കോതമംഗലം: നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിക്കൊന്പൻ കിണറ്റിൽ വീണ സംഭവം ഒരുനാടിനെയാകെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി. കുട്ടിയാനയെ കരയ്ക്കുകയറ്റാൻ തള്ളയാനയുൾപ്പെടെയുള്ള പത്തോളം വരുന്ന കാട്ടാനക്കൂട്ടം ചിന്നംവിളിയോടെ നടത്തിയ ശ്രമങ്ങൾ ഭീതി പരത്തിയതിനൊപ്പം കൗതുകക്കാഴ്ചയുമായി.
ഒടുവിൽ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് ഏറെപ്പണിപ്പെട്ടു കുട്ടിക്കൊന്പനെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം മുഴുവൻ മാറിനിന്നു വീക്ഷിച്ച ആനക്കൂട്ടം കുട്ടിയാനയുമായി കാട്ടിലേക്കു മടങ്ങി. കുട്ടന്പുഴ ഉരുളൻതണ്ണി ഒന്നാംപാറയിൽ കിളിരൂർ ജോമോന്റെ റബർ തോട്ടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണു കുട്ടിക്കൊന്പൻ വീണത്.
പൂയംകുട്ടി വനത്തിൽനിന്നെത്തിയ കാട്ടാനക്കൂട്ടം ബുധനാഴ്ച അർധരാത്രി ഒന്നാംപാറയിൽ ജനവാസമേഖലയിലെ കൃഷിയിടത്തിലിറങ്ങുകയായിരുന്നു. ഇവയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കൊന്പൻ കുറുന്പ് കാട്ടി ഓടിപ്പായുന്നതിനിടയിലാവാം കിണറിൽ വീണതെന്നു കരുതുന്നു. പതിനഞ്ചടി ആഴമുണ്ടായിരുന്ന കിണറ്റിൽനിന്നു കുട്ടിയാനയെ രക്ഷപ്പെടുത്താൻ ആനക്കൂട്ടം കിണറിന്റെ ചുറ്റും ചവിട്ടിയും കുത്തിയും മണ്ണിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ആനക്കൂട്ടത്തിന്റെ ചിന്നംവിളി ഉച്ചസ്ഥായിയിലായി.
ആനകളുടെ ശബ്ദകോലാഹലം കേട്ടാണു നാട്ടുകാർ സംഭവമറിയുന്നത്. ഉടർതന്നെ വനപാലകരെ വിളിച്ചുവരുത്തി കാവലേർപ്പെടുത്തി. ആളുകളെയും വെളിച്ചവും കണ്ടു കാട്ടാനക്കൂട്ടം സ്ഥലത്തുനിന്നു മാറിയെങ്കിലും സമീപത്തെ തോടിന്റെ മറുകരയിൽ തന്പടിച്ചു.
ഇന്നലെ രാവിലെ തന്നെ കുട്ടിയാനയെ കരയ്ക്കു കയറ്റാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ചു മണ്ണിടിച്ചു കിണറ്റിലേക്കു വഴിവെട്ടി രാവിലെ 9.30ഓടെ കുട്ടിയാനയെ പുറത്തെത്തിച്ചു. കിണറ്റിൽ വെള്ളമുണ്ടായിരുന്നെങ്കിലും ആനയ്ക്കു നിലയുണ്ടായിരുന്നു. കാര്യമായ പരിക്കൊന്നും കുട്ടിയാനയ്ക്കു പറ്റിയിരുന്നില്ല.
രക്ഷാപ്രവർത്തനം സസൂക്ഷമം വീക്ഷിച്ചു മറുകരയിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയാനയുടെ കരച്ചിൽ കേൾക്കുന്പോൾ തള്ളയാന തോടിന്റെ പകുതിയോളം വരെ ഓടിയെത്തിയതു രക്ഷാപ്രവർത്തകരെ പരിഭ്രാന്തിയിലാക്കി. കിണറ്റിൽനിന്നു പുറത്തെത്തിയ കുട്ടിക്കൊന്പൻ ആനക്കൂട്ടത്തിനരികിലേക്ക് ഒറ്റ ഓട്ടമായിരുന്നു. കുട്ടിയാനയെ കണ്ട തള്ളയാനയുൾപ്പെടെയുള്ളവ തോട് കടന്ന് ഇക്കരെയെത്തി. പിന്നെ കുട്ടിക്കൊന്പനെയും കൂട്ടി ആഹ്ളാദചിന്നം മുഴക്കി ആനക്കൂട്ടം ഉൾക്കാട്ടിലേക്കു മറഞ്ഞു. ആർപ്പുവിളികളോടെയാണ് ആനക്കൂട്ടത്തെ നാട്ടുകാർ യാത്രയാക്കിയത്.
ഒടുവിൽ നാട്ടുകാരും വനപാലകരും പോലീസും ചേർന്ന് ഏറെപ്പണിപ്പെട്ടു കുട്ടിക്കൊന്പനെ പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനം മുഴുവൻ മാറിനിന്നു വീക്ഷിച്ച ആനക്കൂട്ടം കുട്ടിയാനയുമായി കാട്ടിലേക്കു മടങ്ങി. കുട്ടന്പുഴ ഉരുളൻതണ്ണി ഒന്നാംപാറയിൽ കിളിരൂർ ജോമോന്റെ റബർ തോട്ടത്തിലെ ചുറ്റുമതിലില്ലാത്ത കിണറ്റിലാണു കുട്ടിക്കൊന്പൻ വീണത്.
പൂയംകുട്ടി വനത്തിൽനിന്നെത്തിയ കാട്ടാനക്കൂട്ടം ബുധനാഴ്ച അർധരാത്രി ഒന്നാംപാറയിൽ ജനവാസമേഖലയിലെ കൃഷിയിടത്തിലിറങ്ങുകയായിരുന്നു. ഇവയ്ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കൊന്പൻ കുറുന്പ് കാട്ടി ഓടിപ്പായുന്നതിനിടയിലാവാം കിണറിൽ വീണതെന്നു കരുതുന്നു. പതിനഞ്ചടി ആഴമുണ്ടായിരുന്ന കിണറ്റിൽനിന്നു കുട്ടിയാനയെ രക്ഷപ്പെടുത്താൻ ആനക്കൂട്ടം കിണറിന്റെ ചുറ്റും ചവിട്ടിയും കുത്തിയും മണ്ണിടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ആനക്കൂട്ടത്തിന്റെ ചിന്നംവിളി ഉച്ചസ്ഥായിയിലായി.
ആനകളുടെ ശബ്ദകോലാഹലം കേട്ടാണു നാട്ടുകാർ സംഭവമറിയുന്നത്. ഉടർതന്നെ വനപാലകരെ വിളിച്ചുവരുത്തി കാവലേർപ്പെടുത്തി. ആളുകളെയും വെളിച്ചവും കണ്ടു കാട്ടാനക്കൂട്ടം സ്ഥലത്തുനിന്നു മാറിയെങ്കിലും സമീപത്തെ തോടിന്റെ മറുകരയിൽ തന്പടിച്ചു.
ഇന്നലെ രാവിലെ തന്നെ കുട്ടിയാനയെ കരയ്ക്കു കയറ്റാൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ചു മണ്ണിടിച്ചു കിണറ്റിലേക്കു വഴിവെട്ടി രാവിലെ 9.30ഓടെ കുട്ടിയാനയെ പുറത്തെത്തിച്ചു. കിണറ്റിൽ വെള്ളമുണ്ടായിരുന്നെങ്കിലും ആനയ്ക്കു നിലയുണ്ടായിരുന്നു. കാര്യമായ പരിക്കൊന്നും കുട്ടിയാനയ്ക്കു പറ്റിയിരുന്നില്ല.
രക്ഷാപ്രവർത്തനം സസൂക്ഷമം വീക്ഷിച്ചു മറുകരയിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയാനയുടെ കരച്ചിൽ കേൾക്കുന്പോൾ തള്ളയാന തോടിന്റെ പകുതിയോളം വരെ ഓടിയെത്തിയതു രക്ഷാപ്രവർത്തകരെ പരിഭ്രാന്തിയിലാക്കി. കിണറ്റിൽനിന്നു പുറത്തെത്തിയ കുട്ടിക്കൊന്പൻ ആനക്കൂട്ടത്തിനരികിലേക്ക് ഒറ്റ ഓട്ടമായിരുന്നു. കുട്ടിയാനയെ കണ്ട തള്ളയാനയുൾപ്പെടെയുള്ളവ തോട് കടന്ന് ഇക്കരെയെത്തി. പിന്നെ കുട്ടിക്കൊന്പനെയും കൂട്ടി ആഹ്ളാദചിന്നം മുഴക്കി ആനക്കൂട്ടം ഉൾക്കാട്ടിലേക്കു മറഞ്ഞു. ആർപ്പുവിളികളോടെയാണ് ആനക്കൂട്ടത്തെ നാട്ടുകാർ യാത്രയാക്കിയത്.