ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹിക സേവനത്തിന്റെ പാതയിലുമുണ്ടായിരുന്നു നടി നിഖില വിമൽ. കണ്ണൂർ ജില്ലാ പഞ്ചായത്തിലെ കോൾസെന്ററിലേക്ക് ഒരു ദിവസം വന്ന വിളികൾക്കു മറുപടി കൊടുത്തത് നിഖില വിമലായിരുന്നു. അന്ന് കോൾ സെന്ററിൽ വോളണ്ടിയറായി എത്തിയതായിരുന്നു കണ്ണൂർ തളിപ്പറന്പ് സ്വദേശിയായ താരം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കുന്നതിനായാണ് കോൾ സെന്റർ പ്രവർത്തിച്ചത്.
ഇങ്ങനൊരു കോൾ സെന്ററിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് താരം പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. അതുകൊണ്ട് തന്നെ ഇതുപോലുള്ള കോൾ സെന്ററുകൾ വലിയ സഹായമാണെന്നും താരം വ്യക്തമാക്കുന്നു. മലയാളികളുടെ നാടൻ തനിമ നിറഞ്ഞ നായികയാണെങ്കിലും മറ്റു തെന്നിന്ത്യൻ ഭാഷകളിൽ സജീവമായ താരം കൂടിയാണ് നിഖില.
ലോക്ക്ഡൗണ്‍ കാലം
ചെയ്തു കൊണ്ടിരുന്ന മമ്മൂട്ടിച്ചിത്രം പ്രീസ്റ്റിന്റെ ഷെഡ്യൂൾ ബ്രേക്കിന്റെ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. രണ്ടു ദിവസത്തിനു ശേഷം ഷൂട്ട് തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൗണ്‍ വന്നത്. ആ സമയം ചേച്ചിയും വീട്ടിൽ വന്നു. ലോക്ക്ഡൗണ്‍ സമയത്ത് വീട്ടുകാർ എല്ലാവർക്കുമൊപ്പം ചെലവഴിക്കാനായി. ജോലിയില്ലാതെ നിൽക്കുക എന്നു പറയുന്നത് ഒരു സുഖമുള്ള കാര്യമല്ല, എന്നാലും ഈ സാഹചര്യത്തിൽ സർക്കാർ നിർദേശം അനുസരിക്കുക തന്നെ വേണമല്ലോ.
സമൂഹമാധ്യമങ്ങൾ
സിനിമയിൽ എത്തുന്നതിനു മുന്‍പു തന്നെ ഞാൻ സോഷ്യൽ മീഡിയയിലുണ്ട്. പുതിയ പുതിയ ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്തിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നാണല്ലോ ഇന്നു പലരെയും സിനിമയിലേക്കു സെലക്ട് ചെയ്യുന്നത്. നമ്മുടെ ഫീൽഡിന് ആ ഒരു പ്ലാറ്റ്ഫോം ആവശ്യമായതിനാലാണ് അതിൽ സജീവമായിരിക്കുന്നത്.
വ്യാജ അക്കൗണ്ടുകൾ
എന്റെ പേരിൽ വേറെ ആളുകൾ അക്കൗണ്ട് ഉണ്ടാക്കി ഉപയോഗിക്കുന്നത് തീരെ ശരിയായ കാര്യമല്ല. അങ്ങനെയുള്ള അക്കൗണ്ടുകളിൽ ഇതെന്റെ അക്കൗണ്ടല്ല എന്ന കാര്യം ഞാൻ എഴുതാറുണ്ട്. ഇതുവരെ സമൂഹമാധ്യമങ്ങളിൽ നിന്നു മോശമായ അനുഭവം എനിക്കുണ്ടായിട്ടില്ല.
പുതിയ പ്രൊജക്ടുകൾ
മമ്മൂട്ടി നായകനായ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്. അത് പൂർത്തിയാകാനുണ്ട്. തുടങ്ങാനിരുന്ന എതാനും പ്രൊജക്ടുകൾ ഡിലേ ആയിരിക്കുകയാണ്. അതൊക്കെ ഇനിയെന്നു തുടങ്ങും എന്നറിയില്ല. കുറേ കഥകൾ ലോക്ക്ഡൗണ്‍ സമയത്തും കേൾക്കുന്നുണ്ട്. ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
അമ്മ ആദ്യഗുരു
അരവിന്ദന്റെ അതിഥികളിൽ കലാമണ്ഡലം വിദ്യാർഥിനിയായി അഭിനയിച്ചത് യാദൃച്ഛികമാണ്. ഞാൻ കുട്ടിക്കാലം മുതലേ ഡാൻസ് പഠിക്കുന്നുണ്ട്. അമ്മ കലാമണ്ഡലം വിമലാദേവിയാണ് ആദ്യഗുരു എങ്കിലും മറ്റ് അധ്യാപകരിൽ നിന്നാണു നൃത്തം കൂടുതലും പഠിച്ചത്. ഇപ്പോൾ അഭിനയമാണു ഡാൻസിനെക്കാൾ ഇഷ്ടം.
ഇപ്പോൾ സിനിമ സീരിയസ്
ആദ്യമൊക്കെ സിനിമയെ സീരിയസ് ആയി കണ്ടിരുന്നില്ല. ലവ് 24 ചെയ്യുന്പോഴും അങ്ങനെ തന്നെയായിരുന്നു. പിന്നീട് മറ്റുഭാഷകളിലുൾപ്പെടെ കുറച്ചു സിനിമ ചെയ്തപ്പോൾ അഭിനയത്തോട് ഇഷ്ടം കൂടി. ഇപ്പോൾ കാര്യമായി തന്നെയാണു സിനിമയെ സമീപിക്കുന്നത്.
പ്രണയം വിവാഹം
ജീവിതത്തിൽ പ്രണയമുണ്ടാകുക എന്നത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. വിവാഹവും അങ്ങനെ തന്നെ. ഒരു കാര്യം വ്യക്തമാണ്, അപരിചിതനായ ഒരാളെ ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല.
പ്രദീപ് ഗോപി