കൊച്ചി: മുനന്പം തീരത്ത് മത്സ്യബന്ധനത്തിനു പോയ ഓഷ്യാനിക് എന്ന ബോട്ടിൽ ഇടിച്ചത് എം.വി. ദേശ് ശക്തിയെന്ന കപ്പൽതന്നെയാണെന്നു സ്ഥിരീകരിച്ചു. സംഭവത്തിൽ കപ്പലിന്റെ ക്യാപ്റ്റനേയും അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ജീവനക്കാരേയും ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസ് മംഗലാപുരം തുറമുഖത്തുനിന്ന് കസ്റ്റഡിയിലെടുത്തു.
കപ്പലിന്റെ ക്യാപ്റ്റൻ ബി. എസ് അലുവാലിയ, സെക്കൻഡ് ഓഫീസർ നന്ദകിഷോർ, സീമാൻ രാജ്കുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. കപ്പലിന്റെ അടിഭാഗത്ത് നടത്തിയ പരിശോധനയിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ പെയിന്റ് കണ്ടെത്തിയതിനെത്തുടർന്നാണ് അപകടമുണ്ടാക്കിയത് എം.വി.ദേശ് ശക്തിയാണെന്ന കാര്യത്തിൽ വ്യക്തത വന്നതെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
അപകടസമയത്ത് കപ്പൽ ചാലിലൂടെ കടന്നുപോയത് ചെന്നൈയിൽ നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്ന എം.വി.ദേശ് ശക്തിയായിരുന്നു. ഈ കപ്പലായിരിക്കും അപകടമുണ്ടാക്കിയതെന്ന സംശയത്തെ തുടർന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കഴിഞ്ഞ ബുധനാഴ്ച രാത്രി മംഗലാപുരം തുറമുഖത്ത് കപ്പൽ അടുപ്പിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസും മർക്കന്റൈൽ മറൈൻ ഡിപ്പാർട്ടുമെന്റും അഞ്ചു ദിവസമായി പരിശോധന നടത്തിവരികയായിരുന്നു.
അപകടമുണ്ടാക്കിയതിന്റെ പ്രാഥമിക പരിശോധനയിൽ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നിന്ന് മുങ്ങൽ വിദഗ്ധരെത്തി വെള്ളത്തിനടിയിലുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് ഓഷ്യാനിക് ബോട്ടിൽ പൂശിയിരുന്ന നീല പെയിന്റ് കപ്പലിന്റെ അടിഭാഗത്ത് കണ്ടെത്തിയത്. കൂടാതെ കപ്പലിന്റെ മുൻവശത്ത് കൂട്ടിയിടിയെത്തുടർന്നുണ്ടായ ഉരസൽ പാടും കണ്ടെത്തി. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എംവി ദേശ് ശക്തി ഏഴിന് പുലർച്ചെ അപകടം നടന്ന പരിസരത്തുണ്ടായിരുന്നുവെന്നും കപ്പലിന്റെ യാത്രാ വിവരങ്ങളിൽ നിന്നും തെളിഞ്ഞു. ലൊക്കേഷൻ മാപ്പ്, വോയേജ് ഡേറ്റ റിക്കോർഡർ(വിഡിആർ), ഇലക്ട്രോണിക് ചാർട്ട് എന്നിവയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു.
ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. നിലവിൽ ഇവരെ മംഗലാപുരം എമിഗ്രഷൻ വിഭാഗം ചോദ്യം ചെയ്യുകയാണ്. എന്നാൽ, കപ്പൽ പിടിച്ചിടില്ലെന്നു പോലീസ് അറിയിച്ചു.
കപ്പലിന്റെ ക്യാപ്റ്റൻ ബി. എസ് അലുവാലിയ, സെക്കൻഡ് ഓഫീസർ നന്ദകിഷോർ, സീമാൻ രാജ്കുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കും. കപ്പലിന്റെ അടിഭാഗത്ത് നടത്തിയ പരിശോധനയിൽ അപകടത്തിൽപ്പെട്ട ബോട്ടിന്റെ പെയിന്റ് കണ്ടെത്തിയതിനെത്തുടർന്നാണ് അപകടമുണ്ടാക്കിയത് എം.വി.ദേശ് ശക്തിയാണെന്ന കാര്യത്തിൽ വ്യക്തത വന്നതെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
അപകടസമയത്ത് കപ്പൽ ചാലിലൂടെ കടന്നുപോയത് ചെന്നൈയിൽ നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്ന എം.വി.ദേശ് ശക്തിയായിരുന്നു. ഈ കപ്പലായിരിക്കും അപകടമുണ്ടാക്കിയതെന്ന സംശയത്തെ തുടർന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കഴിഞ്ഞ ബുധനാഴ്ച രാത്രി മംഗലാപുരം തുറമുഖത്ത് കപ്പൽ അടുപ്പിച്ചു. തുടർന്ന് ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസും മർക്കന്റൈൽ മറൈൻ ഡിപ്പാർട്ടുമെന്റും അഞ്ചു ദിവസമായി പരിശോധന നടത്തിവരികയായിരുന്നു.
അപകടമുണ്ടാക്കിയതിന്റെ പ്രാഥമിക പരിശോധനയിൽ സൂചനകളൊന്നും ലഭിച്ചില്ല. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നിന്ന് മുങ്ങൽ വിദഗ്ധരെത്തി വെള്ളത്തിനടിയിലുള്ള ഭാഗങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് ഓഷ്യാനിക് ബോട്ടിൽ പൂശിയിരുന്ന നീല പെയിന്റ് കപ്പലിന്റെ അടിഭാഗത്ത് കണ്ടെത്തിയത്. കൂടാതെ കപ്പലിന്റെ മുൻവശത്ത് കൂട്ടിയിടിയെത്തുടർന്നുണ്ടായ ഉരസൽ പാടും കണ്ടെത്തി. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എംവി ദേശ് ശക്തി ഏഴിന് പുലർച്ചെ അപകടം നടന്ന പരിസരത്തുണ്ടായിരുന്നുവെന്നും കപ്പലിന്റെ യാത്രാ വിവരങ്ങളിൽ നിന്നും തെളിഞ്ഞു. ലൊക്കേഷൻ മാപ്പ്, വോയേജ് ഡേറ്റ റിക്കോർഡർ(വിഡിആർ), ഇലക്ട്രോണിക് ചാർട്ട് എന്നിവയിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു.
ക്യാപ്റ്റൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തും. നിലവിൽ ഇവരെ മംഗലാപുരം എമിഗ്രഷൻ വിഭാഗം ചോദ്യം ചെയ്യുകയാണ്. എന്നാൽ, കപ്പൽ പിടിച്ചിടില്ലെന്നു പോലീസ് അറിയിച്ചു.