ശരണ്ജിത്തിനു സിനിമ ഒരു സ്വപ്നം ആയിരുന്നില്ല; നാടകമായിരുന്നു എല്ലാം. നാല്പതിനുശേഷം സിനിമ ചെയ്യാം, അതുവരെ നാടകവുമായി ഉലകം ചുറ്റാം - അതായിരുന്നു പ്ലാൻ. പക്ഷേ, ലാൽജോസ് ചിത്രം ‘നാല്പത്തിയൊന്നി’ലെ വാവാച്ചിക്കണ്ണൻ വിളിച്ചപ്പോൾ ശരണ്ജിത്തിന്റെ മനസുമാറി.
തന്നിലെ നടനെ വെല്ലുവിളിച്ച് പല ലെയറുകളുള്ള ഒരു കഥാപാത്രം മുന്നിൽ വന്നു നിൽക്കുന്പോൾ എങ്ങനെ പിന്തിരിഞ്ഞു നിൽക്കും. അങ്ങനെ ജീവിതത്തിലാദ്യമായി ശരണ്ജിത്ത് സിനിമാസെറ്റ് കണ്ടു. ലാൽജോസിന്റെ കളരിയിൽ സിനിമാ അഭിനയത്തിന്റെ ഹരിശ്രീയെഴുതി. അരങ്ങേറ്റം പിഴച്ചില്ല. വാവാച്ചിക്കണ്ണനെ ജനം നെഞ്ചിലേറ്റി. സിനിമ തീരുന്പൊഴും തീരാത്ത നൊന്പരമായി വാവാച്ചി ഇടനെഞ്ചിൽ ഇടറിനിൽക്കുന്നു.
“ഇപ്പോൾ ആളുകൾ ഗംഭീരമായി, തിമിർത്തു എന്നൊക്കെ പറയുന്പോൾപ്പോലും എനിക്കു വലിയ അദ്ഭുതമൊന്നും തോന്നുന്നില്ല. തിയറ്ററിൽ ഞാൻ നടത്തിയിട്ടുള്ള എക്സ്പ്ലൊറേഷനും സ്ട്രഗിളും ട്രെയിനിംഗും എന്റെ ടീച്ചേഴ്സും എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ള മനുഷ്യരും തിയറ്ററിൽ അവരിൽ നിന്നുള്ള പ്രചോദനവുമൊക്കെയാണ് ഈ റിസൾട്ടിനു പിന്നിൽ... ” സുമയുടെ സ്വന്തം വാവാച്ചിക്കണ്ണൻ - ശരണ്ജിത്ത് പറഞ്ഞുതുടങ്ങി...
നാല്പത്തിയൊന്നിലേക്കുള്ള വഴി..?
2007 ൽ കാലടി യൂണിവേഴ്സിറ്റിയിൽ നിന്നു തുടങ്ങിയ യാത്രയാണ്. പെയിന്റിംഗിൽ ആയിരുന്നു ഡിഗ്രി. അവിടെ തിയറ്ററിൽ പിജിയും ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എംഫിൽ തിയറ്റർ ചെയ്തു. അതിനുശേഷം സിംഗപ്പൂരിൽ ഇന്റർകൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ലോകപ്രശസ്തമായ ആക്ടിംഗ് സ്കൂളിൽ സ്കോളർഷിപ്പ് കിട്ടി. അവിടെ മൂന്നു വർഷം ആക്ടിംഗിന്റെ അഡ്വാൻസ്ഡ് ട്രെയിനിംഗ്. ശേഷം ഫ്രീലാൻസായി വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ശരീരത്തിനും മനസിനും ഏറെ നിയന്ത്രണം ആവശ്യമായ ആർട്ട് ഫോം ആണ് തിയറ്റർ. പല വിദേശരാജ്യങ്ങളിലൊക്കെയായി അന്തർദേശീയതലത്തിൽ പല കന്പനികളുമായി ചേർന്നു വർക്ക് ചെയ്ത് വളരെ സജീവമായി, ഹാപ്പിയായി നിൽക്കുകയായിരുന്നു.40-45 വയസിനു ശേഷം സിനിമ ചെയ്യാം എന്നായിരുന്നു വിചാരം. കാരണം, സിനിമ ചെയ്യാതിരിക്കൽ എളുപ്പമല്ല.
സിനിമയുമായി ബന്ധപ്പെട്ടു സുഹൃത്തുക്കളുണ്ട്. ദിലീഷേട്ടനൊക്കെ എന്റെ സുഹൃത്താണ്. എന്നെങ്കിലുമൊക്കെ സിനിമ ചെയ്യുമെന്ന് അറിയാമായിരുന്നു. ശരീരത്തിനും മനസിനും നിയന്ത്രണവും തയാറെടുപ്പുകളും ട്രെയിനിംഗുമൊക്കെയുള്ള സമയമാണിത്. അതിനാൽ തിയറ്ററിൽ തുടരുകയായിരുന്നു.
അതിനിടെ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന മഞ്ജു എന്ന സുഹൃത്ത് എന്നെ വിളിച്ച് തിയറ്ററിൽ നിന്ന് ഒരാളെ സിനിമയിലേക്കു നോക്കുന്നതായി പറഞ്ഞു. അവരുടെ നന്പർ വാങ്ങിയെങ്കിലും ഞാൻ വിളിച്ചില്ല. രണ്ടു മൂന്നാഴ്ചകൾക്കുശേഷം എനിക്കു ഫേസ്ബുക്കിൽ സ്ക്രിപ്റ്റ് റൈറ്റർ പ്രഗീഷേട്ടന്റെ മെസേജ് വന്നു - ഒരു പ്രോജക്ടിനെക്കുറിച്ചു സംസാരിക്കാനുണ്ട്, നന്പർ വേണം. അങ്ങനെ പ്രഗീഷേട്ടനോടു സംസാരിച്ചു. പ്രഗീഷേട്ടൻ കാരക്ടറിനെക്കുറിച്ചു പറഞ്ഞു.
ആദ്യം പേടിയാണു തോന്നിയത്. പല ലെയറുകളും പല മാനറിസങ്ങളുമുള്ള കഥാപാത്രമാണു വാവാച്ചിക്കണ്ണൻ. ആദ്യം ടെൻഷനുണ്ടായിരുന്നു. നല്ല വെല്ലുവിളിയുള്ള ഒരു കാരക്ടറാണ്. എന്തെങ്കിലും ചെയ്യാനുണ്ടെന്നു തോന്നി. അത്യാവശ്യം തിയറ്റർ പ്രാക്ടീസുള്ള, തയാറെടുപ്പുകൾ ഉള്ള ഒരു പുതുമുഖനടനു മാത്രമേ ആ റോൾ ചെയ്യാൻ പറ്റുകയുള്ളൂ എന്നും തോന്നി. അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. സിനിമയിൽ ഇതു നല്ല തുടക്കമാവും എന്നും തോന്നി. അതിനുശേഷം ലാൽ സാറിനെ കണ്ടു. സാർ ഓകെ പറഞ്ഞു. അങ്ങനെയാണ് നാല്പത്തിയൊന്നിലേക്ക് എത്തിയത്.
വാവാച്ചിയായി മാറാൻ എന്തായിരുന്നു വെല്ലുവിളി? കഥാപാത്രമാകാൻ എന്തൊക്കെ തയാറെടുപ്പുകൾ വേണ്ടിവന്നു..?
വാവാച്ചി കടുത്ത ആൽക്കഹോളിക് ആണെന്ന കാര്യം തന്നെ എന്നെ പേടിപ്പിച്ചു. കാരണം, ഞാൻ ഇതുവരെ മദ്യപിച്ചിട്ടില്ല. മദ്യം കഴിക്കാത്ത ആളാണ്. അതൊരു വെല്ലുവിളി ആയിരുന്നു. വാവാച്ചിക്കണ്ണൻ ഒരച്ഛനാണ്. നല്ലൊരു ഭർത്താവാണ്. നല്ല ഒരു സഖാവാണ്, ഒരു ഗുണ്ടയാണ്, ഒരു ഭക്തനാണ്... അങ്ങനെ പലതരത്തിലുള്ള ഇമോഷണൽ സീനുകളും ലെയറുകളുമുള്ള കഥാപാത്രം. ഇയാൾക്കു നാട്ടുകാരെ ഇഷ്ടമല്ല. നാട്ടുകാർക്കു വാവാച്ചിക്കണ്ണനെയും ഇഷ്ടമല്ല. പക്ഷേ, പ്രേക്ഷകർക്ക് ഇഷ്ടമാവുകയും ചെയ്യണം... അത്തരത്തിൽ വലിയ വെല്ലുവിളി തന്നെ ഉണ്ടായിരുന്നു.
ഞാൻ ഇതു ചെയ്യാൻ തീരുമാനിച്ചതോടെ 2018ലെ എന്റെ ബെൽജിയം പ്രോജക്ട് - ഒന്നരവർഷത്തെ കോണ്ട്രാക്ട് വർക്ക് - ഞാൻ വേണ്ടെന്നുവച്ചു. 2018 ഡിസംബർ അവസാനം മുതൽ ഈ കഥാപാത്രത്തിനു വേണ്ടി കുറച്ചു തയാറെടുപ്പുകളിലേക്കു കടന്നു.
ലോക്കൽ മദ്യപാനികളുടെ മാനറിസങ്ങൾ കാലടി ബാറിന്റെ പരിസരങ്ങളിലും യൂട്യൂബ് വീഡിയോകളിലും ഒരുപാടു കണ്ടിട്ടുണ്ട്. പടം തുടങ്ങുന്നതിനു രണ്ടാഴ്ച മുന്പ് ഞാനും ഇതിൽ എന്റെ നായികയായി വേഷമിട്ട ധന്യയും കൂടി തലശേരിയിൽ പോയി താമസിച്ചു. അവിടെ പഞ്ചായത്തിൽ വർക്ക് ചെയ്യുന്ന എന്റെ സുഹൃത്തുക്കളായ സൗമ്യ, ദേവരാജ് എന്നിവർക്കൊപ്പം എല്ലാ ദിവസവും കുടുംബശ്രീയിൽ പോയി. അവരുടെ കൂടെ സഞ്ചരിച്ചു. അവർ പറയുന്നതും അവരുടെ ഭാഷയുടെ ടോണും ശ്രദ്ധിച്ചു.
സെറ്റിൽ ലാൽ ജോസ് സാർ, ബിജുവേട്ടൻ, പ്രഗീഷേട്ടൻ, കുമാർ സാർ തുടങ്ങിയവരിൽ നിന്നു സ്പൊണ്ടേനിയസ് ആയി അവസാന മിനിറ്റുകളിൽ കിട്ടുന്ന വണ് ലൈൻ തോട്സും കൂടി ചേർത്തുവച്ചാണ് വാവിച്ചിക്കണ്ണനെ അവതരിപ്പിച്ചത്. എല്ലാവർക്കും ഇഷ്ടമാകാൻ വേണ്ടി വാവാച്ചിക്കണ്ണന് എന്റെ വക എന്ന രീതിയിൽ കൊടുത്തത് അയാളുടെ ഇന്നസെൻസാണ്. ഇന്നസെൻസ് എല്ലാവർക്കും ഇഷ്ടമാണല്ലോ. ബാക്കിയെല്ലാം മറ്റു ചർച്ചകളിൽ നിന്നും സ്ക്രിപ്റ്റിൽ നിന്നുമൊക്കെ വന്നിട്ടുള്ളതാണ്.
നാടകപരിചയം സിനിമയിൽ എത്രത്തോളം സഹായകമായി..?
12 വർഷമായി ആക്ടിംഗിലാണു ശ്രദ്ധ. അതിൽത്തന്നെ അവസാനത്തെ മൂന്നുവർഷം സിംഗപ്പൂർ ഇന്റർകൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ കിട്ടിയ പരിശീലനം കാരക്ടറിനെ മനസിലാക്കാനുള്ള കഴിവു നേടിത്തരുന്ന വിധത്തിൽ വളരെ ആഴത്തിലുള്ളതായിരുന്നു. അവിടത്തെ ട്രെയിനിംഗ് ആക്ടർ ആയിത്തീരാൻ ഏറെ സഹായിച്ചിട്ടുണ്ട്.
ഒരു ആക്ടർ ട്രെയിനർ കൂടിയാണു ഞാൻ. കാലടി യൂണിവേഴ്സിറ്റിയിൽ ക്ലാസെടുക്കുന്ന അധ്യാപകനുമാണ്. കാലടിയിൽ മാത്രമല്ല പോണ്ടിച്ചേരിയിലും സിംഗപ്പൂരിലും ആക്ടിംഗ് സ്കൂളുകൾക്കും ആക്ടിംഗ് കന്പനികൾക്കും ആക്ടർ ട്രെയിനിംഗ് കൊടുക്കുന്ന ട്രെയിനർ കൂടിയാണ്. അത്തരത്തിൽ ട്രെയിൻഡ് ബോഡിയോടു കൂടിയാണു ഞാൻ സെറ്റിൽ ചെന്നത്.
ഒരു കാരക്ടറിനെക്കുറിച്ചു കേട്ടാലുടൻ അതിനനുസരിച്ചു ശരീരത്തെ മാറ്റാനുള്ള ട്രെയിനിംഗ് ശരീരത്തിനു കൊടുത്തിട്ടുണ്ട്. കാരക്ടർ മനസിലാക്കി സംവിധായകനു വേണ്ട രീതിയിൽ മാറാൻ(ഫ്ളക്സിബിലിറ്റി) തിയറ്റർ ട്രെയിനിംഗ് നൂറു ശതമാനവും സഹായകമായി. തിയറ്റർ പരിചയം ഉണ്ടായിരുന്നില്ലെങ്കിൽ വാവാച്ചിക്കണ്ണൻ ഇങ്ങനെ ആയിരിക്കില്ല. ഞാൻ ഇങ്ങനെ ആയിരിക്കില്ല. കഴിഞ്ഞ 12 വർഷത്തെ തിയറ്റർ തന്നെയാണ് വാവാച്ചിക്കണ്ണനിലൂടെ പ്രതിഫലിക്കുന്നത്.
ലാൽജോസിന്റെ സപ്പോർട്ട് എങ്ങനെയായിരുന്നു..?
എനിക്കു താരതമ്യം ചെയ്യാൻ ഒന്നുമില്ലായിരുന്നു. ആദ്യമായിട്ടാണു ഞാൻ സിനിമ ചെയ്യുന്നത്. ഷൂട്ടിംഗ് എന്താണെന്നു കണ്ടിട്ടില്ല. എന്താണെന്ന് അറിയില്ല. ഷൂട്ടിംഗിനെക്കുറിച്ചുള്ളതു യൂട്യൂബിൽ നിന്നു കിട്ടിയ അറിവു മാത്രം. പക്ഷേ, അത് ഓരോ സെറ്റിലും ഓരോ രീതിയിലാണല്ലോ.
ലാൽജോസ് സാറിനെ കാണാൻ വീട്ടിൽ പോയപ്പോൾ ടെൻഷനുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ആദ്യത്തെ നാലഞ്ചു ദിവസം വൈഡ് ഷോട്ട് മാത്രമേ എടുക്കൂ എന്നും തിയറ്ററിൽ ചെയ്യുന്നതു പോലെ ചെയ്താൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ഡേറ്റിന്റെ ക്ലാഷ് കാരണം അതൊന്നും നടന്നില്ല. പടം കാണുന്ന ഓർഡറിൽ തന്നെയാണ് ഷൂട്ടിംഗും നടന്നത്. എന്റെ സംഭാഷണശൈലി ഒരു നാടൻ ആളിന്റെയല്ലെന്നും വിദേശത്തു പഠിച്ചതുകൊണ്ടാവാം അതെന്നും അതു മാറ്റണമെന്നും ലാൽസാർ എന്നോടു പറഞ്ഞു. അക്കാര്യം ശ്രദ്ധിക്കാമെന്നും തിയറ്റർ പെർഫോമൻസിൽ ഒരുപാടു ലോക്കൽ കഥാപാത്രങ്ങളെയും ചെയ്യുന്നുണ്ടെന്നും ഞാൻ പറഞ്ഞു.
വളരെ അപകടകരമായ ഒരു ട്രീറ്റ്മെന്റാണ് സെറ്റിൽ ലാൽജോസ് സാർ എനിക്കു തന്നത്. ഷൂട്ടിംഗിനിടെ അദ്ദേഹം എന്നെ നിരന്തരം അവഗണിക്കുകയായിരുന്നു. ഞാൻ പെർഫോം ചെയ്തുകഴിയുന്പോൾ ഒരിക്കൽപ്പോലും അദ്ദേഹം എഗ്സൈറ്റ്മെന്റ് പ്രകടിപ്പിക്കുകയോ പുറത്തുതട്ടി നന്നായി എന്നു പറയുകയോ ചെയ്തിട്ടില്ല. ഓകെ ശരണ്, കട്ട് ഇറ്റ് എന്നു മാത്രമാണ് ലാൽജോസ് സാർ പറഞ്ഞിട്ടുള്ളത്.
പക്ഷേ, അവസാനദിവസം ലാൽ സാർ എന്നെ ചേർത്തുനിർത്തി കെട്ടിപ്പിടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു - ‘ആക്ടർ എന്ന നിലയിലുള്ള ശരണിന്റെ കോണ്ഫിഡൻസും തിയറ്ററിലെ കോണ്ഫിഡൻസും ഞാൻ കണ്ടു. വളരെ കോണ്ഫിഡൻസോടെ ഇരിക്കുന്ന ശരണിനെയാണ് എന്റെ മുന്നിൽ കണ്ടത്. എനിക്കു വേണ്ടിയിരുന്നത് ആ കോണ്ഫിഡൻസ് തകർക്കുക എന്നുള്ളതായിരുന്നു. കാരണം, വാവാച്ചിക്കണ്ണൻ എന്ന കഥാപാത്രം അവഗണന ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഒരാളാണ്. ആ കാരക്ടറിലേക്ക് ശരണിന് ഒന്നുകൂടി എളുപ്പത്തിൽ പോകാൻ അവഗണന അത്യാവശ്യമായിരുന്നു. അതുകൊണ്ടാണ് ഈ ദിവസങ്ങളിൽ ശരണിനെ എനിക്ക് അവഗണിക്കേണ്ടി വന്നത്.’
അതൊരു ട്രെയിനിംഗ് ടെക്നിക് ആണെന്ന് ആദ്യം മനസിലായില്ലെങ്കിലും പിന്നീട് എനിക്കതു ബോധ്യമായിരുന്നു. കാരണം, ലാൽസാറിന്റെ സ്നേഹം എനിക്കു ഫീൽ ചെയ്തിരുന്നു. അവിടെ അന്നു പിടിച്ചുനിൽക്കാൻ ബിജുവേട്ടൻ ഉൾപ്പെടെയുള്ളവർ തന്നതു വലിയ സപ്പോർട്ടായിരുന്നു. അവസാനനിമിഷം ലാൽ സാർ അതുപറഞ്ഞതോടെ ഞങ്ങൾ ഇരുവരും നിറകണ്ണുകളോടെയാണു പിരിഞ്ഞത്.
ഒരിക്കലും ഒരാക്ടറോട് എന്തു ചെയ്യണമെന്നു കാണിച്ചുകൊടുക്കുകയോ പറയുകയോ ചെയ്യാത്ത സംവിധായകനാണ് ലാൽജോസ്. ആക്ടറിനെ ഇംപ്രോവൈസ് ചെയ്യുകയും റിഹേഴ്സൽ ചെയ്യുന്പോൾ എന്താണെങ്കിലും ചെയ്യൂ എന്നു പറയുകയും നമ്മൾ ഇംപ്രോവൈസ് ചെയ്തത് ഓകെ ആണെങ്കിൽ ഓകെ എന്നു പറയുകയും കൂട്ടിച്ചേർക്കണമെങ്കിൽ അതു ചെയ്യുകയും അതിൽനിന്നു പെർഫോമൻസ് ക്രിയേറ്റ് ചെയ്യുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. നൂറു ശതമാനവും സപ്പോർട്ടാണ് അദ്ദേഹം.
വളരെ എക്സ്പീരിയൻസ്ഡ് ആയ ആളിനുമാത്രം പ്രയോഗിക്കാൻ പറ്റുന്ന, ചെയ്യാൻ പറ്റുന്ന വളരെ അഡ്വാൻസ്ഡ് ആയ ഇത്തരം ചില ടെക്നിക്കുകളാണ് വാസ്തവത്തിൽ ലാൽജോസ് സാർ എന്റെ മുന്നിൽ പ്രയോഗിച്ചത്. അത് അപകടകരമായിരുന്നു. പക്ഷേ, അവസാനദിവസം രണ്ടുപേരും അതിന്റെ കാര്യം തിരിച്ചറിഞ്ഞു. അതിന്റെ റിസൾട്ടാണ് ഇപ്പോൾ തിയറ്ററുകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ശരണ്ജിത്ത് - ധന്യ അനന്യ കെമിസ്ട്രി എങ്ങനെ സംഭവിച്ചു..?
ധന്യ എന്റെ വളരെ ബ്യൂട്ടിഫുൾ ആയ ഒരു സുഹൃത്താണ്. എന്റെ ലവ്ലി ഫ്രണ്ടാണ്. ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടില്ല. ഞാൻ സിംഗപ്പൂരിൽ പഠിക്കുന്ന സമയത്താണ് ധന്യ കാലടിയിൽ പഠിച്ചത്. പക്ഷേ, ഞാൻ കോളജിൽ വന്നിട്ടുണ്ട്. ധന്യ വളരെ അടുത്ത ഒരു സുഹൃത്താണ്. വളരെ സ്വീറ്റായ ഒരു പേഴ്സണാലിറ്റിയാണ്. ഞങ്ങൾക്കിടയിൽ പേഴ്സണൽ റിലേഷൻ വളരെ സ്ട്രോംഗാണ്. ആ ഒരു സൗഹൃദവും അതിന്റെ റിയാക്ഷനും ഉറപ്പായും സിനിമ ചെയ്യുന്പോഴും ഉണ്ടാവും.
രണ്ടുപേരും തിയറ്റർ ചെയ്യുന്ന ആളുകളായതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള ഫ്രീഡം ധാരാളമായിരുന്നു. തിയറ്ററിൽ രണ്ട് ആക്ടേഴ്സ് തമ്മിലുള്ള ട്രസ്റ്റ് വളരെ പ്രധാനമാണെന്നു പറയാറുണ്ട്. ഒരാൾക്ക് ഇംപ്രോവൈസ് ചെയ്യാൻവേണ്ടി മറ്റേയാളിന്റെ ദേഹത്തു തൊടാൻ പാടില്ല, ഹഗ് ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. സ്പേസിനുളളിൽ രണ്ടുപേരും ആക്ടേഴ്സ് എന്ന രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും ശരീരത്തെ റസ്പെക്ട് ചെയ്യണം എന്നു പഠിച്ചിപ്പാണ് ഞങ്ങൾ തിയറ്ററിൽ വളർന്നുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ പെർഫോമൻസിൽ ഞങ്ങൾക്ക് എന്തു ചെയ്യാൻ തോന്നിയാലും അതു ചെയ്യാനുള്ള സ്പേസുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ ട്രസ്റ്റ് ഹൈ ലെവലിൽ ആയിരുന്നു. ഞങ്ങൾ വന്നത് ഒരേ കളരിയിൽ നിന്നായതുകൊണ്ടും ഞങ്ങൾക്കിടയിലെ സൗഹൃദം കൊണ്ടുമാണ് ആ കെമിസ്ട്രി ഗംഭീരമായത്.
ബിജുമേനോന്റെ സപ്പോർട്ട് എങ്ങനെയായിരുന്നു..?
ഈ സീൻ ചെയ്യുന്ന സമയത്ത് എന്നെ ഒന്നു നോക്കുമോ, ഈ ഡയലോഗ് പറയുന്ന സമയത്ത് എന്നെ കൈ കൊണ്ടു ചേർത്തുപിടിക്കുമോ എന്നൊക്കെ അങ്ങോട്ടു ചോദിക്കാൻ സ്പേസ് തന്ന മനുഷ്യനാണ് ബിജുവേട്ടൻ. എല്ലാവർക്കുമറിയാവുന്നതു പോലെ ഒരു ഈഗോയുമില്ലാത്ത ഡൗണ് ടു എർത്ത് ആയ അത്രമേൽ സുന്ദരമായ മനസുള്ള ഒരു മനുഷ്യൻ. നമ്മൾ പോലും അറിയാതെയാവും അദ്ദേഹം നമ്മളെ ഹെൽപ് ചെയ്യുക.
അവസാനനിമിഷങ്ങളിലെ ഇമോഷണൽ രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ കാരവാനിൽ മാറിയിരിക്കാതെ അദ്ദേഹം താഴേക്കു വന്നു. ഞാൻ മാത്രമേ ഫ്രെയിമിൽ ഉള്ളൂ എങ്കിൽപ്പോലും ബിജുവേട്ടൻ ചേർന്നുനിൽക്കുകയും എന്റെ ഡയലോഗിന് അതേ ഇമോഷനോടെ കൗണ്ടർ പറയുകയും ചെയ്തു. ഉല്ലാസ് മാഷായി ബിജുവേട്ടൻ വാവാച്ചിക്കണ്ണനു നല്കിയ സപ്പോർട്ട് വളരെ വലുതാണ്. അതാണു വാവാച്ചിക്കണ്ണനിലൂടെ ആളുകൾ കാണുന്നത്.
ഷൂട്ടിംഗ് എനിക്കു പുതിയ അനുഭവമായിരുന്നു. ഒന്നുമറിയില്ലായിരുന്നു. സെറ്റ് ഒരു സ്കൂളായിരുന്നു. ആദ്യമായി സ്കൂളിൽ പോയ ഒരരനിയനെ സപ്പോർട്ട് ചെയ്യാൻ ചില ചേട്ടന്മാർ കൂടെ ചെല്ലാറില്ലേ. അങ്ങനത്തെ ഒരു ചേട്ടനായിട്ടാണ് ബിജുവേട്ടൻ സെറ്റിലും സ്ക്രീനിലും സ്ക്രീനിന്റെ പുറകിലും എന്നെ ഹെൽപ് ചെയ്തത്. ആദ്യാവസാനം ഞാനും ബിജുവേട്ടന്റെ കൂടെത്തന്നെയായിരുന്നു.
ബിജുവേട്ടനെ കാണാൻ വരുന്ന സംവിധായകരോടും ആക്ടേഴ്സിനൊടുമൊക്കെ എന്നെ ചേർത്തുനിർത്തി ഈ സിനിമയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ആക്ടറാണ് എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തുന്പോഴും അദ്ദേഹത്തിന്റെ കൂടെ വണ്ടിയിൽ യാത്ര ചെയ്യുന്പോഴും എനിക്കു കിട്ടിയ അഡ്വാന്റേജ് വളരെ വലുതാണ്.
എന്നെ ഒരുപാടു ചേർത്തുനിർത്തിയിട്ടുള്ള, ഒരു ഈഗോയുമില്ലാത്ത അത്രത്തോളം മനോഹരമായ വ്യക്തിത്വമുള്ള ഒരു മനുഷ്യൻ. വാവാച്ചിക്കണ്ണൻ നന്നായി എന്ന് ഒരുമടിയും കൂടാതെ എന്നെ വിളിച്ചു പറഞ്ഞ മനുഷ്യൻ. ബിജുവേട്ടൻ കൊണ്ട വെയിലാണ് വാവാച്ചിക്കണ്ണൻ അനുഭവിച്ച തണലും ആ കഥാപാത്രം ഇപ്പോൾ ആളുകളിലുണ്ടാക്കുന്ന ഇംപാക്ടും.
ചില സീനുകൾ ചെയ്യുന്പോൾ ബിജുവേട്ടൻ എനിക്കു മർമപ്രധാനമായ ചില ഉപദേശങ്ങൾ തന്നിരുന്നു. ഇത് ഇങ്ങനെയൊന്നു നോക്കൂ, സ്ക്രീനിൽ 15 ഇരട്ടിയാണ് ഇതു വരിക. ഒന്നുകൂടി ആലോചിക്കൂ എന്നൊക്കെ ചിലപ്പോൾ പറയും. ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നാവേണ്ടത് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ ഉല്ലാസ് മാഷും വാവാച്ചിയും തമ്മിലുള്ള കെമിസ്ട്രി നന്നാവു എന്ന് അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം.
ഹൈലി ടാലന്റഡായ ആക്ടർ കൂടിയാണ് ബിജുവേട്ടൻ. തിയറ്ററിൽ നിന്നു വരുന്നതുകൊണ്ടുതന്നെ എനിക്കു ടെൻഷനുണ്ടായിരുന്നു. ഓരോ സീനും ചെയ്യുംമുന്പ് ഞാൻ സ്ക്രിപ്റ്റുമായി ബിജുവേട്ടന്റെ അടുത്തുപോയിരുന്ന് ഞങ്ങൾ ഡയലോഗുകൾ പറഞ്ഞുനോക്കിയിരുന്നു. അപ്പോൾ എന്തെങ്കിലും സജഷനുണ്ടെങ്കിൽ അദ്ദേഹം അതു പറഞ്ഞിരുന്നു. പല ലെയറുകളെക്കുറിച്ചു സംസാരിച്ചിരുന്നു.
മുന്പ് ഇത്തരത്തിൽ തയാറെടുത്ത് ചെയ്തിട്ടില്ലെന്നു ബിജുവേട്ടൻ തന്നെ എന്നോടു പറഞ്ഞിട്ടുണ്ട്. ബിജുവേട്ടനെപ്പോലെ അനുഭവസന്പത്തുള്ള ഒരാൾക്ക് അത്രയും തയാറെടുപ്പുകൾ വേണ്ടിവരാറില്ല. എനിക്കു വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇതൊക്കെ പറയാൻ വേണ്ടി പറയുന്നതല്ല. ഹൃദയത്തിൽ നിന്നു വരുന്നതാണ്.
കലാഭവൻ മണി ഒഴിച്ചിട്ട കസേര താങ്കൾക്കുള്ളതാണ് എന്ന രീതിയിലുള്ള കമന്റുകൾ വന്നിരുന്നു. മണിച്ചേട്ടൻ പ്രചോദനമാണോ..?
ടീസർ ഇറങ്ങിയപ്പോൾ മുതൽ കണ്ണോണ്ടങ്ങനെ നോക്കല്ലെ പെണ്ണേ...എന്ന പാട്ടുമായി ബന്ധപ്പെടുത്തി കലാഭവൻ മണിച്ചേട്ടനുമായി സൗദൃശ്യമുണ്ടെന്നു കേൾക്കുകയാണ്. അതിനോടു മനഃപ്പൂർവം പ്രതികരിക്കാതെ അതെല്ലാം ഞാൻ അവഗണിക്കുകയാണ്. അതിമനോഹരമായി പാട്ടുകൾ പാടിയിരുന്ന മണിച്ചേട്ടൻ; ഒന്നോ രണ്ടോ പാട്ടുകൾ മാത്രം നന്നായി പാടുന്ന ഞാൻ. അതിനെക്കുറിച്ചു പറയാൻ പോലും എനിക്കു തോന്നുന്നില്ല.
ഞാൻ ഏറെ ആരാധിക്കുന്ന വലിയ ഒരു മനുഷ്യനാണ് അദ്ദേഹം. ആർക്കും ആരുടെയും പകരമാകാനോ ആരുടെയും കസേരയിൽ കയറിയിരിക്കാനോ ഒന്നും പറ്റില്ല. പിന്നെ, ആളുകൾക്ക് എന്തെങ്കിലും സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് ഞങ്ങൾ വളർന്നുവന്ന ചുറ്റുപാടുകൾ ഏകദേശം തുല്യമാണ് എന്നതിലാണ്. ഞങ്ങൾ രണ്ടുപേരും വളർന്നു വന്ന ജീവിതസാഹചര്യങ്ങളിൽ നിന്നുണ്ടായ എനർജിയിലാണ് എനിക്കു സാദൃശ്യം തോന്നിയിട്ടുള്ളത്.
ഞങ്ങൾ രണ്ടുപേരും വഹിക്കുന്ന എനർജി ഭൂമിയിൽ ചവിട്ടിനിൽക്കുന്ന ക്രാഫ്റ്റഡായ ഒരുകൂട്ടം ആളുകളിൽ നിന്നു വന്നതാണ്. അവരിൽ നിന്നു വന്നവരാണ് ഞങ്ങൾ രണ്ടുപേരും. പിന്നെ, ചില നാടൻപാട്ടുകളൊക്കെ നമ്മളെ രൂപപ്പെടുത്തുന്നുണ്ടാകുമല്ലോ. അല്ലാതെ, മണിച്ചേട്ടനുമായി ഒരിക്കലും എന്നെ താരതമ്യം ചെയ്യരുത്. ഒരിക്കലും ഞാൻ അതിന് അർഹനല്ല. ആളുകൾ അങ്ങനെ പറയുന്നതു കേൾക്കുന്നതിൽ സ്നേഹമുണ്ട്, സന്തോഷമുണ്ട്. പക്ഷേ, ഞാനത് ഒരിക്കലും വിശ്വസിക്കില്ല.
മണിച്ചേട്ടനോടും എന്നോടുമുള്ള സ്നേഹം കൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്നു തിരിച്ചറിയാനുള്ള പക്വത എനിക്കുണ്ട്. മണിച്ചേട്ടൻ എവിടെയാണ്, ഞാൻ എവിടെയാണ് എന്നൊക്കെ എനിക്കറിയാം. അദ്ദേഹത്തിന്റെ കസേര അവിടെത്തന്നെയിരിക്കും. കാലാകാലം അത് അവിടെത്തന്നെ ഇരിക്കണം.
പുതിയ സിനിമകളിലേക്ക് ഓഫറുകൾ വന്നിട്ടുണ്ടോ..?
ഇപ്പോൾ ഞാൻ നാട്ടിൽ അല്ലാത്തതുകൊണ്ട് പുതിയ അന്വേഷണങ്ങളൊന്നും വന്നിട്ടില്ല. പുതിയ വർക്കുകളൊന്നും വന്നിട്ടില്ല. നേരത്തേ വന്ന ഒന്നുരണ്ട് ആലോചനകൾ നടക്കുന്നുണ്ട്. ഒന്നും തീരുമാനിച്ചിട്ടില്ല. ഓടിച്ചാടി കുറേ സിനിമകൾ ചെയ്യണമെന്നില്ല. നല്ല കഥാപാത്രങ്ങൾ... രസകരമായ ലെയറുകളുള്ള കഥാപാത്രങ്ങൾ വരുന്പോൾ ഉറപ്പായും ചെയ്യും.
ഇപ്പോൾ ചെയ്യുന്ന നാടകത്തെക്കുറിച്ച്..?
സിംഗപ്പൂരിൽ നിന്നു വന്നശേഷം ഇന്ത്യനോസ്ട്രം, ചൗക്ക് സിംഗപ്പൂർ തുടങ്ങി പല കന്പനികളിലാണു വർക്ക് ചെയ്യുന്നത്. അതിനിടെ കാലടി യൂണിവേഴ്സിറ്റിക്കു വേണ്ടി ഒരു നാടകം ചെയ്തു. പിന്നെ എന്റെ തന്നെ സോളോ പെർഫോമൻസുണ്ട്. ഇതൊക്കെ പല നാടുകളിലെ ഫെസ്റ്റിവലുകളിലേക്ക് അയയ്ക്കാറുണ്ട്. അതിൽ സെലക്ഷൻ കിട്ടുന്പോൾ പെർഫോമൻസിനും ടൂറിനും പോവുകയാണു ചെയ്യുന്നത്.
ഇപ്പോൾ പോണ്ടിച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന കന്പനിക്കൊപ്പം ഫ്രാൻസ്, ബെൽജിയം, ടുണീഷ്യ എന്നിവിടങ്ങളിൽ ഷോകളുമായി പൊയ്ക്കൊണ്ടിരിക്കുന്നു. റോമിയോ ജൂലിയറ്റ് എന്ന നാടകമാണു ചെയ്യുന്നത്. ആ നാടകം ഇന്ത്യൻ കൾച്ചറിലേക്ക്, ജാതിവ്യവസ്ഥയിലേക്ക് അഡാപ്റ്റ് ചെയ്തിരിക്കുകയാണ്. ചണ്ഡാള ഇംപ്യുവർ എന്നാണു പേര്. കഴിഞ്ഞ വർഷം ഫ്രാൻസിൽ പോയി ബെസ്റ്റ് വിസിറ്റിംഗ് പ്ലേ അവാർഡ് കിട്ടിയ നാടകമാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന പല നാടകോത്സവങ്ങളിലും ഓഫീഷ്യൽ സെലക്ഷനുള്ള നാടകമാണ്.
ക്യുപ്പിഡ് (കാമദേവൻ), കരിങ്കാളി വേഷം കെട്ടുന്ന മാമ എന്ന ഡ്രെയിനേജ് ക്ലീനർ(റോമിയോ ജൂലിയറ്റിലെ ഫ്രൈയർ ലോറൻസ്) എന്നിങ്ങനെ ഇതിൽ ഞാൻ രണ്ടു മൂന്നു കാരക്ടറുകൾ ചെയ്യുന്നു.
കുടുംബത്തെക്കുറിച്ച്..?
പെരുന്പിലാവിലാണു ജനിച്ചത്. ഞാൻ ജനിച്ച് ആറു മാസത്തിനുശേഷം അച്ഛനും അമ്മയും ഡൈവോഴ്സ് ആയി. അമ്മ എന്നെയും കൂട്ടി പട്ടാന്പിയിലെ അമ്മവീട്ടിലേക്കു പോയി. നാലാം ക്ലാസ് മുതൽ ഹോസ്റ്റലിലായിരുന്നു എന്റെ ജീവിതം. അമ്മ പിന്നീട് വേറെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു.
കഴിഞ്ഞ 10-12 വർഷമായി ഞാൻ ഒറ്റയ്ക്കാണു ജീവിക്കുന്നത്. എനിക്കു വീടില്ല. എപ്പോഴും സുഹൃത്തുക്കളുടെ കൂടെയാണ് ജീവിക്കുന്നത്. അടുക്കളയിലേക്കു നേരിട്ടു കയറാൻ പാകത്തിന് എനിക്കു സ്വാതന്ത്ര്യമുള്ള വീടുകൾ കേരളത്തിൽ ഇഷ്ടം പോലെയുണ്ട്.
ഞാൻ ചേട്ടൻ എന്നു വിളിക്കുന്ന പത്മദാസ് എന്ന പപ്പൻ, അദ്ദേഹത്തിന്റെ ഭാര്യ, മകൾ എന്നിവർക്കൊപ്പം കാലടിയിലാണ് കഴിഞ്ഞ ആറേഴു വർഷമായി താമസിക്കുന്നത്. ഇരുവരും കാലടി യൂണിവേഴ്സിറ്റിയിൽ അധ്യാപകർ. രക്തബന്ധമൊന്നുമില്ലെങ്കിലും പത്മദാസിന് ചേട്ടന്റെ സ്ഥാനമാണുള്ളത്. എന്റെ സ്വപ്നങ്ങളും തിയറ്ററും ഷോകളുമൊക്കെയായി ജീവിതം അങ്ങനെ സജീവമായി പൊയ്ക്കൊണ്ടിരിക്കുന്നു.
ടി.ജി.ബൈജുനാഥ്