ഇന്ത്യൻ സാഹചര്യങ്ങളിൽ ദളിതർ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായ ‘വെയിൽമരങ്ങൾ’. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഗോബ്ലെറ്റ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വെയിൽമരങ്ങൾ. ദേശകാലങ്ങൾക്കപ്പുറം കലർപ്പില്ലാത്തതും വൈകാരികതലങ്ങളെ സ്പർശിക്കുന്നതുമായ കഥയെന്ന് ജൂറി വിലയിരുത്തിയ ‘വെയിൽമരങ്ങൾ’ തിയറ്ററുകളിൽ.
“പ്രളയത്തിൽ തുരുത്തു മുങ്ങി ഭൂമിയും വീടും ഇല്ലാതെയായിപ്പോകുന്ന ആളുകളുടെ കാര്യങ്ങളാണു പ്രധാനമായും പറയുന്നത്. ദളിതരോടു സമൂഹത്തിന്റെ മനോഭാവമാണ് ഈ സിനിമ പറയുന്ന മറ്റൊരു കാര്യം. ഇതു ദളിതരുടെ കഥയാണ്, അവരുടെ പലായനമാണ് പറയുന്നത് എന്നതൊഴിച്ചാൽ ജീവിക്കാനായി മനുഷ്യൻ പ്രകൃതിയുമായി നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള സിനിമയാണിത്...” ബേബി മാത്യു സോമതീരം നിർമിച്ച ‘വെയിൽമരങ്ങളെ’ക്കുറിച്ചു സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഡോ.ബിജു.
വെയിൽമരങ്ങൾ പറയുന്നത്..?
കേരളത്തിൽ നിന്നു ഹിമാചൽപ്രദേശിലേക്ക് ദളിത് വിഭാഗത്തിൽപ്പെട്ട ആളുകളുടെ പലായനമാണു പറയുന്നത്. അവരുടെ ജീവിതത്തിൽ ആ പലായനത്തിനിടെയുണ്ടാകുന്ന കാര്യങ്ങളാണ് മൊത്തത്തിൽ സിനിമ. കൂലിയുടെ പ്രശ്നമുൾപ്പെടെ ഇന്ത്യൻ സാഹചര്യത്തിൽ ദളിത് വിഭാഗങ്ങൾക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളാണു പൊതുവായി പരാമർശിക്കുന്നത്.
വെയിലത്തു നിൽക്കുന്ന മരങ്ങൾ. അതാണു വെയിൽമരങ്ങൾ. ദളിതരെ തന്നെയാണ് അതു സൂചിപ്പിക്കുന്നത്. ഭൂമിയില്ലാത്ത മനുഷ്യരുടെ കഥയെന്നത് എപ്പോഴും പ്രസക്തമായ കാര്യമാണ്. മൈഗ്രേഷൻ എന്നതു ലോകത്തെല്ലായിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ദളിതർ മാത്രമല്ല എല്ലാത്തരം ആളുകളും യുദ്ധത്തിന്റെയും കലാപത്തിന്റെയുമൊക്കെ ഭാഗമായി മൈഗ്രേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണിത്.
ഇന്ദ്രൻസിലേക്ക് എത്തിയത്..?
ഈ കഥാപാത്രം ഇന്ദ്രൻസേട്ടനു യോജിക്കുന്നതാണെന്ന് എഴുതിക്കഴിഞ്ഞപ്പോൾ തന്നെ തോന്നി. ഇന്ദ്രൻസുമായി മുന്പ് ഒത്തിരി സിനിമകളിൽ ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്; ആകാശത്തിന്റെ നിറത്തിലും കാടു പൂക്കുന്ന നേരത്തിലും പേരറിയാത്തവരിലുമൊക്കെ. അദ്ദേഹവുമായി വ്യക്തിപരമായ ബന്ധവും വളരെയടുത്ത സൗഹൃദവുമുമുണ്ട്. അതുകൊണ്ടു തന്നെ അത്തരം സൗഹൃദത്തിൽ നിന്നു തന്നെയാണ് സിനിമകൾ ചെയ്യുന്നത്.
പരസ്പരം അറിയാവുന്ന ആളുകളായതുകൊണ്ടു തന്നെ ഈ സിനിമയുടെ സ്വഭാവവും ഇതിന്റെ മേക്കിംഗ് കാലം ഒരു വർഷമാണ് എന്നതും അദ്ദേഹത്തിനു മുൻപേ തന്നെ ബോധ്യമുള്ളതാണ്.
ഒരു വർഷത്തിലേറെ നീണ്ടുനിന്ന ചിത്രീകരണം..?
പല കാലാവസ്ഥകൾ ഷൂട്ട് ചെയ്യേണ്ടിയിരുന്നതിനാൽ ഓരോ കാലാവസ്ഥയും വരാൻ കാത്തിരുന്ന് ആ കാലാവസ്ഥകളിൽ തന്നെയാണ് ഈ സിനിമ ഷൂട്ട് ചെയ്തത്. കേരളത്തിൽ ആദ്യത്തെ പ്രളയം ഉണ്ടായതിനുമുന്പ് ഷൂട്ട് ചെയ്തതാണ് ഈ സിനിമ. 2018 ജൂണിലെ മഴക്കാലത്താണ് സിനിമയിലെ പ്രളയം ഷൂട്ട് ചെയ്തത്. രണ്ടു മാസം കൂടി കഴിഞ്ഞ് 2018 ഓഗസ്റ്റിലാണ് യഥാർഥ പ്രളയം ഉണ്ടായത്.
കേരളത്തിൽ മണ്ട്രോത്തുരുത്തായിരുന്നു ലൊക്കേഷൻ. മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് മണ്ട്രോത്തുരുത്ത്. അവിടെ പല സ്ഥലങ്ങളും മുങ്ങിപ്പോയിട്ടുണ്ട്. ഏതു നിമിഷവും മുങ്ങിപ്പൊകാവുന്ന തരത്തിലുള്ള ഒരു തുരുത്താണത്. പ്രളയത്തിൽ തുരുത്തു മുങ്ങിപ്പോകുന്ന ആളുകളുടെ കഥയാണ് ഈ സിനിമ.
സിനിമയെന്നത് കഥ പറഞ്ഞു മനസിലാക്കാൻ പറ്റുന്ന ഒന്നല്ല. അതു കണ്ടറിയേണ്ട കാര്യം തന്നെയാണ്. സിങ്ക് സൗണ്ടിൽ ചെയ്ത സിനിമയാണിത്. എന്റെ മൂന്നാമത്തെ സിനിമ മുതൽ ലൊക്കേഷനിൽ തന്നെയാണ് സൗണ്ട് റെക്കോർഡ് ചെയ്തത്.
ഹിമാചൽ തെരഞ്ഞെടുത്തതിനു പിന്നിൽ..?
വടക്കേയിന്ത്യയിലേക്കു കുടിയേറുന്നവർ ആപ്പിൾത്തോട്ടങ്ങളിൽ കാവലിനായി പോകുന്നു എന്നതാണു കഥാഗതി. ആപ്പിൾതോട്ടങ്ങൾ കൂടുതലായി ഉള്ളത് ആ പ്രദേശങ്ങളിലായതുകൊണ്ട് ഹിമാചൽപ്രദേശ് തെരഞ്ഞെടുത്തു എന്നേയുള്ളൂ. കാലാവസ്ഥകൾ ചിത്രീകരിക്കാൻ പറ്റിയ ഒരു സ്ഥലം എന്ന തരത്തിലുമാണ് അവിടെപ്പോയത്.
യഥാർഥ സംഭവങ്ങളാണോ ഈ സിനിമ ചെയ്യാനുള്ള പ്രചോദനം..?
അങ്ങനെയൊന്നുമില്ല. നമ്മൾ കണ്ടതും വാർത്തകളിൽ വന്നതുമായ ചെറിയ ചെറിയ സംഭവങ്ങളും ദളിതുകൾ നേരിടുന്ന വിഷയങ്ങളുമൊക്കെ ഇതിൽ പരാമർശിച്ചുപോകുന്നുണ്ട്. അത്രേയുള്ളൂ.
കാമാറാമാൻ എം.ജെ. രാധാകൃഷ്ണന്റെ സാന്നിധ്യം..
അതു സിനിമ കാണുമ്പോൾ അറിയാം. എംജെയുടെ വളരെ കാവ്യാത്മകമായ ഫ്രയിമുകൾ ഈ സിനിമയിലുണ്ട്. ലാൻഡ് സ്കേപ്പുകൾക്കു വളരെ പ്രാധാന്യമുള്ള സിനിമയാണിത്. എംജെയുടെ സിനിമാട്ടോഗ്രഫിയാണ് ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം.
വെയിൽമരങ്ങളിലെ മറ്റു കഥാപാത്രങ്ങൾ..?
ഇന്ദ്രൻസിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സരിത കുക്കു അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിന്റെ ഭാര്യയായിട്ടാണ് സരിത അഭിനയിച്ചിരിക്കുന്നത്. തിയറ്ററിൽ നിന്നാണ് സരിത വന്നിട്ടുള്ളത്. സിനിമകളിലുമുണ്ട്. ഇന്ദ്രൻസിനൊപ്പം തന്നെ നിൽക്കുന്ന പ്രകടനമാണു സരിതയുടേത്. എടുത്തുപറയേണ്ട ഒരു കഥാപാത്രമാണ്.
ഇന്ദ്രൻസിന്റെ മകനായിട്ടാണ് ഗോവർധൻ അഭിനയിച്ചത്. ഇന്ദ്രൻസും സരിതയും ഗോവർധനും... ഈ കുടുംബത്തിന്റെ പലായനമാണല്ലോ കഥ. ഇവർ മൂന്നുപേരുമാണ് കഥയിൽ പൂർണമായും വരുന്നത്.
ഇന്ത്യയുടെ പലഭാഗങ്ങളിലും ഇപ്പോഴും തുടരുന്ന ജാതിവ്യവസ്ഥയുടെ രൂക്ഷത ട്രെയിലറിൽ സൂചിതമാകുന്നുണ്ട്..
കേരളത്തിലും അതു മാറിയിട്ടില്ല എന്നതാണു വാസ്തവം. എല്ലാ മതവിഭാഗങ്ങളിലും താത്പര്യമുണ്ട്; എസ്സി,എസ്ടി ഒഴികെ എന്നാണല്ലോ പത്രങ്ങളിലെ വിവാഹപരസ്യങ്ങളിൽ വരാറുള്ളത്. കേരളത്തിൽത്തന്നെ ജാതിവ്യവസ്ഥ ഇത്രയും വ്യാപകമായി ഉള്ളപ്പോൾ മറ്റു സംസ്ഥാനങ്ങളിലെ കാര്യം പറയേണ്ടതില്ലല്ലോ.
സിനിമകളിലൂടെ രാഷ്ട്രീയം പറയാനുള്ള ശ്രമം തുടരുന്നുണ്ടല്ലോ..?
വ്യക്തി എന്ന രീതിയിൽ കലാകാരനു മാറിനിൽക്കാനാവില്ലല്ലോ. വ്യക്തി മാറിനിൽക്കുകയും കലാകാരൻ അയാളുടെ രാഷ്ട്രീയം പറയാതിരിക്കുകയും ചെയ്യുന്നതു കാപട്യമാണ്. പറയാനുള്ള കാര്യങ്ങൾ അയാളുടെ കലാപരമായ മീഡിയത്തിൽ പറഞ്ഞില്ലെങ്കിൽ പിന്നെ കലാകാരൻ എന്ന പേര് ആവശ്യമില്ല.
കലാകാരൻ തന്റെ മീഡിയം എന്താണോ അതിലൂടെ പറയുന്നു. ചിത്രകാരനാണെങ്കിൽ അയാളുടെ ചിത്രരചനയിലൂടെയും എഴുത്തുകാരനാണെങ്കിൽ അയാളുടെ എഴുത്തിലൂടെയും സിനിമാക്കാരനാണെങ്കിൽ അയാളുടെ സിനിമയിലൂടെയും പറയുന്നു. ചലച്ചിത്രകാരൻ അയാളുടെ വ്യക്തിപരമായ ആശയങ്ങളും സാമൂഹിക നിലപാടുകളുമൊക്കെയാണ് അയാളുടെ സിനിമയിൽ പ്രകടിപ്പിക്കേണ്ടത്.
ഷാങ്ഹായ് ഫെസ്റ്റിവലിൽ ഗോൾഡൻ ഗോബ്ലെറ്റ്, തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ നെറ്റ്പാക്ക് പുരസ്കാരം....അന്തർദേശീയ അംഗീകാരങ്ങൾക്കു ശേഷമാണല്ലോ വെയിൽമരങ്ങൾ തിയറ്ററുകളിലെത്തുന്നത്...?
വലിയ ചലച്ചിത്രമേളകളിലൊന്നായ ഷാങ്ഹായ് മേളയിൽ പുരസ്കാരം കിട്ടുകയെന്നതു വലിയ നേട്ടമാണ്. മലയാളസിനിമയ്ക്കും മലയാള ഭാഷയ്ക്കും കൂടി കിട്ടുന്ന വലിയ അംഗീകാരമാണത്. സിനിമയെന്ന കലാരൂപത്തിനു കിട്ടുന്ന വലിയ അംഗീകാരമാണ്.
അടുത്ത സിനിമ...
ഓറഞ്ച് മരങ്ങളുടെ വീടാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. നെടുമുടി വേണുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ അതു തിയറ്ററുകളിലെത്തും. പിന്നെ, ഫ്രാൻസിലെ ഒരു പ്രൊഡക്ഷൻ കന്പനിയുമായി ഫ്രഞ്ച് സിനിമ ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നു.
പുതുതലമുറയുടെ സിനിമാ ആസ്വാദനത്തെക്കുറിച്ച്..?
നിമ ഒരു എന്റർടെയ്ൻമെന്റായിട്ടു തന്നെയാണ് ഇപ്പോഴും ആളുകൾ കാണുന്നത്. സീരിയസ് വ്യൂവിംഗ് വളരെ കുറവാണ്. ന്യൂജനറേഷൻ സിനിമകൾ വരുന്നത് എന്റർടെയ്ൻമെന്റിന്റെ ഭാഗമായിട്ടു തന്നെയാണ്. മുഖ്യധാരാസിനിമയുടെ അതിഭാവുകത്വം മാറി കുറേക്കൂടി റിയലിസ്റ്റിക്കായിട്ടുണ്ട്. പക്ഷേ, അപ്പോഴും എന്റർടെയ്ൻമെന്റ് ഘടകത്തിൽ തന്നെയാണു നിൽക്കുന്നത്.
അടുത്തകാലത്തായി വന്ന റിയലിസ്റ്റിക് ലേബൽ സിനിമയുടെ വളർച്ചയ്ക്കു ഗുണപരമാണോ..?
റിയലിസ്റ്റിക് സിനിമകൾ മുന്പു തന്നെയുണ്ട്. ‘സ്വയംവരം’ തൊട്ടു തന്നെ റിയലിസ്റ്റിക് സിനിമകളുണ്ട്. റിയലിസ്റ്റിക് സിനിമകൾ ഉണ്ടാകുന്നതു പാരലൽ മൂവ്മെന്റിലാണ്. സമാന്തര സിനിമകൾ തുടക്കം തൊട്ടുതന്നെ റിയലിസ്റ്റിക് സിനിമകൾ തന്നെയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മുഖ്യധാരയിൽ ഈ അടുത്ത കാലത്താണ് കുറേക്കൂടി റിയലിസ്റ്റിക് സിനിമകളാകുന്നത്.
ഇപ്പോഴെന്നല്ല, മുന്പു പദ്മരാജൻ സിനിമകളും ഭരതൻ സിനിമകളുമൊക്കെ കുറച്ചു റിയലിസ്റ്റിക്കുകളായിരുന്നു, മാറിയ സിനിമകൾ തന്നെയായിരുന്നു. അതിനുശേഷം അതിഭാവുകത്വം നിറഞ്ഞ പ്രമാണി സിനിമകളും മാടന്പി സിനിമകളുമൊക്കെ വന്നുകൊണ്ടിരുന്ന ഒരു കാലത്താണ് അതിൽ നിന്നു മാറി പുതിയ ചെറുപ്പക്കാർ മുഖ്യധാരയിൽ തന്നെ വീണ്ടും റിയലിസ്റ്റിക്കായി സിനിമ ചെയ്യാൻ തുടങ്ങിയത്. മുഖ്യധാരയിലെ ഒരു മാറ്റമാണത്.
സിനിമകൾ റിയലിസ്റ്റാക്കാവണം. അതല്ലാതെ, രജനീകാന്ത് സിനിമകളെപ്പോലെ അയ്യായിരം പേരെ ഇടിച്ചുനിരത്തുന്ന സിനിമകൾ അതിഭാവുകത്വസിനിമ തന്നെയാണ്. ഒരുപക്ഷേ, ഇന്ത്യയിലും മലയാളത്തിലുമല്ലാതെ ഒരു രാജ്യത്തും അങ്ങനെയുള്ള സിനിമകൾ ഉണ്ടാകുന്നില്ല.
താങ്കളുടെ സിനിമാവഴിയിൽ മാറ്റങ്ങൾക്കു സാധ്യതയുണ്ടോ..?
ഓരോ സിനിമ ചെയ്യുന്പോഴും ഓരോ പുതിയ വിഷയമാണ് എടുക്കുന്നത്. പുതിയ വിഷയങ്ങളും നമുക്കു പറയാനുള്ള പുതിയ കാര്യങ്ങളുമൊക്കെത്തന്നെയാണ് എടുക്കുന്നത്. റിയലിസ്റ്റിക്കല്ലാത്ത ഒരു സിനിമയും ഞാൻ ചെയ്തിട്ടില്ല. തുടക്കം തൊട്ടുതന്നെ ജീവിതത്തോടു ചേർന്നുനിൽക്കുന്ന സിനിമകൾ തന്നെയാണു ചെയ്യാറുള്ളത്. അതിഭാവുകത്വം നിറഞ്ഞ സിനിമകൾ ഒരുകാലത്തും ചെയ്യാറേയില്ല.
മുഖ്യധാരാ റിയലിസ്റ്റിക് സിനിമകളിൽ നിന്നു വേറിട്ടു നിൽക്കുന്നതല്ലേ വാസ്തവത്തിൽ താങ്കളുടെ റിയലിസം..?
ചിലർ റിയലിസമാണെന്നു പറഞ്ഞാലും അതു പൂർണമായും റിയലിസത്തിലൊന്നുമല്ല. അതിഭാവുകത്വമൊക്കെ പലപ്പോഴും വരാറുണ്ട്. നമ്മുടെ ചുറ്റും കാണുന്ന കാര്യങ്ങൾ, നമ്മുടെ ചുറ്റും കാണുന്ന കഥാപാത്രങ്ങൾ...അതാണു റിയലിസം എന്നു പറയുന്നത്. റിയലിസ്റ്റിക് എന്നാൽ അതിഭാവുകത്വമൊന്നും തോന്നാതെ ജീവിതത്തോടു ചേർന്നുനിൽക്കുന്ന കാര്യങ്ങൾ പറയുക എന്നു തന്നെയാണ്.
പ്രളയത്തിൽ വീടു നഷ്ടപ്പെട്ട് സ്കൂളിലേക്ക് അഭയാർഥികളായി പോകുന്ന ആളുകളുടെ കഥയാണ് വെയിൽമരങ്ങളിൽ പറഞ്ഞത്. പിന്നീട് അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ആളുകൾക്കു വീടു നഷ്ടമായി സ്കൂളുകളിലേക്ക് അഭയാർഥികളായി മാറേണ്ടിവന്ന ഒരു സാഹചര്യം പ്രളയത്തെത്തുടർന്ന് ഉണ്ടായി.
കാടു പൂക്കുന്ന നേരത്തിൽ പറഞ്ഞതു പിന്നീടു സംഭവിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊലപാതകത്തെക്കുറിച്ചു പറയുന്ന ഒരു സിനിമയാണത്. അതിറങ്ങി കഴിഞ്ഞിട്ടാണ് മാവോയിസ്റ്റ് കൊലപാതകം കേരളത്തിൽ ഉണ്ടായത്. പല സിനിമകളിലും നമ്മൾ പറഞ്ഞ കാര്യങ്ങൾ പിന്നീടു ജീവിതത്തിലും സമൂഹത്തിലുമൊക്കെ യാഥാർഥ്യമായിത്തന്നെ വന്നിട്ടുണ്ട്. അതാണു റിയലിസ്റ്റ്ക് എന്നു പറയുന്പോൾ പ്രധാനമായും തോന്നുന്നത്.
സിനിമയിൽ പറഞ്ഞതു പിന്നീടു യാഥാർഥ്യമാകുന്പോൾ താങ്കളിലെ ചലച്ചിത്രകാരനു തോന്നുന്നതു സംതൃപ്തിയാണോ..?
അതിനെ നമുക്കു സംതൃപ്തിയെന്നു പറയാനാവില്ല. മാവോയിസ്റ്റ് കൊലപാതകങ്ങളെക്കുറിച്ചു പറയുന്ന ഒരു സിനിമയ്ക്കുശേഷം മാവോയിസ്റ്റ് കൊലപാതകങ്ങൾ കേരളത്തിൽ സംഭവിക്കുന്നു എന്നു പറയുന്പോൾ നമുക്ക് അതൊര പകടമായിട്ടാണു തോന്നുന്നത്. ഇത്തരം സാഹചര്യങ്ങളുണ്ട് എന്നുള്ളതു സിനിമയിലൂടെ നേരത്തേ ചൂണ്ടിക്കാണിക്കാൻ പറ്റുന്നു എന്നുള്ളതാണ് അവിടെ നിരീക്ഷിക്കപ്പെടേണ്ട കാര്യം.
ടി.ജി.ബൈജുനാഥ്