തിരുവനന്തപുരം : ബന്ധുനിയമന കേസിൽപ്പെട്ടു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ഇ.പി. ജയരാജൻ മന്ത്രിസഭയിലേയ്ക്കു തിരിച്ചെത്തുന്നതു കൂടുതൽ കരുത്തോടെ. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹചാരിയും കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തനുമായ ജയരാജൻ 22 മാസത്തിനു ശേഷമാണു മടങ്ങിയെത്തുന്നത്.
നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മടക്കിനൽകിയാണു ജയരാജനെ പിണറായി സംരക്ഷിച്ചതെന്ന പ്രത്യേകതയും ഉണ്ട്. രാജിവയ്ക്കേണ്ടിവന്നിട്ടും വിവാദങ്ങളിലൊന്നും തലവയ്ക്കാതെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു ജയരാജൻ. അതുകൊണ്ടുതന്നെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പൂർണ പിന്തുണ ലഭിച്ചു.
എതിരാളികൾ ഉതിർത്ത വെടിയുണ്ടയും കഴുത്തിൽ പേറിയാണ് ഇ.പി. ജയരാജൻ ഇപ്പോഴും പൊതുപ്രവർത്തനം നടത്തുന്നത്. ദീർഘകാലം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ, മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നു രണ്ടു തവണ റിക്കാർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാർട്ടി പത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്ന അദ്ദേഹത്തെ സാന്റിയാഗോ മാർട്ടിനിൽനിന്നു രണ്ടു കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽ തൽസ്ഥാനത്തുനിന്നു സിപിഎം മാറ്റി. സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ പിണറായി വിജയൻ ഏതു പക്ഷത്തായിരുന്നോ അതേ പക്ഷത്തായിരുന്നു ജയരാജൻ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്നു പരസ്യമായി പറഞ്ഞ നേതാവാണ് ഇ.പി.ജയരാജൻ.
എസ്എഫ്ഐയിലൂടെയാണു ജയരാജൻ രാഷ്ട്രീയരംഗത്തു സജീവമായത്. പിന്നീട് കെഎസ്വൈഎഫിന്റെ നേതൃനിരയിലെത്തി. 1980-ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ സംഘടനയുടെ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റായി.1992-ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1950 മേയ് 28-ന് കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ബി.എം. കൃഷ്ണൻ നായരുടെയും ഇ.പി. പാർവതിയമ്മയുടെയും മകനായാണ് ജനനം. പ്രീഡിഗ്രിയും ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത.
1991-ൽ അഴീക്കോട്ടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് മാങ്ങാട്ടുപറന്പ് ശാഖയിലെ സീനിയർ മാനേജർ പി.കെ. ഇന്ദിരയാണ് ഭാര്യ. ജയ്സണ്, ജിതിൻരാജ് എന്നിവർ മക്കൾ. ഡോ. ജിൽന, സംഗീത എന്നിവർ മരുമക്കൾ.
എം. പ്രേംകുമാർ
നേരത്തേ കൈകാര്യം ചെയ്തിരുന്ന വ്യവസായം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ മടക്കിനൽകിയാണു ജയരാജനെ പിണറായി സംരക്ഷിച്ചതെന്ന പ്രത്യേകതയും ഉണ്ട്. രാജിവയ്ക്കേണ്ടിവന്നിട്ടും വിവാദങ്ങളിലൊന്നും തലവയ്ക്കാതെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു ജയരാജൻ. അതുകൊണ്ടുതന്നെ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും പൂർണ പിന്തുണ ലഭിച്ചു.
എതിരാളികൾ ഉതിർത്ത വെടിയുണ്ടയും കഴുത്തിൽ പേറിയാണ് ഇ.പി. ജയരാജൻ ഇപ്പോഴും പൊതുപ്രവർത്തനം നടത്തുന്നത്. ദീർഘകാലം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ, മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ നിന്നു രണ്ടു തവണ റിക്കാർഡ് ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാർട്ടി പത്രമായ ദേശാഭിമാനിയുടെ ജനറൽ മാനേജരായിരുന്ന അദ്ദേഹത്തെ സാന്റിയാഗോ മാർട്ടിനിൽനിന്നു രണ്ടു കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽ തൽസ്ഥാനത്തുനിന്നു സിപിഎം മാറ്റി. സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിൽ പിണറായി വിജയൻ ഏതു പക്ഷത്തായിരുന്നോ അതേ പക്ഷത്തായിരുന്നു ജയരാജൻ എന്നും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുമെന്നു പരസ്യമായി പറഞ്ഞ നേതാവാണ് ഇ.പി.ജയരാജൻ.
എസ്എഫ്ഐയിലൂടെയാണു ജയരാജൻ രാഷ്ട്രീയരംഗത്തു സജീവമായത്. പിന്നീട് കെഎസ്വൈഎഫിന്റെ നേതൃനിരയിലെത്തി. 1980-ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ സംഘടനയുടെ സ്ഥാപക അഖിലേന്ത്യാ പ്രസിഡന്റായി.1992-ൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലെത്തി. തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായി. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1950 മേയ് 28-ന് കണ്ണൂർ ജില്ലയിലെ ഇരിണാവിൽ ബി.എം. കൃഷ്ണൻ നായരുടെയും ഇ.പി. പാർവതിയമ്മയുടെയും മകനായാണ് ജനനം. പ്രീഡിഗ്രിയും ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയുമാണ് വിദ്യാഭ്യാസ യോഗ്യത.
1991-ൽ അഴീക്കോട്ടുനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് മാങ്ങാട്ടുപറന്പ് ശാഖയിലെ സീനിയർ മാനേജർ പി.കെ. ഇന്ദിരയാണ് ഭാര്യ. ജയ്സണ്, ജിതിൻരാജ് എന്നിവർ മക്കൾ. ഡോ. ജിൽന, സംഗീത എന്നിവർ മരുമക്കൾ.
എം. പ്രേംകുമാർ