""ആദ്യചിത്രമല്ലേ... അതു ബിഗ്സ്ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുന്നത്’’ കോവിഡ് പ്രതിസന്ധിയില്‍ ’കുഞ്ഞെല്‍ദോ’യുടെ ഒടിടി റിലീസിംഗിനെപ്പറ്റി ചിന്തിച്ചിരുന്നോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ സംവിധായകന് മാത്തുക്കുട്ടിയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
ഈസ്റ്റര്‍ വിഷു കാലത്തു മനസു കീഴടക്കാന്‍ എത്തേണ്ടതായിരുന്നു ആര്‍ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ’കുഞ്ഞെല്‍ദോ’ എന്ന അസിഫ് അലി ചിത്രം. എന്നാല്‍ കോവിഡും ലോക്ഡൗണുമൊക്കെ എല്ലാ പ്രതീക്ഷയും തകിടം മറിച്ചു. പക്ഷേ, ജീവിതത്തെ വളരെ പോസിറ്റീവായി കണ്ട കുഞ്ഞെല്‍ദോയുടെ കഥ പറയുന്ന മാത്തുക്കുട്ടിയും വളരെ പ്രതീക്ഷയോടെയാണ് നാളെകളെ കാണുന്നത്. ലോക്ഡൗണ്‍ ഫലപ്രദമാക്കിമാറ്റിയ മാത്തുവിന്റെയും കുഞ്ഞെല്ദോയുടെയും വിശേഷങ്ങള്‍...
ലോക്ഡൗണ്‍ കാലഘട്ടം സിനിമക്കായി എങ്ങനെ ഫലപ്രദമാക്കി ?
പലപ്പോഴും സിനിമ ചെയ്യുന്ന സമയത്ത് നമ്മുടെ സുഹൃത്തുക്കൾ പലരും പറഞ്ഞു കേട്ടിട്ടുള്ളത് പോസ്റ്റ് പ്രൊഡക്ഷനു സമയം കിട്ടാറില്ല എന്നാണ്. ആ നിലക്കു നമ്മള് ആഗ്രഹിച്ചപോലെ കുഞ്ഞെല്‍ദോയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കു തീര്‍ക്കാന്‍ ഈ ലോക്ഡൗണ്‍ കാലത്തു സാധിച്ചു. രഞ്ജന്‍ ഏബ്രഹാമാണ് ചിത്രത്തിന്റെ എഡിറ്റര്‍. അതിനു മുമ്പു ചെയ്തത് അയ്യപ്പനും കോശിയുമാണ് അദ്ദേഹം ചെയ്ത ചിത്രം. അതില്‍ നിന്നും പൂര്‍ണമായും ഇറങ്ങിയതിനു ശേഷമാണ് കുഞ്ഞെല്‍ദോയുടെ വര്‍ക്ക് അദ്ദേഹം തീര്‍ത്തത്. മിക്സിംഗിനും സ്കോർ ചെയ്യുന്നതിനുമെല്ലാം വളരെ സമയം കിട്ടി.
നായികയ്ക്കു വേണ്ടി മുമ്പ് ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് സൗണ്ട് കൊടുത്തത്. ഈ കാലയളവില്‍ നായികയെക്കൊണ്ടു തന്നെ ശബ്ദം കൊടുപ്പിക്കാനായി. എങ്കിലും ചെറിയ വിഷമവും ഉണ്ട്. ഏപ്രില്‍ 15ന് ആയിരുന്നു ചിത്രത്തിന്റെ റീലിസ് പ്ലാന്‍ ചെയ്തത്. അതു നീണ്ടു പോയതിലാണ് ചെറിയൊരു സങ്കടമുള്ളത്. എന്റെ ആദ്യ ചിത്രമാണല്ലോ! അതിന്റെ പ്രതികരണം എന്തെന്നുള്ള ആകാംക്ഷ വളരെ വലുതായിരുന്നു. അതിനുള്ള കാത്തിരിപ്പ് കൂടി...
മലയാളത്തില്‍ ഒടിടി പ്ലാറ്റ്ഫോം റിലീസ് ആദ്യമായി സംഭവിക്കുകയാണ്. അത്തരത്തില്‍ ചിന്തിച്ചിരുന്നോ ?
നമ്മുടെ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുന്നതു സംബന്ധിച്ചു ആദ്യം തന്നെ നിര്‍മാതാക്കള്‍ ഒരു വിശദീകരണം നല്‍കിയിരുന്നു. നമ്മള് ഏറെ ആഗ്രഹിച്ചു ഒരുക്കുന്ന ചിത്രമാണ് കുഞ്ഞെല്‍ദോ. അതു ബിഗ്സ്ക്രീനില്‍ കാണാനാണ് ആഗ്രഹിക്കുന്നതും. അതുകൊണ്ടു തന്നെ തീയറ്റര്‍ റിലീസ് അല്ലാതെ മറ്റൊരു ഓപ്ഷന് ചിന്തിച്ചിട്ടില്ല.
ഈ കാലയളവില്‍ പ്രേക്ഷകരുടെ സിനിമ കാഴ്ചകള്‍ വളരെ വിശാലമായല്ലോ?
തീര്‍ച്ചയായും. ക്ലാസിക് ചിത്രങ്ങളും പല ഭാഷാ ചിത്രങ്ങളും വെബ് സീരിസും കാണുന്നവരായി നമ്മുടെ പ്രേക്ഷകര്‍. കോവിഡ് എത്തുന്നതിനു മുമ്പുള്ള പ്രേക്ഷകരല്ല ഇപ്പോഴുള്ളത്. വളരെ വിശാലമായി സിനിമ കാഴ്ചകള്‍ ഉണ്ടായിരിക്കുന്നു. സിനിമയ്ക്കു അതു ഗുണകരമായ കാര്യമാണ്. ക്വാളിറ്റിയുള്ള സിനിമയ്ക്കായാണ് നമ്മുടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
കൊറിയന്‍,ടര്‍ക്കിഷ്,തായ് തുടങ്ങിയ ഭാഷാ ചിത്രങ്ങളൊക്കെ നമ്മുടെ കള്‍ച്ചറുമായി ചേര്‍ന്നു നില്ക്കുന്നതു കണ്ടു. പിന്നെ, അതിലൂടെ ഇതുവരെ പരീക്ഷിക്കാത്ത പുതിയ പ്രമേയങ്ങള്‍ നമ്മുടെ ഭാഷയിലും എത്തുമെന്നും പ്രതീക്ഷിക്കാം.
ലോക്ഡൗണ്‍ വ്യക്തിപരമായി എങ്ങനെ സ്വാധീനിച്ചു ?
വര്‍ഷങ്ങള്‍ക്കു ശേഷം റേഷന്‍ കടയില്‍ പോയി അരി മേടിച്ചു. വീട്ടിലെ കാര്യങ്ങളെപ്പറ്റി കുറച്ചൊക്കെ ധാരണ വന്നത് ഇപ്പോഴാണ്. ഒരു അതിഥി തൊഴിലാളിയെ പണിക്കായി വിളിക്കുന്നതും അയാളുടെ കൂലിയും തുടങ്ങിയ റിയലിസ്റ്റിക് ആയ കുറേ കാര്യങ്ങള്‍ മനസിലാക്കിയതും ഇപ്പോഴാണ്. വീട്ടില്‍ നില്‍ക്കാറുണ്ടെങ്കിലും വീട്ടിലെ സംഭവങ്ങളെക്കുറിച്ച് ഒരു ബന്ധം ഉണ്ടായിരുന്നില്ല. പെരുമ്പാവൂരിലെ വീട്ടില്‍ ഒരു മീന്‍കുളം വരെ ഒരുക്കേണ്ട സാഹചര്യം വന്നു.
കുഞ്ഞെല്‍ദോയുടെ ഷൂട്ട് പൂര്‍ത്തിയാക്കിയിരുന്നോ ?
കേരളത്തിനു വെളിയില്‍ ചിത്രീകരിക്കേണ്ട ഒരു ടെയ്ല് എന്‍ഡ് ഉണ്ടായിരുന്നു. അതിന്റെ ഷൂട്ട് ഇന്നലെ കേരളത്തില്‍ തന്നെ പൂര്‍ത്തീകരിച്ചു. 95 ശതമാനം പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കും പൂര്‍ത്തീകരിച്ചു. തീയറ്റര്‍ വീണ്ടും സജീവമാകുന്നത് അനുസരിച്ചു ചിത്രത്തിന്റെ ട്രെയിലറും സോംഗും പുറത്തിറക്കണമെന്നു ചിന്തിക്കുന്നു.
ലിജിന്‍ കെ ഈപ്പന്