കൊച്ചി: കൊച്ചി നഗരത്തെ ഗതാഗതക്കുരുക്കിലാക്കി കലൂരിൽ നിർമാണത്തിനിടെ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ നിർമാണ അനുമതി താത്കാലികമായി റദ്ദാക്കി. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നു സ്ഥലം സന്ദർശിച്ചശേഷം മേയർ സൗമിനി ജെയിൻ അറിയിച്ചു.
വ്യാഴാഴ്ച രാത്രി പത്തോടെയാണു കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റേതാണു കെട്ടിടം. പത്തു നിലകളുള്ള കെട്ടിടത്തിന്റെ ഭൂനിരപ്പിനു താഴെയുള്ള രണ്ടു നിലകളുടെ നിർമാണം നടക്കുന്നതിനിടെയായിരുന്നു അപകടം. രാത്രിയായതിനാൽ ആളപായമുണ്ടായില്ല.
കെട്ടിടമിടിഞ്ഞതിനൊപ്പം കലൂർ-ലിസി ജംഗ്ഷൻ റോഡിൽ വിള്ളൽ വീഴുകയും കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പു തകരുകയും സമീപത്തെ കെട്ടിടങ്ങൾ തകർച്ചാ ഭീഷണിയിലാവുകയും ചെയ്തിരുന്നു. മെട്രോ സ്റ്റേഷനു സമീപം വൻ ഗർത്തമുണ്ടായതോടെ ഇതുവഴിയുള്ള മെട്രോ സർവീസുകളും നിർത്തിവച്ചു.
മെട്രോ സർവീസ് ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിച്ചു. കലൂർ-ലിസി ജംഗ്ഷൻ റോഡിൽ ഒരുലൈൻ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തുടങ്ങാനായിട്ടില്ല. ഗതാഗതസംവിധാനങ്ങൾ തകരാറിലായതോടെ വലിയ ഗതാഗതക്കുരുക്കിലായിരുന്നു ഇന്നലെ കൊച്ചി നഗരം. അപകടം നടന്ന ഭാഗത്തെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുപോയതിനാൽ ഇവിടം നന്നാക്കിയശേഷമേ ഈ വഴിയുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.
കെട്ടിടത്തിന്റെ തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ ടി.കെ. ബൽദേവിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനിയർ എം.ടി. ഷാബു, കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ റെജീന ബീവി, കെഎംആർഎല്ലിന്റെ പ്രതിനിധി അബ്ദുൾ കലാം, ഡോ. ബാബു ജോസഫ്, സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ധൻ ഡോ. അനിൽ ജോസഫ് എന്നിവരാണു സംഘത്തിലുള്ളത്.
ഇന്നലെ അപകടസ്ഥലം സന്ദർശിച്ച സംഘം രാത്രി വൈകി കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സമീപത്തെ മറ്റ് കെട്ടിടങ്ങളുടെ സ്ഥിതിയും മെട്രോ റെയിൽ കടന്നുപോകുന്ന തൂണുകളുടെ സ്ഥിതിയും സംഘം പരിശോധിക്കും. കെട്ടിടം ഇടിഞ്ഞു താഴ്ന്നതു പൈലുകളുടെ ബലക്ഷയം മൂലമെന്നു നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയർ മേയർക്കു നൽകിയ റിപ്പോർട്ടിലുണ്ട്. അപകടത്തിന്റെ പ്രധാന കാരണം ഇതാകാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
പൈലിംഗ് ജോലിയിലെ പിഴവാണ് അപകടകാരണമെന്നാണു ഫയർഫോഴ്സ്, പോലീസ് വിഭാഗങ്ങളുടെ വിലയിരുത്തലും. പ്രദേശത്തു ചെളി നിറഞ്ഞ മണ്ണ് കൂടുതലായത് അപകടതീവ്രത വർധിപ്പിച്ചു. കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ സമീപത്തെ മൂന്നു നിലകെട്ടിടത്തിന്റെ അടിത്തറ ഇളകിയിട്ടുണ്ട്. കളക്ടർ നിയോഗിച്ച ആറംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കൂടുതൽ നടപടികൾ.
വ്യാഴാഴ്ച രാത്രി പത്തോടെയാണു കലൂർ മെട്രോ സ്റ്റേഷനു സമീപം നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റേതാണു കെട്ടിടം. പത്തു നിലകളുള്ള കെട്ടിടത്തിന്റെ ഭൂനിരപ്പിനു താഴെയുള്ള രണ്ടു നിലകളുടെ നിർമാണം നടക്കുന്നതിനിടെയായിരുന്നു അപകടം. രാത്രിയായതിനാൽ ആളപായമുണ്ടായില്ല.
കെട്ടിടമിടിഞ്ഞതിനൊപ്പം കലൂർ-ലിസി ജംഗ്ഷൻ റോഡിൽ വിള്ളൽ വീഴുകയും കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പു തകരുകയും സമീപത്തെ കെട്ടിടങ്ങൾ തകർച്ചാ ഭീഷണിയിലാവുകയും ചെയ്തിരുന്നു. മെട്രോ സ്റ്റേഷനു സമീപം വൻ ഗർത്തമുണ്ടായതോടെ ഇതുവഴിയുള്ള മെട്രോ സർവീസുകളും നിർത്തിവച്ചു.
മെട്രോ സർവീസ് ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിച്ചു. കലൂർ-ലിസി ജംഗ്ഷൻ റോഡിൽ ഒരുലൈൻ ഗതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം തുടങ്ങാനായിട്ടില്ല. ഗതാഗതസംവിധാനങ്ങൾ തകരാറിലായതോടെ വലിയ ഗതാഗതക്കുരുക്കിലായിരുന്നു ഇന്നലെ കൊച്ചി നഗരം. അപകടം നടന്ന ഭാഗത്തെ റോഡിന്റെ വശങ്ങൾ ഇടിഞ്ഞുപോയതിനാൽ ഇവിടം നന്നാക്കിയശേഷമേ ഈ വഴിയുള്ള വാഹനഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയൂ.
കെട്ടിടത്തിന്റെ തകർച്ചയെക്കുറിച്ച് അന്വേഷിക്കാൻ കളക്ടർ വിദഗ്ധ സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ ടി.കെ. ബൽദേവിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് എൻജിനിയർ എം.ടി. ഷാബു, കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ റെജീന ബീവി, കെഎംആർഎല്ലിന്റെ പ്രതിനിധി അബ്ദുൾ കലാം, ഡോ. ബാബു ജോസഫ്, സ്ട്രക്ചറൽ എൻജിനിയറിംഗ് വിദഗ്ധൻ ഡോ. അനിൽ ജോസഫ് എന്നിവരാണു സംഘത്തിലുള്ളത്.
ഇന്നലെ അപകടസ്ഥലം സന്ദർശിച്ച സംഘം രാത്രി വൈകി കളക്ടറുമായി കൂടിക്കാഴ്ച നടത്തി. സമീപത്തെ മറ്റ് കെട്ടിടങ്ങളുടെ സ്ഥിതിയും മെട്രോ റെയിൽ കടന്നുപോകുന്ന തൂണുകളുടെ സ്ഥിതിയും സംഘം പരിശോധിക്കും. കെട്ടിടം ഇടിഞ്ഞു താഴ്ന്നതു പൈലുകളുടെ ബലക്ഷയം മൂലമെന്നു നഗരസഭാ സൂപ്രണ്ടിംഗ് എൻജിനിയർ മേയർക്കു നൽകിയ റിപ്പോർട്ടിലുണ്ട്. അപകടത്തിന്റെ പ്രധാന കാരണം ഇതാകാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.
പൈലിംഗ് ജോലിയിലെ പിഴവാണ് അപകടകാരണമെന്നാണു ഫയർഫോഴ്സ്, പോലീസ് വിഭാഗങ്ങളുടെ വിലയിരുത്തലും. പ്രദേശത്തു ചെളി നിറഞ്ഞ മണ്ണ് കൂടുതലായത് അപകടതീവ്രത വർധിപ്പിച്ചു. കെട്ടിടം ഇടിഞ്ഞുവീണതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ സമീപത്തെ മൂന്നു നിലകെട്ടിടത്തിന്റെ അടിത്തറ ഇളകിയിട്ടുണ്ട്. കളക്ടർ നിയോഗിച്ച ആറംഗ വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കൂടുതൽ നടപടികൾ.