തിരുവനന്തപുരം: മൂന്നുമാസം പ്രായമായ ഇളയ കുഞ്ഞ് ഗോഡ്വിനെ ഒക്കത്തിരുത്തി, മൂത്തമകൾ മൂന്നുവയസുകാരി അഭയയെ ചേർത്തു നിർത്തി സെലിൻ അടിമലത്തുറ കടൽതീരത്ത് കാത്തിരിക്കുകയാണ്. കുഞ്ഞുമക്കൾക്ക് സ്നേഹമുത്തം നല്കിയ ശേഷം കടലിലേക്കു പോയ പ്രിയതമൻ ലോറൻസിന്റെ (35) തിരിച്ചുവരവിനായി പ്രാർഥനയോടെ.
കടലോരത്ത് ടാർപ്പോളിൻ ഷീറ്റ് കൊണ്ടു താത്കാലികമായി കെട്ടിപ്പൊക്കിയ ഷെഡ്ഡിൽ ആണ് ആറു ദിവസമായി ലോറൻസിന്റെ പിഞ്ചുകുഞ്ഞുങ്ങളും ഭാര്യ സെലിനും. ലോറൻസിന്റെ ചിത്രം നെഞ്ചോട് ചേർത്തുവച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി വെയിലോ മഴയോ, രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഈ കടലിന്റെ മക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഈ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല.
വാടകവീട്ടിൽ താമസിച്ചു മത്സ്യബന്ധനം നടത്തി വന്നിരുന്ന ലോറൻസിന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.
കഴിഞ്ഞ 29ന് വൈകുന്നേരം നാലോടെ വീട്ടിൽ നിന്നു കട്ടൻ കാപ്പിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയ ലോറൻസ് പിറ്റേന്നു രാവിലെ ആറോടെ അടിമലത്തുറയിൽ എത്തേണ്ടതാണ്. മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന ഇവർ ഒരു ദിവസത്തിൽ കൂടുതൽ കടലിൽ തങ്ങാറില്ല. 30ന് പകലും തിരികെയെത്താതായതോടെയാണ് സെലിൻ വാടക വീടു വിട്ട് കടൽ തീരത്തേക്കു മക്കളുമായി ഇറങ്ങിയത്.
അന്നം തരുന്ന കടലമ്മ എപ്പോഴും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു ലോറൻസിന്റെ ബന്ധുക്കൾ ഉറപ്പിക്കുന്നു. ലോറൻസിന്റെ ബന്ധുക്കളായ ആറു പേർ കൂടി കടലിലുണ്ട്. ഭാര്യാ സഹോദരിയുടെ ഭർത്താവ് ആന്റണി അൽഫോൻസ് (41), മാതൃസഹോദരൻ ആന്റണി മിഖായേൽ(54), അടുത്ത ബന്ധുക്കളായ വിൻസെന്റ്(50), സേസിലന്റ് (58), നെറ്റോ ആന്റണി( 55), സിൽവർ പിളള(35) എന്നിവർ ഉൾപ്പെടെ ഏഴംഗ സംഘം രണ്ടു ബോട്ടുകളിലായാണ് 29 ന് യാത്ര തിരിച്ചത്. ഇവർ ഉൾപ്പെടെ 21 മത്സ്യത്തൊഴിലാളികൾ അടിമലത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഇനിയും മടങ്ങിയെത്താനുണ്ട്. അടിമലത്തുറ ഫാത്തിമമാതാ പള്ളി വികാരി ഫാ. ജറാൾഡ് സാവിയോയുടെ നേതൃത്വത്തിൽ പ്രാർഥനാനിരതമായി കഴിയുകയാണ് ഈ ഗ്രാമം.
തോമസ് വർഗീസ്
കടലോരത്ത് ടാർപ്പോളിൻ ഷീറ്റ് കൊണ്ടു താത്കാലികമായി കെട്ടിപ്പൊക്കിയ ഷെഡ്ഡിൽ ആണ് ആറു ദിവസമായി ലോറൻസിന്റെ പിഞ്ചുകുഞ്ഞുങ്ങളും ഭാര്യ സെലിനും. ലോറൻസിന്റെ ചിത്രം നെഞ്ചോട് ചേർത്തുവച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി വെയിലോ മഴയോ, രാത്രിയോ പകലോ വ്യത്യാസമില്ലാതെ ഈ കടലിന്റെ മക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ഈ പിഞ്ചുകുഞ്ഞുങ്ങൾക്ക് ഇനിയും മനസിലായിട്ടില്ല.
വാടകവീട്ടിൽ താമസിച്ചു മത്സ്യബന്ധനം നടത്തി വന്നിരുന്ന ലോറൻസിന്റെ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ഏക ആശ്രയം.
കഴിഞ്ഞ 29ന് വൈകുന്നേരം നാലോടെ വീട്ടിൽ നിന്നു കട്ടൻ കാപ്പിയും കുടിച്ചു യാത്ര പറഞ്ഞിറങ്ങിയ ലോറൻസ് പിറ്റേന്നു രാവിലെ ആറോടെ അടിമലത്തുറയിൽ എത്തേണ്ടതാണ്. മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്ന ഇവർ ഒരു ദിവസത്തിൽ കൂടുതൽ കടലിൽ തങ്ങാറില്ല. 30ന് പകലും തിരികെയെത്താതായതോടെയാണ് സെലിൻ വാടക വീടു വിട്ട് കടൽ തീരത്തേക്കു മക്കളുമായി ഇറങ്ങിയത്.
അന്നം തരുന്ന കടലമ്മ എപ്പോഴും തങ്ങൾക്കൊപ്പം ഉണ്ടാകുമെന്നു ലോറൻസിന്റെ ബന്ധുക്കൾ ഉറപ്പിക്കുന്നു. ലോറൻസിന്റെ ബന്ധുക്കളായ ആറു പേർ കൂടി കടലിലുണ്ട്. ഭാര്യാ സഹോദരിയുടെ ഭർത്താവ് ആന്റണി അൽഫോൻസ് (41), മാതൃസഹോദരൻ ആന്റണി മിഖായേൽ(54), അടുത്ത ബന്ധുക്കളായ വിൻസെന്റ്(50), സേസിലന്റ് (58), നെറ്റോ ആന്റണി( 55), സിൽവർ പിളള(35) എന്നിവർ ഉൾപ്പെടെ ഏഴംഗ സംഘം രണ്ടു ബോട്ടുകളിലായാണ് 29 ന് യാത്ര തിരിച്ചത്. ഇവർ ഉൾപ്പെടെ 21 മത്സ്യത്തൊഴിലാളികൾ അടിമലത്തുറ എന്ന കൊച്ചു ഗ്രാമത്തിൽ ഇനിയും മടങ്ങിയെത്താനുണ്ട്. അടിമലത്തുറ ഫാത്തിമമാതാ പള്ളി വികാരി ഫാ. ജറാൾഡ് സാവിയോയുടെ നേതൃത്വത്തിൽ പ്രാർഥനാനിരതമായി കഴിയുകയാണ് ഈ ഗ്രാമം.
തോമസ് വർഗീസ്