തിരുവനന്തപുരം: ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു എന്നാണു മദ്യശാലകൾ വ്യാപകമായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തെക്കുറിച്ചു കെ.സി. ജോസഫ് പറഞ്ഞത്. എത്ര കോടി മറിഞ്ഞു എന്നു ബാർ ഉടമകളോ സിപിഎമ്മോ പറഞ്ഞാൽ മതിയെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യം നേരെയങ്ങു പറഞ്ഞു.
പഴയ ഓർമ വച്ചായിരിക്കും ചീഞ്ഞു നാറുന്നതിനേക്കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ മറുപടി. സർക്കാരിന്റെ കൈകൾ ശുദ്ധമായതു കൊണ്ട് യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു.
പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി പരിഗണിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നാടിന്റെ മുക്കിലും മൂലയിലും മദ്യശാലകൾ തുറക്കാൻ പോകുകയാണെന്നു പറഞ്ഞാണു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. സർക്കാർ സുപ്രീംകോടതി നിർദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്ന മന്ത്രിയുടെ വിശദീകരണം അംഗീകരിക്കാൻ കെ.സി. ജോസഫ് തയാറല്ല. നാലു സംസ്ഥാനങ്ങൾ മാത്രമാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബാർ ഉടമകൾ കോടതിയെ സമീപിക്കുന്നതു മനസിലാക്കാം. എന്നാൽ, സർക്കാർ എന്തിനു കോടതി കയറാൻ പോയി എന്നായിരുന്നു കെ.സി. ജോസഫിന്റെ ചോദ്യം.
പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള പത്തു പഞ്ചായത്ത് എങ്കിലും കേരളത്തിലുണ്ടോ? അപ്പോൾ പിന്നെ നാടെങ്ങും മദ്യശാലകൾ തുറക്കാനല്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനെയൊരു ഉത്തരവ് എന്നാണ് ജോസഫിന്റെ ചോദ്യം.
കള്ളം പറയുന്നതു കലയാക്കി മാറ്റിയ ഗീബൽസിനെയും വെല്ലുന്നവരാണ് കേരളത്തിലെ ഇടതുമുന്നണിക്കാർ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്ഷം. പൂട്ടിയ ബാറുകൾ തുറന്നുകൊണ്ടാണോ സർക്കാർ കേരളത്തിൽ മദ്യലഭ്യത കുറയ്ക്കാൻ പോകുന്നതെന്നു രമേശ് ചോദിച്ചു. പുതുതായി ഒരു ബാറും തുറക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പൊളിക്കാൻ രമേശിന് ആശ്രയമായത് മന്ത്രി തന്നെ ചോദ്യോത്തരവേളയിൽ നൽകിയ മറുപടിയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചു ഹോട്ടലുകൾക്ക് ബാർ അനുവദിച്ചിട്ടുണെന്നു മന്ത്രി ചോദ്യോത്തരത്തിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും രമേശ് പറഞ്ഞു.
പുതിയ മദ്യശാലകൾ കൂട്ടത്തോടെ ആരംഭിക്കുന്നതു സർക്കാരിന്റെ തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കുന്നതു ശരിയല്ലെന്ന് കെ.എം. മാണിയും പറഞ്ഞു. യുഡിഎഫും കേരള കോണ്ഗ്രസും ബിജെപിയും വാക്കൗട്ടിൽ പങ്കെടുത്തു.
ധനാഭ്യർഥനാചർച്ച എക്സൈസ് വകുപ്പിനേക്കുറിച്ചല്ലായിരുന്നെങ്കിലും മദ്യം ചർച്ചയിൽ സ്ഥാനം പിടിച്ചു. മദ്യം കുടിൽവ്യവസായമായി പ്രഖ്യാപിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. ബാറുടമകൾക്കുള്ള പ്രത്യുപകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരീനാഥന്റെ അഭിപ്രായത്തിൽ പൊതുമദ്യ സംരക്ഷണ യജ്ഞം മാത്രമാണിവിടെ നടക്കുന്നത്. വാതിൽപ്പടി വിതരണം കൂടി തുടങ്ങിയാൽ ഗംഭീരമായത്രെ.
ടൂറിസം, സഹകരണം, വൈദ്യുതി വകുപ്പുകളേക്കുറിച്ചായിരുന്നു ധനാഭ്യർഥനാ ചർച്ച. വകുപ്പിനേക്കുറിച്ചു വലിയ ചർച്ച ഉണ്ടായില്ലെങ്കിലും വൈദ്യുതിമന്ത്രി എം.എം. മണിയെ പുകഴ്ത്താൻ ഭരണപക്ഷത്തു മാത്രമല്ല, പ്രതിപക്ഷത്തും മത്സരമായിരുന്നു. മണിയാശാൻ കുടിയേറ്റ കർഷകരുടെ മിശിഹാ ആണെന്നായിരുന്നു ആന്റണി എം. ജോണ് പറഞ്ഞത്. തന്റെ സീറ്റിന് ഇരുവശവുമായിരിക്കുന്ന റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനും മണിയാശാന്റെ ആരാധകരാണെന്നു പി.സി. ജോർജ് വെളിപ്പെടുത്തി. അധികം അകലെയല്ലാതെ ഇരിക്കുന്ന ഇ.എസ്. ബിജിമോളും അങ്ങനെ തന്നെ. താനും മണിയാശാന്റെ ആരാധകരൻ. പക്ഷേ ധനാഭ്യർഥനകളെ പിന്താങ്ങില്ലെന്നും ജോർജ് പറഞ്ഞു.
വൈദ്യുതി മേഖലയിൽ ലോഡ് ഷെഡിംഗും പവർകട്ടുമില്ലാത്ത നല്ല കാലം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്നാണ് എ.എൻ. ഷംസീറിന്റെ ഓർമ. ഈ നല്ല കാലത്തിനു കാരണക്കാരനും എം.എം. മണി തന്നെ. മണിയാശാനോട് പ്രതിപക്ഷത്തെ മുതിർന്നവർ പോലും കാട്ടിയിട്ടുള്ള ക്രൂരതകളേക്കുറിച്ചും ആന്റണി എം. ജോണ് വിശദീകരിച്ചു.
എന്നാൽ, ആന്റണി എം. ജോണിന്റെ മിശിഹാ പ്രയോഗം വി.ഡി. സതീശന് അത്രയ്ക്കങ്ങു സുഖിച്ചില്ല. നമുക്കു മണിയടിക്കാം. മണിയാശാനെയും മണിയടിക്കാം. പക്ഷേ മണിയടിച്ചു മണിയടിച്ച് മണിയുടെ കയർ പൊട്ടിച്ചുകളയരുത്. സതീശൻ പറഞ്ഞു.
കോണ്ഗ്രസിന്റെ പ്ലീനറി സെഷൻ കഴിഞ്ഞപ്പോൾ കോണ്ഗ്രസ് ലീഗ് ആയെന്നാണ് ഷംസീറിന്റെ പരിഹാസം. രാഹുൽ ഗാന്ധി പാണക്കാട് തങ്ങൾ ആയി. ലീഗുകാർ യോഗം ചേർന്ന് തീരുമാനമെടുക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. ഇപ്പോൾ കോണ്ഗ്രസിലും കാര്യങ്ങൾ അങ്ങനെയായി. ബിജെപിയെയും മോദിയെയും സഹായിക്കാൻ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാർ പ്രവർത്തിക്കുകയാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ധനാഭ്യർഥനാചർച്ചയ്ക്കൊടുവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറയാൻ തുടങ്ങിയപ്പോൾ സഭ അപ്രതീക്ഷിതമായി പ്രക്ഷുബ്ധമായി. പുതുതായി രൂപീകരിക്കുന്ന കേരള ബാങ്കിന് കോർ ബാങ്കിംഗിനായി ഇഫ്താസ് എന്ന സ്വകാര്യ കമ്പനിയെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ചുമതലപ്പെടുത്തി എന്ന വി.ഡി. സതീശന്റെ ആരോപണമാണു ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ മന്ത്രിക്കു കഴിഞ്ഞില്ല. ഒടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നു പിന്നീടു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഈ വിഷയം വരുംദിവസങ്ങളിലും നീറിപ്പുകഞ്ഞു നിൽക്കാനാണു സാധ്യത.
സാബു ജോണ്
പഴയ ഓർമ വച്ചായിരിക്കും ചീഞ്ഞു നാറുന്നതിനേക്കുറിച്ച് ചിന്തിക്കുന്നതെന്നായിരുന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ മറുപടി. സർക്കാരിന്റെ കൈകൾ ശുദ്ധമായതു കൊണ്ട് യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു.
പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരപ്രദേശങ്ങളായി പരിഗണിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി നാടിന്റെ മുക്കിലും മൂലയിലും മദ്യശാലകൾ തുറക്കാൻ പോകുകയാണെന്നു പറഞ്ഞാണു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. സർക്കാർ സുപ്രീംകോടതി നിർദേശം നടപ്പിലാക്കുക മാത്രമാണു ചെയ്തതെന്ന മന്ത്രിയുടെ വിശദീകരണം അംഗീകരിക്കാൻ കെ.സി. ജോസഫ് തയാറല്ല. നാലു സംസ്ഥാനങ്ങൾ മാത്രമാണ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ബാർ ഉടമകൾ കോടതിയെ സമീപിക്കുന്നതു മനസിലാക്കാം. എന്നാൽ, സർക്കാർ എന്തിനു കോടതി കയറാൻ പോയി എന്നായിരുന്നു കെ.സി. ജോസഫിന്റെ ചോദ്യം.
പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള പത്തു പഞ്ചായത്ത് എങ്കിലും കേരളത്തിലുണ്ടോ? അപ്പോൾ പിന്നെ നാടെങ്ങും മദ്യശാലകൾ തുറക്കാനല്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനെയൊരു ഉത്തരവ് എന്നാണ് ജോസഫിന്റെ ചോദ്യം.
കള്ളം പറയുന്നതു കലയാക്കി മാറ്റിയ ഗീബൽസിനെയും വെല്ലുന്നവരാണ് കേരളത്തിലെ ഇടതുമുന്നണിക്കാർ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്ഷം. പൂട്ടിയ ബാറുകൾ തുറന്നുകൊണ്ടാണോ സർക്കാർ കേരളത്തിൽ മദ്യലഭ്യത കുറയ്ക്കാൻ പോകുന്നതെന്നു രമേശ് ചോദിച്ചു. പുതുതായി ഒരു ബാറും തുറക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പൊളിക്കാൻ രമേശിന് ആശ്രയമായത് മന്ത്രി തന്നെ ചോദ്യോത്തരവേളയിൽ നൽകിയ മറുപടിയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അഞ്ചു ഹോട്ടലുകൾക്ക് ബാർ അനുവദിച്ചിട്ടുണെന്നു മന്ത്രി ചോദ്യോത്തരത്തിൽ പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി സർക്കാർ ചോദിച്ചു വാങ്ങിയതാണെന്നും രമേശ് പറഞ്ഞു.
പുതിയ മദ്യശാലകൾ കൂട്ടത്തോടെ ആരംഭിക്കുന്നതു സർക്കാരിന്റെ തൊഴിൽദാന പദ്ധതിയായി ചിത്രീകരിക്കുന്നതു ശരിയല്ലെന്ന് കെ.എം. മാണിയും പറഞ്ഞു. യുഡിഎഫും കേരള കോണ്ഗ്രസും ബിജെപിയും വാക്കൗട്ടിൽ പങ്കെടുത്തു.
ധനാഭ്യർഥനാചർച്ച എക്സൈസ് വകുപ്പിനേക്കുറിച്ചല്ലായിരുന്നെങ്കിലും മദ്യം ചർച്ചയിൽ സ്ഥാനം പിടിച്ചു. മദ്യം കുടിൽവ്യവസായമായി പ്രഖ്യാപിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് എൻ. ഷംസുദ്ദീൻ പറഞ്ഞു. ബാറുടമകൾക്കുള്ള പ്രത്യുപകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരീനാഥന്റെ അഭിപ്രായത്തിൽ പൊതുമദ്യ സംരക്ഷണ യജ്ഞം മാത്രമാണിവിടെ നടക്കുന്നത്. വാതിൽപ്പടി വിതരണം കൂടി തുടങ്ങിയാൽ ഗംഭീരമായത്രെ.
ടൂറിസം, സഹകരണം, വൈദ്യുതി വകുപ്പുകളേക്കുറിച്ചായിരുന്നു ധനാഭ്യർഥനാ ചർച്ച. വകുപ്പിനേക്കുറിച്ചു വലിയ ചർച്ച ഉണ്ടായില്ലെങ്കിലും വൈദ്യുതിമന്ത്രി എം.എം. മണിയെ പുകഴ്ത്താൻ ഭരണപക്ഷത്തു മാത്രമല്ല, പ്രതിപക്ഷത്തും മത്സരമായിരുന്നു. മണിയാശാൻ കുടിയേറ്റ കർഷകരുടെ മിശിഹാ ആണെന്നായിരുന്നു ആന്റണി എം. ജോണ് പറഞ്ഞത്. തന്റെ സീറ്റിന് ഇരുവശവുമായിരിക്കുന്ന റോഷി അഗസ്റ്റിനും കോവൂർ കുഞ്ഞുമോനും മണിയാശാന്റെ ആരാധകരാണെന്നു പി.സി. ജോർജ് വെളിപ്പെടുത്തി. അധികം അകലെയല്ലാതെ ഇരിക്കുന്ന ഇ.എസ്. ബിജിമോളും അങ്ങനെ തന്നെ. താനും മണിയാശാന്റെ ആരാധകരൻ. പക്ഷേ ധനാഭ്യർഥനകളെ പിന്താങ്ങില്ലെന്നും ജോർജ് പറഞ്ഞു.
വൈദ്യുതി മേഖലയിൽ ലോഡ് ഷെഡിംഗും പവർകട്ടുമില്ലാത്ത നല്ല കാലം അടുത്തെങ്ങുമുണ്ടായിട്ടില്ലെന്നാണ് എ.എൻ. ഷംസീറിന്റെ ഓർമ. ഈ നല്ല കാലത്തിനു കാരണക്കാരനും എം.എം. മണി തന്നെ. മണിയാശാനോട് പ്രതിപക്ഷത്തെ മുതിർന്നവർ പോലും കാട്ടിയിട്ടുള്ള ക്രൂരതകളേക്കുറിച്ചും ആന്റണി എം. ജോണ് വിശദീകരിച്ചു.
എന്നാൽ, ആന്റണി എം. ജോണിന്റെ മിശിഹാ പ്രയോഗം വി.ഡി. സതീശന് അത്രയ്ക്കങ്ങു സുഖിച്ചില്ല. നമുക്കു മണിയടിക്കാം. മണിയാശാനെയും മണിയടിക്കാം. പക്ഷേ മണിയടിച്ചു മണിയടിച്ച് മണിയുടെ കയർ പൊട്ടിച്ചുകളയരുത്. സതീശൻ പറഞ്ഞു.
കോണ്ഗ്രസിന്റെ പ്ലീനറി സെഷൻ കഴിഞ്ഞപ്പോൾ കോണ്ഗ്രസ് ലീഗ് ആയെന്നാണ് ഷംസീറിന്റെ പരിഹാസം. രാഹുൽ ഗാന്ധി പാണക്കാട് തങ്ങൾ ആയി. ലീഗുകാർ യോഗം ചേർന്ന് തീരുമാനമെടുക്കാൻ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തും. ഇപ്പോൾ കോണ്ഗ്രസിലും കാര്യങ്ങൾ അങ്ങനെയായി. ബിജെപിയെയും മോദിയെയും സഹായിക്കാൻ പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മുകാർ പ്രവർത്തിക്കുകയാണെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ധനാഭ്യർഥനാചർച്ചയ്ക്കൊടുവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറയാൻ തുടങ്ങിയപ്പോൾ സഭ അപ്രതീക്ഷിതമായി പ്രക്ഷുബ്ധമായി. പുതുതായി രൂപീകരിക്കുന്ന കേരള ബാങ്കിന് കോർ ബാങ്കിംഗിനായി ഇഫ്താസ് എന്ന സ്വകാര്യ കമ്പനിയെ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ചുമതലപ്പെടുത്തി എന്ന വി.ഡി. സതീശന്റെ ആരോപണമാണു ബഹളത്തിനിടയാക്കിയത്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ മന്ത്രിക്കു കഴിഞ്ഞില്ല. ഒടുവിൽ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നു പിന്നീടു മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഈ വിഷയം വരുംദിവസങ്ങളിലും നീറിപ്പുകഞ്ഞു നിൽക്കാനാണു സാധ്യത.
സാബു ജോണ്