കോവിഡ്കാല പശ്ചാത്തലത്തിൽ സണ്ണി എന്ന മ്യുസിഷന്റെ കഥ പറയാനൊരുങ്ങുകയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ‘ കോവിഡ് കാലത്ത് ദുബായിൽ നിന്നു കൊച്ചിയിലേക്കു തിരിച്ചുവന്ന ഒരാളാണു സണ്ണി.
മ്യൂസിക്കിലൊന്നും അയാൾ സക്സസ്ഫുൾ ആയില്ല. അങ്ങനെ നാട്ടിലേക്കു തിരിച്ചുവരുന്പോൾ അയാളുടെ ജീവിതത്തിലുണ്ടാകുന്ന കുറച്ചു സംഭവ വികാസങ്ങളാണ് ഈ സിനിമ. ഇത് സണ്ണിയുടെ കഥയാണ്...’ ജയസൂര്യ ടൈറ്റിൽ വേഷത്തിലെത്തുന്ന സണ്ണിയെക്കുറിച്ച് രഞ്ജിത് ശങ്കർ പറഞ്ഞുതുടങ്ങി.
കോവിഡ് പ്രതിസന്ധികൾക്കിടെ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്...?
ഈയൊരു സമയത്തു വന്ന ഒരു കഥയാണ്. ഈ സമയത്തു സംഭവിക്കുന്ന കഥയാണ്. ഇപ്പോൾ മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണു സണ്ണി. ഇങ്ങനെയൊരു കാലം മുന്‍പ് ഉണ്ടായിട്ടില്ല. ഈ കാലത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണ്. അതുകൊണ്ടാണ് ഇത്രയും പ്രതിസന്ധികൾക്കിടയിലും ഈ സിനിമ ചെയ്യണമെന്നു തീരുമാനിച്ചത്.
ജയസൂര്യയ്ക്കൊപ്പം ഏഴാമതു ചിത്രം. ജയസൂര്യ സണ്ണിയായത് എങ്ങനെയാണ്..?
മാർച്ചിലാണ് ഇതിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് എഴുതിയത്. ഒരുപാടു തവണ അതു റീവർക്ക് ചെയ്യുകയും വേണ്ടെന്നു വയ്ക്കുകയും പിന്നീടു വേണമെന്നു തോന്നുകയുമൊക്കെ ചെയ്തു. ഇത് എനിക്കു ചെയ്യാൻ പറ്റുമെന്ന് സ്വയം ബോധ്യമാകാൻ കുറേ സമയമെടുത്തു. ഇത് ആരുടെ കൂടെ ചെയ്യാൻ പറ്റും എന്നതായി അടുത്ത ചിന്ത.
സ്ക്രിപ്റ്റിലെഴുതിയതു ചെയ്തെടുക്കുക അത്ര എളുപ്പമായിരുന്നില്ല. ആക്ടറിനും ടെക്നീഷനുമൊക്കെ മാനസികമായി ഉൾക്കൊള്ളാനും ചെയ്യാനും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കഥപറച്ചിലാണ് ഈ സിനിമയ്ക്കുള്ളത്. പുതിയ ഒരാക്ടറിനെ അതു ബോധ്യപ്പെടുത്തി ഈ സിനിമ ചെയ്യുക എന്നത് എളുപ്പമാവില്ലെന്നു തോന്നി.
ഈ സിനിമ ചെയ്യാൻ എനിക്ക് ഏറെക്കുറെ ആത്മവിശ്വാസം കിട്ടിയപ്പോഴാണു ജയനോടു പറഞ്ഞത്. ജയനുമായി കുറേ പടങ്ങൾ ചെയ്തതിന്റെ പരിചയമുണ്ട്, കംഫർട്ട് ലെവലുണ്ട്. ഈ കഥ ഒരുപക്ഷേ, ഞങ്ങൾക്കൊരുമിച്ചു ചെയ്യാനാവും എന്നു തോന്നി. എങ്കിലും കഥ പറയുന്ന രീതിയിലെ പ്രത്യേകത കൊണ്ട് ജയനും അതു ബോധ്യമാകാൻ സമയമെടുത്തു.
എനിക്കുണ്ടായിരുന്നതു പോലെ ഇങ്ങനെയൊരു സിനിമ സാധ്യമാണോ എന്ന തരത്തിലുള്ള ആശങ്ക ജയനും ഉണ്ടായിരുന്നു. പിന്നീടു ഞങ്ങൾ ഒന്നിച്ചിരുന്ന് സ്കിപ്റ്റ് കൂടുതൽ രസകരമാക്കാനുള്ള ചർച്ചകൾ തുടർന്നു. ഷൂട്ടിംഗ് വേളയിലും സ്ക്രിപ്റ്റിനു വളർച്ച ഉണ്ടായിട്ടുണ്ട്.
സണ്ണിയാകാന്‍ ജയസൂര്യ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നോ..?
മദ്യപാനി കൂടിയായ ഒരു കഥാപാത്രമാണ് സണ്ണി. മൊത്തത്തില്‍ ഒരു വെള്ളമടിക്കാരന്റെ ശരീരമാണു വേണ്ടിയിരുന്നത്. അതിനുവേണ്ടി ശരീരം അല്പം ഫ്ളാഗിയാക്കണം എന്നു ജയനോടു പറഞ്ഞിരുന്നു. വര്‍ക്കൗട്ട് നിര്‍ത്താനും പറഞ്ഞു.
ആ രീതിയില്‍ ജയന് ഫിസിക്കലി കുറച്ചു മാറ്റങ്ങള്‍ വരുത്തി. ഷര്‍ട്ട് അഴിച്ചുള്ള കുറേ സീനുകള്‍ ഇതിലുണ്ട്. സാധാരണ നായകന്മാരില് കാണാത്തതരം ശരീരപ്രകൃതിയാണ് സണ്ണിയില്‍ ജയസൂര്യയ്ക്കുള്ളത്.
നമ്മുടെ ചുറ്റുപാടുകളിൽ സണ്ണിയെ കാണാനാകുമോ...?
തീർച്ചയായും. ഒരുപാടു കഴിവുകളുണ്ടായിട്ടും ഭാഗ്യമില്ലാത്തതിനാൽ ജീവിതത്തിൽ രക്ഷപ്പെടാതെ പോയ ഒരാളാണു സണ്ണി. അങ്ങനെയുള്ള ആളുകളാണല്ലോ ഏറെയും. അവരുടെ സ്വഭാവത്തിലെ ചില കുഴപ്പങ്ങൾ കൊണ്ടോ അല്ലെങ്കിൽ അവരുടെ ശ്രമങ്ങളിലെ പ്രശ്നങ്ങൾ കൊണ്ടാ ഒക്കെയാവാം അത്.
രക്ഷപ്പെടുന്ന ആളുകൾ വളരെ കുറവല്ലേ. രക്ഷപ്പെടാത്ത ആളുകളാണു കൂടുതലും. സണ്ണി അങ്ങനെയൊരാളാണ്. അതുകൊണ്ടുതന്നെ ഒരുപാടു പേർക്കു കണക്ട് ചെയ്യാൻ പറ്റുന്ന ഒരാളാണു സണ്ണി.
ഇതുവരെ പുറത്തുവിട്ടത് ഒരു ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും... ഈ സസ്പെൻസിനു പിന്നിലെന്താണ്..?
ഇതിൽ സസ്പെൻസൊന്നുമില്ല. ഇതൊരു ഹ്യൂമൻ ഡ്രാമയാണ്. ഷൂട്ടിംഗ് തീർന്നതേയുള്ളൂ. പതിയെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നു കരുതി. കഥ പറയുന്ന രീതിയിൽ എന്റെ മുൻ സിനിമകളിൽ നിന്നു കുറച്ചു വ്യത്യാസമുണ്ട്. മലയാളത്തിൽ അധികം സിനിമകൾ ഈ രീതിയിൽ വന്നിട്ടില്ലെന്നു തോന്നുന്നു.
നായകൻ, നായിക രീതിയിലുള്ള കഥയല്ല. ഇതിലുള്ളതു കുറേ കഥാപാത്രങ്ങളാണ്. ഇന്നസെന്റ്, ശിവദ, സിദ്ദിഖ്, മുകേഷ്, അജു വർഗീസ്, മമ്ത മോഹൻദാസ് തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങളിൽ.
ഷൂട്ടിംഗ് ഘട്ടത്തിൽ ആശങ്കകൾ ഉണ്ടായിട്ടുണ്ടോ..?
ഷൂട്ട് ചെയ്യുന്പോൾ ആശങ്കയായിരുന്നില്ല, നമ്മൾ കെയർഫുൾ ആയിരുന്നു. നമ്മൾ ചെയ്തുവയ്ക്കുന്നതു ജനം കാണണം, അവർക്ക് അതിഷ്ടപ്പെടണം. അതിനാൽ ഏറ്റവും പെർഫക്ടായി ചെയ്യണം എന്നു നിർബന്ധമുണ്ടായിരുന്നു. കഥയിലും അതു പറയുന്ന രീതിയിലും ബോധ്യം വന്ന ശേഷമാണു ഷൂട്ടിംഗിനിറങ്ങിയത്.
സിനിമാറ്റോഗ്രഫി ചെയ്ത മധു നീലകണ്ഠനുൾപ്പെടെ പലരുമായും ഏറെ ചർച്ചകൾ ചെയ്തിരുന്നു. അങ്ങനെ കൂട്ടായ പ്രയത്നമാണ് ഷൂട്ടിംഗിൽ ഉണ്ടായത്. പല സീനുകളും റീഷൂട്ട് ചെയ്യുകയുണ്ടായിട്ടുണ്ട്. ചിത്രീകരണം കൂടുതലും ഇൻഡോർ ആയിരുന്നു. ഈ സമയത്ത് ഇൻഡോറിലേ ചെയ്യാൻ പറ്റുകയുള്ളു എന്നതുകൊണ്ടല്ല അത്. ഈ കഥ അങ്ങനയേ പറയാൻ പറ്റുകയുള്ളൂ.
ഇത്തവണ ക്രൂവിൽ മാറ്റങ്ങൾ ഏറെയാണല്ലോ..?
എല്ലാ പടങ്ങളിലും മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. മധു നീലക്ണ്ഠനാണു സിനിമാറ്റോഗ്രഫി ചെയ്തത്. സിനിമാറ്റോഗ്രഫിക്കു വേറൊരു രീതിയിൽ വലിയ പ്രാധാന്യമുള്ള സിനിമയാണിത്. റെഡിന്റെ കൊമോഡോ 6 കെ കാമറയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അതു മധു നീലകണ്ഠന്റെ ചോയ്സ് ആയിരുന്നു.
എഡിറ്റിംഗ് ഷെമീർ മുഹമ്മദ്. ഷെമീറിനൊപ്പം ഞാൻ ആദ്യമായാണു വർക്ക്ചെയ്യുന്നത്. ഈ സിനിമയുടെ സൗണ്ട് ഡിസൈൻ കുറച്ചു പ്രാധാന്യമുള്ളതാണ്. പീകു, പിങ്ക് തുടങ്ങിയ സിനിമകൾ ചെയ്ത സിനോയ് ജോസഫാണ് അതു ചെയ്തിരിക്കുന്നത്.
ശങ്കർ ശർമയാണു മ്യൂസിക് ചെയ്തത്. ഡാർവിന്റെ പരിണാമത്തിന്റെ സംഗീത സംവിധായകൻ. ഞാനൊരു പുതിയ മ്യുസിഷനെ അന്വേഷിക്കുകയായിരുന്നു. സണ്ണി ഏറെ ടാലന്റുള്ള മ്യുസിഷനാണെന്നു പറഞ്ഞുവല്ലോ. സിനിമ കാണുന്നവർക്ക് അതു തോന്നണമല്ലോ.
ഈ സിനിമയിൽ മ്യൂസിക്കിനു കുറച്ചു പ്രാധാന്യമുണ്ട്. ശങ്കർ താരതമ്യേന പുതിയ ഒരാളാണെന്നും അദ്ദേഹത്തിന്റേതു പുതിയ മ്യൂസിക്കാണെന്നും തോന്നി. പൃഥ്വിരാജാണ് ശങ്കറിന്റെ പേരു നിർദേശിച്ചത്. ഇതിൽ രണ്ടു പാട്ടുകളുണ്ട്. അതിനുമപ്പുറം അയാളുടെ കോംപോസിഷനുകൾ ഉള്ള സിനിമയാണ്.
പടത്തിലെ സിറ്റ്വേഷനുകളൊക്കെ പറഞ്ഞപ്പോൾ ശങ്കർ ഒരു പാട്ടു ചെയ്ത് അയച്ചു തന്നു. വരികൾ സഹിതമാണ് പാട്ടു വന്നത്. അതെനിക്ക് ഇഷ്ടപ്പെട്ടു. ശങ്കറിന്റെ വൈഫ് സാന്ദ്രാ മാധവാണ് വരികൾ എഴുതിയതെന്നു പിന്നീടാണ് അറിഞ്ഞത്.
കമലയിലും ഒരു പടി മേലെയായിരുന്നോ സണ്ണിയുടെ രചനാവഴികളിലെ ശ്രമങ്ങൾ..?
അതറിയില്ല. എല്ലാ സിനിമകളും പ്രതീക്ഷയോടെയാണു ചെയ്യുന്നത്. എനിക്കിപ്പോഴും വളരെ ഇഷ്ടമുള്ള സിനിമയാണു കമല. പക്ഷേ, അതു ജനങ്ങൾ സ്വീകരിച്ചില്ല. സണ്ണി വേറൊരു കഥയാണ്, വേറൊരു കഥാപാത്രമാണ്. അയാൾ കുറച്ചുകൂടി സിംപിളാണ്. എന്നെയും നിങ്ങളെയും പോലെ ഒരാളാണു സണ്ണി.
കുറേക്കൂടി സിനിമാറ്റിക്കാണു കമല. അതാണ് അതിലെ സങ്കീർണത. ഇന്റലിജന്റ് ഫീമെയിൽ സൈക്കോ. അതാണു കമല. സണ്ണി വളരെ സാധാരണ മനുഷ്യനാണ്. സാധാരണ മനുഷ്യന്റെ ആകുലതകളും ചിന്തകളും സന്തോഷങ്ങളും കഴിവുകളുമൊക്കെയുള്ള ഒരാൾ.
യഥാർഥ സംഭവത്തിൽ നിന്നാണോ സണ്ണിയുടെ കഥ കണ്ടെത്തിയത്...?
ഇത് ഒരുപാടു നടന്നിട്ടുള്ള ഒരു കഥയാണ്. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കഥയാണ്. ഈ കാലത്തു നടക്കുന്ന ഒരു കഥയാണ്. കുറച്ചുകഴിഞ്ഞാൽ ഇങ്ങനെയുള്ള കഥ ഉണ്ടാവില്ല. പക്ഷേ, അങ്ങനെയൊരു കാലം ഇവിടെയുണ്ടായിരുന്നു എന്നു നമ്മളെ ഓർമിപ്പിക്കുന്ന ഒരു സിനിമയും കഥയുമൊക്കെയുമാണ് സണ്ണി.
ആരുടെയും റിയൽ ലൈഫിൽ നിന്ന് എടുത്ത കഥയൊന്നുമല്ല. വേറൊരു രീതിയിലാണു കഥ പറയുന്നത് എന്നതൊഴിച്ചാൽ വളരെ സിംപിളായ കഥയാണു സണ്ണി. ആ കഥാപാത്രവും അതുപോലെ തന്നെയാണ്. നമ്മളെല്ലാവരും കടന്നുപോയിട്ടുള്ള, കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന അനുഭവത്തിലൂടെയാണു സണ്ണിയും കടന്നുപോകുന്നത്. ഒരാളുടെ കഥ എന്നു കൃത്യമായി പറയാനില്ല.
ലൊക്കേഷൻ സിങ്ക് സൗണ്ടിൽ പടം ചെയ്തപ്പോൾ...?
ആദ്യമായിട്ടാണു ഞാൻ സിങ്ക് സൗണ്ടിൽ പടം ചെയ്തത്. ഇനിയും ഞാൻ സിങ്ക് സൗണ്ടിൽ പടം ചെയ്യാൻ സാധ്യതയുണ്ടെന്നു തോന്നുന്നു. കാരണം, സിനിമയ്ക്ക് ഒരുപാടു സംഭാവനകൾ അതിലൂടെ സാധ്യമാകുന്നുവെന്നാണ് എനിക്കു മനസിലായത്. പ്രത്യേകിച്ചും ഈ സിനിമയിൽ വളരെ രസമായിത്തന്നെ അതിന്റെ സൗണ്ടിംഗ് വന്നിട്ടുണ്ട്.
ഷൂട്ട് ചെയ്ത ലൊക്കേഷന്റെ പ്രത്യേകത കൂടി അതിലുണ്ട്. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. സിനിമയുടെ മൊത്തം യൂണിറ്റും അവിടെ താമസിച്ചാണ് അതു ചിത്രീകരിച്ചത്.
ജയസൂര്യയ്ക്കൊപ്പം ഈ സിനിമ നിർമിക്കാനിടയായത്...?
പ്രൊഡ്യൂസ് ചെയ്യുക എന്നുളളതു വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. ഞങ്ങൾ ചിങ്ങം ഒന്നിനു വേറൊരു സിനിമ ചെയ്യാനിരുന്നതാണ്. ഞങ്ങൾ ചിങ്ങം ഒന്നിനാണു സാധാരണ സിനിമകൾ തുടങ്ങാറുള്ളത്. അതൊരു എന്റർടെയ്നർ കമേഴ്സ്യൽ സിനിമയായിരുന്നു. അപ്പോഴാണു കോവിഡും മറ്റു പ്രശ്നങ്ങളും വന്നത്. പിന്നീടു വെറെയും ചില സ്ക്രിപ്റ്റുകളെഴുതി.
ചില കഥകൾക്ക് ഒരു പ്രശ്നമുണ്ട്. നമ്മളത് അപ്പോൾ ചെയ്തില്ലെങ്കിൽ പിന്നീട് അതു ചെയ്യാനുള്ള ആത്മവിശ്വാസം കുറഞ്ഞുകൊണ്ടിരിക്കും. പാസഞ്ചർ മുതൽ അതുണ്ട്. പാസഞ്ചർ അപ്പോൾ ചെയ്തതുകൊണ്ട് ചെയ്തു. പ്രേതം ചെയ്തപ്പോൾ അങ്ങനെയൊരു ജോണർ വർക്കാകുമോ എന്ന സംശയമുണ്ടായിരുന്നു. മേരിക്കുട്ടിയും പേടിച്ചു ചെയ്ത സിനിമയാണ്.
പുണ്യാളൻ 2 അങ്ങനെ ആയിരുന്നില്ല. ആ സമയത്ത് എനിക്കു മൊത്തം സിസ്റ്റത്തിനോടുള്ള ദേഷ്യമൊക്കെ ഒരു സിനിമയിലൂടെ കൊണ്ടുവരികയായിരുന്നു. അതു ജനത്തെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുള്ള സിനിമയൊന്നുമല്ല.
മേരിക്കുട്ടിയും രാമന്റെ ഏദൻതോട്ടവുമൊക്കെ കമേഴ്സലി വലുതായി വർക്കാവില്ലെന്ന് അറിയാമായിരുന്നു. അത് അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സിനിമ ചെയ്യുക എന്നതാണ് അതിന്റെ ബുദ്ധിമുട്ട്. സണ്ണിയിലാവട്ടെ കഥ പറയുന്ന രീതി അതിനേക്കാൾ കുറേക്കൂടി സങ്കീർണമാണ്.
ജയസൂര്യയുമൊത്തു ചെയ്യാനിരുന്നത് സീക്വൽ ആയിരുന്നോ...?
അതു സീക്വൽ ആയിരുന്നില്ല, ഒറിജനൽ കഥയായിരുന്നു. നമുക്ക് ഒരു ഉൾപ്രേരണ ഉണ്ടായാലേ സീക്വലൊക്കെ ചെയ്യാനാവൂ. പുണ്യാളൻ 2 ചെയ്തപ്പോൾ എനിക്ക് ആ കഥ പറയാനും അതിനെ കുറച്ചുകൂടി കമേഴ്സ്യലാക്കാനും വേണ്ടിയാണ് പുണ്യാളൻ എന്ന ബ്രാൻഡ് ഉപയോഗിച്ചത്.
കുട്ടികൾക്കിടയിലെ ഇന്റർനെറ്റ് ദുരുപയോഗത്തെക്കുറിച്ചു പറയാനാണ് പ്രേതം 2 ചെയ്തത്. പ്രേതം 2 എന്ന ബ്രാൻഡിംഗിലൂടെ പറഞ്ഞില്ലെങ്കിൽ അതു ബോറിംഗായ സബ്ജക്ടാണ്.
രാമന്റെ ഏദൻതോട്ടത്തിനു സീക്വൽ സാധ്യമാണോ...?
അങ്ങനെയൊരു ആലോചനയേ ഇല്ല. ആ സിനിമയ്ക്ക് സീക്വലിനു സാധ്യത വളരെ കുറവാണ്. ആ കഥ അവിടെ തീർന്നു.
‘സണ്ണി’ ഒടിടി റിലീസാണോ..?
ഈ പടം ഇപ്പോൾ ചെയ്യാൻ തോന്നി, ചെയ്തു. പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്. എപ്പോൾ, എവിടെ ഇറക്കാൻ പറ്റും എന്നൊന്നുമറിയില്ല. അതൊന്നുമറിയാതെ ഒരു സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. സിനിമകൾ ഉണ്ടാക്കണമെന്ന ആഗ്രഹം തന്നെയാണ് അതിലേക്കു നയിച്ചത്. അടിസ്ഥാനപരമായി തിയറ്ററിനു വേണ്ടിയാണു പടം ചെയ്യുന്നത്.
വാണിജ്യപരമായ സമ്മർദങ്ങൾ ഇല്ലായിരുന്നു എന്നതാണ് ഈ സിനിമ ചെയ്യുന്പോൾ എനിക്കുണ്ടായിരുന്ന സ്വാതന്ത്ര്യം. രാമന്റെ ഏദൻതോട്ടവും മേരിക്കുട്ടിയുമൊക്കെ ചെയ്യുന്പോൾ പോലും നൂറു തിയറ്ററിൽ ഇറക്കണം, അതു പ്രേക്ഷകർ കാണണം എന്നൊക്കെയുണ്ടായിരുന്നു. അതിനുവേണ്ടി ആ സിനിമകളിലൊക്കെ ഒരുപാടു കോംപ്രമൈസുകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തിയറ്ററുകൾ ഇല്ലാത്തതുകൊണ്ടാണോ എന്തോ ഇതിൽ അത്തരം കോംപ്രമൈസുകൾ ഉണ്ടായിട്ടില്ല.
ടി.ജി.ബൈജുനാഥ്