തിരുവനന്തപുരം: “അറിയാത്ത ഒരു ശബ്ദം എന്നോട് ആജ്ഞാപിക്കുന്നു, അത് ഞാൻ അനുസരിക്കുന്നു”- തന്റെ ഏകാന്തപോരാട്ടങ്ങളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കവയിത്രി ബി. സുഗതകുമാരിയുടെ വാക്കുകളാണിത്. മലയാളത്തിനും മലയാളമണ്ണിനും വേണ്ടി ഇന്നും പോരാടിക്കൊണ്ടേയിരിക്കുന്ന കവയിത്രിയുടെ വാക്കുകൾ.
കവിതയിലൂടെയും നിലപാടുകളിലൂടെയും ഭൂമിമലയാളത്തെ ആഴത്തിൽ സ്വാധീനിച്ച, സ്വാധീനിക്കുന്ന കവയിത്രി ഇന്നു ശതാഭിഷേക നിറവിലാണ്.
1934 ജനുവരി 22നു മകരമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുഗതകുമാരിക്ക് ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച പുണ്യം. ഏറെ നടന്നുകഴിഞ്ഞിരിക്കുന്നു സുഗതകുമാരി എന്ന കവയിത്രി. വഴിയോരപ്പൂക്കളെ കണ്ട്, പേരില്ലാപ്പൂക്കളെ കണ്ട്, വലിയ ചിലന്തിവലകളിൽപ്പെട്ട് പിടഞ്ഞ പുള്ളിച്ചിറകുള്ള കുഞ്ഞുചിത്രശലഭങ്ങളെ വലകീറി സ്വന്തം കൈകളിൽ ഭദ്രമാക്കി, കാടിനു കാവലായി, നാടിനു കാവലായി കവി എണ്പത്തിനാലിലും ആ നടത്തം തുടരുന്നു.
തുമ്പച്ചെടിക്കായി, നദികൾക്കായി, അരയാലിനായി, പാവം ആനകൾക്കായി, പിച്ചിച്ചീന്തപ്പെടുന്ന പെണ്കുഞ്ഞിനായി, ഉച്ചത്തിലുച്ചത്തിൽ നിലവിളിക്കാൻ മലയാളത്തിൻ കവയിത്രിയല്ലാതെ ആരുള്ളൂ. ഒഴുക്കു നിലച്ചുപോയ ആറുകളാണ് ചുറ്റും. ഒരു ഇടമഴ പോലും നെഞ്ചിൽ പതിക്കാതെ ഹൃദയം വിണ്ടുകീറുന്ന വേനൽച്ചൂടാണു ചുറ്റും. മകൻ പെറ്റമ്മയെ കൊല്ലുന്ന, പെറ്റമ്മ മകനെ കൊല്ലുന്ന വർത്തമാനകാലം. മണൽമാഫിയ മുതൽ ഭിക്ഷാടന മാഫിയ വരെ പിടിമുറുക്കുന്നു കേരളം. മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു മനുഷ്യരും എഴുത്തുകാരും ഒരുപോലെ ചിന്തിച്ചു പോകുന്ന കാലം. ഇവിടെയാണു ബി. സുഗതകുമാരി എന്ന കവയിത്രിയുടെ സാമൂഹികപ്രവർത്തകയുടെ പ്രസക്തി.
ഏറെ പോരാടി തോൽക്കുന്ന യുദ്ധങ്ങൾ നയിച്ച് തളർന്നിരിക്കുന്നു താൻ എന്നു കവയിത്രി നിരന്തരം പറയുമെങ്കിലും, ഉറച്ച ശബ്ദത്തിൽ കരളിൽനിന്നുമൂറി വരുന്നൊരു മുറിവിൽ അലിഞ്ഞുചേർന്ന ശബ്ദത്തിൽ അപ്പോഴും ചോദിക്കും, ഈ ഭൂമിയെ, നദികളെ, വായുവിനെ ഇങ്ങനെ നശിപ്പിച്ചാൽ ഇനിവരും തലമുറയ്ക്കിവിടെ ജീവിക്കേണ്ടേ? ശ്വസിക്കേണ്ടേ ?
വികസനത്തിന്റെ പേരിൽ വൻ മാളുകളും സൗധങ്ങളും കെട്ടിയുയർത്തുന്നവരോടും നാടു മുഴുവൻ വെട്ടിവെളുപ്പിക്കുന്നവരോടും ഓരോ പുല്ലും ചെടിയും പ്രാണശ്വാസമാണെന്നു പറയുവാൻ ഇന്നു സുഗതകുമാരി വേണം. പൊള്ളുന്ന ഈ ചൂടിലും പഴയ കളിക്കാലത്തിന്റെ, കുളിക്കാലത്തിന്റെ, മാമ്പഴക്കാലത്തിന്റെ നിലാവു പോലുള്ള ഓർമകൾ പങ്കുവയ്ക്കാൻ, നാടിന്റെ ദുർഗതിയിൽ ഹൃദയംനൊന്ത് 1977 ൽ സുഗതകുമാരി എഴുതിപ്പോയ കവിതയാണ് ‘നിന്നെ വിട്ടെങ്ങു പോകാൻ?’.
നാടും നാട്ടുകാരും ചിതലരിക്കുമ്പോൾ ആർദ്രമായ തന്റെ കണ്ഠത്തെ, ഗാനത്തെ പോലും വെറുക്കുന്നുവെന്നും അകലാൻ കൊതിക്കുന്നുവെന്നും പറഞ്ഞുപോയിട്ടുണ്ട് കവയിത്രി. എങ്കിലും ഇന്നും ഈ സഹസ്രപൂർണിമയിലും പെരുമഴയെ നോക്കി നെറികെട്ട കാലത്തെ നോക്കി, പാതിരാപ്പൂക്കളെ നോക്കി, നമുക്കുവേണ്ടി കവയിത്രി പാടുന്നു.
അതേ ഈശ്വരകൽപനയിൽ നമ്രശിരസ്കയായി വീണ്ടും പാടുന്ന കവയിത്രി.
‘ഒറ്റത്തന്ത്രി തൊടുത്ത തംബുരുവായ്
ഞാനെന്റെ നൂറ്റാണ്ടുകൾ-
ക്കറ്റംതോറുമലഞ്ഞു പാടിടുവതോ
ഹാ നിന്റെ ഗാനങ്ങൾ താൻ..’
കവിതയിലൂടെയും നിലപാടുകളിലൂടെയും ഭൂമിമലയാളത്തെ ആഴത്തിൽ സ്വാധീനിച്ച, സ്വാധീനിക്കുന്ന കവയിത്രി ഇന്നു ശതാഭിഷേക നിറവിലാണ്.
1934 ജനുവരി 22നു മകരമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ജനിച്ച സുഗതകുമാരിക്ക് ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ച പുണ്യം. ഏറെ നടന്നുകഴിഞ്ഞിരിക്കുന്നു സുഗതകുമാരി എന്ന കവയിത്രി. വഴിയോരപ്പൂക്കളെ കണ്ട്, പേരില്ലാപ്പൂക്കളെ കണ്ട്, വലിയ ചിലന്തിവലകളിൽപ്പെട്ട് പിടഞ്ഞ പുള്ളിച്ചിറകുള്ള കുഞ്ഞുചിത്രശലഭങ്ങളെ വലകീറി സ്വന്തം കൈകളിൽ ഭദ്രമാക്കി, കാടിനു കാവലായി, നാടിനു കാവലായി കവി എണ്പത്തിനാലിലും ആ നടത്തം തുടരുന്നു.
തുമ്പച്ചെടിക്കായി, നദികൾക്കായി, അരയാലിനായി, പാവം ആനകൾക്കായി, പിച്ചിച്ചീന്തപ്പെടുന്ന പെണ്കുഞ്ഞിനായി, ഉച്ചത്തിലുച്ചത്തിൽ നിലവിളിക്കാൻ മലയാളത്തിൻ കവയിത്രിയല്ലാതെ ആരുള്ളൂ. ഒഴുക്കു നിലച്ചുപോയ ആറുകളാണ് ചുറ്റും. ഒരു ഇടമഴ പോലും നെഞ്ചിൽ പതിക്കാതെ ഹൃദയം വിണ്ടുകീറുന്ന വേനൽച്ചൂടാണു ചുറ്റും. മകൻ പെറ്റമ്മയെ കൊല്ലുന്ന, പെറ്റമ്മ മകനെ കൊല്ലുന്ന വർത്തമാനകാലം. മണൽമാഫിയ മുതൽ ഭിക്ഷാടന മാഫിയ വരെ പിടിമുറുക്കുന്നു കേരളം. മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു മനുഷ്യരും എഴുത്തുകാരും ഒരുപോലെ ചിന്തിച്ചു പോകുന്ന കാലം. ഇവിടെയാണു ബി. സുഗതകുമാരി എന്ന കവയിത്രിയുടെ സാമൂഹികപ്രവർത്തകയുടെ പ്രസക്തി.
ഏറെ പോരാടി തോൽക്കുന്ന യുദ്ധങ്ങൾ നയിച്ച് തളർന്നിരിക്കുന്നു താൻ എന്നു കവയിത്രി നിരന്തരം പറയുമെങ്കിലും, ഉറച്ച ശബ്ദത്തിൽ കരളിൽനിന്നുമൂറി വരുന്നൊരു മുറിവിൽ അലിഞ്ഞുചേർന്ന ശബ്ദത്തിൽ അപ്പോഴും ചോദിക്കും, ഈ ഭൂമിയെ, നദികളെ, വായുവിനെ ഇങ്ങനെ നശിപ്പിച്ചാൽ ഇനിവരും തലമുറയ്ക്കിവിടെ ജീവിക്കേണ്ടേ? ശ്വസിക്കേണ്ടേ ?
വികസനത്തിന്റെ പേരിൽ വൻ മാളുകളും സൗധങ്ങളും കെട്ടിയുയർത്തുന്നവരോടും നാടു മുഴുവൻ വെട്ടിവെളുപ്പിക്കുന്നവരോടും ഓരോ പുല്ലും ചെടിയും പ്രാണശ്വാസമാണെന്നു പറയുവാൻ ഇന്നു സുഗതകുമാരി വേണം. പൊള്ളുന്ന ഈ ചൂടിലും പഴയ കളിക്കാലത്തിന്റെ, കുളിക്കാലത്തിന്റെ, മാമ്പഴക്കാലത്തിന്റെ നിലാവു പോലുള്ള ഓർമകൾ പങ്കുവയ്ക്കാൻ, നാടിന്റെ ദുർഗതിയിൽ ഹൃദയംനൊന്ത് 1977 ൽ സുഗതകുമാരി എഴുതിപ്പോയ കവിതയാണ് ‘നിന്നെ വിട്ടെങ്ങു പോകാൻ?’.
നാടും നാട്ടുകാരും ചിതലരിക്കുമ്പോൾ ആർദ്രമായ തന്റെ കണ്ഠത്തെ, ഗാനത്തെ പോലും വെറുക്കുന്നുവെന്നും അകലാൻ കൊതിക്കുന്നുവെന്നും പറഞ്ഞുപോയിട്ടുണ്ട് കവയിത്രി. എങ്കിലും ഇന്നും ഈ സഹസ്രപൂർണിമയിലും പെരുമഴയെ നോക്കി നെറികെട്ട കാലത്തെ നോക്കി, പാതിരാപ്പൂക്കളെ നോക്കി, നമുക്കുവേണ്ടി കവയിത്രി പാടുന്നു.
അതേ ഈശ്വരകൽപനയിൽ നമ്രശിരസ്കയായി വീണ്ടും പാടുന്ന കവയിത്രി.
‘ഒറ്റത്തന്ത്രി തൊടുത്ത തംബുരുവായ്
ഞാനെന്റെ നൂറ്റാണ്ടുകൾ-
ക്കറ്റംതോറുമലഞ്ഞു പാടിടുവതോ
ഹാ നിന്റെ ഗാനങ്ങൾ താൻ..’