ഫാ. സാജു കുത്തോടി പുത്തൻപുരയിൽ സിഎസ്ടി (പി.ഒ.സി. പാലാരിവട്ടം)
ക്രിസ്മസ് കാലഘട്ടത്തിൽ ദൈവത്തിന്റെ ദൂതൻ ആട്ടിടയന്മാരിലൂടെ ലോകത്തിനു നല്കുന്ന സദ്വാർത്ത നിങ്ങൾ ഭയപ്പെടേണ്ടാ എന്നും സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാർത്തയായ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ജനിച്ചിരിക്കുന്നു എന്നുമാണ്. ക്രിസ്മസ് സന്തോഷത്തിന്റെ സദ്വാർത്ത നമ്മെ തഴുകുന്പോൾ ഒപ്പം, രാജസ്ഥാനിലെ രാജസമന്ദ് ജില്ലയിൽ കഴിഞ്ഞദിവസം പശ്ചിമബംഗാളിൽനിന്നുള്ള മുഹമ്മദ് അഫ്റസൂൽ എന്ന യുവാവിനെ മഴുകൊണ്ടു വെട്ടി പരിക്കേല്പിച്ചതിനുശേഷം ജീവനോടെ കത്തിച്ച വാർത്തയും നമുക്കു കേൾക്കേണ്ടിവന്നു. കത്തിക്കുന്നതും കൊലപ്പെടുത്തുന്നതുമായ രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ നവമാധ്യമങ്ങളിൽ കാണേണ്ടി വന്നു. സമൂഹത്തിൽ ഭീതി ജനിപ്പിക്കുന്ന ഇതുപോലുള്ള സംഭവങ്ങളും വാർത്തകളും ഇന്നു വർധിക്കുന്നു.
സദ്വാർത്തയ്ക്കും സമാധാനത്തിനും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. സമൂഹത്തിന്റെ അകത്തളങ്ങളിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സദ്വാർത്തയ്ക്കു ശ്രമിക്കുന്നവരും സദ്വാർത്ത സൃഷ്ടിക്കുന്നവരുമാണ്. എന്നാൽ, മേല്പറഞ്ഞവർ തിന്മചെയ്യുക മാത്രമല്ല, ആ പ്രവൃത്തി സമൂഹത്തിലെ സമാധാനം ഹനിക്കാൻ ആകുംവിധം പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്. പരസ്നേഹമല്ല, അപരനോടുള്ള പക പൂത്തിരിപോലെ കത്തിച്ചു രസിക്കുന്നവരെയാണു നാം ഇന്നു പലപ്പോഴും കാണുന്നത്. ഇവരെ ഒറ്റപ്പെടുത്താനും നിലയ്ക്കുനിർത്തുവാനുമുള്ള ഭരണ, രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രതിജ്ഞാബദ്ധത പരീക്ഷിക്കപ്പെടുന്ന നാളുകളാണിത്.
സമൂഹത്തിൽ ഭയാനകമായ അന്തരീക്ഷം വർധിച്ചുവരുകയാണ്. എല്ലാവരും ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. മനുഷ്യത്വത്തിനു നിരക്കാത്തതും അപമാനകരവുമായ സംഭവങ്ങൾ കൂടിവരുന്നു. മനുഷ്യനെ മനുഷ്യൻ ഭയപ്പെടുകയാണ്. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ചു കാണാനുള്ള സംഘടിത ശ്രമങ്ങൾ ഇന്നു കൂടിവരുന്നു. ഇതുമൂലം സമൂഹത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിത്തുകൾ വിതയ്ക്കപ്പെടുന്നു.
ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ കരുതലിന്റെ തണലിലാണ് നിലനില്ക്കുന്നതും വളരുന്നതും. ഓരോ മനുഷ്യനിലും നാം ദൈവസാന്നിധ്യം ദർശിക്കുകയും അവനിലെ നന്മ തിരിച്ചറിയുകയും വേണം. അപരനു നല്ലതു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം (ലൂക്കാ2,14) എന്ന ക്രിസ്മസ് സ്തുതിപ്പിന്റെ അർഥവും ആഴവും സമൂഹം ഉൾക്കൊള്ളണം. ലോകം മുഴുവൻ ജാതി-മത ഭേദമെന്യേ സമാധാനം സംജാതമാക്കാനുള്ള ലോകജനതയുടെകൂടി വരവിനുള്ള പ്രത്യാശയുടെ സുവിശേഷമാണിത്.
ദൈവസാന്നിധ്യം നഷ്ടമാകുന്പോഴാണു ഭയാശങ്കകളും അസ്വസ്ഥതകളും വളരുന്നത്. ഇതു നഷ്ടമാകുന്നതു തിരിച്ചറിയാത്തതാണു സമൂഹത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ദൈവകൃപ വീണ്ടെടുക്കാനുള്ള ആഹ്വാനവും അവസരവുമാണു യഥാർഥത്തിൽ ക്രിസ്മസ്.
സമാധാന അന്തരീക്ഷം നിലനിർത്താൻ ബോധപൂർവമായ പ്രയത്നവും ജാഗ്രതയും ആവശ്യമാണ്. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ സത്യത്തിന്റെയും നീതിയുടെയും സ്വരം ശ്രവിക്കാനുളള സന്മനസുണ്ടാകണം. സമാധാനത്തിനുവേണ്ടിയുള്ള സംഘാതമായ ശ്രമങ്ങൾ ഇന്ന് അനിവാര്യമാണ്. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും (മത്താ5,9). ഈ ക്രിസ്മസ് നാളുകളിൽ സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ നമുക്കു മുൻകൈയെടുക്കാം!
ക്രിസ്മസ് കാലഘട്ടത്തിൽ ദൈവത്തിന്റെ ദൂതൻ ആട്ടിടയന്മാരിലൂടെ ലോകത്തിനു നല്കുന്ന സദ്വാർത്ത നിങ്ങൾ ഭയപ്പെടേണ്ടാ എന്നും സകല ജനത്തിനും സന്തോഷത്തിന്റെ സദ്വാർത്തയായ ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ജനിച്ചിരിക്കുന്നു എന്നുമാണ്. ക്രിസ്മസ് സന്തോഷത്തിന്റെ സദ്വാർത്ത നമ്മെ തഴുകുന്പോൾ ഒപ്പം, രാജസ്ഥാനിലെ രാജസമന്ദ് ജില്ലയിൽ കഴിഞ്ഞദിവസം പശ്ചിമബംഗാളിൽനിന്നുള്ള മുഹമ്മദ് അഫ്റസൂൽ എന്ന യുവാവിനെ മഴുകൊണ്ടു വെട്ടി പരിക്കേല്പിച്ചതിനുശേഷം ജീവനോടെ കത്തിച്ച വാർത്തയും നമുക്കു കേൾക്കേണ്ടിവന്നു. കത്തിക്കുന്നതും കൊലപ്പെടുത്തുന്നതുമായ രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ നവമാധ്യമങ്ങളിൽ കാണേണ്ടി വന്നു. സമൂഹത്തിൽ ഭീതി ജനിപ്പിക്കുന്ന ഇതുപോലുള്ള സംഭവങ്ങളും വാർത്തകളും ഇന്നു വർധിക്കുന്നു.
സദ്വാർത്തയ്ക്കും സമാധാനത്തിനും തമ്മിൽ സുദൃഢമായ ബന്ധമാണുള്ളത്. സമൂഹത്തിന്റെ അകത്തളങ്ങളിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം സദ്വാർത്തയ്ക്കു ശ്രമിക്കുന്നവരും സദ്വാർത്ത സൃഷ്ടിക്കുന്നവരുമാണ്. എന്നാൽ, മേല്പറഞ്ഞവർ തിന്മചെയ്യുക മാത്രമല്ല, ആ പ്രവൃത്തി സമൂഹത്തിലെ സമാധാനം ഹനിക്കാൻ ആകുംവിധം പ്രചരിപ്പിക്കുകയുമാണു ചെയ്യുന്നത്. പരസ്നേഹമല്ല, അപരനോടുള്ള പക പൂത്തിരിപോലെ കത്തിച്ചു രസിക്കുന്നവരെയാണു നാം ഇന്നു പലപ്പോഴും കാണുന്നത്. ഇവരെ ഒറ്റപ്പെടുത്താനും നിലയ്ക്കുനിർത്തുവാനുമുള്ള ഭരണ, രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രതിജ്ഞാബദ്ധത പരീക്ഷിക്കപ്പെടുന്ന നാളുകളാണിത്.
സമൂഹത്തിൽ ഭയാനകമായ അന്തരീക്ഷം വർധിച്ചുവരുകയാണ്. എല്ലാവരും ഭയത്തിന്റെ നിഴലിലാണ് ജീവിക്കുന്നത്. മനുഷ്യത്വത്തിനു നിരക്കാത്തതും അപമാനകരവുമായ സംഭവങ്ങൾ കൂടിവരുന്നു. മനുഷ്യനെ മനുഷ്യൻ ഭയപ്പെടുകയാണ്. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വേർതിരിച്ചു കാണാനുള്ള സംഘടിത ശ്രമങ്ങൾ ഇന്നു കൂടിവരുന്നു. ഇതുമൂലം സമൂഹത്തിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിത്തുകൾ വിതയ്ക്കപ്പെടുന്നു.
ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തിന്റെ കരുതലിന്റെ തണലിലാണ് നിലനില്ക്കുന്നതും വളരുന്നതും. ഓരോ മനുഷ്യനിലും നാം ദൈവസാന്നിധ്യം ദർശിക്കുകയും അവനിലെ നന്മ തിരിച്ചറിയുകയും വേണം. അപരനു നല്ലതു വരണമെന്ന് ആഗ്രഹിക്കുന്നവരാണ് അധികവും. അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം (ലൂക്കാ2,14) എന്ന ക്രിസ്മസ് സ്തുതിപ്പിന്റെ അർഥവും ആഴവും സമൂഹം ഉൾക്കൊള്ളണം. ലോകം മുഴുവൻ ജാതി-മത ഭേദമെന്യേ സമാധാനം സംജാതമാക്കാനുള്ള ലോകജനതയുടെകൂടി വരവിനുള്ള പ്രത്യാശയുടെ സുവിശേഷമാണിത്.
ദൈവസാന്നിധ്യം നഷ്ടമാകുന്പോഴാണു ഭയാശങ്കകളും അസ്വസ്ഥതകളും വളരുന്നത്. ഇതു നഷ്ടമാകുന്നതു തിരിച്ചറിയാത്തതാണു സമൂഹത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ദൈവകൃപ വീണ്ടെടുക്കാനുള്ള ആഹ്വാനവും അവസരവുമാണു യഥാർഥത്തിൽ ക്രിസ്മസ്.
സമാധാന അന്തരീക്ഷം നിലനിർത്താൻ ബോധപൂർവമായ പ്രയത്നവും ജാഗ്രതയും ആവശ്യമാണ്. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കണമെങ്കിൽ സത്യത്തിന്റെയും നീതിയുടെയും സ്വരം ശ്രവിക്കാനുളള സന്മനസുണ്ടാകണം. സമാധാനത്തിനുവേണ്ടിയുള്ള സംഘാതമായ ശ്രമങ്ങൾ ഇന്ന് അനിവാര്യമാണ്. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രരെന്നു വിളിക്കപ്പെടും (മത്താ5,9). ഈ ക്രിസ്മസ് നാളുകളിൽ സമാധാനത്തിന്റെ വിത്തുകൾ വിതയ്ക്കാൻ നമുക്കു മുൻകൈയെടുക്കാം!