ഇന്റീരിയർ ഡിസൈനറായ ജയകൃഷ്ണൻ മംഗലാപുരത്തുനിന്ന് തന്റെ സ്വദേശമായ അത്തോളിയിലേക്കു വരുന്പോൾ വീട്ടിൽ സംഭവിക്കുന്ന ഒരു മരണത്തിലും അതിനെ പിൻപറ്റി നടക്കുന്ന മറ്റൊരസ്വാഭാവിക മരണത്തിലും തുടങ്ങുന്നു കെ. ആർ. പ്രവീണ്‍ രചനയും സംവിധാനവും നിർവഹിച്ച ‘തമി’ എന്ന ഡ്രാമ ത്രില്ലർ.
ഒരു മരണവീട്ടിലെ കൊലപാതകം - അതാണു ‘തമി’യുടെ ഉള്ളടക്കം. ജയകൃഷ്ണനായി വേഷമിട്ടതു യുവനടൻ ഷൈൻ ടോം ചാക്കോ. സംവിധായകൻ കെ. ആർ. പ്രവീണ്‍ സംസാരിക്കുന്നു...
തമി എന്ന ടൈറ്റിൽ
ചില സാഹചര്യങ്ങളിൽ കണ്ണിൽ ഇരുട്ടു കയറുന്ന ചില അവസ്ഥകളിലേക്ക് നമ്മൾ എത്തിപ്പെടും; ഫുൾ ഡാർക്കാണല്ലോ സീൻ എന്നൊക്കെ പറയുന്ന തരത്തിൽ.
ചുറ്റും എത്ര വെളിച്ചമുണ്ടെങ്കിലും ഇരുട്ടിൽ പെട്ടതുപോലെ മുന്നോട്ടുള്ള വഴി കാണാതിരിക്കുന്ന ചില സിറ്റ്വേഷനുകളുണ്ട്. അത്തരത്തിൽ നായകൻ ഇരുട്ടിൽപ്പെടുന്ന അല്ലെങ്കിൽ മുന്നോട്ടുള്ള വഴി ഇനിയെന്ത് എന്നറിയാതെ ഉഴറുന്ന ഒരു ജീവിതസാഹചര്യമാണ് സിനിമയുടെ ഉള്ളടക്കം.
ഇരുട്ട് എന്ന സംഗതി ടൈറ്റിലിനു ചേരുന്നതാണെന്നു കണ്ടു. മലയാളത്തിൽ ഇരുട്ടുമായി ബന്ധമുള്ള സ്വാഭാവികമല്ലാത്ത വാക്കുകളുടെ തെരച്ചിലിലാണ് തമിയിലേക്ക് എത്തിയത്. കൂരിരുട്ട്, മഞ്ഞൾ എന്നൊക്കെയാണ് തമിക്ക് അർഥം.
മുൾമുനയിൽ
നാടകീയ സിറ്റ്വേഷനുകളിലൂടെ മുന്നോട്ടു പോയി നമ്മളെ മുൾമുനയിൽ നിർത്തുന്ന ക്ലൈമാക്സിലേക്ക് എത്തിക്കുന്ന ഡ്രാമ ത്രില്ലറാണു തമി. പ്രണയം, പ്രണയനൈരാശ്യം, കുടുംബബന്ധങ്ങളുടെ ആഴം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലൂടെയും സിനിമ കടന്നുപോകുന്നു.
സ്ത്രീപക്ഷ വിഷയമല്ല പക്ഷേ, സ്ത്രീകൾ നേരിടുന്ന ഒരു വിഷയം ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ ശ്രദ്ധ ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളിലേക്കായിരിക്കും. പക്ഷേ, നമ്മുടെ കുടുംബാംഗങ്ങളുടെ കാര്യം വരുന്പോൾ അവർ വീട്ടിലാണല്ലോ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും അവർക്കുണ്ടാവില്ലല്ലോ എന്നു നാം നിസാരമായി കാണും.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ വീട്ടിലും സംഭവിച്ചേക്കാം എന്നു തോന്നിക്കുന്ന ഒരു സിറ്റ്വേഷനാണ് ഇതിലുള്ളത്.
എന്തുകൊണ്ട് ഷൈൻ..
നമ്മുടെ ചുറ്റുമുള്ള സുഹൃത്തുക്കളൊക്കെ സാധാരണക്കാരായിരിക്കും. അവർ അതിസുന്ദരന്മാരോ സിനിമയിൽ കണ്ടു ശീലിച്ചിട്ടുള്ള സ്റ്റീരിയോടൈപ്പ് നായകന്മാരോ ആയിരിക്കില്ല.
എന്റെ നായകനെ ഞാൻ ആദ്യമേ ഫിക്സ് ചെയ്തിരുന്നു. മാൻലി ലുക്കുള്ള ഒരു സാധാരണ നായകനായിരിക്കണം. കുറച്ചുകൂടി നമുക്കു റിലേറ്റ് ചെയ്യാനാകണം. ഈ സിനിമയിൽ അയാൾ ചെയ്യുന്ന കാര്യങ്ങൾ കാണുന്പോൾ അയാളെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്നു സംശയം തോന്നാനും പാടില്ല... എന്നൊക്കെ ആദ്യമേ തീരുമാനിച്ചിരുന്നു.
അങ്ങനെയുണ്ടാക്കിയ ലിസ്റ്റിൽ ആദ്യ പരിഗണന ഷൈന്‍ ആയിരുന്നു. ഷൈൻ നോ പറഞ്ഞാൽ മാത്രമേ അടുത്തയാളിലേക്കു പോകുമായിരുന്നുള്ളൂ. കഥ കേട്ടപ്പോൾത്തന്നെ ഷൈൻ ഓകെ ആയിരുന്നു. കഥയാണ് ഇതിലെ പ്രധാന നായകൻ. കഥയിൽ ഒരു കഥാപാത്രം മാത്രമായിട്ടാണ് ഷൈൻ നിൽക്കുന്നത്.
ശശി കലിംഗ
ശശി കലിംഗയുടേതായി ഇനി ഇറങ്ങാനുള്ളതിൽ ഏറ്റവും അവസാനത്തെ സിനിമ ഇതാണെന്നു തോന്നുന്നു. ഇതിൽ മുഴുനീള കഥാപാത്രമല്ല. പക്ഷേ, അദ്ദേഹം ചെയ്തുവച്ച കഥാപാത്രങ്ങളിൽ നിന്നു കുറച്ചു വ്യത്യസ്തതയുള്ള ഒരു കഥാപാത്രമാണ് ഇതിൽ.
സുനിൽ സുഖദ, ഉണ്ണിനായർ, ഡിസ്നി ജെയിംസ്, ശരൺ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ. ഈ സിനിമയിൽ 60 ശതമാനത്തിനടുത്തു പുതുമുഖങ്ങളുണ്ട്.
സോഹൻ സീനുലാൽ...
സംവിധായകൻ കൂടിയായ സോഹൻ സീനുലാൽ മുന്‍പു ചെയ്തിട്ടുള്ളതു ഹാസ്യപ്രധാന വേഷങ്ങളാണ്. അതിൽ നിന്നു വലിയ വ്യത്യാസമുള്ള ഒരു കഥാപാത്രത്തെയാണ് ഇതിൽ ചെയ്തിരിക്കുന്നത്.
ഈ സിനിമയിലാണ് അദ്ദേഹം കുറച്ചു പ്രാധാന്യമുള്ള ഒരു കാരക്ടർ റോളിലേക്ക് എത്തിപ്പെടുന്നത്.
ഗോപിക അനിൽ
മുന്തിരിമൊഞ്ചനിലെ നായിക ഗോപിക അനിലാണ് ഇതിലെ രണ്ടു നായികമാരിൽ ഒരാൾ.
‘ചുരുളി’ ആർട്ടിസ്റ്റ് ഗീതി സംഗീത, വിജെയായി വർക്ക് ചെയ്യുന്ന ജിസ്മ ജിജി, ഭദ്ര, അളിയൻ വേഴ്സസ് അളിയൻ, ചുമ്മാ തുടങ്ങിയവയിൽ അഭിനയിച്ച ക്ഷമ കൃഷ്ണ എന്നിങ്ങനെ കുറേ ആർട്ടിസ്റ്റുകളുമുണ്ട്.
ഊരല്ലൂരിലെ തറവാട്
ഒരു വീട്ടിലും അതിന്റെ പരിസരങ്ങളിലുമായാണ് ഈ കഥയിലെ 90 ശതമാനം സീനുകളും സംഭവിക്കുന്നത്. വളരെ ഇടുങ്ങിയ മുറികളുള്ള വീട് ആയതിനാൽ കാമറ യഥേഷ്ടം ഉപയോഗിക്കാനാകുമായിരുന്നില്ല.
കുറച്ചു ചലഞ്ചിംഗായിത്തന്നെയാണ് കാമറാമാൻ സന്തോഷ് സി. പിള്ള പല ഷോട്ടുകളുമെടുത്തത്. കൊയിലാണ്ടിക്കു സമീപം ഊരല്ലൂരിലെ 200 വർഷത്തിനടുത്തു പഴക്കമുള്ള പുതിയിടത്തു തറവാട്ടിലായിരുന്നു ഷൂട്ടിംഗ്. അവിടെ ചിത്രീകരിച്ച ആദ്യ സിനിമയാണു തമി.
എല്ലാം സാങ്കല്പികം
സാങ്കല്പികമായ ഇൻസ്പിറേഷൻ മാത്രമാണ് ഈ സിനിമയ്ക്കു പിന്നിൽ. ഇതിൽ പോലീസ് ഇൻവെസ്റ്റിഗേഷൻ കഥയുടെ ഒരു ഭാഗമായി ഉണ്ടെങ്കിലും പോലീസ് കണ്ടുപിടിക്കുന്നതിനപ്പുറം സംവിധായകന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമയിലുടനീളം കഥപറയുന്നത്. നിർമാണം സ്കൈ ഹൈ എന്റർടെയ്ൻമെന്റ്സ്.
വിശ്വജിത്തിന്റെ സംഗീതം
സംഗീത പ്രാധാന്യമുള്ള, വ്യത്യസ്തമായ നാലു പാട്ടുകളുള്ള സിനിമയാണു തമി. ഒരാൾ, വീരാളിപ്പട്ട്, റേസ്, ദേശീയ പുരസ്കാരം നേടിയ ബ്യാരി, രുദ്ര സിംഹാസനം, ഫുക്രി, ക്യാപ്റ്റൻ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ തുട ങ്ങിയ സിനിമകളിൽ പാട്ടൊരുക്കിയ വിശ്വജിത്താണ് തമിയുടെ സംഗീത സംവിധായകൻ. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അദ്ദേഹമാണു ചെയ്തത്.
സംസ്ഥാന ടെലിവിഷൻ പുരസ്കാരമുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി യ വിശ്വജിത്തിന്റെ കരിയർ ബ്രേക്കാകുമെന്നു പ്രതീക്ഷിക്കുന്ന സിനിമയാണിത്. ഫൗസിയ അബുബേക്കർ, നിധീഷ് നടേരി എന്നിവർ രണ്ടു വീതം പാട്ടുകളെഴുതി.
പിന്നണിയിൽ
ഇന്തോ അമേരിക്കൻ ഫിലിം "എക്രോസ് ദ ഓഷനി'ലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം നേടിയ റഷിൻ അഹമ്മദാണ് തമിയുടെ എഡിറ്റർ. ലോന, ബേബി സാം, അവിചാരിത എന്നിവയുടെയും എഡിറ്ററാണു റഷിൻ.
ആട് 2, സൂഫിയും സുജാതയും, ഞാൻ മേരിക്കുട്ടി തുടങ്ങിയവ സിനിമകൾ ചെയ്ത അരുണ്‍ വെഞ്ഞാറമൂടാണ് ആർട്ട് ഡയറക്ടർ. കോസ്റ്റ്യൂം ഡിസൈനർ സഫദ് സെയ്ൻ. മേക്കപ്പ് ലാലൂ കൂട്ടാലിട. പ്രൊഡക്്ഷൻ കണ്ട്രോളർ വിനോദ് പരവൂർ. സൗണ്ട് ഡിസൈൻ വൈശാഖ് ശോഭൻ, അരുണ്‍.
തമി റിലീസ്...
കഴിഞ്ഞ വെക്കേഷനിൽ റിലീസിനു തയാറെടുത്തിരുന്നതാണ്. കോവിഡ് വന്നതു കാരണം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിർത്തിവയ്ക്കേണ്ടി വന്നു.
തിയറ്റർ തുറന്നാലും വലിയ സിനിമകൾക്കാവും പരിഗണന. ഇനിയും എത്രനാൾ എന്നു കാത്തിരിക്കാനാവില്ല. സ്വാഭാവികമായും ഒടിടി റിലീസിനാണു സാധ്യത.
വന്ന വഴി
ക്രിയേറ്റീവ് എഴുത്തിന്റെ വഴികളിലൂടെ സിനിമയിലേക്ക് സ്വാഭാവികമായി എത്തിപ്പെട്ടതാണ്. ദേശീയ മാധ്യമങ്ങളായ കളേഴ്സ് ടിവി, സോണി ടിവി ഉൾപ്പെടെ അഞ്ച് ടെലിവിഷൻ ചാനലുകളിൽ സ്ക്രിപ്റ്റ് അസോസിയേറ്റീവ്, പ്രൊഡക്ഷൻ അസോസിയേറ്റ് എന്നിങ്ങനെ പണിയെടുത്തിരുന്നു.
യുനെസ്കോയ്ക്കു വേണ്ടി അമൃതടിവി നിർമിച്ച ഡോക്യുമെന്ററികളുടെ എഴുത്തും അവതരണവും നിർവഹിച്ചു. സീരിയലിൽ അസി. ഡയറക്ടറായിരുന്നു. പ്രമുഖ കന്പനികളുടെ ഇവന്റുകൾ, ഇന്റർനാഷണൽ പരസ്യചിത്രങ്ങൾ എന്നിവ ചെയ്തു.
ആദ്യമേ സിനിമ ചെയ്യണമെന്നു തീരുമാനിച്ചുറച്ചു വന്നതല്ല. വന്ന വഴികളിൽ അടുത്ത സ്റ്റെപ് എന്ത് എന്ന് നമ്മൾ ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സിനിമയിലേക്ക് എത്തിപ്പെട്ടതാണ്. എട്ടു പത്തു വർഷമായി സിനിമാ ഇൻഡസ്ട്രിയിൽ ക്രിയേറ്റീവായി ഇടപെട്ടിരുന്നുവെങ്കിലും സിനിമയിൽ എന്റെ പേരു വയ്ക്കാൻ കഴിയുന്ന ആദ്യത്തെ വർക്കാണു തമി.
കഥയാണു മുഖ്യം
പുതിയ ചില സിനിമകളുടെ വർക്കുകളിലാണ്. സ്ക്രിപ്റ്റുകൾ പൂർത്തിയായി. വളരെ മികച്ച നടീനടന്മാരാണ് നമുക്കുള്ളത്. കഥ ആവശ്യപ്പെടുന്ന അഭിനേതാക്കളെ വച്ച് സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.
ചിലരെ ഒഴിവാക്കണമെന്നോ ചിലരെ കൂടുതലായി കൂടെ കൂട്ടണമെന്നോ നിർബന്ധമില്ല. സംവിധായകനെന്ന രീതിയിൽ മികച്ച കലാകാരന്മാരുമായി പണിയെടുക്കണമെന്നേയുള്ളൂ.
ടി.ജി.ബൈജുനാഥ്