ആനന്ദത്തിലെ ഗൗതമിൽ നിന്ന് സിയു സൂണിലെ ജിമ്മിയിലേക്ക് എത്തിയപ്പോൾ നടൻ റോഷൻ മാത്യുവിന്റെ സിനിമാസ്വപ്നങ്ങളുടെ ലിസ്റ്റിൽ ചിലതൊക്കെ സത്യമായി. ഗീതു മോഹൻദാസ്, അഞ്ജലി മേനോൻ, മഹേഷ് നാരായണൻ, അനുരാഗ് കശ്യപ്, മമ്മൂട്ടി, വിനായകൻ, പൃഥ്വിരാജ്, പാർവതി, നിവിൻ പോളി, ഫഹദ് ഫാസിൽ.. ഈ പേരുകൾക്കൊപ്പമാണ് അതു സംഭവിച്ചത്.
മഹേഷ് നാരായണൻ, ഹഹദ് ഫാസിൽ, നസ്രിയ, ദർശന എന്നിവർക്കൊപ്പം ഈ അടുത്ത കാലത്ത് സത്യമായ ആ സ്വപ്നപുസ്തകത്തിലെ ഒരേടിനു പേര് ‘സി യു സൂൺ’. ആമസോൺ പ്രൈമിൽ ‘സി യു സൂൺ’ പ്രദർശനം തുടരുന്പോൾ റോഷൻ മാത്യു സിനിമയിലെ ആനന്ദങ്ങളെക്കുറിച്ചു സംസാരിക്കുന്നു...
‘സി യു സൂണി’ലേക്ക് എത്തിയത് എങ്ങനെയാണ്...?
എന്നെ ഏറെ ഇൻസ്പയർ ചെയ്ത ഒരാക്ടറാണു ഫഹദ്. ഓരോ പടവും കണ്ടു കഴിഞ്ഞ് അതിൽ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് വളരെ ചുരുങ്ങിയ വാക്കുകളിൽ ഞാൻ ഫഹദിനു മെസേജ് ചെയ്യുമായിരുന്നു. എപ്പോഴും അതിനു മറുപടി കിട്ടിയിരുന്നു.
ലോക്ഡൗണിനിടെ പെട്ടെന്ന് ഒരു ദിവസം ഫഹദിന്റെ മേസേജ് വന്നു - എപ്പോഴാണ് ഒന്നു വിളിക്കാൻ പറ്റുകയെന്നു പറയൂ. എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ എന്നു ഞാൻ. ഉടൻ തന്നെ ഫഹദ് വിളിച്ചു. ഈ പരീക്ഷണ സിനിമയെക്കുറിച്ചു പറഞ്ഞു; എന്നെയും ദർശനയെയുമാണ് പ്രധാന വേഷങ്ങളിലേക്ക് ആലോചിക്കുന്നതെന്നും. ഞാൻ ഓകെ പറഞ്ഞു.
പിന്നീടു സ്ക്രിപ്റ്റ് റീഡിംഗിലേക്കു പോയി. പക്ഷേ, ആ കോൾ വന്നപ്പോൾത്തന്നെ തീരുമാനമൊക്കെ റെഡിയായിരുന്നു. എന്തിനാണു വിളിക്കുന്നതെങ്കിലും ഞാനുണ്ട് എന്നുറപ്പിച്ചിരുന്നു.
മഹേഷ് നാരായണൻ എന്ന എഡിറ്റർ - ഡയറക്ടർ - സ്ക്രിപ്റ്റ്റൈറ്റർ. ‘സിംഹത്തിന്റെ മട’യിലേക്കു ചെന്നു കയറിയ അനുഭവമായിരുന്നോ..?
ചെറിയ രീതിയിൽ പരിഭ്രമം ഉണ്ടായിരുന്നു. കാരണം, മഹേഷ് നാരായണനെയും ഫഹദിനെയും ഏറെ ആദരവോടെ കാണുന്നയാളാണു ഞാൻ. ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെ ഞാൻ മഹേഷേട്ടനൊപ്പം ഏറെ കംഫർട്ടബിളായി. കാരണം, അദ്ദേഹം അത്രയും സ്ട്രെയിറ്റ് ഫോർവേഡായിട്ടാണു കാര്യങ്ങൾ പറഞ്ഞത്.
നമ്മൾ ചെയ്തതിൽ വർക്കാവാത്തത് എന്ത്, എന്തുകൊണ്ട് എന്നുള്ളതു 100 ശതമാനം വ്യക്തമായി പറഞ്ഞുതന്നു. അതിനു വളച്ചുകെട്ടലുകളില്ല. അനാവശ്യ വാക്കുകൾ ഉപയോഗിക്കില്ല. വളരെ ക്രിസ്പായി പറഞ്ഞുതരും. അതിനപ്പുറത്തേക്കു നമ്മളായി കാടുകയറി ചിന്തിക്കേണ്ട. മഹേഷേട്ടന്റെ ഡയറക്ഷനിൽ കുറച്ചുദിവസം കൂടി വർക്ക് ചെയ്യണമെന്ന് ഈ പടത്തിന്റെ വർക്ക് കഴിഞ്ഞപ്പോൾ എനിക്കു തോന്നി.
‘സി യു സൂണ്’ ചലഞ്ചിംഗ് മൂവി ആയിരുന്നോ...?
ഉറപ്പായും ചലഞ്ചിംഗ് ആയിരുന്നു. ഞാൻ ചെയ്ത നാടകങ്ങളോ സിനിമകളോ പോലെയല്ല ഇതു ഫീൽ ചെയ്തത്. പുതിയ വേറൊരു കാര്യം ചെയ്യുന്നതു പോലെ തോന്നി. ഫോണ്, വീഡിയോ കോൾ എന്നിവയിലൊക്കെ അത്രത്തോളം കംഫർട്ടബിളല്ല ഞാൻ. പലപ്പോഴും ഫോണിൽ ഓഡിഷനുകൾ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപ്പോൾത്തന്നെ എനിക്ക് അണ്കംഫർട്ടബിൾ ഫീലിംഗാണ് ഉണ്ടായിട്ടുള്ളത്.
ഇതിലേക്കു വന്നപ്പോൾ അതു ചെറുതായി പേടിപ്പിച്ചിരുന്നു. ഈ പ്രോജക്ടിന്റെ ഏറ്റവും എഗ്സൈറ്റിംഗ് ആയ കാര്യവും അതിനുണ്ടായിരുന്ന ഈ ബുദ്ധിമുട്ടുകളായിരുന്നു. എന്തു പ്രശ്നത്തിനും എല്ലാവരും ഒരുമിച്ചാണു പരിഹാരം ആലോചിച്ചിരുന്നത്. എല്ലാവരുടെയും ആശയങ്ങൾക്ക് അവിടെ സ്ഥാനമുണ്ടായിരുന്നു. എല്ലാവരും ഒരേ ലെവലിൽ നിന്നാണ് തുടങ്ങിയത്. ടീം വർക്ക് ഏറെ ഫീൽ ചെയ്ത ഒരു പ്രോജക്ടാണിത്. അതു ഞാൻ ഏറെ എൻജോയ് ചെയ്ത ഒരു കാര്യമാണ്.
‘കൂടെ’യിൽ നസ്രിയ പെയർ. ‘സി യു സൂണി’ൽ ഫഹദിനൊപ്പം പ്രൊഡ്യൂസർ...എന്തു വ്യത്യാസമാണു തോന്നിയത്..?
നസ്രിയയാണ് പ്രൊഡക്ഷൻ ഡിസൈൻ ചെയ്തതും ഫഹദിനൊപ്പം സി യു സൂൺ പ്രൊഡ്യൂസ് ചെയ്തതും. അവരുടെ വീട്ടിൽക്കയറി ഷൂട്ട് ചെയ്ത് ഇറങ്ങിയ ഒരു ഫീലിംഗായിരുന്നു. കാരണം, നസ്രിയയുടെ ഫ്ളാറ്റിലും അടുത്ത മൂന്ന് അപ്പാർട്മെന്റുകളിലുമാണ് സി യു സൂണ് ചിത്രീകരിച്ചത്.
‘കൂടെ’ മുതലേ ഞാനും നസ്രിയയും സുഹൃത്തുക്കളാണ്. നസ്രിയയ്ക്കൊപ്പം ഏറെ കംഫർട്ടബിളുമാണ്. കൂടെയുടെ സമയത്ത് എനിക്കു ഫഹദിനെ കാണണമെന്നും സംസാരിക്കണമെന്നും നസ്രിയയോടു നിരന്തരം പറഞ്ഞാണ് ഫഹദിനു മെസേജ് അയയ്ക്കുന്ന പരിപാടിയൊക്കെ തുടങ്ങിയത്.
‘കൂടെ’ സിനിമ കഴിഞ്ഞു രണ്ടുകൊല്ലത്തിനിടെ സിനിമാകാര്യങ്ങളൊന്നുമല്ലാതെ തന്നെ സൗഹൃദ സമാഗമങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഫീലിംഗ് തന്നെയാണ് ഈ സിനിമയിലും തുടരുന്നത്. നസ്രിയ പ്രൊഡ്യൂസർ ആയതുകൊണ്ട് അത്തരം ബന്ധങ്ങളിലൊന്നും പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല.
ഫഹദ് ഫാസിലിന്റെ സപ്പോർട്ട് എത്രത്തോളമായിരുന്നു..?
ആദ്യത്തെ സ്ക്രിപ്റ്റ് വായന മുതൽ ഷൂട്ടിംഗ് തീരും വരെ ഫഹദ് കൂടെയുണ്ടായിരുന്നു. ഞാനും ദർശനയുമായുള്ള സീൻ ആണെങ്കിൽ പോലും ഫഹദ് അവിടെയുണ്ടായിരുന്നു. ഷൂട്ടിംഗ് നടന്ന ഫ്ളാറ്റിൽ തന്നെയാണ് എല്ലാവരും താമസിച്ചത്. എല്ലാ നേരവും എല്ലാവരും അവിടെയുണ്ടായിരുന്നു.
ആരെയും ഡിസ്റ്റർബ് ചെയ്യാതിരിക്കാൻ മാത്രമേ ഞങ്ങൾ അകലം പാലിച്ചിരുന്നുള്ളൂ. ഞങ്ങൾ ആകെ 12 പേരെ ഉണ്ടായിരുന്നുള്ളൂ. എല്ലാവരും ഷൂട്ടിംഗ് നടക്കുന്നതിന്റെ ചുറ്റുപാടുമായി ഉണ്ടായിരുന്നു. എല്ലാവർക്കും ചെയ്യാൻ എന്തെങ്കിലും ജോലി ഉണ്ടായിരുന്നു. പ്രൊഡ്യൂസേഴ്സ് എന്ന രീതിയിൽ ഫഹദിനും നസ്രിയയ്ക്കും അവരുടേതായ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു.
‘സി യു സൂണി’ൽ ദർശനയുമായുള്ള കോംബിനേഷൻ ശ്രദ്ധിക്കപ്പെട്ടുവല്ലോ..?
2010 മുതൽ 2014 വരെ ചെന്നൈയിൽ നാടകം ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഞങ്ങൾ സുഹൃത്തുക്കളായത്. അവിടെ നാടകത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഞാൻ ദർശനയുടെയും ദർശന എന്റെയും നാടകങ്ങൾ കണ്ടിരുന്നു.
ദർശന ഏറെ ടാലന്റുകളുള്ള ഒരാക്ടറാണെന്ന് അന്നേ അറിയാമായിരുന്നു. അത്രമേൽ റിയലിസ്റ്റിക്കായി സ്റ്റേജിൽ പെർഫോം ചെയ്യുന്ന ദർശനയ്ക്കു സിനിമയിൽ ഏറെ നന്നായി ചെയ്യാനാകുമെന്നും തോന്നിയിരുന്നു.
വർഷങ്ങളായി ദർശന അടുത്ത സുഹൃത്തായി തുടരുന്നു. ഇതുവരെയുള്ള ജീവിതവഴികളെക്കുറിച്ച് പരസ്പരം അറിയാവുന്നവരാണു ഞങ്ങൾ. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് കൊച്ചിയിൽ എത്തിയപ്പോഴാണ് ഞങ്ങൾ ‘എ വെരി നോർമൽ ഫാമിലി’ എന്ന നാടകം ചെയ്തത്.
പരസ്പരം സംസാരിച്ച ശേഷമാണ് ഞാനും ദർശനയും സിനിമകൾ ചെയ്യാറുള്ളത്. സിനിമാക്കാർ എന്ന രീതിയിലല്ല ഞങ്ങൾ തമ്മിലുള്ള സൗഹൃദം. സിനിമയ്ക്കും നാടകത്തിനുമൊക്കെ മുന്നേതന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.
കരിയറിലെ അഞ്ചു വർഷത്തിനിടെ പി.ടി. കുഞ്ഞുമുഹമ്മദ്, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, മഹേഷ് നാരായണൻ, അനുരാഗ് കശ്യപ് തുടങ്ങിയ സംവിധായകർക്കൊപ്പവും മമ്മൂട്ടി, വിനായകൻ, പാർവതി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി തുടങ്ങിയ അഭിനേതാക്കൾക്കൊപ്പവും സിനിമകൾ. ഇതു സംഭവിക്കുകയായിരുന്നോ? അതോ പ്ലാനിംഗാണോ....?
ആദ്യത്തെ ഒന്നു രണ്ടു സിനിമകൾ ചെയ്യുന്പോൾ ഇതു കരിയറായി ആലോചിച്ചിരുന്നില്ല. ആനന്ദം കഴിഞ്ഞപ്പോഴാണ് സിനിമയിൽ എനിക്ക് ഒരു ഭാവിയുണ്ടോ എന്നൊക്കെ ചിന്തിച്ചു തുടങ്ങിയത്. അപ്പോൾ മുതൽ ഇതുവരെയും കിട്ടുന്ന വർക്കുകളൊക്കെയും കഴിയുന്നത്ര ഭംഗിയിൽ ചെയ്യാനാണു നോക്കുന്നത്.
എനിക്ക് ഇഷ്ടമുള്ള ഡയറക്ടേഴ്സും ആർട്ടിസ്റ്റുകളും ടെക്നീഷൻസും ഏറെയുണ്ട് മലയാളത്തിൽ. എന്റെ മനസിൽ അങ്ങനെയൊരു ലിസ്റ്റുണ്ട്. ഇവരുടെ കൂടെയൊക്കെ എന്നെങ്കിലും വർക്ക് ചെയ്യണമെന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്. ആ ലിസ്റ്റിൽ പുതിയ ആളുകൾ വന്നുകൊണ്ടിരിക്കുകയുമാണ്. അതു മാത്രമാണ് പ്ലാനിംഗ് എന്ന രീതിയിൽ ഞാൻ ചെയ്തിട്ടുള്ളത്. അതിൽ നിന്നു കുറച്ചൊക്കെയാണ് നടന്നിട്ടുള്ളത്. അതും ഈ ചെറിയ സമയത്തിനുളളിൽ നടന്നതു വലിയ ഭാഗ്യമായി കരുതുന്നു.
അനുരാഗ് കശ്യപിന്റെ ‘ചോക്ക്ഡ്’എന്ന സിനിമയിൽ നായകൻ. ബോളിവുഡ് അനുഭവങ്ങൾ മലയാളത്തിൽ നിന്ന് എത്രത്തോളം വ്യത്യസ്തമാണ്...?
ലക്ഷദ്വീപിൽ ഷൂട്ട് ചെയ്ത മൂത്തോന്റെ ഫൂട്ടേജ് എഡിറ്റിലിരുന്നു കണ്ടപ്പോഴാണ് അനുരാഗ് സാർ എന്നെക്കുറിച്ചു ഗീതുവിനോടു ചോദിച്ചത്. തുടർന്നാണ് എന്നെ ചോക്ക്ഡ് മൂവിയിലേക്കു വിളിച്ചത്. മൂത്തോനും തൊട്ടപ്പനും കഴിഞ്ഞാണ് ഞാൻ ചോക്ക്ഡ് ചെയ്യാൻ പോയത്. അതിൽ നിന്ന് ഏറെ വ്യത്യാസമുള്ള ഫീലിംഗ് ആയിരുന്നില്ല അവിടെ.
പതിവു ബോളിവുഡ് പടങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുരാഗ് സാറിന്റെ സെറ്റും വർക്കിംഗ് രീതിയും. ഭാഷയിലും സംസ്കാരത്തിലും സാങ്കേതിക സംവിധാനങ്ങളിലും ബജറ്റിലുമൊക്കെയുണ്ടാകുന്ന സ്വാഭാവിക വ്യത്യാസങ്ങളല്ലാതെ അടിസ്ഥാന തലത്തിൽ നോക്കുന്പോൾ അതു കുറേക്കൂടി മലയാളത്തോടാണു ചേർന്നിരിക്കുന്നത്.
നമുക്കു തോന്നുന്നതെല്ലാം ട്രൈ ചെയ്യാനും ട്രൈ ചെയ്തു നോക്കുന്പോൾ വർക്ക് ആകുന്നുണ്ടെങ്കിൽ എടുക്കാനും ഇല്ലെങ്കിൽ വേണ്ടെന്നു വയ്ക്കാനുമുള്ള ഫ്രീഡം നാടകത്തിലെന്നതുപോലെ സിനിമയിൽ കിട്ടില്ല എന്നാണു വിചാരിച്ചിരുന്നത്. അതൊക്കെ അനുരാഗ് സാർ പൊളിച്ചടുക്കി മാറ്റിവച്ചു. എന്തു വേണമെങ്കിലും ട്രൈ ചെയ്യാൻ അദ്ദേഹം അനുവദിച്ചു.
സ്ക്രിപ്റ്റിൽ ഇല്ലാത്തതാണെങ്കിൽ പോലും നമുക്ക് ഇഷ്ടപ്പെടുന്നത് എടുത്ത് മുന്നോട്ടു പോകാം എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തിൽ ഓർഗാനിക് ആയി ഞാൻ മറ്റൊരു സിനിമയിലും വർക്ക് ചെയ്തിട്ടില്ല. അദ്ദേഹത്തിൽ നമുക്ക് വലിയ തോതിലുള്ള വിശ്വാസം അനുഭവപ്പെടും.
അദ്ദേഹം പറയുന്നത് എത്രത്തോളം പേടിപ്പിക്കുന്ന കാര്യമായാലും ഒന്നു ശ്രമിച്ചു നോക്കാം എന്ന ആത്മവിശ്വാസം നമ്മളിലുണ്ടാവും. അത് ആ സംവിധായകനിലുള്ള ആത്മവിശ്വാസമാണ്.
ഞാൻ ഇതുവരെ വർക്ക് ചെയ്ത ഡയറക്ടേഴ്സിനെപ്പോലെയല്ല അനുരാഗ് സാർ. ഏറെ തയാറെടുപ്പുകൾ ചെയ്യുന്നുണ്ടോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. അതേ എന്നു ഞാൻ. എങ്കിൽ ഇനി അതെല്ലാം ഒഴിവാക്കൂ. സ്ക്രിപ്റ്റ് വായിക്കേണ്ട. വെറുതേ എങ്ങോട്ടെങ്കിലുമൊക്കെ നടന്നിറങ്ങുന്നതു പോലെ രാവിലെ ഇറങ്ങുക. സീനാകുന്പോൾ കോസ്റ്റ്യൂം തരും. അവർ അങ്ങോട്ടു വിളിക്കും. അവിടെ വന്നാൽ മാത്രം മതി. വേറെ ഒന്നും ചെയ്യേണ്ട. അനുരാഗ് സാർ പറഞ്ഞു. അങ്ങനെയൊക്കെ ചെയ്യാൻ എനിക്കു ധൈര്യമുണ്ടായിരുന്നില്ല. എനിക്കതു തന്നത് അദ്ദേഹമാണ്.
‘ചോക്ക്ഡ്’ എന്ന സിനിമയുടെ പശ്ചാത്തലത്തെക്കുറിച്ച്..?
നേരത്തേ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള ദന്പതികളുടെ കഥയാണ് ചോക്ക്ഡ്. സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു കുടുംബം. പാട്ടുകാരിയാകാനായിരുന്നു ഭാര്യയുടെ ആഗ്രഹം. പക്ഷേ, ബാങ്ക് ജോലിയിൽ പെട്ടുപോയി.
ഭർത്താവ് ഒരു ജോലിയുമില്ലാതെ വെറുതേയിരിക്കുന്നു. അയാൾക്കും മ്യുസിഷൻ ആകാനാണ് ആഗ്രഹം. ഇവരുടെ റിലേഷൻഷിപ്പും പിന്നീടു പൈസ കിട്ടിത്തുടങ്ങുന്പോൾ ആ റിലേഷൻഷിപ്പ് എങ്ങനെ മാറുന്നു എന്നുള്ളതുമാണ് സിനിമ പറയുന്നത്. നായിക സയാമി ഖേർ.
‘ചോക്ക്ഡ്’ ബോളിവുഡ് എൻട്രിയെന്ന നിലയിൽ കണ്ടിരുന്നോ...?
ബോളിവുഡിലേക്കുള്ള എൻട്രി, തുടർന്ന് അവിടെ നിന്നു സിനിമകൾ വരും എന്നൊന്നും ചോക്ക്ഡ് ചെയ്യുന്പോൾ ആലോചിച്ചിരുന്നില്ല. അങ്ങനെയൊക്കെ ആലോചിക്കുന്നതു റിസ്ക്കുമാണ്. അങ്ങനെയൊന്നും നടന്നില്ലെങ്കിൽ അതു നിരാശയ്ക്കിടവരുത്തും. അതിൽ അഭിനയിക്കാൻ പോകുംമുന്പ് അധികമാരോടും പറഞ്ഞിരുന്നില്ല.
ഷൂട്ടിംഗിനു തലേന്ന് ഗീതു ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് ആളുകൾ അറിഞ്ഞത്. അതുകൊണ്ടു തന്നെ ബോളിവുഡിൽ നിന്നു വന്ന ഒരു പടം ലോക്കഡൗണ് കാരണം ഇല്ലാതെയായപ്പൊഴും വലിയ വിഷമങ്ങളിലേക്കു ഞാൻ പോയില്ല.
ആഷിക് അബുവിന്റെ സിനിമയിൽ...?
2019 നവംബറിലായിരുന്നു ‘പെണ്ണും ചെറുക്കനും’ ഷൂട്ടിംഗ്. ആന്തോളജി ഫിലിമാണ്. ആറു ദിവസം കൊണ്ടു ചിത്രീകരണം കഴിഞ്ഞു. ദർശനയാണു പെയറായി വരുന്നത്. വാഗമണ്ണിലായിരുന്നു ഷൂട്ടിംഗ്. ഛായാഗ്രഹണം ഷൈജു ഖാലിദ്.
പെണ്ണും ചെറുക്കനും എന്ന പേരിൽത്തന്നെ ഉണ്ണി ആറിന്റെ ഒരു കഥയുണ്ട്. അതിനെ ബേസ് ചെയ്തു വരുന്ന സിനിമയാണ്. എനിക്ക് ഏറെ ഇഷ്ടമായ ഒരു കഥയാണത്. ആഷിക് അബുവുമായി എന്റെ ആദ്യ സിനിമയാണ്. എന്റെ ഇഷ്ട സംവിധായകരുടെ ലിസ്റ്റിലുള്ള ഒരു പേരാണ് ആഷിക് അബു.
ഏറെ റിലാക്സായി എൻജോയ് ചെയ്താണ് ആഷിക്കയുടെ സെറ്റിൽ വർക്ക് ചെയ്തത്. സെറ്റിൽ ആർക്കും ടെൻഷനുകളില്ലായിരുന്നു. ഏറെ രസമായി ചെയ്തുപോകാൻ ആ എനർജി ഏറെ സഹായകമായി. അഷിക്കയുടെയും വർക്കിംഗ് രീതി ഏറെ ഓർഗാനിക്കാണ്. നമ്മൾ വളരെ സ്വാഭാവികമായി ചെയ്തു തുടങ്ങുന്നതിൽ ചെറിയ ചെറിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് നല്ല രസമുള്ള ഒരു സീനാക്കി മാറ്റുന്ന രീതിയാണ് ആഷിക്കയുടേത്.
ഞാനും ബേസിൽ ചേട്ടനുമായി ചെയ്ത ഒരു സീനും ഞാനും ദർശനയുമായി ചെയ്ത കുറച്ചു സീനുകളും വ്യക്തിപരമായി ഏറെ എൻജോയ് ചെയ്തിരുന്നു. തുടങ്ങിയ ഉടനെ തീർന്നു പോയതു പോലെയാണു സെറ്റിൽ നിന്നു മടങ്ങുന്പോൾ തോന്നിയത്.
‘മൂത്തോനി’ൽ അമീറിനു കിട്ടിയ ഫീഡ്ബാക്ക് എന്താണ്...?
മൂത്തോൻ കണ്ട് ഇഷ്ടപ്പെട്ടവർ അമീറിനെക്കുറിച്ച് എന്നോടു സംസാരിച്ചത് എന്റെ പേരു പറഞ്ഞ് ആയിരുന്നില്ല. അമീർ എന്നെ മൂവ് ചെയ്തു..എന്നൊക്കയാണ് അവർ പറഞ്ഞത്. അമീറിനു മുന്പും ശേഷവും അതു സംഭവിച്ചിട്ടില്ല.
ഗീതു എന്നപ്പറ്റി സംസാരിക്കുന്പോൾ എന്റെ അമീർ എന്ന രീതിയിലാണു പലപ്പോഴും പറയാറുള്ളത്. ഇതുവരെ ചെയ്ത പടങ്ങളിൽ ഏറ്റവും കൂടുതൽ സംതൃപ്തിയുള്ള അനുഭവവും മൂത്തോൻ ചിത്രീകരണമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചു നാട്ടിലെത്തി ചെയ്ത വർക്കിനെക്കുറിച്ച് ആലോചിച്ചപ്പോൾ തോന്നിയ ഒരു സംതൃപ്തി. അതു തന്നെയാണ് റിലീസിംഗിനു ശേഷവുമുള്ളത്. ആ രീതിയിൽ ആ പടം എനിക്കു സ്പെഷലാണ്.
ഇതുവരെ ചെയ്തതിൽ ചലഞ്ചിംഗ് റോൾ ‘മൂത്തോനി’ലെ അമീർ തന്നെയല്ലേ...?
സി യു സൂണും ചലഞ്ചിംഗ് തന്നെയായിരുന്നു. മൂത്തോനിൽ ഒരു കഥാപത്രം കിട്ടി എന്ന എഗ്സൈറ്റ്മെന്റിൽ അത് എത്രത്തോളം ചലഞ്ചിംഗ് ആണെന്നു ഞാൻ ഓർത്തില്ല. ലക്ഷദ്വീപിലെ ഷൂട്ടിംഗിനു മുന്പ് മുംബൈയിലെ വർക്ക് ഷോപ്പിൽ ആദ്യത്തെ രണ്ടു ദിവസം ഞാൻ ചെയ്തതൊന്നും വർക്കാകാതെ വന്നപ്പോഴാണ് അതു വിചാരിച്ചതിലും ബുദ്ധിമുട്ടാണെന്നു ബോധ്യമായത്.
വർക്ക്ഷോപ്പിന്റെ മൂന്നാം ദിവസം ഏതോ ഒരു കാര്യം ക്ലിക്കായി. അതിൽ പിടിച്ചു മുന്നോട്ടുപോയി. ഗീതുവും നിവിനേട്ടനും രാജീവ് സാറും നന്നായി സഹായിച്ചു.
പ്രേക്ഷക പ്രതീക്ഷകളോടു നീതി പുലർത്തുന്ന രീതിയിൽ അമീറിനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നു തോന്നിയിരുന്നോ...?
നമ്മൾ ഒരു വർക്ക് ചെയ്യുന്നതിനിടെ, അതു റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്പോൾ അവർ പ്രതീക്ഷിക്കുന്നത് അതിലുണ്ടാകുമോ എന്ന് ആലോചിക്കുന്നതു വലിയ തെറ്റാണ്. അനാവശ്യമായ ടെൻഷനുമാണത്. നമ്മൾ ചെയ്യുന്ന ഒരു കാര്യം കൊണ്ട് എപ്പോഴും എല്ലാവരെയും തൃപ്തിപ്പെടുത്താനാവും എന്നും തോന്നുന്നില്ല.
ഗീതുവിനു പറയാനുണ്ടായിരുന്നത് ഒരു പ്രണയത്തിന്റെ കഥയാണ്. അത് ആണും ആണും തമ്മിലുള്ള പ്രണയമാണോ ആണും പെണ്ണും തമ്മിലുള്ള പ്രണയമാണോ എന്നതു രണ്ടാമത്തെ കാര്യം മാത്രമാണ്. നമ്മൾ പുറത്തു നിന്നു നോക്കുന്പോഴാണ് അത് ആണും ആണും തമ്മിലുള്ള പ്രണയമാകുന്നത്. അവരെ സംബന്ധിച്ചിടത്തോളം അതു പ്രണയം മാത്രമാണ്.
വിക്രമിന്റെ ‘കോബ്ര’യിലെ അനുഭവങ്ങൾ..?
എഡിറ്റർ വിവേക് ഹർഷൻ വഴിയാണ് വിക്രം സാറിന്റെ പുതിയ പടം കോബ്രയിലേക്ക് എന്നെ വിളിച്ചത്. ഞാൻ ഇതു വരെ ചെയ്ത എല്ലാ സിനിമകളെയുംകാൾ വലിയ സ്കെയിലിലുള്ള പടമാണ്. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ്. അതിലെ കഥാപാത്രം എനിക്ക് ഇന്ററസ്റ്റിംഗ് ആയി തോന്നി.
പടത്തിന്റെ 70 ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞു. അപ്പോഴേക്കും ലോക്ഡൗണ് വന്നു. എന്റെ ഭാഗങ്ങൾ കൂടുതലും ചിത്രീകരിക്കാനിരിക്കുന്നതേയുള്ളൂ. രണ്ടു ദിവസം മാത്രമാണ് ഞാൻ അതിൽ വർക്ക് ചെയ്തത്. അതിനുള്ളിൽ അദ്ദേഹവുമായി ഒന്നു രണ്ട് ഷോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഫ്രീയാകുന്പോൾ എപ്പോഴെങ്കിലും ഞാൻ അങ്ങോട്ടുവന്നു കണ്ടോട്ടെ എന്ന് അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോടു ചോദിച്ചപ്പോൾത്തന്നെ അദ്ദേഹം കാണാൻ ഇങ്ങോട്ടു വന്നു. ആ ഒരു ലെവലിൽ ഹംബിൾ ആയ മനുഷ്യനാണ് വിക്രം സാർ.
ഇനി വരാനുള്ള സിനിമ..?
സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത ‘വർത്തമാനം’ റിലീസിംഗിനു റെഡിയാണ്. പാർവതിയാണ് അതിൽ നായിക.
ടി. ജി.ബൈജുനാഥ്