തിരുവനന്തപുരം: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനു വിരാമമായി. കർണാടകത്തിനൊപ്പം നടന്നില്ലെങ്കിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മേയ് മാസം തന്നെ. അരയും തലയും മുറുക്കി മുന്നണികളും നേതൃത്വവും വീണ്ടും ചെങ്ങന്നൂരിലേക്ക് എത്തുകയാണ്.
കടുത്ത ത്രികോണമത്സരത്തിനാണു ചെങ്ങന്നൂരിൽ കളമൊരുങ്ങുന്നത്. തുടർച്ചയായ അഞ്ചു തെരഞ്ഞെടുപ്പു തോൽവികൾക്കു ശേഷം പിടിച്ചെടുത്ത മണ്ഡലം നിലനിർത്തേണ്ടത് ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം ശുഷ്കിച്ചു പോയ യുഡിഎഫിനും ഇവിടെ വിജയം നിലനിൽപ്പിന്റെകൂടി വിഷയമാണ്- പ്രത്യേകിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കുമ്പോൾ.
കേരളത്തെ ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാകണമെങ്കിൽ ബിജെപിക്കും ചെങ്ങന്നൂർ പിടിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7983 വോട്ടു ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2215 മാത്രമായിരുന്നു. 2011 ൽ 6062 വോട്ട് നേടിയ ബിജെപിക്ക് അഞ്ചു വർഷത്തെ ഇടവേളയിൽ വോട്ട് വിഹിതം ഏഴിരട്ടിയായി വർധിപ്പിക്കാൻ സാധിച്ചെങ്കിൽ വിജയമോഹം അതിമോഹമല്ലെന്ന് അവർ പറയുന്നു.
വികസനത്തുടർച്ച എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതു സ്ഥാനാർഥി സജി ചെറിയാൻ വോട്ടർമാരെ നേരിടുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും മുന്നണിക്കു മുതൽക്കൂട്ടാകുമെന്നു കരുതുന്നു. 2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ച പരിചയവും സജി ചെറിയാനുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളാകും യുഡിഎഫ് ഉയർത്തിക്കാട്ടുക. പെട്രോൾ വിലവർധന പ്രധാന ആയുധമാകും.
ശുഹൈബ് വധം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ, ലോക്കപ്പ് കൊലപാതകങ്ങൾ തുടങ്ങിയ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചെങ്ങന്നൂരിൽ യുഡിഎഫ് ഉയർത്തും.
മണ്ഡലത്തിലുള്ള വിപുലമായ വ്യക്തിബന്ധങ്ങളും രാഷ്ട്രീയബന്ധങ്ങളും യുഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായ വോട്ടുകളായി മാറുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉശിരൻ മുന്നേറ്റം നടത്തിയ ബിജെപിക്ക് ഇത്തവണ അത് എത്രമാത്രം ആവർത്തിക്കാൻ കഴിയുമെന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ബിഡിജെഎസുമായുള്ള പ്രശ്നങ്ങളും ബിജെപി ഇനിയും പരിഹരിക്കേണ്ടതായുണ്ട്.
ഏതായാലും കർണാടക തെരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂരിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. കർണാടകത്തിൽ ബിജെപി ജയിച്ചാൽ ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയ്ക്ക് അതു കുറച്ചു ഗുണം ചെയ്തേക്കും. മറിച്ചായാൽ ക്ഷീണവുമാകാം. മേയ് 15നാണ് കർണാടകത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നത്.
കർണാടകത്തിനൊപ്പം ചെങ്ങന്നൂരിലും ഉപതെരഞ്ഞെടുപ്പു നടന്നേക്കുമെന്നുള്ള കണക്കുകൂട്ടലിൽ മൂന്നു മുന്നണികളും വളരെ നേരത്തെതന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണ രംഗത്തിറങ്ങിയിരുന്നു. നിയോജകമണ്ഡലം തലം മുതൽ താഴേത്തട്ടു വരെ കണ്വൻഷനുകളും പൂർത്തിയാക്കി. ഇതിനിടെ തെരഞ്ഞെടുപ്പു വൈകുമെന്നു വന്നതോടെ മുന്നണികൾ മെല്ലെ പ്രചാരണരംഗത്തുനിന്നു പിൻവാങ്ങുകയായിരുന്നു.
ഇരുമുന്നണിയിലും പെടാതെ നിൽക്കുന്ന കേരള കോണ്ഗ്രസ് - എമ്മിന്റെ നിലപാടും മുന്നണികൾ കൗതുകപൂർവം നിരീക്ഷിക്കുന്നുണ്ട്. മൂന്നു മുന്നണികളും ഇതിനകംതന്നെ മാണിയുടെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് മുന്നണിബന്ധം സംബന്ധിച്ച് അവർ ഒരു രാഷ്ട്രീയ നിലപാടിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കുറവാണ്.
ഇനിയും തെരഞ്ഞെടുപ്പിന് മുപ്പത്തിയൊന്നു ദിവസംകൂടിയുണ്ട്. പ്രചാരണ പ്രവർത്തനം ഇത്ര ദീർഘിച്ച മറ്റൊരു ഉപ തെരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നു പറയാം. തെരഞ്ഞെടുപ്പുദിവസമായ മേയ് 28 വരെ പ്രചാരണപ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടു പോകുക എന്ന വെല്ലുവിളിയും മുന്നണികൾ നേരിടുന്നു.
ഉപതെരഞ്ഞെടുപ്പിനു മുമ്പുതന്നെ കെപിസിസിക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തെ നേതാക്കൾ പ്രതീക്ഷിക്കുന്നത്. എം.എം. ഹസൻ നയിച്ച ജനമോചന യാത്രയ്ക്കിടെ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കാനിടയായതിൽ ഹസനു പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്. അവസാന ഘട്ടത്തിൽ ജനമോചന യാത്രയുടെ ശോഭ കെടുന്നതിനും ഈ ചർച്ചകൾ വഴിതെളിച്ചതായി കരുതപ്പെടുന്നു.
ഏതായാലും ജനമോചന യാത്രയിലൂടെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഫണ്ടു ശേഖരിക്കാൻ സാധിച്ചതാണു കോണ്ഗ്രസിന്റെ നേട്ടം. യാത്രയിലൂടെ പതിമ്മൂന്നു കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചതായാണ് വിവരം. പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വന്നാൽ പോലും അതു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന ചിന്തയിലാണു യുഡിഎഫ് നേതൃത്വവും കോണ്ഗ്രസ് നേതൃത്വവും.
തീപാറുന്ന പോരാട്ടത്തിനാകും ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുക. മലപ്പുറം ലോക്സഭ, വേങ്ങര ഉപതെരഞ്ഞെടുപ്പുകൾ പോലെ വിജയിയുടെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുന്നതിനുള്ള പോരല്ലല്ലോ ചെങ്ങന്നൂരിൽ നടക്കുക. രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്ക് ഒതുങ്ങുന്ന ദിനങ്ങളാണു വരാൻ പോകുന്നത്.
സാബു ജോണ്
കടുത്ത ത്രികോണമത്സരത്തിനാണു ചെങ്ങന്നൂരിൽ കളമൊരുങ്ങുന്നത്. തുടർച്ചയായ അഞ്ചു തെരഞ്ഞെടുപ്പു തോൽവികൾക്കു ശേഷം പിടിച്ചെടുത്ത മണ്ഡലം നിലനിർത്തേണ്ടത് ഭരണമുന്നണിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും പ്രധാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം ശുഷ്കിച്ചു പോയ യുഡിഎഫിനും ഇവിടെ വിജയം നിലനിൽപ്പിന്റെകൂടി വിഷയമാണ്- പ്രത്യേകിച്ചു ലോക്സഭാ തെരഞ്ഞെടുപ്പിനു കഷ്ടിച്ച് ഒരു വർഷം മാത്രം അവശേഷിക്കുമ്പോൾ.
കേരളത്തെ ചുറ്റിപ്പറ്റിയുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാകണമെങ്കിൽ ബിജെപിക്കും ചെങ്ങന്നൂർ പിടിക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 7983 വോട്ടു ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിച്ച മണ്ഡലത്തിൽ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർഥിയും ബിജെപി സ്ഥാനാർഥിയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2215 മാത്രമായിരുന്നു. 2011 ൽ 6062 വോട്ട് നേടിയ ബിജെപിക്ക് അഞ്ചു വർഷത്തെ ഇടവേളയിൽ വോട്ട് വിഹിതം ഏഴിരട്ടിയായി വർധിപ്പിക്കാൻ സാധിച്ചെങ്കിൽ വിജയമോഹം അതിമോഹമല്ലെന്ന് അവർ പറയുന്നു.
വികസനത്തുടർച്ച എന്ന മുദ്രാവാക്യമുയർത്തിയാണ് ഇടതു സ്ഥാനാർഥി സജി ചെറിയാൻ വോട്ടർമാരെ നേരിടുന്നത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ സജി ചെറിയാന് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും മുന്നണിക്കു മുതൽക്കൂട്ടാകുമെന്നു കരുതുന്നു. 2006 ൽ ചെങ്ങന്നൂരിൽ മത്സരിച്ച പരിചയവും സജി ചെറിയാനുണ്ട്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളാകും യുഡിഎഫ് ഉയർത്തിക്കാട്ടുക. പെട്രോൾ വിലവർധന പ്രധാന ആയുധമാകും.
ശുഹൈബ് വധം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങൾ, ലോക്കപ്പ് കൊലപാതകങ്ങൾ തുടങ്ങിയ ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചെങ്ങന്നൂരിൽ യുഡിഎഫ് ഉയർത്തും.
മണ്ഡലത്തിലുള്ള വിപുലമായ വ്യക്തിബന്ധങ്ങളും രാഷ്ട്രീയബന്ധങ്ങളും യുഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായ വോട്ടുകളായി മാറുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉശിരൻ മുന്നേറ്റം നടത്തിയ ബിജെപിക്ക് ഇത്തവണ അത് എത്രമാത്രം ആവർത്തിക്കാൻ കഴിയുമെന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ബിഡിജെഎസുമായുള്ള പ്രശ്നങ്ങളും ബിജെപി ഇനിയും പരിഹരിക്കേണ്ടതായുണ്ട്.
ഏതായാലും കർണാടക തെരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂരിലും സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. കർണാടകത്തിൽ ബിജെപി ജയിച്ചാൽ ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയ്ക്ക് അതു കുറച്ചു ഗുണം ചെയ്തേക്കും. മറിച്ചായാൽ ക്ഷീണവുമാകാം. മേയ് 15നാണ് കർണാടകത്തിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നത്.
കർണാടകത്തിനൊപ്പം ചെങ്ങന്നൂരിലും ഉപതെരഞ്ഞെടുപ്പു നടന്നേക്കുമെന്നുള്ള കണക്കുകൂട്ടലിൽ മൂന്നു മുന്നണികളും വളരെ നേരത്തെതന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണ രംഗത്തിറങ്ങിയിരുന്നു. നിയോജകമണ്ഡലം തലം മുതൽ താഴേത്തട്ടു വരെ കണ്വൻഷനുകളും പൂർത്തിയാക്കി. ഇതിനിടെ തെരഞ്ഞെടുപ്പു വൈകുമെന്നു വന്നതോടെ മുന്നണികൾ മെല്ലെ പ്രചാരണരംഗത്തുനിന്നു പിൻവാങ്ങുകയായിരുന്നു.
ഇരുമുന്നണിയിലും പെടാതെ നിൽക്കുന്ന കേരള കോണ്ഗ്രസ് - എമ്മിന്റെ നിലപാടും മുന്നണികൾ കൗതുകപൂർവം നിരീക്ഷിക്കുന്നുണ്ട്. മൂന്നു മുന്നണികളും ഇതിനകംതന്നെ മാണിയുടെ പിന്തുണ അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് മുന്നണിബന്ധം സംബന്ധിച്ച് അവർ ഒരു രാഷ്ട്രീയ നിലപാടിലേക്ക് എത്തിച്ചേരാനുള്ള സാധ്യത കുറവാണ്.
ഇനിയും തെരഞ്ഞെടുപ്പിന് മുപ്പത്തിയൊന്നു ദിവസംകൂടിയുണ്ട്. പ്രചാരണ പ്രവർത്തനം ഇത്ര ദീർഘിച്ച മറ്റൊരു ഉപ തെരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നു പറയാം. തെരഞ്ഞെടുപ്പുദിവസമായ മേയ് 28 വരെ പ്രചാരണപ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടു പോകുക എന്ന വെല്ലുവിളിയും മുന്നണികൾ നേരിടുന്നു.
ഉപതെരഞ്ഞെടുപ്പിനു മുമ്പുതന്നെ കെപിസിസിക്ക് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തെ നേതാക്കൾ പ്രതീക്ഷിക്കുന്നത്. എം.എം. ഹസൻ നയിച്ച ജനമോചന യാത്രയ്ക്കിടെ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതു സംബന്ധിച്ച വാർത്തകൾ പ്രചരിക്കാനിടയായതിൽ ഹസനു പ്രതിഷേധമുണ്ടെന്നാണ് അറിയുന്നത്. അവസാന ഘട്ടത്തിൽ ജനമോചന യാത്രയുടെ ശോഭ കെടുന്നതിനും ഈ ചർച്ചകൾ വഴിതെളിച്ചതായി കരുതപ്പെടുന്നു.
ഏതായാലും ജനമോചന യാത്രയിലൂടെ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഫണ്ടു ശേഖരിക്കാൻ സാധിച്ചതാണു കോണ്ഗ്രസിന്റെ നേട്ടം. യാത്രയിലൂടെ പതിമ്മൂന്നു കോടിയോളം രൂപ സമാഹരിക്കാൻ സാധിച്ചതായാണ് വിവരം. പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം വന്നാൽ പോലും അതു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന ചിന്തയിലാണു യുഡിഎഫ് നേതൃത്വവും കോണ്ഗ്രസ് നേതൃത്വവും.
തീപാറുന്ന പോരാട്ടത്തിനാകും ചെങ്ങന്നൂർ സാക്ഷ്യം വഹിക്കുക. മലപ്പുറം ലോക്സഭ, വേങ്ങര ഉപതെരഞ്ഞെടുപ്പുകൾ പോലെ വിജയിയുടെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുന്നതിനുള്ള പോരല്ലല്ലോ ചെങ്ങന്നൂരിൽ നടക്കുക. രാഷ്ട്രീയ കേരളം ചെങ്ങന്നൂരിലേക്ക് ഒതുങ്ങുന്ന ദിനങ്ങളാണു വരാൻ പോകുന്നത്.
സാബു ജോണ്