ന്യൂഡൽഹി: മൂന്നു വർഷം മുന്പ് ഇറാക്കിലെ മൊസൂളിൽനിന്ന് ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നു സ്ഥിരീകരണം. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇന്നലെ പാർലമെന്റിൽ ഇതറിയിച്ചത്. കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങൾ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവരും.
ഇതിനായി വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ് ഇറാക്കിലേക്കു പോകും. അതേസമയം, 39 പേർ കൊല്ലപ്പെട്ട വിവരം തങ്ങളിൽനിന്നു മറച്ചു വച്ചെന്നാരോപിച്ച് അവരുടെ ബന്ധുക്കൾ രംഗത്തെത്തി. സുഷമയുടെ വിശദമായ പ്രസ്താവനയ്ക്ക് ഇട നൽകാതെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് സഭ ഇന്നലത്തേക്കു പിരിഞ്ഞു.
40 ഇന്ത്യക്കാരെയാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയതെന്നു സുഷമ രാജ്യസഭയിൽ പറഞ്ഞു. ഇതിൽ ഹർജീത് മാസി എന്നയാൾ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം എന്ന വ്യാജേന രക്ഷപ്പെട്ടു. ശേഷിച്ച 39 പേരും ഇറാക്കിലെ ബദൂഷിൽവച്ചു കൊല്ലപ്പെട്ടു. ഇവിടെ നടത്തിയ അന്വേഷണങ്ങൾക്കിടെയാണു പ്രദേശവാസികൾ, ഭീകരർ ഇവിടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തിയത്. 39 പേരെയും തന്റെ കണ്മുന്നിൽ വച്ചു വെടിവെച്ചു കൊല്ലുന്നതു കണ്ടു എന്ന് മാസി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇറാക്കി അധികൃതരുടെ സഹായത്തോടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘമാണ് ഇറാക്കിലെ ബദൂഷിൽ തെരച്ചിൽ നടത്തിയത്. വളരെ ആഴത്തിൽ ചെല്ലുന്ന പെനിട്രേഷൻ റഡാറുകൾ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയത്. മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി ബാഗ്ദാദിലേക്ക് അയച്ചു. ഇതിൽ 38ഉം ഇന്ത്യക്കാരാണെന്നു സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. 27 പേർ പഞ്ചാബിലും ആറു പേർ ബിഹാറിലും നാലു പേർ ഹിമാചൽ പ്രദേശിലും രണ്ടുപേർ പശ്ചിമബംഗാളിലും നിന്നാണ്. നീണ്ട മുടിയിഴകളും ഇറാക്കികളുടേതല്ലാത്ത ഷൂസുകളും സിക്കുകാർ കൈയിൽ അണിയുന്ന വളയും മറ്റു തിരിച്ചറിയൽ രേഖകളും കണ്ടെടുത്തതോടെയാണ് പ്രാഥമികമായി ഇന്ത്യക്കാർ എന്നു സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മതിയായ തെളിവുകൾ ലഭിക്കാതെ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടു എന്ന് സർക്കാരിന് സ്ഥിരീകരിക്കാനാകില്ലെന്നാണ് സുഷമ സ്വരാജ് പാർലമെന്റിനു പുറത്തു പറഞ്ഞത്. ബന്ധപ്പെട്ട രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി നേരിട്ടു സംസാരിച്ചിരുന്നു. പാർലമെന്റിൽ പ്രസ്താവന നടത്തുന്നതിന് മുൻപ് ബന്ധുക്കളെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യത്തിന്, അത് പാർലമെന്ററി രീതിയാണെന്നും ആദ്യം സഭയെ തന്നെയാണ് അറിയിക്കേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 39 പേരും കൊല്ലപ്പെട്ട വിവരം സർക്കാരിന് അറിയാമായിരുന്നെന്നും രാഷ്ട്രീയ താത്പര്യം കൊണ്ടു മാത്രം സർക്കാർ മറച്ചു വച്ചുവെന്നുമുള്ള ഹർജിത് മാസിയുടെ ആരോപണം സുഷമ സ്വരാജ് തള്ളിക്കളഞ്ഞു.
39 പേർ കൊല്ലപ്പെട്ടുവെന്ന് ഒരു തെളിവുമില്ലാതെ അദ്ദേഹത്തിന് പ്രഖ്യാപിക്കാം. എന്നാൽ, സർക്കാരിന് അങ്ങനെയൊരു പ്രഖ്യാപനം നടത്താനാകില്ല- സുഷമ പറഞ്ഞു. ലോക്സഭയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയ കോണ്ഗ്രസ് മോശം രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഇറാക്കിൽ ഏറെ ശ്രമകരമായ തെരച്ചിലുകൾക്കു നേതൃത്വം നൽകിയ ജനറൽ വി.കെ. സിംഗിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അദ്ദേഹത്തിന് ബദൂഷിൽ ഒരു കുടുസുമുറിയിൽ തറയിൽ കിടന്ന് ഉറങ്ങേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ 39 പേരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ അതേസമയം, തന്നെയാണ് കേരളത്തിൽ നിന്നുള്ള 46 നഴ്സുമാർ ഭീകരരുടെ പിടിയിലാകുന്നത്. ഏറെ ശ്രമകരമായ ഇടപെടലുകൾക്കൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്.
സെബി മാത്യു
കഴിഞ്ഞ വർഷം സുഷമ പറഞ്ഞത്
ന്യൂഡൽഹി: കാണാതായ 39 ഇന്ത്യക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ജൂലൈ 27ന് സുഷമ സ്വരാജ് പാർലമെന്റിനെ അറിയിച്ചത്. ഒരു രാജ്യത്തലവനും മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയും നൽകിയ വിവരങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ സർക്കാരിന് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടെന്നും മന്ത്രി അന്നു രാജ്യസഭയിൽ പറഞ്ഞു.
ഈ ഉറപ്പിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് കോണ്ഗ്രസ് അംഗങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ, ഇത്തരം രഹസ്യനീക്കങ്ങളുടെ ഉറവിടം വെളിപ്പെടുത്താറുണ്ടോ എന്ന സുഷമയുടെ ചോദ്യം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടായിരുന്നു.
ഭീകരരുടെ പിടിയിലായ ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ടോ കൊല്ലപ്പെട്ടോ എന്നതിനു മതിയായ തെളിവുകളൊന്നും ഇല്ലെന്നാണ് കഴിഞ്ഞ വർഷം ഇറാക്കി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ ജഫ്രിയും പറഞ്ഞത്. അവർ ഏറ്റവും ഒടുവിലായി ഉണ്ടായിരുന്ന ബദൂഷിലെ ജയിൽ ഐഎസ് ഭീകരർ തകർത്തു എന്നും ജഫ്രി പറഞ്ഞിരുന്നു.
ഇതിനായി വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ. സിംഗ് ഇറാക്കിലേക്കു പോകും. അതേസമയം, 39 പേർ കൊല്ലപ്പെട്ട വിവരം തങ്ങളിൽനിന്നു മറച്ചു വച്ചെന്നാരോപിച്ച് അവരുടെ ബന്ധുക്കൾ രംഗത്തെത്തി. സുഷമയുടെ വിശദമായ പ്രസ്താവനയ്ക്ക് ഇട നൽകാതെ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് സഭ ഇന്നലത്തേക്കു പിരിഞ്ഞു.
40 ഇന്ത്യക്കാരെയാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയതെന്നു സുഷമ രാജ്യസഭയിൽ പറഞ്ഞു. ഇതിൽ ഹർജീത് മാസി എന്നയാൾ ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലിം എന്ന വ്യാജേന രക്ഷപ്പെട്ടു. ശേഷിച്ച 39 പേരും ഇറാക്കിലെ ബദൂഷിൽവച്ചു കൊല്ലപ്പെട്ടു. ഇവിടെ നടത്തിയ അന്വേഷണങ്ങൾക്കിടെയാണു പ്രദേശവാസികൾ, ഭീകരർ ഇവിടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തിയത്. 39 പേരെയും തന്റെ കണ്മുന്നിൽ വച്ചു വെടിവെച്ചു കൊല്ലുന്നതു കണ്ടു എന്ന് മാസി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇറാക്കി അധികൃതരുടെ സഹായത്തോടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് ഉൾപ്പെടെ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്നംഗ സംഘമാണ് ഇറാക്കിലെ ബദൂഷിൽ തെരച്ചിൽ നടത്തിയത്. വളരെ ആഴത്തിൽ ചെല്ലുന്ന പെനിട്രേഷൻ റഡാറുകൾ ഉപയോഗിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കുഴിച്ചുമൂടിയ സ്ഥലം കണ്ടെത്തിയത്. മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി ബാഗ്ദാദിലേക്ക് അയച്ചു. ഇതിൽ 38ഉം ഇന്ത്യക്കാരാണെന്നു സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. 27 പേർ പഞ്ചാബിലും ആറു പേർ ബിഹാറിലും നാലു പേർ ഹിമാചൽ പ്രദേശിലും രണ്ടുപേർ പശ്ചിമബംഗാളിലും നിന്നാണ്. നീണ്ട മുടിയിഴകളും ഇറാക്കികളുടേതല്ലാത്ത ഷൂസുകളും സിക്കുകാർ കൈയിൽ അണിയുന്ന വളയും മറ്റു തിരിച്ചറിയൽ രേഖകളും കണ്ടെടുത്തതോടെയാണ് പ്രാഥമികമായി ഇന്ത്യക്കാർ എന്നു സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
മതിയായ തെളിവുകൾ ലഭിക്കാതെ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടു എന്ന് സർക്കാരിന് സ്ഥിരീകരിക്കാനാകില്ലെന്നാണ് സുഷമ സ്വരാജ് പാർലമെന്റിനു പുറത്തു പറഞ്ഞത്. ബന്ധപ്പെട്ട രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി നേരിട്ടു സംസാരിച്ചിരുന്നു. പാർലമെന്റിൽ പ്രസ്താവന നടത്തുന്നതിന് മുൻപ് ബന്ധുക്കളെ എന്തുകൊണ്ട് അറിയിച്ചില്ല എന്ന ചോദ്യത്തിന്, അത് പാർലമെന്ററി രീതിയാണെന്നും ആദ്യം സഭയെ തന്നെയാണ് അറിയിക്കേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. 39 പേരും കൊല്ലപ്പെട്ട വിവരം സർക്കാരിന് അറിയാമായിരുന്നെന്നും രാഷ്ട്രീയ താത്പര്യം കൊണ്ടു മാത്രം സർക്കാർ മറച്ചു വച്ചുവെന്നുമുള്ള ഹർജിത് മാസിയുടെ ആരോപണം സുഷമ സ്വരാജ് തള്ളിക്കളഞ്ഞു.
39 പേർ കൊല്ലപ്പെട്ടുവെന്ന് ഒരു തെളിവുമില്ലാതെ അദ്ദേഹത്തിന് പ്രഖ്യാപിക്കാം. എന്നാൽ, സർക്കാരിന് അങ്ങനെയൊരു പ്രഖ്യാപനം നടത്താനാകില്ല- സുഷമ പറഞ്ഞു. ലോക്സഭയിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയ കോണ്ഗ്രസ് മോശം രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
ഇറാക്കിൽ ഏറെ ശ്രമകരമായ തെരച്ചിലുകൾക്കു നേതൃത്വം നൽകിയ ജനറൽ വി.കെ. സിംഗിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. അദ്ദേഹത്തിന് ബദൂഷിൽ ഒരു കുടുസുമുറിയിൽ തറയിൽ കിടന്ന് ഉറങ്ങേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.
ഈ 39 പേരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ അതേസമയം, തന്നെയാണ് കേരളത്തിൽ നിന്നുള്ള 46 നഴ്സുമാർ ഭീകരരുടെ പിടിയിലാകുന്നത്. ഏറെ ശ്രമകരമായ ഇടപെടലുകൾക്കൊടുവിലാണ് ഇവരെ മോചിപ്പിക്കാനായത്.
സെബി മാത്യു
കഴിഞ്ഞ വർഷം സുഷമ പറഞ്ഞത്
ന്യൂഡൽഹി: കാണാതായ 39 ഇന്ത്യക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ വർഷം ജൂലൈ 27ന് സുഷമ സ്വരാജ് പാർലമെന്റിനെ അറിയിച്ചത്. ഒരു രാജ്യത്തലവനും മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയും നൽകിയ വിവരങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ സർക്കാരിന് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടെന്നും മന്ത്രി അന്നു രാജ്യസഭയിൽ പറഞ്ഞു.
ഈ ഉറപ്പിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് കോണ്ഗ്രസ് അംഗങ്ങൾ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ, ഇത്തരം രഹസ്യനീക്കങ്ങളുടെ ഉറവിടം വെളിപ്പെടുത്താറുണ്ടോ എന്ന സുഷമയുടെ ചോദ്യം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടായിരുന്നു.
ഭീകരരുടെ പിടിയിലായ ഇന്ത്യക്കാർ ജീവിച്ചിരിപ്പുണ്ടോ കൊല്ലപ്പെട്ടോ എന്നതിനു മതിയായ തെളിവുകളൊന്നും ഇല്ലെന്നാണ് കഴിഞ്ഞ വർഷം ഇറാക്കി വിദേശകാര്യമന്ത്രി ഇബ്രാഹിം അൽ ജഫ്രിയും പറഞ്ഞത്. അവർ ഏറ്റവും ഒടുവിലായി ഉണ്ടായിരുന്ന ബദൂഷിലെ ജയിൽ ഐഎസ് ഭീകരർ തകർത്തു എന്നും ജഫ്രി പറഞ്ഞിരുന്നു.