കായംകുളം: നീണ്ട തർക്കത്തിനൊടുവിൽ യാക്കോബായ വിഭാഗം ഉന്നയിച്ച ആവശ്യം ജില്ലാ ഭരണകൂടം അംഗീകരിച്ചതിനെ തുടർന്ന് കറ്റാനം കട്ടച്ചിറ പള്ളിയിൽ യാക്കോബായ വൈദികർ കയറി സംസ്കാര ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യു (95)വിന്റെ സംസ്കാര ശുശ്രൂഷയാണ് ഇന്നലെ രാവിലെ 7.30ന് വൻ പോലീസ് സുരക്ഷയിൽ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ നടന്നത്.
ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്സ് പക്ഷത്തിനനുകൂലമായ വിധി വന്നിരുന്നു. ഇതേ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ തർക്കം നിലനിന്നത്. യാക്കോബായവിഭാഗം വൈദികരെ പള്ളിയിൽ കയറ്റരുതെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
കഴിഞ്ഞയാഴ്ച മരിച്ച വർഗീസ് മാത്യുവിന്റെ മൃതശരീരം സംസ്കരിക്കാൻ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളുമെത്തിയപ്പോൾ പോലീസ് വൈദികരെ തടഞ്ഞു. ഇതോടെ മൃതശരീരവുമായി പത്തുമണിക്കൂറോളം റോഡിൽ ഇവർ പ്രതിഷേധിച്ചു. തുടർന്ന് മൃതശരീരം മൊബൈൽ മോർച്ചറിയിലാക്കി കഴിഞ്ഞ അഞ്ചുദിവസമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതു വിവാദമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടം ഇന്നലെ രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസനം നൽകിയത്.
സുപ്രീംകോടതി വിധിയുള്ളതിനാൽ യാക്കോബായവിഭാഗം വൈദികരെ പളളിയിൽ പ്രവേശിപ്പിക്കില്ലെന്നനിലപാടിൽ വിട്ടുവീഴ്ചയില്ലെന്നു ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കിയിരുന്നു. മരിച്ച വർഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികൻ ഫാ. ജോർജി ജോണിനെ പള്ളിയിൽ പ്രവേശിപ്പിച്ച് അന്ത്യകർമങ്ങൾ ചെയ്യാൻ അവസരം നൽകണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതൽ ആവശ്യപ്പെട്ടത്. എന്നാൽ വൈദികവേഷം ഒഴിവാക്കി ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിക്കുന്നതിനു തടസമില്ലെന്ന് ഓർത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
സുപ്രീംകോടതി വിധി നടപ്പിലാകാത്തതു മൂലം തൽസ്ഥിതി നിലനിൽക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ഇന്നലെ നിലപാടെടുത്തത്. വൈദിക വേഷത്തിൽ തന്നെ ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിച്ച് അന്ത്യശുശ്രൂഷ നടത്താൻ അനുമതി നൽകി. കുരിശടിയിൽ പ്രാർഥന നടത്താൻ യാക്കോബായ വിഭാഗത്തിലെ അഞ്ചുവൈദികർക്കും അവസരം നൽകി. സ്ഥലത്ത് ഓർത്തഡോക്സ് പക്ഷത്തിന്റെ എതിർപ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്.
ഓർത്തഡോക്സ് വിഭാഗം നിയമനടപടിയിലേക്ക്
കായംകുളം: തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി തങ്ങൾക്ക് അനുകൂലമായിട്ടും ഏകപക്ഷീയമായി യാക്കോബായ വിഭാഗം വൈദികരെ പള്ളിയിൽ പ്രവേശിപ്പിച്ച് സംസ്കാരം നടത്തിയതിനെതിരേ സഭാ നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം കറ്റാനം റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ഭാഗം കേട്ട ജില്ല ഭരണകൂടം അന്തിമ തീരുമാനവും സംസ്കാര സമയവും തങ്ങളെ അറിയിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ തീരുമാനവും സംസ്കാര സമയവും അറിയിക്കാതെ ഏകപക്ഷീയമായിട്ടാണ് കട്ടച്ചിറ പള്ളിയിൽ സംസ്കാരം നടത്തിയതെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കട്ടച്ചിറ ഓർത്തഡോക്സ് വിഭാഗം വൈദികൻ ജോണ്സ് ഈപ്പൻ പറഞ്ഞു.
ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളിയിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓർത്തഡോക്സ് പക്ഷത്തിനനുകൂലമായ വിധി വന്നിരുന്നു. ഇതേ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ തർക്കം നിലനിന്നത്. യാക്കോബായവിഭാഗം വൈദികരെ പള്ളിയിൽ കയറ്റരുതെന്ന നിലപാട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
കഴിഞ്ഞയാഴ്ച മരിച്ച വർഗീസ് മാത്യുവിന്റെ മൃതശരീരം സംസ്കരിക്കാൻ യാക്കോബായ വിഭാഗം വൈദികരും വിശ്വാസികളുമെത്തിയപ്പോൾ പോലീസ് വൈദികരെ തടഞ്ഞു. ഇതോടെ മൃതശരീരവുമായി പത്തുമണിക്കൂറോളം റോഡിൽ ഇവർ പ്രതിഷേധിച്ചു. തുടർന്ന് മൃതശരീരം മൊബൈൽ മോർച്ചറിയിലാക്കി കഴിഞ്ഞ അഞ്ചുദിവസമായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പതിനൊന്നു ദിവസമായി മൃതദേഹം സംസ്കരിക്കാൻ കഴിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതു വിവാദമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ ഭരണകൂടം ഇന്നലെ രാവിലെ തന്നെ സംസ്കാരം നടത്തണമെന്ന് അന്ത്യശാസനം നൽകിയത്.
സുപ്രീംകോടതി വിധിയുള്ളതിനാൽ യാക്കോബായവിഭാഗം വൈദികരെ പളളിയിൽ പ്രവേശിപ്പിക്കില്ലെന്നനിലപാടിൽ വിട്ടുവീഴ്ചയില്ലെന്നു ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കിയിരുന്നു. മരിച്ച വർഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികൻ ഫാ. ജോർജി ജോണിനെ പള്ളിയിൽ പ്രവേശിപ്പിച്ച് അന്ത്യകർമങ്ങൾ ചെയ്യാൻ അവസരം നൽകണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതൽ ആവശ്യപ്പെട്ടത്. എന്നാൽ വൈദികവേഷം ഒഴിവാക്കി ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിക്കുന്നതിനു തടസമില്ലെന്ന് ഓർത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
സുപ്രീംകോടതി വിധി നടപ്പിലാകാത്തതു മൂലം തൽസ്ഥിതി നിലനിൽക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ഇന്നലെ നിലപാടെടുത്തത്. വൈദിക വേഷത്തിൽ തന്നെ ഫാ. ജോർജി ജോണിന് പള്ളിയിൽ പ്രവേശിച്ച് അന്ത്യശുശ്രൂഷ നടത്താൻ അനുമതി നൽകി. കുരിശടിയിൽ പ്രാർഥന നടത്താൻ യാക്കോബായ വിഭാഗത്തിലെ അഞ്ചുവൈദികർക്കും അവസരം നൽകി. സ്ഥലത്ത് ഓർത്തഡോക്സ് പക്ഷത്തിന്റെ എതിർപ്പുകളൊന്നും ഉണ്ടായില്ല. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്.
ഓർത്തഡോക്സ് വിഭാഗം നിയമനടപടിയിലേക്ക്
കായംകുളം: തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി തങ്ങൾക്ക് അനുകൂലമായിട്ടും ഏകപക്ഷീയമായി യാക്കോബായ വിഭാഗം വൈദികരെ പള്ളിയിൽ പ്രവേശിപ്പിച്ച് സംസ്കാരം നടത്തിയതിനെതിരേ സഭാ നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം കറ്റാനം റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ തങ്ങളുടെ ഭാഗം കേട്ട ജില്ല ഭരണകൂടം അന്തിമ തീരുമാനവും സംസ്കാര സമയവും തങ്ങളെ അറിയിക്കാമെന്നാണ് പറഞ്ഞത്. എന്നാൽ തീരുമാനവും സംസ്കാര സമയവും അറിയിക്കാതെ ഏകപക്ഷീയമായിട്ടാണ് കട്ടച്ചിറ പള്ളിയിൽ സംസ്കാരം നടത്തിയതെന്നും ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും കട്ടച്ചിറ ഓർത്തഡോക്സ് വിഭാഗം വൈദികൻ ജോണ്സ് ഈപ്പൻ പറഞ്ഞു.