ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവത്തിൽ നിന്നും പിന്നീട് ജീവിതം തന്നെ മാറിമറയാം. അതു മറയ്ക്കാൻ ഒരു കള്ളം പറയും. പിന്നീട് കള്ളങ്ങളുടെ ഒരു മറ തന്നെ വേണ്ടിവരും. അവിടേക്ക് ഒരു അന്വേഷണം ഉണ്ടാകുന്പോൾ പലപ്പോഴും നമ്മൾ നിസഹായരാകും.
ബിഗ്സ്ക്രീനിൽ അന്വേഷണം എന്ന ചിത്രം പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത് എവിടൊക്കെയോ ചില ഓർപ്പെടുത്തലുകളിലേക്കും ചില നോവുകളിലേക്കുമാണ്. ഒപ്പം നമുക്കിടയിലേക്കു തന്നെ ഒരു അന്വേഷണവും എത്തിനോട്ടവുമൊക്കെയാണ്.
ലില്ലി എന്ന സിനിമ ഒരുക്കി തന്റെ വരവറിയിച്ച പ്രശോഭ് വിജയൻ എന്ന സംവിധായകൻ തന്റെ രണ്ടാം ചിത്രവുമായി വന്നപ്പോൾ വളരെ മെച്ചപ്പെട്ടു കഴിഞ്ഞു. ആദ്യ ചിത്രത്തിൽ വയലൻസും നിസഹായതയും ത്രില്ലർ സ്വഭാവത്തിൽ ചേർത്തിണക്കിയപ്പോൾ രണ്ടാം ചിത്രത്തിൽ വൈകാരികതയെയാണ് കൂട്ടുപിടിച്ചിരിക്കുന്നത്.
പ്രേക്ഷകരെ നോവിച്ചുകൊണ്ടു കഥ പറയാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുമുണ്ട്. ഒരു സിനിമയ്ക്കുള്ള സംഗതിയുണ്ടോ എന്നു ചിന്തിക്കാവുന്ന സബ്ജക്ടിനെ വളരെ സിനിമാറ്റിക്കായി പുതിയൊരു ആഖ്യാന ശൈലിയിലൂടെ ഒരുക്കിയതാണ് അന്വേഷണത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്.
അരവിന്ദും കവിതയും രണ്ടു കുട്ടികളുമുള്ള സന്തുഷ്ട കുടുംബം. അവരുടെ അടുത്ത സുഹൃത്താണ് ഡോക്ടർ ഗൗതം. ഒരു നിമിഷം അവരുടെ കുടുംബത്തിൽ സംഭവിക്കുന്ന അനിഷ്ട സംഭവം തീർക്കുന്ന ആഘാതം. ആശുപത്രിയിലേക്കാണ് പിന്നീട് പലായനം. അതിനെ തരണം ചെയ്യാനും പ്രതിരോധിക്കാനുമുള്ള ശ്രമം. അതിനിടയിലേക്കു അന്വേഷണവുമായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥർ.
സസ്പെൻസ് നിലനിർത്തിക്കൊണ്ടുള്ള ആഖ്യാനത്തിലൂടെ അവസാന രംഗങ്ങളിലെ ട്വിസ്റ്റും. സന്ദർഭങ്ങളും സാഹചര്യങ്ങളും റിയലിസ്റ്റിക്കായി നിർത്തിക്കൊണ്ടു തന്നെ ത്രില്ലർ ചിത്രത്തിനുവേണ്ട എല്ലാ ഗുണങ്ങളോടും ഒരുക്കാൻ അണിയറ പ്രവർത്തകർക്കു സാധിച്ചിട്ടുണ്ട്.
ജയസൂര്യയെ സംബന്ധിച്ച് ഈ വർഷത്തെ തുടക്കം മെച്ചപ്പെട്ടതാണ്. എന്നാൽ ഇതൊരു ജയസൂര്യ ചിത്രം എന്നു പറയാനാകില്ല. ആഖ്യാനത്തിനും അവതരണത്തിനും പ്രാധാന്യമുള്ള പോലെ ഓരോ കഥാപാത്രത്തിനും അതിന്റേതായ ഇടം ചിത്രത്തിൽ നൽകിയിട്ടുണ്ട്. ചെറിയ രംഗങ്ങളിൽ പോലും തന്നിലെ നടനെ ഉൗതിക്കാച്ചിയെടുക്കാൻ ജയസൂര്യക്കു കഴിഞ്ഞതാണ് അവതരിപ്പിച്ച അരവിന്ദ് എന്ന കഥാപാത്രത്തിന്റെ മികവ്.
പോലീസ് ഉദ്യോഗസ്ഥായായി വന്ന ലിയോണ ലിഷോയിക്കും കരിയറിൽ തന്നെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടി. ശ്രുതി രാമചന്ദ്രൻ, നന്ദു, വിജയ് ബാബു, ലെന, ശ്രീകാന്ത് മുരളി, ലാൽ എന്നിവരും തങ്ങളുടെ കഥാപാത്രത്തെ വ്യക്തമായി ചിത്രത്തിൽ വരച്ചിടുന്നുണ്ട്.
സുജിത്ത് വാസുദേവാണ് കാമറ ഒരുക്കിയികരിക്കുന്നത്. സിനിമയയുടെ ഭൂരിഭാഗവും ഒരു ആശുപത്രിക്കകത്താണെങ്കിലും പതിവു ഫ്രെയിമുകളും ആവർത്തന വിരസതയുമില്ലാതെ ഛായാഗ്രഹണം നിർവഹിക്കാൻ സുജിത്ത് വാസുദേവനു കഴിഞ്ഞിട്ടുണ്ട്. ഒപ്പം ചിത്രത്തിൽ അഭിനേതാവായും ഈ കാമറാമാനെ കാണാം. ഇതിനൊപ്പം ത്രില്ലിംഗ് സസ്പെൻസ് ചുവയോടെ ഒരുക്കിയ സീനുകൾക്കു സംഗീതം ഒരുക്കിയ ജേക്സ് ബിജോയിക്കും എഡിറ്റർ അപ്പു ഭട്ടതിരിക്കും അഭിമാനിക്കാനുള്ള വക ചിത്രം നൽകുന്നുണ്ട്.
രണ്ടു മണിക്കൂറിൽ താഴെ ദൈർഘ്യം മാത്രമുള്ള ചിത്രത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പശ്ചാത്തല സംഗീതത്തിനു വളരെ പ്രധാന്യമുണ്ട്. ചില സംഗീതം ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്പോൾ തന്നെ എല്ലായ്പ്പോഴും സംഗീത സ്പർശം വേണമെന്ന നിർബന്ധം അന്വേഷണത്തിന്റെ ടീമിനു ഉണ്ടെന്നു തോന്നുന്നു. പലപ്പോഴും കാതടപ്പിക്കുന്ന ശബ്ദം പ്രേക്ഷകരെ ബുദ്ധിമുട്ടിച്ചു എന്നും പറയേണ്ടിയിരിക്കുന്നു.
ഗർഭിണിയായ പോലീസുകാരിയായി എത്തി ഗൗരവം വിടാതെ മുന്നോട്ടു പോകുന്പോഴും ലിയോണയുടെ ശബ്ദം പലപ്പോഴും കഥാപാത്രത്തെ ദുർബലപ്പെടുത്തി. ലിയോണയുടെ യഥാർഥ ശബ്ദമാണെങ്കിലും മുഖത്തെ ഗൗരവത്തെ ശബ്ദത്തിലേക്കു കൊണ്ടുവരാൻ സാധിച്ചില്ലെന്നു പറയേണ്ടിയിരിക്കുന്നു.
എങ്കിലും ചിത്രം പറഞ്ഞിരിക്കുന്നത് മാതൃ-പിതൃ വാത്സല്യത്തിലൂന്നിയാണ്. അവരുടെ നിസഹായതയും വേദനയും പ്രതീക്ഷയുമൊക്കെ ഓരോ അച്ഛനും അമ്മയ്ക്കും അവരെ സ്നേഹിക്കുന്ന മക്കൾക്കും ഉള്ളിലേക്ക് ആവാഹിക്കാൻ സാധിക്കും. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. സത്യം ചിലപ്പോൾ ക്രൂരമാകാം, വേദനയാകാം. എങ്കിലും അതു അനുഭവിക്കുക തന്നെ വേണം.
ലിജിൻ കെ. ഈപ്പൻ