ഭർത്താവ് കഥയെഴുതിയ സിനിമയിൽ ഭാര്യ നായിക! കഥയെഴുതിയതു ഫ്രാൻസിസ് തോമസ്. കഥയിലെ നായിക കഥാകൃത്തിന്റെ ജീവിതസഖി ശ്രുതി രാമചന്ദ്രൻ. ജയസൂര്യ നായകനായ ഫാമിലി ത്രില്ലർ ‘അന്വേഷണ’മാണു സിനിമ.
“ഫ്രാൻസിസും ഞാനും ഒരുമിച്ചാണ് ജയേട്ടനോടു കഥ പറഞ്ഞത്. കഥ കേട്ടയുടൻ ജയേട്ടൻ ഒന്നും പറഞ്ഞില്ല. ഇതൊരു ത്രില്ലറാണ്, ഹെവി സബ്ജക്ടാണ്. അതൊന്നു ദഹിക്കാൻ കുറച്ചു സമയമെടുത്തു. പ്രൊഡ്യൂസറെ റെഡിയാക്കിയിട്ടുണ്ട് - അടുത്തദിവസം ജയേട്ടൻ വിളിച്ചുപറഞ്ഞു. ജയേട്ടനോടാണ് ഏറ്റവും നന്ദി. കാരണം, അദ്ദേഹം കാരണമാണ് ഞങ്ങൾക്ക് ഈ സിനിമയിൽ ഒന്നിച്ചു നിൽക്കാനായത്...” ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ‘അന്വേഷണ’ത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായിക ശ്രുതി രാമചന്ദ്രൻ.
പിറന്നാൾ സമ്മാനം
എന്റെ ഭർത്താവ് ഫ്രാൻസിസ് 2018 മാർച്ചിൽ എനിക്കു പിറന്നാൾ സമ്മാനമായി നല്കിയത് ഒരു തിരക്കഥയാണ്. അതാണ് ഇപ്പോൾ ‘അന്വേഷണം’ എന്ന പേരിൽ സിനിമയാകുന്നത്. ചില മിനുക്കുപണികൾക്കുശേഷം സെപ്റ്റംബറിലാണ് ജയേട്ടനെ സ്ക്രിപ്റ്റ് കാണിച്ചത്. ജയേട്ടനു കഥ ഇഷ്ടമായി. അടുത്ത ദിവസം തന്നെ സിനിമയ്ക്കു പ്രൊഡ്യൂസറുണ്ടായി. ഇ ഫോർ എന്റർടെയ്ൻമെന്റിലെ സി.വി. സാരഥി, മുകേഷ് ആർ. മേത്ത, എ.വി. അനൂപ് എന്നിവരാണു നിർമാതാക്കൾ.
ഒറിജിനൽ സ്ക്രിപ്റ്റ് ഇംഗ്ലീഷിലായിരുന്നു. അതിൽ മറ്റൊരു ടൈറ്റിൽ ആയിരുന്നു. സംവിധായകൻ പ്രശോഭും നിർമാതാക്കളുമൊക്കെ ആലോചിച്ചാണ് ‘അന്വേഷണം’ എന്ന ടൈറ്റിലിൽ എത്തിയത്. പേരു സൂചിപ്പിക്കും പോലെ ഈ സിനിമ ഒരന്വേഷണമാണ്. സത്യം എപ്പോഴും വിചി ത്രമാണ് - അതാണ് ഈ സിനിമയുടെ ടാഗ് ലൈൻ. സംഭാഷണവും അഡീഷണൽ സ്ക്രീൻ പ്ലേയും ചെയ്തതു രഞ്ജിത്ത് കമലാശങ്കറും സലീലുമാണ്. ഇരുവരും ഇപ്പോൾ മഞ്ജുവാര്യർ നായികയായ ‘ചതുർമുഖം എന്ന സിനിമ സംവിധാനം ചെയ്യുന്നു.
അരവിന്ദും കവിതയും
ജയേട്ടന്റ കഥാപാത്രം അരവിന്ദ്, എന്റെ കഥാപാത്രം കവിത. പിന്നെ, ഇവരുടെ രണ്ടു കുട്ടികൾ അശ്വിനും മിഷ്കയും... ഈ കുടുംബത്തിൽ സംഭവിക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചാനലിൽ ക്രിയേറ്റീവ് ഹെഡാണ് അരവിന്ദ്. വീട്ടമ്മയാണ് കവിത. മാസ്റ്റർ അശുതോഷ്, ബേബി ജെസ്സ് എന്നിവരാണ് മക്കളായി വേഷമിടുന്നത്.
സിനിമയുടെ 90 ശതമാനവും പാലക്കാടുള്ള ഒരു ഹോസ്പിറ്റലിലാണു ചിത്രീകരിച്ചത്. ത്രില്ലർ ജോണർ നന്നായി അവതരിപ്പിക്കാൻ കഴിയുമെന്നു ലില്ലിയെന്ന ആദ്യ സിനിമയിലൂടെ തെളിയിച്ച സംവിധായകനാണു പ്രശോഭ് വിജയൻ. ഈ സ്ക്രിപ്റ്റ് നന്നായി ഉൾക്കൊണ്ടു തന്നെയാണ് പ്രശോഭ് ഇതു ചെയ്തത്. പ്രശോഭിന്റേതായ ക്രിയേറ്റീവ് ഇൻപുട്സ് സിനിമയ്ക്കു സഹായകമായി.
അന്വേഷണത്തിനു പിന്നിൽ...
ത്രില്ലർ ജോണർ ആയതുകൊണ്ടു തന്നെ സംവിധാനത്തോടൊപ്പം ഛായാഗ്രഹണം, പശ്ചാത്തലസംഗീതം എന്നിവയെല്ലാം വളരെ പ്രധാനമാണ്. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്ലസ് പോയന്റ്. ത്രില്ലർ ജോണറിലുള്ള സിനിമ ആയതുകൊണ്ടുതന്നെ എല്ലാ ഫ്രെയിമിലും ആകാംക്ഷ ക്രിയേറ്റ് ചെയ്യണം. സുജിത്തേട്ടന്റെ ക്രാഫ്റ്റ് അതിന് ഏറെ സഹായകമായി.
ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തതു ജെയ്ക്സ് ബിജോയ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി. സൗണ്ട് മിക്സിംഗ് എം. ആർ. രാജാകൃഷ്ണൻ. കലാസംവിധാനം വിനീഷ് ബംഗ്ലൻ.
വീണ്ടും ജയസൂര്യയ്ക്കൊപ്പം...
പ്രേതത്തിനു ശേഷം ജയേട്ടനൊപ്പം അഭിനയിക്കുന്ന സിനിമ കൂടിയാണ് അന്വേഷണം. എതിരേ നിൽക്കുന്ന ആർട്ടിസ്റ്റിന് ഏറെ ഇൻപുട്സ് കൊടുക്കുന്ന നടനാണ് ജയേട്ടൻ. അദ്ദേഹത്തിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ‘പ്രേത’ത്തിലേതു പോലെ ഇതിൽ കോമഡി ഇല്ല. സെറ്റിൽ കഥാപാത്രങ്ങളായി നിൽക്കുന്പോൾ എല്ലാവരും സീരിയസായിരുന്നു.
ഈ സിനിമ മൊത്തത്തിൽ സീരിയസാണ്. ഇതിൽ എട്ടൊന്പതു കഥാപാത്രങ്ങളേ ഉള്ളൂ. എല്ലാ കഥാപാത്രങ്ങൾക്കും സിനിമയിൽ ഏറെ പ്രാധാന്യമുണ്ട്. അനാവശ്യമായി ആരും വന്നുപോകുന്നില്ല. ഒരു കഥാപാത്രത്തെ എടുത്തു മാറ്റിയാൽ ഈ സിനിമ നിലനിൽക്കില്ല.
വിജയ് ബാബു, ലാൽ, ലെന, ലിയോണ
ഡോ. ഗൗതം എന്ന കഥാപാത്രത്തെയാണ് വിജയ് ബാബു അവതരിപ്പിക്കുന്നത്. സോണി എന്ന നഴ്സായി ലെന വേഷമിടുന്നു. ലിയോണ ലത എന്ന കഥാപാത്രമാകുന്നു. ലിയോണയുടെ കരിയറിലെ നല്ല കഥാപാത്രങ്ങളിലൊന്നാണിത്. ലാൽ സാറിന്റെ കഥാപാത്രം ഡോ. ഫാരിസ്. സബ് ഇൻസ്പക്ടർ അൽഫോൺസായി നന്ദുവും ഡോ. അശോകായി ശ്രീകാന്ത് മുരളിയും വേഷമിടുന്നു.
ഇതിലെ എല്ലാ കഥാപാത്രങ്ങൾക്കും ഈ സ്ക്രിപ്റ്റിൽ ഒരു ലെവൽ വരെ അവരുടേതായ സംഭാവനകൾക്ക് ഇടമുണ്ട്. ഈ കഥ അത്രയും അറിഞ്ഞവരാണ് ഈ സിനിമയിലെ ആർട്ടിസ്റ്റുകൾ. ഈ കഥ സ്ക്രീനിലേക്കു കൊണ്ടുവരുന്പോഴും അതിന്റേതായ ഡെപ്ത്തുണ്ടാവും.
‘ഞാൻ’ മുതൽ ‘അന്വേഷണം’ വരെ
രഞ്ജിത്ത് സാറിന്റെ ‘ഞാൻ’ എന്ന ചിത്രത്തിലൂടെയാണു സിനിമയിലെത്തിയത്. ചെറുപ്പത്തിലേ നൃത്തപഠനം തുടങ്ങി. ശ്യാമള സുരേന്ദ്രനാണു ഗുരു. നാരായണി അനൂപിന്റെ നൃത്തവിദ്യാലയത്തിലെ പരിശീലനകാലത്താണ് രഞ്ജിത് സാറിന്റെ സിനിമയിൽ അവസരം കിട്ടിയത്. പിന്നീടു രഞ്ജിത് ശങ്കറിന്റെ ‘പ്രേതം’, ജിസ് ജോയിയുടെ ‘സണ്ഡേ ഹോളിഡേ’, ജോണി സാഗരിക നിർമാണവും എം.സി.ജിതിൻ സംവിധാനവും നിർവഹിച്ച ‘നോണ്സെൻസ്’, കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ‘ചാണക്യതന്ത്രം’ തുടങ്ങിയ സിനിമകൾ. തമിഴിൽ ഒരു വെബ് സീരീസും തെലുങ്കിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ‘ഡിയർ കോമ്രേഡ് ’എന്ന സിനിമയും ചെയ്തു.
നർത്തകിയുടെ വേഷം ആഗ്രഹമുണ്ട്. അത്തരം കഥാപാത്രം കിട്ടിയാൽ വളരെ സന്തോഷം. പക്ഷേ, അതു മാത്രമല്ല എല്ലാത്തരം വേഷങ്ങളും ചെയ്യണം. എന്റെ കഥാപാത്രമില്ലാതെ ഒരു സിനിമ ഓടും എന്നുണ്ടെങ്കിൽ ചിലപ്പോൾ ഞാൻ ആ സിനിമ ചെയ്തുവെന്നു വരില്ല. സ്ക്രീൻ സ്പേസ് ഏറെ വേണം എന്നുള്ളതല്ല, ആ കഥാപാത്രത്തിനു സിനിമയിൽ പ്രാധാന്യമുണ്ടാവണം.
വീട്ടുവിശേഷങ്ങൾ...
ഭർത്താവ് ഫ്രാൻസിസ് കൊച്ചി മൈത്രി അഡ്വർടൈസിംഗ് കന്പനിയിൽ റൈറ്റർ. ‘പ്രേത’ത്തിനു ശേഷം സിനിമയിൽ തുടരാനുള്ള പിന്തുണ നല്കിയത് അദ്ദേഹമാണ്. ഞങ്ങൾ ഇപ്പോൾ കടവന്ത്രയിലാണു താമസം.
ടി.ജി.ബൈജുനാഥ്