സിനിമകളിൽ അഭിനയിക്കുന്നതിൽ നിന്നും ഷെയ്ൻ നിഗമിനെ വിലക്കിയിട്ടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്. തങ്ങളോട് സഹകരിക്കാത്തവരോട് സഹകരിക്കാതെയിരിക്കുകയാണ് ചെയ്തതെന്നും താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് ഷെയ്ൻ നൽകിയ കത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറിയിരുന്നു ഇതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും രഞ്ജിത് പറഞ്ഞു.
ഷെയ്ൻ നിഗം ഉണ്ടാക്കിയ സിനിമയുടെ നഷ്ടം നികത്തണം. സിനിമമേഖലയിലെ മറ്റ് പ്രശ്നങ്ങൾ മറ്റൊരു യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്ൻ നിഗത്തിനെ നായകനാക്കി നിർമിക്കുന്ന സിനിമകൾ ഉപേക്ഷിച്ചുവെന്നും താരത്തിനൊപ്പം സഹകരിക്കില്ലെന്നും നഷ്ടപരിഹാരമായി ഏഴ് കോടി രൂപ നൽകണമെന്നുമായിരുന്നു പ്രൊഡ്യുസേഴ്സ് അസോസിയേഷൻ കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. സംഘടനയുടെ നിലപാടിനെ വിമർശിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.