അടി കപ്യാരേ കൂട്ടമണിക്കു ശേഷം എ.ജെ. വർഗീസ് സംവിധാനം ചെയ്ത ‘ഉറിയടി’ക്കു കഥ, തിരക്കഥ, സംഭാഷണമെഴുതി കോമഡി സ്റ്റാർസ് ഫെയിം ദിനേശ് ദാമോദർ സിനിമയിലെത്തുകയാണ്.
കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഭാവിയിൽ ആരാകണമെന്ന് ക്ലാസ് ടീച്ചർ ദിനേശിനോടു ചോദിച്ചു. സിനിമാനടനാകണമെന്നു മറുപടി. ഈ രൂപത്തിൽ എങ്ങനെ സിനിമാനടനാകും എന്നു സഹപാഠികളും ചില ടീച്ചർമാരും. കളിയാക്കൽ കൂടിയപ്പോൾ സാറിനോടു കാര്യം പറഞ്ഞു. പിറ്റേന്നു ക്ലാസിൽ വന്നപ്പോൾ എല്ലാവരുടെയും മുന്നിൽ നിർത്തി സാർ ദിനേശിനോടു പറഞ്ഞു - ‘ഇവൻ ഒരിക്കൽ സിനിമാനടനാവും. നീ അങ്ങനെ ആയി കാണിക്കണം’.
വർഷങ്ങൾക്കിപ്പുറം സാറിന്റെ വാക്കുകൾ ഫലിച്ചു; ദിനേശിന്റെ ആഗ്രഹവും. ആദ്യമായി തിരക്കഥയൊരുക്കിയ പടത്തിൽത്തന്നെ നടനായി അരങ്ങേറ്റം. ‘ ഉറിയടി’യുടെ വിശേഷങ്ങൾക്കൊപ്പം കോമഡി വഴി സിനിമയിലെത്തിയ കഥയും പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്ത് ദിനേശ് ദാമോദർ...
കോമഡി സ്റ്റാർസിൽ എത്തിയത്...
ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ് മിമിക്രി കളിച്ചു തുടങ്ങിയത്. പ്ലസ് ടു വരെ മിമിക്രിയിൽ സ്റ്റേറ്റ് വിന്നറായിരുന്നു. പ്ലസ് ടുവിനുശഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ചു. മറ്റു ചില ജോലികൾ ചെയ്തു. സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചുവെങ്കിലും അതിലേക്കുള്ള വഴി അറിയില്ലായിരുന്നു. എന്റെ നാടായ പത്തനംതിട്ടയിലെ ഇടത്തിട്ടയെന്ന ചെറിയ ഗ്രാമത്തിൽ സിനിമാക്കാരെന്നു പറയാൻ ആരുമില്ലായിരുന്നു. സ്റ്റേജ് പ്രോഗ്രാമുകളും ചാനലുകളിൽ ചെറിയ പരിപാടികളുമൊക്കെയായി മുന്നോട്ടുപോയി.
സിനിമാനിർമാണം എറണാകുളത്തു സജീവമായ കാലത്താണ് അസിസ്റ്റ് ചെയ്യണം, സംവിധാനത്തിലേക്കു കടക്കണം തുടങ്ങിയ മോഹങ്ങളോടെ അവിടേക്കു വന്നത്. ആരെക്കാണണം, എന്തു ചെയ്യണം എന്നറിയാതെ കുമാരനാശാൻ നഗറിലെ ഒരു ബേക്കറിയുടെ മുന്നിൽ കൊതുകുതിരി കത്തിച്ചു വച്ച് ഉറങ്ങിയ രാത്രികൾ. ഒടുവിൽ മിമിക്രി ആർട്ടിസ്റ്റും അസോസിയേറ്റ് ഡയറക്ടറുമായ ജോണ് കെ. പോളിന്റെ കൊച്ചിൻ സെവൻ ആർട്സിൽ ഡാൻസ് ടീമിലുള്ള അനൂപുമായി പരിചയത്തിലായി.
750 രൂപ മാസ വാടകയിൽ അനൂപ് എടുത്തുതന്ന ഷെയറിംഗ് റൂമിൽ താമസിക്കുന്പോഴാണ് കോമഡി സ്റ്റാർ സീസണ് 2 ലേക്കു വിളിച്ചത്. ഞാൻ എഴുതിയതും പെർഫോം ചെയ്തതുമായ സ്കിറ്റുകൾക്കെല്ലാം നല്ല ഹൈപ്പ് കിട്ടി. എനിക്ക് ഒരു ഐഡന്റിറ്റിയുണ്ടായി. തുടർന്നു നാലു വർഷം ടീം പോപ്പിയുടെ ലീഡറായി നിന്നു. അക്കാലയളവിൽ കുറഞ്ഞത് നൂറിലധികം കോമഡി സ്കിറ്റുകൾ എഴുതിയിട്ടുണ്ടാവും. ഏഷ്യാനെറ്റ് സിനിമാ അവാർഡ്, കോമഡി അവാർഡ്, ടെലിവിഷൻ അവാർഡ്... എന്നിവയിലൊക്കെ വൈറലായ സ്കിറ്റുകളിൽ ചിലത് എഴുതാനായി.
തങ്ങാനൊരിടമില്ലാതെ കുമാരനാശാൻ നഗറിലെ ബേക്കറിയുടെ മുന്പിൽ കിടന്നുറങ്ങിയ എന്നെ ആറു വർഷത്തിനുശേഷം ഇടപ്പള്ളിയിൽ ഒരു ഫ്ളാറ്റെടുത്തു ജീവിക്കുന്ന ഒരവസ്ഥയിലേക്ക് ഉയർത്തിയത് ഏഷ്യാനെറ്റ് കോമഡി സ്റ്റാർസ് തന്നെയാണ്. ജഗദീഷേട്ടൻ, ശ്വേത മേനോൻ, റിമി ടോമി, ബൈജു ജി. മേലില എന്നിവരുമായി അന്നും ഇന്നും സൗഹൃദമുണ്ട്.
എഴുതണം, സിനിമ ചെയ്യണം എന്നൊക്കെ ജഗദീഷേട്ടൻ അന്നേ പറയുമായിരുന്നു. പത്തു വർഷമായി തുടരുന്ന ചാനൽ ജീവിതത്തിനിടെ മിക്ക ചാനലുകളുടെയും അവാർഡ് ഷോകളിൽ സ്കിറ്റെഴുതാനും അഭിനയിക്കാനും അവസരമുണ്ടായി.
ഉറിയടി എന്ന സിനിമയിലേക്ക് എത്തിയത്...
മൂന്നു വർഷം മുന്പ് ഓണക്കാലത്ത് പോലീസ് ക്വാർട്ടേഴ്സിലെ എന്റെ സുഹൃത്ത് സജീവ് ഞങ്ങളുടെ ടീം പോപ്പിയെ അവിടെ ഒരു പ്രോഗ്രാമിനു ക്ഷണിച്ചു. ഏഴെട്ടു വർഷമായി ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെങ്കിലും സിറ്റിക്കുള്ളിൽ ഇത്ര വലിയ ക്വാർട്ടേഴ്സ് ഉണ്ടെന്ന കാര്യം അറിയില്ലായിരുന്നു. 360 ഡിഗ്രിയിലാണ് ക്വാർട്ടേഴ്സിന്റെ കിടപ്പ്. പ്രോഗ്രാം കഴിഞ്ഞതോടെ അവിടത്തെ പോലീസുകാരുമായി സൗഹൃദത്തിലായി.
ഡിവൈഎസ്പി മുതൽ ചെറിയ റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ സകുടുംബം മിഠായിപെറുക്ക്, കബഡി, വടംവലി, ഉറിയടി തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കാഴ്ച കൗതുകമുണർത്തി. അവരുടേതായ വഴക്കുകളും പ്രശ്നങ്ങളുമൊക്കെ അവർ എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. ആ സ്പേസ് എന്റെ മനസിൽക്കിടന്നു.
പിന്നീടു ഞാനറിഞ്ഞ ഒരു പത്രവാർത്തയാണ് ഈ കഥയുടെ ആധാരം. ഒരു പോലീസ് സ്റ്റോറിയുമായി ബന്ധമുള്ള ആ വാർത്തയുടെ ഉള്ളടക്കം ഈ ക്വാർട്ടേഴ്സുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒരു കഥയുണ്ടായി. എന്റെ സുഹൃത്തു ക്കളായ എ.ജെ.വർഗീസ്, ജെമിൻ ജോം അയ്യനേത്ത്, ജിതിൻ ജോയ് എന്നിവരുമായി ഈ കഥ ചർച്ച ചെയ്തു. കഥയിൽ രസകരമായ സിനിമാസാധ്യതയുണ്ടെന്നും സ്ക്രിപ്റ്റായി എഴുതാനും വർഗീസ് പറഞ്ഞു. മൂന്നു മാസത്തിനുള്ളിൽ സ്ക്രിപ്റ്റ് റെഡിയായി. ഉറിയടി എന്നു ടൈറ്റിൽ നല്കി.
നൈസാം സലാം, സുധീഷ് ശങ്കർ, രാജേഷ് നാരായണൻ എന്നിവർ സിനിമ നിർമിക്കാൻ തയാറായി. വളരെപ്പെട്ടെന്ന് എ.ജെ. വർഗീസിന്റെ സംവിധാനത്തിൽ അത് സിനിമയുമായി. ഇതു സൗഹൃദങ്ങളിൽ കെട്ടിയുയർത്തിയ ഒരു സിനിമയാണ്. ഈ സിനിമയുടെ കാമറ ചെയ്ത ജെമിൻ ജോം അയ്യനേത്തും ഞാനും സ്കൂളിൽ സഹപാഠികളായിരുന്നു. ഇതിന്റെ ഡയറക്ടർ എ.ജെ. വർഗീസ്, എഡിറ്റർ കാർത്തിക് ജോഗേഷ്, കാമറാമാൻ ജെമിൻ എന്നിവർ തിരുവനന്തപുരം മാർ ഇവാനിയോസിലെ സുഹൃത്തുക്കളാണ്. വർഷങ്ങളായി തുടരുന്ന ഞങ്ങളുടെ സൗഹൃദങ്ങളിലൂടെയാണ് ഉറിയടി യാഥാർഥ്യമായത്.
ഉറിയടി എന്ന സിനിമ പറയുന്നത്...
കേരളാ പോലീസിന്റെ ബുദ്ധിവൈഭവം, കാര്യശേഷി, കുറ്റാന്വേഷണ മികവ് എന്നിവയെക്കുറിച്ചെല്ലാം മലയാള സിനിമ പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരുടെ കുടുംബ ജീവിത്തെക്കുറിച്ച് അധികം സിനിമകൾ വന്നിട്ടില്ല. പാളയത്തെ പോലീസ് ക്വാർട്ടേഴ്സിൽ ഓണാഘോഷത്തിനിടെ നടക്കുന്ന ഒരു സംഭവത്തെ മുൻനിർത്തിയാണ് ഈ സിനിമയുടെ കഥ. പ്രോഗ്രാം എൻജോയ് ചെയ്യുന്നതിനിടെ ഉണ്ടാകുന്ന ഒരു സംഭവം അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ വലിയ പ്രശ്നമായി മാറുന്നു.
പോലീസുകാർ സ്റ്റേഷനിൽ പുലികളാണെങ്കിലും ഫാമിലി ലൈഫിൽ സാധാരണ മനുഷ്യരുടേതായ എല്ലാ വികാരവിചാരങ്ങളുമുള്ള സാധുക്കളാണെന്നു കൂടി പറയുന്ന പടമാണിത്. ഒപ്പം, വർഷങ്ങളായി ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പൊളിറ്റിക്കൽ വിഷയം നർമത്തിന്റെ പശ്ചാത്തലത്തിൽ സറ്റയറിക്കലായി പറയുന്നു.
പോലീസ് ഡിപ്പാർട്ട്മെന്റിന്റെ പിന്തുണ എത്രത്തോളം...
പോലീസ് ക്വാർട്ടേഴ്സിൽ പലവണ പോയി അവിടത്തെ അവസ്ഥയും പോലീസുകാരുടെ ജീവിതസാഹചര്യങ്ങളും കണ്ടു മനസിലാക്കിയാണ് സ്ക്രിപ്റ്റ് എഴുതിയത്. ക്വാർട്ടേഴ്സിലെ പോലീസുകാരുടെ കഥയും പൊളിറ്റിക്സുമാണ് ഉറിയടി പറയുന്നത്. പടത്തിന്റെ എണ്പതു ശതമാനവും ക്വാർട്ടേഴ്സിലാണു ചിത്രീകരിച്ചത്.
എഡിജിപി മനോജ് ഏബ്രഹാം സാറാണ് അതിനുള്ള സപ്പോർട്ടും അനുമതിയും നല്കിയത്. ക്വാർട്ടേഴ്സിലുള്ള പോലീസുകാർ ജൂണിയർ ആർട്ടിസ്റ്റുകളെപ്പോലെ നിന്ന് ചിത്രീകരണത്തിന് എല്ലാവിധ സപ്പോർട്ടും നല്കി. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തിൽ തിരുവനന്തപുരത്തു നടന്ന പാസിംഗ് ഒൗട്ട് പരേഡ് സിനിമയ്ക്കായി ചിത്രീകരിച്ചു.
ഉറിയടി എന്ന ടൈറ്റിൽ...
മറ്റൊരു ടൈറ്റിലായിരുന്നു ആദ്യം. ഓണപ്പരിപരിപാടികളുടെ പ്രോഗ്രാം ചാർട്ടുകളിലെ സ്ഥിരം ഐറ്റമാണല്ലോ ഉറിയടി മത്സരം. പ്രത്യേകിച്ചു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വാക്കായി ഉറിയടി മാറിയിരിക്കുന്നു. ഒരാൾ കണ്ണുകെട്ടി ഉറിയടിക്കുന്പോൾ അയാൾ താഴെ വീഴുന്നതും ഉറിയടിക്കാനാകാതെ തെന്നിവീഴുന്നതുമൊക്കെ ചുറ്റിനും നിൽക്കുന്നവർക്കു കോമഡിയായിട്ടാണു ഫീൽ ചെയ്യുക. അപ്പോൾ അയാൾ ഒരു കോമാളിയാണ്.
പക്ഷേ, ഏതെങ്കിലും ഒരു നിമിഷം അയാൾ ഉറി അടിച്ചുപൊട്ടിക്കും. ആ നിമിഷം മുതൽ അയാൾ ഹീറോയാണ്. ഈ പോയിന്റിലാണ് നമ്മുടെ സിനിമയ്ക്ക് ഉറിയടി എന്ന ടൈറ്റിൽ കൃത്യമായി ചേരുന്നത്. ഈ പേര് അന്വർഥമാക്കുന്ന ഒരു കഥയാണ് ഈ സിനിമ പറയുന്നത്.
ഉറിയടിയിലെ കഥാപാത്രങ്ങൾ...
നായകൻ - നായകൻ ടൈപ്പിലുള്ള സിനിമയല്ല ഉറിയടി. ഈ സിനിമയിൽ കഥയാണു ഹീറോ. അജു വർഗീസ്, സിദ്ധിക്ക്, ശ്രീനിവാസൻ, ശ്രീജിത്ത് രവി, ബൈജു സന്തോഷ്, ഇന്ദ്രൻസ്, ആര്യ, ശ്രീലക്ഷ്മി, നോബി, വീനീത് മോഹൻ, ബിജുക്കുട്ടൻ, പ്രേംകുമാർ, മാനസ രാധാകൃഷ്ണൻ തുടങ്ങിയവരാണു കേന്ദ്രകഥാപാത്രങ്ങളായി വരുന്നത്.
സിദ്ധിക്ക് ചെയ്യുന്ന എസ്ഐ രവിയുടെ മകളാണു മാനസയുടെ കഥാപാത്രം രേണുക. എല്ലാ കഥാപാത്രങ്ങളിലൂടെയും പോകുന്ന ഒരു സിനിമയാണിത്.
നടനും തിരക്കഥാകൃത്തുമായി. ഇനി..
എന്തെങ്കിലും വേഷമുണ്ടെങ്കിൽ തരണം, വിളിക്കണം എന്നൊക്കെ സിനിമയിലെ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞിട്ടുണ്ട് എന്നല്ലാതെ ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല. അതാണു സത്യം. ആദ്യമായി ഞാൻ അഭിനയിച്ചതും ഈ പടത്തിലാണ്.
അടുത്ത പടം എഴുതിക്കഴിഞ്ഞു. ഇതുവരെ പറയാത്ത ടൈപ്പിലുള്ള ഒരു ലവ് സ്റ്റോറി. മലയാളത്തിലെ ഒരു ന്യൂജനറേഷൻ താരമാണ് മുഖ്യവേഷത്തിൽ. ഹ്യൂമറിൽ പറയുന്ന ഒരു നാടൻ സൈക്കോ ത്രില്ലറാണു പിന്നീട് എഴുതുന്നത്. സമീപഭാവിയിൽ സംവിധാനം ചെയ്യാനും ആലോചനകളുണ്ട്. കോമഡി എന്ന മാധ്യമത്തിലൂടെയാവും കഥ പറയുക. എല്ലാ ജോണറുകളും എഴുതാനാകുമെന്നു കരുതുന്നു. ഞാൻ ഒരു സിനിമാനടന്റെ ഫാനല്ല. സിനിമയുടെ ഫാനാണ്.
സിനിമയിൽ പ്രചോദിപ്പിക്കുന്നത്...
ലോഹിതദാസ്, പത്മരാജൻ സാർ, ശ്രീനിവാസൻ - ഇവരെയൊക്കെയാണ് മാനസഗുരുക്കന്മാരായി കാണുന്നത്. ഇവരിൽ, ശ്രീനിവാസൻ സാർ എഴുതിയതു പോലെയുള്ള സിനിമകൾ എഴുതാനാണ് ആഗ്രഹം. അദ്ദേഹം എല്ലാ സിനിമകളിലും പറയുന്നതു പൊളിറ്റിക്സാണ്. എന്റെ സിനിമയിൽ ഞാൻ ആഗ്രഹിച്ച ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തെ കിട്ടി. പദ്മനാഭൻ എന്ന എഎസ്ഐയുടെ വേഷം. അദ്ദേഹം സെറ്റിൽ എത്തിയപ്പോൾ സന്ദേശവും വരവേൽപ്പും മിഥുനവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ഉണ്ടായ കഥകളാണ് ഞാൻ അറിയാനാഗ്രഹിച്ചത്.
താൻ വലിയ ലെജൻഡാണ്, എന്നെപ്പോലെ ഒരു പയ്യന്റെയടുത്ത് അതു പറയേണ്ട ആവശ്യമില്ല എന്ന മട്ടിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു രീതിയിലുള്ള സ്റ്റാർഡമോ റൈറ്റർ എന്ന മട്ടിലുള്ള അഹംഭാവമോ ഒന്നുമില്ലാത്ത പച്ചയായ ഒരു മനുഷ്യൻ. ഒരു കാലഘട്ടത്തിന്റെ ചരിത്ര ഹിറ്റുകൾക്കു തൂലിക ചലിപ്പിച്ച മഹാനായ ആ എഴുത്തുകാരൻ ഇന്നും ഒന്നും അറിയില്ല എന്ന മട്ടിലാണു നമ്മളോടു സംസാരിക്കുന്നത്.
വീട്ടുവിശേഷങ്ങൾ...
അച്ഛൻ ദാമോദരൻ. അച്ഛനു കൂലിപ്പണിയാണ്. അമ്മ ശാന്ത. ചേട്ടൻ ദിലീപ് ഡ്രൈവറാണ്. ചേട്ടനാണ് വീട്ടിൽ നിന്നുള്ള ആദ്യത്തെ കലാകാരൻ. പക്ഷേ, വീട്ടിലെ സാഹചര്യങ്ങൾ കാരണം വഴിമാറി നടക്കേണ്ടിവന്നു. ഇവരൊക്കെയാണ് എന്നും എന്റെ ഇഷ്ടങ്ങളെ പ്രോത്സാഹിപ്പിച്ചവർ. ഇവരുടെ സപ്പോർട്ടാണ് എന്റെ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം.
ടി.ജി. ബൈജുനാഥ്