കോവിഡൊക്കെ പോയിട്ടു സിനിമ ചെയ്യാമെന്നു കരുതി കാത്തിരിക്കാൻ ഡോണ് ഒരുക്കമായിരുന്നില്ല. ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ സിനിമ ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് ഒരു കാറിനുള്ളിൽ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ സംഭവിക്കുന്നത്.
ഈ സിനിമയിലെ സീനുകളെല്ലാം ഒരു കാറിനുള്ളിലാണ്. ഒരൊറ്റ കാർ യാത്രയിൽ ഒന്നര മണിക്കൂറിലെ ഒറ്റ ഷോട്ടിൽ ഒരു സിനിമ! ശവം, വിത്ത്, മോക്സോ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 1956 മധ്യതിരുവിതാംകൂർ എന്നീ സിനിമകൾക്കുശേഷം ഡോണ് പാലത്തറ സംവിധാനം ചെയ്ത ചിത്രമാണു ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’.
“ ഈ സിനിമയിൽ മൂന്നു കഥാപാത്രങ്ങൾ.അതിൽ രണ്ടു പേരുടെ കഥയാണു സിനിമ. കൊച്ചിയിൽ ലിവ് ഇൻ റിലേഷൻഷിപ്പിൽ ഒന്നിച്ചു താമസിക്കുന്ന ഒരു കാമുകന്റെയും കാമുകിയുടെയും കഥ. കപ്പിൾ ഡ്രാമ. ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ആളുകളുടെ ബന്ധങ്ങളുടെ സ്വഭാവം, അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, സമൂഹവുമായി അവരുടെ ബന്ധം...അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഈ സിനിമയിൽ വരുന്നുണ്ട്.
ജിതിൻ പുത്തഞ്ചേരിയും റിമ കല്ലിങ്കലുമാണ് കാമുകനും കാമുകിയുമായി വരുന്നത്. മൂന്നാമത്തെ കഥാപാത്രമായി നീരജ രാജേന്ദ്രനും...” സംവിധായകൻ ഡോണ് പാലത്തറ സംസാരിക്കുന്നു...
കാറിനുള്ളിൽ സിനിമ ചിത്രീകരിച്ചതിനു പിന്നിൽ..?
നേരത്തേ പലരും കാറിനുള്ളിൽ സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊരു റിലേഷൻഷിപ്പ് ഡ്രാമയായതിനാൽ അതിന്റെ തീവ്രതയൊക്കെ ആ ചെറിയ ഇടത്തിൽ വളരെ നന്നായി വരുമെന്നു തോന്നി. കാമുകനും കാമുകിക്കും ഇരിക്കാനുള്ള ഇടമേയുള്ളൂ കാറിന്റെ മുൻസീറ്റിൽ. ആ ഇടുങ്ങിയ ഇടത്തിൽ രണ്ടു ദിശകളിലേക്കു നോക്കിയിരിക്കുന്ന, രണ്ടു രീതിയിൽ ചിന്തിക്കുന്ന രണ്ടു പേരുടെ ക്ലാഷാണ് ഈ സിനിമ.
ആ കാമുകീകാമുകന്മാരുടെ ജീവിതത്തിലെ ഒന്നര മണിക്കൂറാണ് ഈ സിനിമ. ആ രണ്ടു കഥാപാത്രങ്ങളുടെ ആ ഒന്നര മണിക്കൂർ തന്നെയാണു നമ്മളും കാണുന്നത്. അവർക്കിടയിലെ മൗനങ്ങളും വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളുമെല്ലാം കൃത്യമായി ആ ഒരു റിയൽ ടൈമിൽത്തന്നെ പ്രേക്ഷകരെ കാണിക്കാനാണ് അങ്ങനെ ചെയ്തിരിക്കുന്നത്. തീമുമായി ബന്ധമുള്ള ടൈറ്റിലാണ്. നിർമാണം ഷിജോ കെ. ജോർജ്.
ഒറ്റ ഷോട്ടിൽ ഒരു സിനിമ - ആ അനുഭവത്തെക്കുറിച്ച്...
ഒറ്റ ഷോട്ടിലായതിനാൽ ഈ സിനിയ്ക്ക് എഡിറ്ററില്ല. കാമറ ഓണാക്കി ഓഫാക്കുന്നതുവരെയുള്ള സമയത്തിനിടയ്ക്ക് ഉണ്ടാകുന്ന കാര്യങ്ങളെല്ലാം അതുപോലെ പകർത്തുകയായിരുന്നു. അതിൽ ഇനി മാറ്റങ്ങളില്ല. നല്ല ഷോട്ട് കിട്ടാൻ വേണ്ടി ഏഴു ടേക്ക് പോയി. ഒന്നാമത്തെ ദിവസം മൂന്ന്, രണ്ടാമത്തെ ദിവസം രണ്ട്, മൂന്നാമത്തെ ദിവസം രണ്ട്...അങ്ങനെ മൊത്തം ഏഴു ടേക്കുകളെടുത്തു. ഏഴാമത്തേതാണു കൃത്യമായി കിട്ടിയത്.
ടെക്നിക്കലായ കാരണങ്ങൾ കൊണ്ടും വീണ്ടും ടേക്ക് പോയിട്ടുണ്ട്. ഏഴാമത്തെ ടേക്കാണ് ഏറ്റവും നന്നായി കിട്ടിയത്. ആ ഒന്നര മണിക്കൂർ നാടകത്തിലോ സ്റ്റേജിലോ പെർഫോം ചെയ്യുന്നതു പോലെ തുടർച്ചയായിത്തന്നെ അവർ അഭിനയിച്ചു. സീനുകളെല്ലാം കാറിനുള്ളിൽ മാത്രമാണ്. കാറിനുള്ളിൽ മാത്രമാണു കാമറ. ഇടയ്ക്കു കഥാപാത്രങ്ങൾ പുറത്തിറങ്ങുന്നുണ്ട്. പക്ഷേ, അത് അങ്ങനെ കാണിക്കുന്നില്ല. സിനിമയിൽ അത് ആ രീതിയിലാണു ട്രീറ്റ് ചെയ്തിരിക്കുന്നത്.
കൃത്യമായ സ്ക്രിപ്റ്റും ഡയലോഗുകളും ഉണ്ടായിരുന്നോ...?
ഒരു മാസത്തിനു മുകളിൽ തയാറെടുപ്പുകളുണ്ടായിരുന്നു. ചെറിയൊരു സ്ക്രിപ്റ്റുമായാണ് ഞങ്ങൾ ആദ്യത്തെ വർക്ക്ഷോപ്പിനു പോയത്. ആക്ടേഴ്സിനെ ഡയലോഗ് ഇംപ്രോവൈസേഷന് അനുവദിച്ചു. ഒരുമാസമെടുത്ത് വികസിപ്പിച്ച കുറേക്കൂടി വലിയൊരു സ്ക്രിപ്റ്റിൽ അഭിനേതാക്കളെ ഉൾപ്പെടുത്തി ഏഴു ദിവസം വീണ്ടും വർക്ക് ചെയ്തു. അവർ റെഡിയായെന്നു തോന്നിയപ്പോഴാണ് ഷൂട്ടിംഗിലേക്കു കടന്നത്. ഔട്ട്ഡോർ ആയിരുന്നു ഷൂട്ടിംഗ്; കളമശേരി, കാക്കനാട് പ്രദേശങ്ങളിൽ.
മേക്കിംഗിലെ വെല്ലുവിളി എന്തായിരുന്നു...?
കോവിഡ് തന്നെയായിരുന്നു പ്രധാന വെല്ലുവിളി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിംഗ്. കാസ്റ്റും ക്രൂവും ഉൾപ്പടെ 10 പേരിൽ താഴെയേ ഉണ്ടായിരുന്നുള്ളൂ. ഒന്നര മണിക്കൂർ നേരം ഡയലോഗുകൾ ഓർത്തുവച്ചു പറയുക എന്നുള്ളത് അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ചലഞ്ചാകുമെന്നു ഞാൻ വിചാരിച്ചു. പക്ഷേ, അവരൊക്കെ ടാലന്റഡാണ്. അവർ വളരെ എളുപ്പത്തിൽ ഡയലോഗുകൾ പഠിച്ചു. ഉദ്ദേശിച്ച സമയത്തിനുള്ളിൽ ഷൂട്ടിംഗ് തീർക്കാനുമായി.
റിമയിലേക്ക് എത്തിയത് എങ്ങനെയാണ്...?
എന്റെ ഷൂട്ടിംഗിനു നമ്മൾ ആവശ്യപ്പെടുന്ന ചില രീതികളുണ്ട്. മിനിമലായിരിക്കണം. അതു സിനിമയുടെ മറ്റു കാര്യങ്ങളെ ബാധിക്കരുത്. ഒരാൾക്കു സ്പെഷൽ ട്രീറ്റ്മെന്റ് കൊടുത്തുകൊണ്ട് ബാക്കിയെല്ലാവരെയും വേറൊരു രീതിയിൽ കാണുന്ന തരത്തിൽ ഉച്ചനീചത്വങ്ങളൊന്നും സെറ്റിൽ പാടില്ല. അത്തരം കാര്യങ്ങളിലെല്ലാം ഓകെ ആയി തോന്നിയ ഒരാളായിരുന്നു റിമ. അങ്ങനെ റിമയോടു കഥ പറഞ്ഞു.
ഞാൻ മുന്പു ചെയ്ത സിനിമകൾ കാണിച്ചു. റിമയ്ക്കും ഇത്തരം കാര്യങ്ങളൊക്കെ ഓകെ ആയിരുന്നു. റിമയുമായി വളരെ നല്ല എക്സ്പീരിയൻസായിരുന്നു. വളരെ പ്രഫഷണലാണ് റിമ. തന്നിൽ നിന്നു പ്രതീക്ഷിക്കുന്നതിനപ്പുറം തരാൻ ശ്രമിക്കുന്ന അഭിനേത്രി. വേറെയൊരാളുടെ സിനിമയിൽ പോയി അഭിനയിച്ചു വരുന്നു എന്നതിനപ്പുറം ഒന്നിച്ചു ചെയ്യുന്ന ഒരു പ്രോജക്ട്, അത് ഏറ്റെടുത്തു നന്നായി ചെയ്യുക - അതായിരുന്നു റിമയുടെ രീതി.
ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ പുത്തഞ്ചേരി ഈ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണ്..?
ഇടയ്ക്ക് എന്റെ സുഹൃത്തുക്കൾക്കൊപ്പം വേറൊരു സിനിമ പ്ലാൻ ചെയ്തിരുന്നു. കോവിഡ് കാരണം ആ സിനിമ നടന്നില്ല. ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു. അതിലെ ഒരു റോളിനു വേണ്ടിയാണ് ജിതിനെ ആദ്യം ഓഡിഷൻ ചെയ്തത്. ഓഡിഷനിൽ തെരഞ്ഞെടുത്തശേഷമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്ന് അറിഞ്ഞത്. വളരെ കഴിവുള്ള കലാകാരനെന്നു മനസിലാക്കിയിട്ടാണ് ജിതിനെ ഇതിലേക്കു വിളിച്ചത്.
ജിതിൻ മുന്പും സിനിമകൾ ചെയ്തിട്ടുണ്ട്. ഒരു മുഴുനീള ചിത്രം ഇപ്പോഴാണു ചെയ്യുന്നതെന്നു മാത്രം. നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന രീതിയിൽ ഞാൻ വളരെ കംഫർട്ടബിളായിരുന്നു. നമുക്കു വേണ്ടതിനപ്പുറം തരാൻ ശ്രമിക്കുന്ന ഒരാക്ടറാണ്. ഓരോ ദിവസത്തെയും വർക്ക്ഷോപ്പ് കഴിയുന്പോൾ ഇനി എന്താണു ഇംപ്രൂവ് ചെയ്യേണ്ടതെന്നും തിരുത്തേണ്ടതെന്നും ചോദിച്ചുകൊണ്ടിരുന്ന, വളരണമെന്ന് ഏറെ ആഗ്രഹമുള്ള ഒരു നടനാണു ജിതിൻ.
പരിചിത മുഖങ്ങളാണല്ലോ ഇത്തവണ അഭിനേതാക്കൾ..?
കഥയോ കവിതയോ എഴുതുന്നതു പോലെ ഒരു കാര്യമല്ല സിനിമ. ഒരു സിനിമയ്ക്കു ശേഷം അടുത്ത ഒരു സിനിമ ചെയ്യണമെങ്കിൽ മുടക്കിയ പണം തിരിച്ചുകിട്ടണം. ആക്ടേഴ്സിനെ നോക്കിയാണു സിനിമ സമൂഹത്തിൽ വിറ്റുപോകുന്നത്. കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. സിനിമയിൽ കോംപ്രമൈസുകളൊന്നും ചെയ്യാതെതന്നെ കുറച്ചുകൂടി പരിചയമുള്ള മുഖങ്ങളെ കൂടി ഉൾപ്പെടുത്തി സിനിമ ചെയ്യാനാകുമോ എന്നു നോക്കി. അങ്ങനെയാണ് റിമയും ജിതിനുമൊക്കെ വന്നത്.
നീരജ രാജേന്ദ്രന്റെ കഥാപാത്രത്തെക്കുറിച്ച്...?
കാറിൽ ലിഫ്റ്റ് ചോദിച്ചു കയറുന്ന ആളായിട്ടാണു നീരജ ചേച്ചിയുടെ കഥാപാത്രം വരുന്നത്. കഥയിൽ പ്രാധാന്യമുള്ള വേഷമാണ്. കാമുകിയുടെയും കാമുകന്റെയും പുറംലോകവുമായുള്ള ഇടപെടൽ കാണിക്കാനായി വന്നിരിക്കുന്ന കഥാപാത്രം. ആ റോളിനു പറ്റിയ ഒരാളെ തേടിയപ്പോഴാണ് ഈ സിനിമയിൽ അസിസ്റ്റ് ചെയ്യുന്ന അർച്ചന പദ്മിനി നീരജചേച്ചിയുടെ പേരു നിർദേശിച്ചത്.
കഥാപാത്രത്തിനു ചേർന്ന പ്രായമായിരിക്കണം, എറണാകുളത്തു താമസിക്കുന്ന ആളാവണം, ആ സമയത്ത് ഓടിനടന്ന് അഭിനയിക്കുന്ന ആളാകരുത് എന്നൊക്കെയുണ്ടായിരുന്നു. ചേച്ചി ആ സമയത്തു കൂടുതലും വീട്ടിൽത്തന്നെ ആയിരുന്നു. രണ്ടു ദിവസത്തെ വർക്ക്ഷോപ്പ് കഴിഞ്ഞതോടെ നമുക്കു വേണ്ട കഥാപാത്രത്തെ ചേച്ചിയിൽ നിന്നു കിട്ടുമെന്നു മനസിലായി.
ഈ സിനിമയുടെ സാങ്കേതികവിഭാഗത്തെക്കുറിച്ച്..?
ഛായാഗ്രഹണം സജി ബാബു. അസോസിയേറ്റ് കാമാറാമാൻ ജെൻസണ് ടി.എക്സ്. 1956 ന്റെ കാമറാ ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്തിരുന്നു. ലൊക്കേഷൻ സൗണ്ട് ആദർശ് ജോസഫ് പാലമറ്റം. വിത്തിൽ ഒപ്പം വർക്ക് ചെയ്തിരുന്നു. ബേസിൽ സി.ജെയാണു സംഗീത സംവിധാനം. സൗണ്ട് ഡിസൈൻ അരുണ് വർമ. സൗണ്ട് മിക്സിംഗ് ഡാൻ ജോസ്. അർച്ചന പദ്മിനി, അംശുനാഥ് രാധാകൃഷ്ണൻ എന്നിവരാണ് സഹസംവിധായകർ. പോസ്റ്റർ ഡിസൈൻ ദിലീപ് ദാസ്. കോസ്റ്റ്യൂംസ് സ്വപ്ന റോയി. സ്ക്രിപ്റ്റ് കൺസൾട്ടിംഗ്, ലിറിക്സ് ഷെറിൻ കാതറിൻ.
ഇത്തവണ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നു കളറിലേക്കു മാറുകയാണല്ലോ?
മുന്പു ചെയ്ത സിനിമകളൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു. അതൊടൊപ്പം തന്നെ ഡീപ്പ് ഫോക്കസും വൈഡ് ആംഗിൾ കാമറയുമൊക്കെ ശ്രദ്ധിച്ചിരുന്നു. കൂടുതൽ റിയലിസം കൊണ്ടുവരുന്നതിനും സാന്പത്തിക ബുദ്ധിമുട്ടുകളും പരിമിതികളും മറികടക്കാനുമായിരുന്നു അത്.
ഈ സിനിമ കളറിലാണ്. കളറിൽത്തന്നെ ഒരു പ്രത്യേക ടോണ് ആണു എടുത്തിട്ടുള്ളത്. കാറിന്റെ ഉൾവശം, ആളുകളുടെ വസ്ത്രവിധാനം, പുറത്തു കൂടുതൽ കാണാൻ സാധ്യതയുള്ള നിറങ്ങൾ എന്നിവയൊക്കെ നോക്കി ഓരോ എലമെന്റും ആ ടോണിനോടു ചേർന്നുനിൽക്കുന്ന രീതിയിലാണു സെറ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ തവണ സംസ്ഥാനപുരസ്കാരം നേടിയ ലിജു പ്രഭാകറാണ് ഇതിന്റെ കളറിസ്റ്റ്. ഈ സിനിമ ചെറിയ സെറ്റപ്പിൽ ചെയ്തതുകൊണ്ട് കളറുകളുടെ മേൽ പൂർണമായ നിയന്ത്രണമുണ്ടായിരുന്നു. നമുക്കിഷ്ടമുള്ള കളറുകൾ മാത്രമാണു ചെയ്തിട്ടുള്ളത്. എന്നാൽ ഏറെ വർണാഭമായ സിനിമയുമല്ല.
ഈ സിനിമയുടെ റിലീസിനെക്കുറിച്ച്..?
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നു. റിലീസിനെക്കുറിച്ചു പ്ലാനൊന്നും ആയിട്ടില്ല. ഫെസ്റ്റിവലുകൾക്കും അയയ്ക്കണം. കോവിഡ്കാലത്തെ ഓണ്ലൈൻ ഫെസ്റ്റിവലുകൾക്ക് അയയ്ക്കുന്നത് സിനിമകൾക്ക് എന്തുമാത്രം ഗുണം ചെയ്യുമെന്ന കാര്യത്തിൽ ചില കൺഫ്യൂഷനുകളുണ്ട്.
സിനിമയാണു തന്റെ വഴിയെന്നു തീരുമാനിച്ചത് എപ്പോഴാണ്..?
അത് ഒറ്റദിവസം കൊണ്ട് എടുത്ത തീരുമാനമല്ല. ഒരുപാടുകാലത്തെ ചിന്തകളിൽ നിന്നു വന്നതാണ്. ഞാൻ ഫിസിക്സിലാണു ഡിഗ്രി ചെയ്തത്. പിന്നീടു കുറച്ചുകാലം ഓസ്ട്രേലിയയിൽ പഠിച്ചു, മൂന്നാലുവർഷം ഐടി ഉൾപ്പെടെയുള്ള മേഖലകളിൽ ജോലി ചെയ്തു. ജീവിതത്തിൽ അർഥമുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്ത എപ്പോഴും മനസിലുണ്ടായിരുന്നു.
കുറേക്കാലം ജോലി ചെയ്താൽ കുറേ പൈസയുണ്ടാക്കാം അങ്ങനെ കുറേക്കാലം ജീവിക്കാം എന്നുള്ളതല്ലാതെ ചെയ്യുന്ന ഓരോ സമയവും അതിന്റെ ഓരോ സ്റ്റേജും എൻജോയ് ചെയ്യാൻ പറ്റുമെന്ന് എനിക്കു തോന്നിയ ഒരു കാര്യം സിനിമയായിരുന്നു. ഐടിയിൽ റിസേർച്ചിനുള്ള അവസരം വേണ്ടെന്നുവച്ച് സിനിമ തെരഞ്ഞെടുത്തു. സിഡ്നിയിലെ ഫിലിം സ്കൂളിൽ ചേർന്നു. പലതരത്തിലുള്ള സിനിമകൾ കണ്ടു. ചട്ടക്കൂടുകളിലൊതുങ്ങാതെ നമ്മുടെ സ്വന്തമായുള്ള യാത്ര എന്ന നിലയിലാണു സിനിമയെ സമീപിച്ചത്. അതുകൊണ്ടുതന്നെ കൊമേഴ്സ്യൽ സിനിമകളിലേക്കും പോയില്ല.
ചെറുപ്പത്തിലൊക്കെ ഐഡിയലിസ്റ്റിക്കായ കുറേ ചിന്താഗതികൾ വച്ചുപുലർത്തിയിരുന്നു. ആ അന്വേഷണം പൂർണമായി വിടാതെ മനുഷ്യരെക്കുറിച്ചും നമ്മളെക്കുറിച്ചു തന്നെയും കൂടുതൽ മനസിലാക്കാനുള്ള ശ്രമം എന്ന രീതിയിൽ കൂടിയാണു സിനിമ തെരഞ്ഞെടുത്തത്.
ആദ്യ സിനിമയെക്കുറിച്ച്..?
സനൽകുമാർ ശശിധരൻ തന്റെ ആദ്യ സിനിമയായ ഒരാൾപ്പൊക്കത്തിന്റെ ഡിസ്ട്രിബ്യൂഷനു ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ നാട്ടിലെത്തിയത്. അദ്ദേഹം കാഴ്ച ചലച്ചിത്രവേദി രൂപീകരിച്ച് ചലച്ചിത്രവണ്ടിയുമായി കേരളം മുഴുവൻ യാത്ര ചെയ്യുന്നുണ്ടായിരുന്നു.
അതിന്റെ ഭാഗമായി ഒരു ഡോക്യുമെന്ററി ചെയ്യാൻ എന്നെ വിളിച്ചു. അങ്ങനെ കുറേ യാത്ര ചെയ്തു. കുറേ ആളുകളെ പരിചയപ്പെട്ടു. നാട്ടിൽ സ്വതന്ത്രസിനിമ എങ്ങനെയാണു വർക്ക് ചെയ്യുന്നത് എന്നതിനെപ്പറ്റി ചില കാര്യങ്ങൾ മനസിലാക്കി.
ഓസ്ട്രേലിയൽ ആയിരിക്കുന്പോൾത്തന്നെ മനസിലുണ്ടായിരുന്ന ഒരാശയം കുറേക്കൂടി വികസിപ്പിച്ച് എന്റെ ആദ്യത്തെ സിനിമ ചെയ്തു. അതാണു ശവം. മരണം എന്നുള്ളതിനേക്കാൾ നമ്മുടെ നാട്ടിലെ മനുഷ്യരുടെ ജീവിതരീതികളും പെരുമാറ്റരീതികളും കൃത്യമായി ആവിഷ്കരിക്കുകയായിരുന്നു.
മരണം നടക്കുന്ന സന്ദർഭത്തിൽ സമൂഹം എന്ന രീതിയിൽ നമ്മൾ എങ്ങനെ പെരുമാറണമെന്നുള്ള ചില നിഷ്ഠകളൊക്കെയുണ്ട്. അതൊരു മുഖംമൂടിയാണ്. അതു പതുക്കെപ്പതുക്കെ അഴിഞ്ഞുമാറുന്നത്, ആചാരങ്ങളുടെ ബാഹുല്യത്തിൽ ആളുകളുടെ ആത്മാർഥത ഇല്ലാതാകുന്നത്... അത്തരം കാര്യങ്ങളൊക്കെ ഒരു സിനിമയിലൂടെ പ്രകടിപ്പിക്കുകയായിരുന്നു.
രണ്ടാമത്തെ സിനിമയായ വിത്ത് പറയുന്നതെന്താണ്..?
ഇടുക്കിയിലെ ജീവിതവുമായി കുറേക്കൂടി ചേർന്നുപോകുന്ന ഒരു സിനിമ എന്നുള്ള രീതിയിലാണ് വിത്ത് ചെയ്തത്. ശവത്തിൽ വ്യക്തികൾക്കായിരുന്നില്ല, സമൂഹത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. വിത്ത് എന്ന സിനിമയിൽ രണ്ടു വ്യക്തികളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാമെന്നു തോന്നി. ശവം ആളുകൾ നിറയെ സംസാരിച്ചുകൊണ്ടിരിക്കുന്ന സിനിമയാണ്.
വിത്തിൽ ഡയലോഗുകളുടെ ബാഹുല്യം കുറച്ച് വേറൊരു ട്രീറ്റിമെന്റാണു കൊടുത്തത്. ഒരപ്പന്റെയും മകന്റെയും ഇടയിലുള്ള ടെൻഷൻ - വലിയ ബഹളങ്ങളോ വഴക്കുകളോ ഒന്നും കാണിക്കാതെ അവരുടെ ദൈനംദിന ജീവിതത്തിലെ ചില നിമിഷങ്ങൾ മാത്രമെടുത്താണ് അതു പറഞ്ഞിരിക്കുന്നത്.
മൂന്നാമതു സിനിമ 1956 മധ്യതിരുവിതാംകൂർ പറയുന്നത്..?
1956 മധ്യതിരുവിതാംകൂർ മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്തു. മറ്റു ചില ഫെസ്റ്റിവലുകളിലും സെലക്ഷനായി. വലിയ സ്ക്രീനിൽ കാണാൻ വേണ്ടി രൂപീകരിച്ച ഫ്രെയിമുകളുമൊക്കെയുള്ള സിനിമ. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ തിയറ്റർ എത്രമാത്രം സാധ്യമാണെന്ന് അറിയില്ല. ഇടുക്കിയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട സിനിമയാണത്.
എന്റെ വല്യപ്പനും വല്യമ്മയും പറഞ്ഞിട്ടുള്ള കഥകൾ, അവരുടെ കുടിയേറ്റത്തിന്റെ ചരിത്രം...അങ്ങനെയുള്ള കാര്യങ്ങളൊക്കെ മനസിലുണ്ടായിരുന്നു. അതിൽ നിന്ന് ഒരു സംഭവമെടുത്ത് അതിനെ കുറേ വ്യക്തികളുടെ ജീവിതത്തിലൂടെ കടന്നുപോകത്തക്ക രീതിയിൽ പറയുകയാണ്.
ഈ സിനിമയും കഥ പറച്ചിലിന്റെ രൂപത്തിലാണു സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു പാട്ടുകളും പശ്ചാത്തല സംഗീതവും ചെയ്തതു ബേസിൽ സി.ജെ. കേരളത്തിലെ ആദ്യ സാമൂഹികനാടകമായ മറിയാമ്മയുടെ ഒരു ഭാഗം സിനിമയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നു.
നാടകത്തിനുള്ളിൽ ഒരു പാട്ടുവരുന്നുണ്ട്. കൊച്ചീപ്പൻ തകരൻ രചിച്ച ആഹാ! മൽപ്രിയ നാഥാ എന്ന ഗാനം. ബേസിൽ അതിനു വ്യത്യസ്തമായ പുതിയ ഒരു മ്യൂസിക് നല്കി. ആലാപനം വിജീഷ് ലാൽ കരിന്തലക്കൂട്ടം. സിനിമയുടെ അവസാനം വേറൊരു പാട്ടും ബേസിൽ ചെയ്തിട്ടുണ്ട്.
ഒരു സിനിമയുടെ പ്രമേയത്തിലക്ക് എത്തുന്നത് എങ്ങനെയാണ്..?
പേഴ്സണൽ എലമെന്റ് നന്നായിത്തന്നെ വരുന്നുണ്ട്. മിക്കപ്പോഴും അത് എന്നെത്തന്നെ അലട്ടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം സിനിമയിലൂടെ കണ്ടെത്തുക എന്നുള്ളതാണ്. ഏതെങ്കിലുമൊക്കെ ബന്ധങ്ങളെ മനസിലാക്കാനുള്ള ശ്രമമോ ആളുകൾ എങ്ങനെയാണു പെരുമാറുന്നതെന്നു മനസിലാക്കാനുള്ള ശ്രമമോ ഒക്കെയാണത്.
ആരെ മുന്നിൽക്കണ്ടാണു സിനിമ ചെയ്യുന്നത്..?
എത്ര പേർ സിനിമ കാണുമെന്നോ ഏതു തരത്തിലുള്ള ആളുകളാണ് സിനിമ കാണുന്നതെന്നോ പറയാനാവില്ല. 20 വയസുള്ള പെണ്കുട്ടി സിനിമ കാണുന്നതുപോലെയാവില്ല 50 വയസുള്ള പുരുഷൻ സിനിമ കാണുന്നത്. അതിൽ ഒരുപാടു വ്യത്യാസങ്ങളുണ്ടാവും. അതിനാൽ ഇത്തരത്തിലുള്ള ആളുകൾക്കു വേണ്ടിയുള്ളതാണ് എന്നു പറഞ്ഞ് സിനിമയെടുക്കാനാവില്ല.
ഞാൻ എന്നെത്തന്നെ ഒരു പ്രേക്ഷകനായി പ്രതിഷ്ഠിച്ചുകൊണ്ട് എനിക്കിഷ്ടപ്പെടുന്ന രീതിയിലുള്ള സിനിമകൾ ചെയ്യണമെന്നാണു വിചാരിക്കുന്നത്. അതിലെ കഥകൾ, ട്രീറ്റ്മെന്റ്, അതിലെ മനുഷ്യരുടെ സ്വഭാവം എന്നിവയൊക്കെ പരമാവധി സത്യസന്ധമായി പറയാനാവണം. ആത്മപ്രകാശനം സാധ്യമാകണം. അതേസമയം സാന്പത്തികവശവും പരിഗണിക്കണം. അതുകൊണ്ടാണു ചെറിയ ബജറ്റിൽത്തന്നെ ചെയ്യുന്നത്. ഇത്തരത്തിലുള്ള സിനിമകൾക്കു റെഡിയായിവരുന്ന പ്രൊഡ്യൂസ്ഴ്സേിന്റെ കൂടെ മാത്രമേ ഞാൻ സിനിമ ചെയ്യാറുള്ളൂ.
സിനിമയിൽ സംഗീതത്തെ ഉപയോഗിക്കുന്നത് എങ്ങനെയാണ്?
ആദ്യ സിനിമ ശവം മരണവീട്ടിലെ ഒരു ദിവസത്തെ സംഭവവികാസങ്ങളായതിനാൽ അവിടെ കേൾക്കുന്ന ശബ്ദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണവീട്ടിലെ പാട്ടുകൾക്കുള്ള മ്യൂസിക്കും ഉണ്ടായിരുന്നു. അല്ലാതെ പ്രക്ഷകരെ വൈകാരികമായി ഉത്തേജിപ്പിക്കാനോ അവർക്കു കൂടുതൽ സന്തോഷമോ സങ്കടമോ തോന്നാനോ വേണ്ടി പ്രത്യേക മ്യൂസിക്ക് ഒന്നും തന്നെ കൊടുത്തിട്ടില്ല.
വിത്തിൽ ഇടയ്ക്ക് ഒരു സ്ഥലത്തു രണ്ടു മിനിട്ട് മ്യൂസിക് ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ഒരു പോയന്റിലെത്തുന്പോൽ ആളുകൾക്ക് അതിന്റെ അനുഭവം ഒരു പടി കൂടി മുകളിലേക്കു കൊണ്ടുപോകുന്നതിനായി പ്രത്യേക രീതിയിലുള്ള മ്യൂസിക് ഒരു സ്ഥലത്ത് ഉപയോഗിച്ചിരിക്കുകയാണ്. വിത്തിലും 1956 ലും സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിലും ബേസിലാണു സംഗീതം ചെയ്തത്.
സിനിമയിലൂടെ സമൂഹത്തിൽ മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ..?
നമ്മൾ ഒരു കാര്യം പഠിക്കാൻ ശ്രമിക്കുന്നു. അതിലൂടെ സമൂഹവും എന്തെങ്കിലും മനസിലാക്കുന്നെങ്കിൽ മനസിലാക്കട്ടെ. അതിനപ്പുറം സിനിമയിലൂടെ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. ഇതൊരു കലാരൂപമായതുകൊണ്ടു തന്നെ അവരുടെ അനുഭവമെന്നത് വളരെ വ്യത്യസ്തമായിരിക്കും. അതിൽ നമുക്ക് ഒരുപാടു നിയന്ത്രണമില്ലെന്നാണു കരുതുന്നത്. കാണികൾക്കു പരമാവധി സ്വാതന്ത്ര്യം കൊടുത്തുകൊണ്ടാണ് ഇതുവരെ സിനിമ ചെയ്തിട്ടുള്ളത്.
ടി.ജി.ബൈജുനാഥ്