തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സംസ്ഥാന രാഷ്ട്രീയം കലുഷിതമായിരിക്കെ അപ്രതീക്ഷിതമായൊരു തെരഞ്ഞെടുപ്പു പോരിനു കളമൊരുങ്ങുന്നു. പി.ബി. അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളത്തിന്റെ ചിന്താധാരയിൽ മാറ്റങ്ങളുണ്ടായോ എന്നറിയാനുള്ള അവസരം കൂടിയായി മാറുകയാണ്.
പരമ്പരാഗതമായി കേരളത്തിൽ ബിജെപി ശക്തികാട്ടി വരുന്ന മണ്ഡലമാണു മഞ്ചേശ്വരം. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന കെ.ജി. മാരാർ വിജയത്തിനടുത്തെത്തിയ ചരിത്രമുള്ള മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ മുസ്ലിംലീഗിലെ പി.ബി. അബ്ദുൾ റസാഖ് ബിജെപിയിലെ കെ. സുരേന്ദ്രനെ മറികടന്നത് വെറും 89 വോട്ടിനായിരുന്നു. അതിനു മുമ്പും നാളുകളായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തു വരുന്നതു ബിജെപിയാണ്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിൽ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. പരിക്കു പറ്റാതിരിക്കാനും രാഷ്ട്രീയനേട്ടമുണ്ടാക്കാനുമുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് എല്ലാ പാർട്ടികളും മുന്നണികളും. എന്നാൽ, ഇതു തങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. വിശ്വാസവിഷയം വിവാദമായതോടെ മുന്നണികളുടെ അടിത്തറ ഇളക്കുന്ന തരത്തിൽ വോട്ട് ധ്രുവീകരണമുണ്ടാകുമോ എന്നറിയാനുള്ള അവസരം കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 89 ആയിരുന്നെങ്കിൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖ് ബിജെപിയുടെ കെ. സുരേന്ദ്രനേക്കാൾ 5828 വോട്ടിന്റെ മുൻതൂക്കം നേടിയിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പി.ബി. അബ്ദുൾ റസാഖും കെ. സുരേന്ദ്രനും തമ്മിൽ പോരാടിയപ്പോൾ റസാഖിന് 3828 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2006ൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നു. അന്നും രണ്ടാമതെത്തിയത് ബിജെപിയായിരുന്നു. അതിനു മുമ്പ് മണ്ഡലം ലീഗിനൊപ്പം തന്നെയായിരുന്നു.
ബിജെപി വിജയത്തിനടുത്തെത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്ന ഉപതെരഞ്ഞെടുപ്പിലും അവരുടെ പ്രതീക്ഷകൾ ഉയർന്നുനിൽക്കും. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അവർക്ക് എന്തു വില കൊടുത്തും മണ്ഡലം നിലനിർത്തണം. ഭരണകക്ഷിയായ സിപിഎമ്മിനും വിജയം അനിവാര്യം. പ്രത്യേകിച്ച് ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാട് പാളിയില്ലെന്ന് അവർക്കു തെളിയിക്കേണ്ടതുണ്ട്.
വരുന്ന ഏപ്രിൽ- മേയ് മാസങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് അതിനു മുമ്പു നടക്കാൻ സാധ്യതയേറെയാണ്. ആ നിലയ്ക്കും ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്കു നിർണായകമാണ്. അങ്ങനെ വന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ട്രയൽ ആയി കൂടി ഉപതെരഞ്ഞെടുപ്പു മാറും. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ ഇതിനകം നടന്നുകഴിഞ്ഞു. വേങ്ങര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം പാർലമെന്റ് മണ്ഡലത്തിലും. മൂന്നിടത്തും സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ മുന്നണികൾക്കായി. വേങ്ങരയിലും മലപ്പുറത്തും ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും ലീഗ് സ്ഥാനാർഥികളുടെ വിജയം ആധികാരികമായിരുന്നു. ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർഥി ഭൂരിപക്ഷം വൻതോതിൽ വർധിപ്പിച്ചുകൊണ്ടാണു സീറ്റ് നിലനിർത്തിയത്.
മഞ്ചേശ്വരത്ത് ഭൂരിപക്ഷം തീർത്തും നേർത്തതായതിനാൽ തെരഞ്ഞെടുപ്പിനു വീറും വാശിയുമേറും. കേരള രാഷ്ട്രീയത്തിൽ ദിശാമാറ്റത്തിന്റെ സൂചനകളുണ്ടോ എന്ന് അളക്കാനുള്ള മത്സരം കൂടിയായി ഇതു മാറും. മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്ന തെരഞ്ഞെടുപ്പാകും വരാൻ പോകുന്നതെന്ന കാര്യത്തിൽ തർക്കമില്ല.
സാബു ജോണ്
പരമ്പരാഗതമായി കേരളത്തിൽ ബിജെപി ശക്തികാട്ടി വരുന്ന മണ്ഡലമാണു മഞ്ചേശ്വരം. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന കെ.ജി. മാരാർ വിജയത്തിനടുത്തെത്തിയ ചരിത്രമുള്ള മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ മുസ്ലിംലീഗിലെ പി.ബി. അബ്ദുൾ റസാഖ് ബിജെപിയിലെ കെ. സുരേന്ദ്രനെ മറികടന്നത് വെറും 89 വോട്ടിനായിരുന്നു. അതിനു മുമ്പും നാളുകളായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തു വരുന്നതു ബിജെപിയാണ്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി കേരളത്തിൽ രാഷ്ട്രീയവിഷയമായി മാറിക്കഴിഞ്ഞു. പരിക്കു പറ്റാതിരിക്കാനും രാഷ്ട്രീയനേട്ടമുണ്ടാക്കാനുമുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് എല്ലാ പാർട്ടികളും മുന്നണികളും. എന്നാൽ, ഇതു തങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. വിശ്വാസവിഷയം വിവാദമായതോടെ മുന്നണികളുടെ അടിത്തറ ഇളക്കുന്ന തരത്തിൽ വോട്ട് ധ്രുവീകരണമുണ്ടാകുമോ എന്നറിയാനുള്ള അവസരം കൂടിയായി ഈ തെരഞ്ഞെടുപ്പ് മാറുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം 89 ആയിരുന്നെങ്കിൽ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖ് ബിജെപിയുടെ കെ. സുരേന്ദ്രനേക്കാൾ 5828 വോട്ടിന്റെ മുൻതൂക്കം നേടിയിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പി.ബി. അബ്ദുൾ റസാഖും കെ. സുരേന്ദ്രനും തമ്മിൽ പോരാടിയപ്പോൾ റസാഖിന് 3828 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. 2006ൽ വിജയം എൽഡിഎഫിനൊപ്പമായിരുന്നു. അന്നും രണ്ടാമതെത്തിയത് ബിജെപിയായിരുന്നു. അതിനു മുമ്പ് മണ്ഡലം ലീഗിനൊപ്പം തന്നെയായിരുന്നു.
ബിജെപി വിജയത്തിനടുത്തെത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പിലായിരുന്നു. അതുകൊണ്ടുതന്നെ ഇനി വരുന്ന ഉപതെരഞ്ഞെടുപ്പിലും അവരുടെ പ്രതീക്ഷകൾ ഉയർന്നുനിൽക്കും. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അവർക്ക് എന്തു വില കൊടുത്തും മണ്ഡലം നിലനിർത്തണം. ഭരണകക്ഷിയായ സിപിഎമ്മിനും വിജയം അനിവാര്യം. പ്രത്യേകിച്ച് ശബരിമല വിഷയത്തിൽ കൈക്കൊണ്ട നിലപാട് പാളിയില്ലെന്ന് അവർക്കു തെളിയിക്കേണ്ടതുണ്ട്.
വരുന്ന ഏപ്രിൽ- മേയ് മാസങ്ങളിൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് അതിനു മുമ്പു നടക്കാൻ സാധ്യതയേറെയാണ്. ആ നിലയ്ക്കും ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്കു നിർണായകമാണ്. അങ്ങനെ വന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ട്രയൽ ആയി കൂടി ഉപതെരഞ്ഞെടുപ്പു മാറും. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് അധികാരത്തിലെത്തിയ ശേഷം മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ ഇതിനകം നടന്നുകഴിഞ്ഞു. വേങ്ങര, ചെങ്ങന്നൂർ നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം പാർലമെന്റ് മണ്ഡലത്തിലും. മൂന്നിടത്തും സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ മുന്നണികൾക്കായി. വേങ്ങരയിലും മലപ്പുറത്തും ഭൂരിപക്ഷത്തിൽ കുറവുണ്ടായെങ്കിലും ലീഗ് സ്ഥാനാർഥികളുടെ വിജയം ആധികാരികമായിരുന്നു. ചെങ്ങന്നൂരിൽ സിപിഎം സ്ഥാനാർഥി ഭൂരിപക്ഷം വൻതോതിൽ വർധിപ്പിച്ചുകൊണ്ടാണു സീറ്റ് നിലനിർത്തിയത്.
മഞ്ചേശ്വരത്ത് ഭൂരിപക്ഷം തീർത്തും നേർത്തതായതിനാൽ തെരഞ്ഞെടുപ്പിനു വീറും വാശിയുമേറും. കേരള രാഷ്ട്രീയത്തിൽ ദിശാമാറ്റത്തിന്റെ സൂചനകളുണ്ടോ എന്ന് അളക്കാനുള്ള മത്സരം കൂടിയായി ഇതു മാറും. മുന്നണികളുടെ നെഞ്ചിടിപ്പ് ഉയർത്തുന്ന തെരഞ്ഞെടുപ്പാകും വരാൻ പോകുന്നതെന്ന കാര്യത്തിൽ തർക്കമില്ല.
സാബു ജോണ്