവും ചെയ്തു. അതിനുശേഷമാണ് ആറാട്ടിലേക്കു പുറപ്പെടുന്നത്. ബി. ഉണ്ണികൃഷ്ണൻ എന്റെ ആദ്യകാലം മുതലുള്ള ഒരു സുഹൃത്താണ്. അദ്ദേഹവുമായി ഒരു സിനിമ കമിറ്റ് ചെയ്തിരുന്നു.
അത് ആർക്കുവേണ്ടി എന്നൊന്നും അപ്പോൾ തീരുമാനിക്കപ്പെട്ടിരുന്നില്ല. ഇങ്ങനെയൊരു പ്രോജക്ട് സംസാരിച്ച് ഒത്തുവന്നപ്പോൾ അതുമായി സഹകരിക്കുകയാണുണ്ടായത്. ആരിലേക്കാണ് ഇതു ഫോക്കസ് ചെയ്യേണ്ടതെന്ന് ആദ്യമൊന്നും ചിന്തയിൽ വന്നിരുന്നില്ല. സബ്ജക്ട് തീരുമാനിച്ചപ്പോഴാണ് മോഹൻലാലിലേക്ക് എത്തിയത്.
ലോക്ക്ഡൗണിനു ശേഷം പെട്ടെന്നു സംഭവിച്ച പ്രോജക്ടാണോ ആറാട്ട്..?
ആ ഡേറ്റ് ഞങ്ങളുടേതായിരുന്നു. പ്രോജക്ട് മാറിയെന്നേയുള്ളൂ. ലാലേട്ടനുമായി ഞങ്ങൾ മറ്റൊരു വലിയ പ്രോജക്ടാണു പ്ലാൻ ചെയ്തിരുന്നത്. ഡൽഹി, ഗോവ, ഹൈദരാബാദ് തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളിലും ഷൂട്ട് ചെയ്യേണ്ട പ്രോജക്ടായിരുന്നു അത്.
കോവിഡ്കാലഘട്ടത്തിൽ സാഹചര്യങ്ങൾ നമുക്ക് അനുകൂലമല്ലായിരുന്നു. അങ്ങനെ അതു മാറ്റിവച്ച് ഞങ്ങൾ മറ്റൊരു പ്രോജക്ട് കണ്ടെത്തി. അതാണ് ആറാട്ട്. എന്റർടെയ്നറാണ്. വലിയ സിനിമ തന്നെയാണ്. ഇവിടെ ഒരു ലൊക്കേഷനിൽ ഈ സിനിമ ചെയ്യാനാവും എന്ന ആത്മവിശ്വാസം കിട്ടിയപ്പോഴാണ് ഇതിലേക്ക് ഇറങ്ങി പുറപ്പെട്ടത്.
ലാലേട്ടനുമായി ചെയ്യാനിരുന്ന ആ പ്രോജക്ട് തത്കാലം മാറ്റിവച്ചു എന്നല്ലേയുള്ളൂ..?
ഇനി അത് ഉണ്ടാവാം. സൂപ്പർതാരങ്ങളുടെ പടം ചെയ്യുന്പോൾ ഒരു ഓർഡറിൽ ഡേറ്റ് വരാൻ ഒരുപാടു കാത്തിരിക്കേണ്ടി വരും. അവർ ഒരുപാടു കമിറ്റ്മെന്റ്സ് ഉള്ളവരല്ലേ. ലാലേട്ടന് സംവിധാനം ചെയ്യുന്ന പ്രോജക്ടുണ്ട്. അദ്ദേഹത്തിനു വേറെ ഒരുപാടു കമിറ്റ്മെന്റ്സുണ്ട്.
ആറാട്ട് എന്ന സിനിമ പറയുന്നതെന്താണ്..?
ഇവിടെ ആറാട്ട് എന്നത് നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തിന്റെ ആറാട്ടാണ്. ആ കാരക്ടറാണ് അതിന്റെ കഥ. അദ്ദേഹത്തിന്റെ മാനറിസങ്ങൾ, അദ്ദേഹത്തിന്റെ കാരക്ടറിന്റെ ശൈലി, ആ പാലക്കാടൻ ഗ്രാമത്തിലേക്ക് അദ്ദേഹം എന്തിനു വന്നു, ആ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്താണ്, അതിന്റെ ക്ലൈമാക്സ് എന്താണ്... ഇതൊക്കെയാണ് ഈ സിനിമയുടെ സബ്ജക്ട് ലൈൻ.
തീർച്ചയായും ഒരു ഉത്സവത്തിമിർപ്പുണ്ട് ആ കാരക്ടറിനും ആ പശ്ചാത്തലത്തിനും. അതുകൊണ്ടാണ് ആറാട്ട് എന്ന പേരു നല്കിയത്. കഥ പൂർത്തിയായ ശേഷമാണ് ആ പേരിലേക്കു വന്നത്.
ആദ്യമായി ആറാട്ടിന്റെ കഥ പറഞ്ഞതു മോഹൻലാലിനോടാണോ ?
ഉണ്ണികൃഷ്ണനോടാണു സംസാരിച്ചത്. ഉണ്ണികൃഷ്ണനും ഞാനും തമ്മിൽ ഒരുപാടു വർഷങ്ങളുടെ സൗഹൃദമുണ്ട്. ഞങ്ങൾ വ്യക്തിപരമായി വളരെ അടുത്ത സുഹൃത്തുക്കളാണ്. ഏതു കഥയും അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യമുള്ളവരാണ്. അങ്ങനെ ചെയ്യാറുമുണ്ട്.
കാരക്ടർ കേട്ടപ്പോൾ ലാലേട്ടനുമായി സംസാരിക്കാമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു കേട്ടപ്പോൾ ലാലേട്ടനും ഏറെ താത്പര്യമായി. അതു ഡെവലപ് ചെയ്തോളൂ എന്നു പറഞ്ഞു. പിന്നീടാണ് അതിന്റെ തിരക്കഥയിലേക്കു കടന്നത്.
മോഹൻലാലിനോട് കഥ പറയുന്പോൾ മിക്കപ്പോഴും കഥാപാത്രത്തെക്കുറിച്ചാവും ആദ്യം പറയുകയെന്നു തോന്നുന്നു..?
അങ്ങനെയല്ല. പുലിമുരുകൻ പറഞ്ഞപ്പോൾ കഥയുടെ ഒരു പശ്ചാത്തലം... കാടിന്റെ പശ്ചാത്തലമാണു പറഞ്ഞത്. ആറാട്ട് പറഞ്ഞപ്പോൾ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെക്കുറിച്ചാണു പറഞ്ഞത്. എവിടെയാണ് ഒരു ക്ലിക്കിംഗ് പോയന്റ് ഉണ്ടാകുന്നതെന്നു നമുക്കു പറയാനാവില്ല.
മമ്മൂക്കയും ലാലേട്ടനുമൊക്കെ നാനൂറിലേറെ പടങ്ങളിൽ അഭിനയിച്ചവരാണ്. ആവർത്തന വിരസതയില്ലാത്ത ഒരു കഥാപാത്രത്തെ കിട്ടാനാണ് അവർക്കു താത്പര്യം. വേഷമാണല്ലോ എല്ലാറ്റിലും പ്രധാനം. അതു കിട്ടിയപ്പോഴാണ് ആറാട്ട് ചെയ്യാമെന്നു ലാലേട്ടൻ പറഞ്ഞത്. പിന്നെ എല്ലാം വേഗത്തിലായിരുന്നു.
എഴുത്തു പൂർത്തിയപ്പോൾ ഞാനും ഉണ്ണികൃഷ്ണനും കൂടി ദൃശ്യം 2 ന്റ ലൊക്കേഷനിൽ പോയി മൊത്തം സ്ക്രിപ്റ്റും ലാലേട്ടനെ വ്യക്തമായി വായിച്ചുകേൾപ്പിച്ചു.
സംവിധായകനെ സ്ക്രിപ്റ്റ് ഏല്പിച്ചു മാറിനിൽക്കുന്നതല്ലല്ലോ താങ്കളുടെ രീതി..?
വർക്ക് ചെയ്തിട്ടുള്ള എല്ലാ പടങ്ങളിലും ഞാൻ സെറ്റിൽത്തന്നെയുണ്ടാവും. ഷൂട്ടിംഗ് തുടങ്ങി പായ്ക്കപ്പ് വരെ അതിനോടൊപ്പം നിൽക്കുക എന്നതാണ് എന്റെ ലഹരി. ഒരു തിരക്കഥാകൃത്ത് ആയിട്ടല്ല അപ്പോൾ ഞാൻ സംവിധായകന്റെ കൂടെ നിൽക്കുക. ഒരു സഹസംവിധായകനെപ്പോലെ കൂടെ കൂടുകയാണ്.
കഥാപാത്രങ്ങൾ ജനിക്കുന്നതു കാണുക, അഭിനയിക്കുന്നതു കാണുക...അതാണ് എന്റെ എൻജോയ്മെന്റ്. ലൊക്കേഷനുകളിലൂടെയുള്ള അത്തരം യാത്രകളുടെ ഓർമകൾ എല്ലാ സിനിമകൾക്കുമൊപ്പമുണ്ടാവും.
ബി. ഉണ്ണികൃഷ്ണനൊപ്പം വർക്ക് ചെയ്യുന്പോൾ..?
ആദ്യമായിട്ടാണ് ഉണ്ണികൃഷ്ണനൊപ്പം വർക്ക് ചെയ്യുന്നത്. വളരെ എക്സ്പീരിയൻസ്ഡ് ആയ ഡയറക്ടറാണ് അദ്ദേഹം. എനിക്കു വളരെ കംഫർട്ടബിളാംണ്. ഹ്യൂമർ ഭംഗിയായി ആസ്വദിക്കുന്ന ഒരാളാണ്. അദ്ദേഹം അതു വർക്കൗട്ട് ചെയ്യുന്നത് സെറ്റിൽ എനിക്കു കാണാനാകുന്നുണ്ട്.
സാധാരണയായി ഇൻവെസ്റ്റിഗേഷൻ, ത്രില്ലർ സിനിമകളുടെ ആളാണ് ഉണ്ണികൃഷ്ണൻ. അതിൽ നിന്നു വ്യത്യസ്തമായി ഇത് അദ്ദേഹം വളരെ ആസ്വദിച്ചു ചെയ്യുന്ന ഒരു സിനിമയായിട്ടാണ് എനിക്കു മനസിലായത്.
ഷൂട്ടിംഗിനിടെ സ്ക്രിപ്റ്റിനു വളർച്ചയുണ്ടാകുന്നുണ്ടോ..?
ഞാൻ എഴുതിവച്ചത് അച്ചടിപ്പിശകില്ലാതെ എടുത്തോളണം എന്നു പിടിവാശിയില്ല. തിരക്കഥയെ എത്രത്തോളം പൊലിപ്പിക്കാമോ അത്രത്തോളം പൊലിപ്പിച്ചാണ് സിനിമ പുറത്തിറക്കുന്നത്. സ്ക്രീനിൽ കാണുന്നതാണു സിനിമ.
തിരക്കഥയിൽ നമ്മൾ എഴുതിവയ്ക്കുന്നത് ആർട്ടിസ്റ്റുകൾ, ഛായാഗ്രാഹകൻ, എഡിറ്റർ, മേക്കപ്പ്മാൻ, കോസ്റ്റ്യൂമർ, സംഗീതസംവിധായകൻ, കോറിയോഗ്രാഫർ, ആക്ഷൻ കോറിയോഗ്രാഫർ, സൗണ്ട് ഡിസൈനർ, റീ റെക്കോഡിസ്റ്റ് തുടങ്ങി ഒരുപാടുപേരുടെ അധ്വാനം ചേരുന്പോഴാണ് മികച്ച സിനിമയാകുന്നത്.
വാസ്തവത്തിൽ അതിന്റെ ബ്ലൂപ്രിന്റാണു സ്ക്രിപ്റ്റ്. അതിലേക്ക് എല്ലാവരുടെയും സംഭാവനകൾ വരണം. ആ സംഭാവനകൾ കുറവില്ലാതെയും കൂടുതലാവാതെയും കൃത്യമായി വാങ്ങിയെടുക്കാൻ മിടുക്കനായ ഒരു ഡയറക്ടർ കൂടിയുണ്ടെങ്കിൽ ആ സിനിമ തീർച്ചയായും ജനങ്ങൾ ആസ്വദിക്കും.
മുരുകനിൽ നിന്നു നെയ്യാറ്റിൻകര ഗോപനിലേക്ക് എത്തുന്പോൾ മോഹൻലാൽ എന്ന നടനിലുണ്ടായ വളർച്ച താങ്കളെ സ്വാധീനിക്കുന്നത് എങ്ങനെയാണ്..?
സ്വാഭാവികമായും നമ്മൾ കണ്ടു തുടങ്ങിയ മോഹൻലാൽ ഇപ്പോൾ നിൽക്കുന്നത് എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം ഒരു പോയിന്റു പോലും കുറഞ്ഞിട്ടില്ല, കൂടിയിട്ടേയുള്ളൂ.
അദ്ദേഹത്തിന്റെ സിനിമയുടെ വളർച്ചയും ബിസിനസ് വാല്യുവുമൊക്കെ ഒരുപാടു മേലെയാണ്. അങ്ങനെയൊരു പ്രോജക്ടിലേക്കു വരുന്പോൾ അത്രത്തോളം സൂക്ഷ്മതയോടെയാണ് ഞാനുൾപ്പെടെ ഓരോ അണിയറ പ്രവർത്തകനും നിൽക്കുന്നത്.
മുരുകനു മേലെ നിൽക്കുന്ന കഥാപാത്രമാണോ നെയ്യാറ്റിൻകര ഗോപൻ. അതോ രണ്ടും രണ്ടു ജനുസാണോ..?
മുരുകൻ ഒരിക്കൽ മാത്രം സംഭവിക്കുന്ന കഥയല്ലേ. ഒരിക്കൽ അങ്ങനെയൊരു കഥാപാത്രമുണ്ടായിരുന്നു എന്നു പറയാവുന്ന തരത്തിലുള്ള ഒന്ന്. സാധാരണക്കാരുടെ ഇടയിൽ കാണാൻ പറ്റാത്ത ഒരു കഥാപാത്രം. ആ കഥാപാത്രത്തെ തേടിയുള്ള അന്വേഷണമാണു പുലിമുരുകൻ.
ആറാട്ടിലെ നെയ്യാറ്റിൻകര ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിലുണ്ടാകുന്ന അല്ലെങ്കിൽ അയാൾ ഉണ്ടാക്കുന്ന അല്ലെങ്കിൽ അയാളിലൂടെ കടന്നുപോകുന്ന പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുന്ന സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കഥാപാത്രമാണ്.
ആറാട്ടിൽ മാസ് ചേരുവകൾ എത്രത്തോളമാണ്..?
സിനിമയിലെ ഹീറോ അയാളുടെ സിറ്റ്വേഷൻ ഒരുക്കുന്നതിലാണ് മാസ് ട്രീറ്റ്മെന്റ് വരുന്നത്. അയാൾ വില്ലനെ തോൽപ്പിക്കുന്പോൾ അതു മാസാവും. അയാൾ പാട്ടു പാടുന്പോൾ, അയാൾ നൃത്തം ചെയ്യുന്പോൾ, അയാൾ ഫൈറ്റ് ചെയ്യുന്പോൾ, അയാൾ കോമഡി പറയുന്പോൾ..അങ്ങനെ എല്ലാ ചേരുവകളും ചേർന്ന സിനിമയ്ക്കാണല്ലോ മാസ് എന്നു പറയുന്നത്. ആറാട്ടിലും ആ ചേരുവകളിൽ ഒട്ടും കുറവുണ്ടാകില്ല.
ആറാട്ടിൽ മോഹൻലാൽ എന്ന നടന്റെ പങ്കാളിത്തത്തെ എങ്ങനെയാണു കാണുന്നത്..?
സ്വയം അർപ്പിച്ചു തന്നെയാണ് അദ്ദേഹം ഓരോ സിനിമയും ചെയ്യുന്നത്. ഞാൻ വർക്ക് ചെയ്തിട്ടുള്ള സിനിമകളിലൊക്കെയും അത് അങ്ങനെ തന്നെയാണ്. അദ്ദേഹം കാരക്ടർ വ്യക്തമായി അറിഞ്ഞിരിക്കും. കഥാപാത്രത്തിന്റെ എല്ലാ കാര്യങ്ങളും ഡിറ്റെയിലായി ചോദിച്ചു മനസിലാക്കിയിരിക്കും.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് പൂർണമായ പങ്കാളിത്തം ആ കഥാപാത്രത്തിലേക്ക് ഉണ്ടാവും. ആ കഥാപാത്രം എങ്ങനെ ചെയ്യും എങ്ങനെയൊക്കെ ചെയ്യില്ല എന്നുള്ളതിനെക്കുറിച്ചു വ്യക്തമായ ബോധത്തോടെ തന്നെയാണ് അദ്ദേഹം സെറ്റിലെത്തുക.
ആറാട്ടിലെ മോഹൻലാലിന്റെ ലുക്ക് സ്ക്രിപ്റ്റിൽ കൃത്യമായി അടയാളപ്പെടുത്തിയിരുന്നോ..?
എല്ലാ കാര്യങ്ങളും എഴുതിച്ചേർക്കാനോ വരച്ചുവയ്ക്കാനോ പറ്റാത്തതാണു സ്ക്രിപ്റ്റ്. നെയ്യാറ്റിൻകര ഗോപൻ വന്നിറങ്ങുന്നതും വരുന്ന വാഹനവും വന്നിറങ്ങുന്ന പശ്ചാത്തലവുമൊക്കെ സ്ക്രിപ്റ്റിലുണ്ടാവും. ഷോട്ടിംഗും മറ്റു കാര്യങ്ങളുമെല്ലാം ഡയറക്ടറുടെ കോണ്ട്രിബ്യൂഷനാണ്. ഒരു കാരക്ടറിനെ ഷോട്ടിലൂടെ ഓർഡർ ചെയ്യുകയാണു സംവിധായകൻ.
ഏതൊക്കെ ഷോട്ടുകൾ ഏതൊക്കെ സന്ദർഭങ്ങളിൽ അത് എത്രത്തോളം ഇണങ്ങിച്ചേരുന്നു എന്നുള്ളതൊക്കെ സംവിധായകന്റെ തീരുമാനങ്ങളാണ്. സ്ക്രിപ്റ്റും സംവിധായകനും തമ്മിൽ ഇണങ്ങിക്കഴിഞ്ഞാലേ അതു പൂർണതയിൽ എത്തുകയുള്ളൂ. സെറ്റിൽ അത്തരം സ്വകാര്യങ്ങളുടെയൊക്കെ കോണ്ട്രിബ്യൂഷനും അത്തരം കാര്യങ്ങളുടെയൊക്കെ അഥോറിറ്റിയും സംവിധായകൻ തന്നെയാണ്.
രാജാവിന്റെ മകനിലെ ‘2255’ ആറാട്ടിൽ ഉപയോഗിക്കുന്നുണ്ടല്ലോ..?
ആറാട്ടിൽ നെയ്യാറ്റിൻകര ഗോപന്റെ കാറിന്റെ നന്പർ അതാണ്. മാസ് എലമെന്റ്സ് എന്നു പറയുന്ന സാധനങ്ങളിൽ ഒന്നാണത്. അങ്ങനെയുള്ള ഒരുപാടു കാര്യങ്ങൾ ചേരുന്പോഴാണല്ലോ ഒരു സിനിമ ജനിക്കുക. ജനങ്ങളിലേക്ക് ആ കാരക്ടറിനെ എത്തിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം.
അതിലേക്കു സംഭാവന ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ഒന്നൊന്നായി നമ്മൾ ചേർത്തിരിക്കും. എന്തൊക്കെ അതിൽ ചേർക്കാമോ അതൊക്കെ ചേർത്തിരിക്കും. ഒന്നും ബാക്കി വയ്ക്കില്ല. അടുത്തതു വരുന്പോൾ അതിനെക്കുറിച്ചു ചിന്തിക്കും. അതുവരെയുള്ളതൊക്കെ ഇതിലേക്കു ചേർക്കും.
ഇത്തരം മാസ് സിനിമകൾ ഇനിയും ഉണ്ടാവും; അല്ലേ..?
തീർച്ചയായും. നമുക്ക് ഓരോരുത്തർക്കും ഓരോ തരം ശൈലിയും കാഴ്ചപ്പാടുമുണ്ട്. അതിനെ ക്ലാസ് മൂവീസുമായി താരതമ്യപ്പെടുത്തുകയോ അങ്ങോട്ടു ചില അവകാശവാദങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്നില്ല. രസിപ്പിക്കുക - അതു മാത്രമാണ് ഉദ്ദേശ്യം. ആബാലവൃദ്ധം ജനങ്ങളെയും ഒരുപോലെ തിയറ്ററിലിരുത്തി സന്തോഷിപ്പിക്കുക. അതിനുമേലെ ഒന്നും അതിൽ അവകാശപ്പെടുന്നില്ല.
ആറാട്ട് പറയുന്നതു ഫാമിലി സബ്ജക്ടാണോ..?
ഫാമിലി സബ്ജക്ട് എന്നതുകൊണ്ട് കുടുംബകഥ പറയുന്നതിനെയാണ് ഉദ്ദേശിച്ചതെങ്കിൽ അങ്ങനെയല്ല. ഫാമിലിയായി വന്നിരുന്നു കാണാവുന്ന, അവർക്ക് ആസ്വദിക്കാവുന്ന, കുട്ടികൾക്കു കയ്യടിക്കാവുന്ന, മുതിർന്നവർക്കു സന്തോഷം വരുത്തുന്ന എന്റർടെയ്ൻമെന്റ്... അതാണു ഞാൻ ഉദ്ദേശിക്കുന്ന ഫാമിലി സിനിമ.
ഈയൊരു പശ്ചാത്തലത്തിൽ, ഈയൊരു കാലഘട്ടത്തിൽ ജനങ്ങൾ തിയറ്ററിൽ കയറിയിരുന്ന് സിനിമ കണ്ട് ആസ്വദിക്കണമെങ്കിൽ എന്റർടെയ്നർ ആയിരിക്കണം. എല്ലാം മറന്ന് ആസ്വദിക്കാൻ പറ്റിയ സിനിമ ആയിരിക്കണം. ആറാട്ടിലും അതേ ഉദ്ദേശിച്ചിട്ടുള്ളൂ.
ആറാട്ടിലെ കഥപറച്ചിൽ നോണ്ലീനിയറാണോ..?
എന്റെ മുൻ പടങ്ങളിലേതു പോലെ തന്നെ. ഇതും എന്റർടെയ്നറാണല്ലോ. അപ്പോൾ ഓർഡറിൽ ആസ്വദിച്ചു പോകാൻ പറ്റുന്ന തരത്തിൽ തന്നെയാവും കഥപറച്ചിൽ. അതിനെ വളച്ചുപുളച്ചു ചെയ്താൽ ആസ്വാദനം കിട്ടില്ല. അങ്ങനെ കഥ പറയേണ്ട ശ്രേണിയിലുള്ള പടങ്ങൾക്കേ നോണ്ലീനിയർ പറ്റുകയുള്ളൂ.
ആറാട്ടിലും പഞ്ച് ഡയലോഗുകൾ ഉണ്ടാകുമോ..?
പഞ്ച് ഡയലോഗുകളും പഞ്ച് കാര്യങ്ങളുമൊക്കെ കണ്ടെത്തുന്നത് ഓഡിയൻസാണ്. ഇടിച്ചുപഴുപ്പിച്ച് രണ്ടു പഞ്ച് ഡയലോഗു പറഞ്ഞാൽ ആളുകൾ കയ്യടിക്കില്ല. അതു സംഭവിക്കുന്നതാണ്. നമ്മൾപോലും കണ്ടെത്താത്ത പഞ്ചുകൾ ഓഡിയൻസ് കണ്ടെത്തിക്കൊള്ളും. നമ്മൾ കാണിച്ചുകൊടുത്തു കയ്യടിപ്പിക്കാമെന്നു വിചാരിക്കുന്ന ഒരു പഞ്ചും തിയറ്ററിൽ ഏൽക്കാറുമില്ല. നമ്മൾ അതിനുള്ള സിറ്റ്വേഷൻ ഒരുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ.
സിനിമ തുടങ്ങി 10 മിനിറ്റിനുള്ളിൽ തങ്ങളുടെ ആസ്വാദനത്തെ ചോദ്യം ചെയ്യാത്ത വിധമുള്ള തിയറ്റർ അനുഭവത്തിലേക്കു പ്രേക്ഷകർ സെറ്റായിട്ടുണ്ടെങ്കിൽ അവർ ആ കഥാപാത്രത്തെ ഫോളോ ചെയ്തിരിക്കും. അത്തരം മൂഹൂർത്തങ്ങൾക്കുള്ള ശ്രമങ്ങളിലാണു ഞങ്ങൾ.
മാസ് നായകനു ചേർന്ന വില്ലനും മറ്റുമുണ്ടാകുമല്ലോ ആറാട്ടിൽ..?
ഒരു നാട്ടിൻപുറത്തു കാണുന്ന എല്ലാവിധ കഥാപാത്രങ്ങളും ഇതിലുണ്ട്. ദുഷ്ടന്മാരുണ്ട്, നല്ലവരുണ്ട്. കൊമേഡിയൻസുണ്ട്. ആവശ്യത്തിന് ആക്ഷൻ. ആവശ്യത്തിനു പാട്ട്. ആവശ്യത്തിന് എന്റർടെയ്ൻമെന്റ്. അതാണ് ആറാട്ട്.
ലാൽ ആരാധകർക്കുള്ള ആഘോഷം എന്ന തരത്തിലാണോ ആറാട്ട് പ്ലാൻ ചെയ്തിരിക്കുന്നത്..?
സിനിമ കാണുന്നവരുടെ ആഘോഷം. അതാണ് ഈ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. പ്രേക്ഷകർക്ക് ഈ സിനിമ ആഘോഷത്തോടെ കാണാൻ പറ്റുന്ന സാഹചര്യത്തിൽ നമ്മടെ തിയറ്ററുകളും സജീവമാവട്ടെ.
ടി.ജി.ബൈജുനാഥ്