റെജി ജോസഫ്
കോട്ടയം: പതിനാറു വർഷത്തെ നെഞ്ചുരുകിയ കാത്തിരിപ്പിനൊടുവിൽ ദൈവം കനിഞ്ഞുനൽകിയ മാലാഖക്കുഞ്ഞിനെ ലേബർ റൂമിന്റെ പുറത്തുവന്ന സിസ്റ്റർ ഡോ. മാർസലസ്, നിക്സന്റെ കൈവെള്ളയിൽ സമ്മാനിച്ചു പറഞ്ഞു. ലൂർദുമാതാവിനോടു ഞാൻ യാചിച്ചു വാങ്ങിത്തന്ന ഈ മുത്തിനെ ലൂർദ് മരിയ എന്നു വിളിക്കണം. തിരികെ ലേബർ റൂമിലെത്തി ബീനയോടു മാർസലസമ്മ പറഞ്ഞു, ദൈവം നിങ്ങൾക്കായി ഇനിയും ഒരു സമ്മാനംകൂടി കരുതിവച്ചിട്ടുണ്ട്. മുൻപ് മൂന്നു മക്കളെ ഉദരത്തിൽതന്നെ നഷ്ടപ്പെട്ടു ജീവിതം കാറും കോളും കയറി നിരാശയിൽ കഴിഞ്ഞ ഈ ദന്പതികൾ അക്ഷരാർഥത്തിൽ അത്ഭുതങ്ങൾക്ക് പാത്രമാകുകയായിരുന്നു.
കൊല്ലം ശക്തികുളങ്ങര മാരിത്തോപ്പിൽ നിക്സണും ഭാര്യ ബീനയും ഇന്നലെ രാത്രി കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെത്തി മാർസലസമ്മയുടെ ഭൗതികശരീരത്തിനരുകിൽ കണ്ണീരൊഴുക്കി കരം കൂപ്പി വിലപിച്ചു. ‘അമ്മേ, അമ്മ തന്ന ഞങ്ങളുടെ രണ്ടു മക്കളെയും ഒന്നുകൂടി നോക്കുമോ’.
മത്സ്യവ്യാപാരിയായ നിക്സണ് വിറ്റും പണയം വച്ചും ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചശേഷം കുഞ്ഞുങ്ങളുണ്ടാവില്ലെന്ന വൈദ്യനിരീക്ഷണലാണ് 2011ൽ കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ സൂതകർമത്തിന്റെ കാവലാളായ കന്യാസ്ത്രീക്കു മുന്നിലെത്തിയത്. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം സിസ്റ്ററിനു മുന്നിൽവന്നു നിക്സണും ബീനയും നിലവിട്ടു കരഞ്ഞു. കരയണ്ട മക്കളേ, നിരാശപ്പെടരുത്. വിശ്വാസം കൈവിടാതെ പ്രാർഥിക്കുക. ശക്തനായവൻ നിങ്ങളിൽ ഇടപെടും. അടുത്തവർഷം ഒരു കുഞ്ഞുമാലാഖയെ ഞാൻ നിങ്ങളുടെ കൈയിൽ തരാം. മനസു തകർന്ന ദന്പതികൾക്ക് സിസ്റ്റർ ഉറപ്പുനൽകി.
പ്രത്യാശയും പ്രാർഥനയും ലേപനവും ഒന്നു ചേർന്ന ശുശ്രൂഷയിൽ മാർസലസമ്മ ദൈവകരുണയുടെ ഉപകരണമായി മാറുകയായിരുന്നു. വന്ധ്യതാചികിത്സയുടെ നൂതനസാധ്യതകളിൽ അതേവർഷം ഒക്ടോബർ 20ന് ബീനയുടെ ഉദരത്തിൽ ജീവന്റെ കുഞ്ഞുതുടിപ്പ് മാർസലസമ്മ സ്റ്റെതസ്കോപ്പിൽ കേട്ടറിഞ്ഞു. അന്നു മുതൽ എട്ടു മാസം നിക്സണും ബീനയും ലിറ്റിൽ ലൂർദ് ആശുപത്രിയിൽ സിസ്റ്റർ നൽകിയ കരുണയുടെ തണലിലാണു താമസിച്ചത്. കിടക്കാൻ മുറി, പാചകത്തിന് ഇടം, ഇടയ്ക്കിടെ ആശ്വാസം അങ്ങനെ എല്ലാം. എട്ടാം മാസം ബീനയുടെ ഉദരത്തിൽനിന്ന് ആദ്യ സമ്മാനമായ ലൂർദ് മരിയയെ സിസ്റ്റർ കൈയിലെടുത്തു. ഇവൾക്കിപ്പോൾ ആറു വയസ്.
ലൂർദ് മരിയ പിറന്നപ്പോൾ സിസ്റ്റർ നടത്തിയ പ്രവചനം അഥവാ വാഗ്ദാനം നിവൃത്തിയാകാതിരുന്നില്ല. തുടർ ചികിത്സയിൽ 2015 ഒക്്ടോബർ 20ന് ബീനയുടെ ഉദരത്തിൽ വീണ്ടുമൊരു ജീവൻ സിസ്റ്ററിന്റെ ചെവികൾ കേട്ടറിഞ്ഞു. മുൻപത്തേതുപോലെ നിക്സണും ബീനയും ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഒരു മുറിയിൽ താമസമാക്കി. സഹായങ്ങളുമായി സിസ്റ്റർ ഇവർക്കൊപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ഏപ്രിലിൽ രണ്ടാമത്തെ മാലാഖക്കുഞ്ഞിനെ പുറത്തെടുത്തു നിക്സന്റെ കൈയിൽ ഏൽപ്പിച്ചു മാർസലസമ്മ പറഞ്ഞു. ഞാൻ മകൾക്കു പേരിട്ടു; ഗ്രേസ് മരിയ. ഇവൾക്കിപ്പോൾ പ്രായം ഒന്നര വയസ്. വിതുന്പുന്ന ചുണ്ടുകളും മിടിക്കുന്ന ഹൃദയവുമായി നിക്സണും ബീനയും മക്കളുമായി ഇന്നലെ രാത്രി ശക്തികുളങ്ങരയിൽനിന്നെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരത്തിൽ മാത്രമല്ല, തിങ്കളാഴ്ച വരെ അമ്മയുടെ കബറിടത്തിൽ ഉപവസിച്ചു പ്രാർഥിക്കാനാണു കുടുംബം എത്തിയിരിക്കുന്നത്.
ശക്തികുളങ്ങരയിൽനിന്ന് നിക്സന്റെ അയൽവാസി മറ്റത്ത് തോപ്പിൽ പ്രകാശും ഭാര്യ മേരി റാണിയും നാലു മക്കളും ഇന്ന് രാവിലെ വിതുന്പലുമായി സിസ്റ്റർ മാർസലസിന്റെ മഞ്ചലിനു മുന്നിലെത്തും. പ്രസവം നിറുത്തിയ റാണിക്ക് വീണ്ടും രണ്ടു മക്കളെ കൂടി ജനിപ്പിച്ച കൈപ്പുണ്യത്തിന്റെ അനുഭവവും ഒരു വിസ്മയമാണ്.
രണ്ട് ആണ്മക്കൾ ജനിച്ചതോടെ 1998ൽ പ്രസവം നിറുത്തിയ റാണിക്ക് ഇനിയും കുട്ടികൾ വേണമെന്ന് വൈകിയുണർന്ന ആഗ്രഹം. സ്റ്ററിലൈസേഷൻ നടത്തിയ റാണിക്ക് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വൈദ്യശാസ്ത്രത്തിലെ അത്ഭുമെന്നോണം രണ്ടു മക്കളെക്കൂടി സിസ്റ്റർ സമ്മാനിച്ചു. ഇമ്മാനുവൽ, ജോണ് ബ്രിട്ടോ എന്നീ ആണ്മക്കൾക്ക് പന്ത്രണ്ടും പതിനൊന്നും വയസുവീതമായപ്പോഴാഴാണ് വീണ്ടും മക്കൾക്കായി റാണിയുടെയും പ്രകാശിന്റെയും മനസുണർന്നത്. അണ്ഡവാഹിനിക്കുഴലിൽ റീകാനലൈസേഷൻ നടത്തി വീണ്ടും ഗർഭം ധരിക്കാനുള്ള ആഗ്രഹവുമായി ഒട്ടേറെ പ്രമുഖ ആശുപത്രികൾ കയറിയിങ്ങിയപ്പോഴൊക്കെ വൈകിപ്പോയി, സാധ്യത മങ്ങി എന്നായിരുന്നു മറുപടി. ആതുരശുശ്രൂഷയിലെ അതികായർ കൈയൊഴിഞ്ഞ അക്കാലത്ത്, കേട്ടറിവിലാണ് ഇവർ മാർസലസമ്മയെ ഫോണിൽ വിളിച്ചത്. നിരാശപ്പെടാതെ ഇവിടേക്കു വരൂ, ദൈവം കനിഞ്ഞാൽ എന്താണ് സംഭവിക്കില്ലാത്തത്. സിസ്റ്റർ നൽകിയ പ്രതീക്ഷയുടെ വാക്കുകേട്ട് ഇവർ ലിറ്റിൽ ലൂർദിലെത്തി. ഈ നല്ല ശമറായക്കാരി 2009ൽ നടത്തിയ ശസ്ത്രക്രിയയിലും ലേപനത്തിലും ദൈവം ഇടപെടുകയായിരുന്നു. നാലാം മാസം റാണിയുടെ ഉദരത്തിൽ ഒരു ജനനംകൂടി സംഭവിച്ചു. പത്താം മാസം ജനിച്ച ആണ്കുഞ്ഞിന് സിസ്റ്റർ പേരിട്ടു; ഡോണ് ബോസ്കോ. ഇനിയുമുണ്ടാകട്ടെ നിങ്ങൾക്കൊരു കുഞ്ഞുകൂടി എന്നനുഗ്രഹിച്ചാണ് ഇവരെ സിസ്റ്റർ യാത്രയാക്കിയത്. മൂന്നു വർഷം പിന്നിട്ടപ്പോൾ, 38-ാം വയസിൽ റാണി നാലാമതും അമ്മയാകാൻ ദൈവം കൃപചെയ്തു.
സിസ്റ്ററുടെ സ്നേഹത്തണലിൽ ചികിത്സനേടിയ റാണി ആഗ്രഹം പോലെ ഒരു പെണ്കുഞ്ഞിനു ജൻമം നൽകി. കുഞ്ഞുമാലാഖയെ നോക്കി പുഞ്ചിരിച്ച് സിസ്റ്റർ പേരുവിളിച്ചു; അൽഫോൻസ മേരി. നാലു മക്കളുമായി പ്രകാശും റാണിയും ഇന്നു കിടങ്ങൂരിലെത്തും, കൃതജ്ഞതാപൂക്കളുമായി. ഇവർ മാത്രമല്ല പ്രാർഥനയുടെ നിയോഗത്തിൽ, ദൈവം അമ്മയുടെ കൈകളിലൂടെ പ്രവർത്തിച്ച അത്ഭുതത്തിന്റെ അടയാളങ്ങളായ നൂറു നൂറു മക്കളും അവരുടെ കുടുംബങ്ങളും അളവില്ലാത്ത നന്ദിയോടെ യാത്രമൊഴി ചൊല്ലുകയാണ് മഞ്ചലിനു മുന്നിൽ ഇന്നലെയും ഇന്നുമായി.
കോട്ടയം: പതിനാറു വർഷത്തെ നെഞ്ചുരുകിയ കാത്തിരിപ്പിനൊടുവിൽ ദൈവം കനിഞ്ഞുനൽകിയ മാലാഖക്കുഞ്ഞിനെ ലേബർ റൂമിന്റെ പുറത്തുവന്ന സിസ്റ്റർ ഡോ. മാർസലസ്, നിക്സന്റെ കൈവെള്ളയിൽ സമ്മാനിച്ചു പറഞ്ഞു. ലൂർദുമാതാവിനോടു ഞാൻ യാചിച്ചു വാങ്ങിത്തന്ന ഈ മുത്തിനെ ലൂർദ് മരിയ എന്നു വിളിക്കണം. തിരികെ ലേബർ റൂമിലെത്തി ബീനയോടു മാർസലസമ്മ പറഞ്ഞു, ദൈവം നിങ്ങൾക്കായി ഇനിയും ഒരു സമ്മാനംകൂടി കരുതിവച്ചിട്ടുണ്ട്. മുൻപ് മൂന്നു മക്കളെ ഉദരത്തിൽതന്നെ നഷ്ടപ്പെട്ടു ജീവിതം കാറും കോളും കയറി നിരാശയിൽ കഴിഞ്ഞ ഈ ദന്പതികൾ അക്ഷരാർഥത്തിൽ അത്ഭുതങ്ങൾക്ക് പാത്രമാകുകയായിരുന്നു.
കൊല്ലം ശക്തികുളങ്ങര മാരിത്തോപ്പിൽ നിക്സണും ഭാര്യ ബീനയും ഇന്നലെ രാത്രി കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെത്തി മാർസലസമ്മയുടെ ഭൗതികശരീരത്തിനരുകിൽ കണ്ണീരൊഴുക്കി കരം കൂപ്പി വിലപിച്ചു. ‘അമ്മേ, അമ്മ തന്ന ഞങ്ങളുടെ രണ്ടു മക്കളെയും ഒന്നുകൂടി നോക്കുമോ’.
മത്സ്യവ്യാപാരിയായ നിക്സണ് വിറ്റും പണയം വച്ചും ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചശേഷം കുഞ്ഞുങ്ങളുണ്ടാവില്ലെന്ന വൈദ്യനിരീക്ഷണലാണ് 2011ൽ കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ സൂതകർമത്തിന്റെ കാവലാളായ കന്യാസ്ത്രീക്കു മുന്നിലെത്തിയത്. ഭരണങ്ങാനത്തു വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിച്ചശേഷം സിസ്റ്ററിനു മുന്നിൽവന്നു നിക്സണും ബീനയും നിലവിട്ടു കരഞ്ഞു. കരയണ്ട മക്കളേ, നിരാശപ്പെടരുത്. വിശ്വാസം കൈവിടാതെ പ്രാർഥിക്കുക. ശക്തനായവൻ നിങ്ങളിൽ ഇടപെടും. അടുത്തവർഷം ഒരു കുഞ്ഞുമാലാഖയെ ഞാൻ നിങ്ങളുടെ കൈയിൽ തരാം. മനസു തകർന്ന ദന്പതികൾക്ക് സിസ്റ്റർ ഉറപ്പുനൽകി.
പ്രത്യാശയും പ്രാർഥനയും ലേപനവും ഒന്നു ചേർന്ന ശുശ്രൂഷയിൽ മാർസലസമ്മ ദൈവകരുണയുടെ ഉപകരണമായി മാറുകയായിരുന്നു. വന്ധ്യതാചികിത്സയുടെ നൂതനസാധ്യതകളിൽ അതേവർഷം ഒക്ടോബർ 20ന് ബീനയുടെ ഉദരത്തിൽ ജീവന്റെ കുഞ്ഞുതുടിപ്പ് മാർസലസമ്മ സ്റ്റെതസ്കോപ്പിൽ കേട്ടറിഞ്ഞു. അന്നു മുതൽ എട്ടു മാസം നിക്സണും ബീനയും ലിറ്റിൽ ലൂർദ് ആശുപത്രിയിൽ സിസ്റ്റർ നൽകിയ കരുണയുടെ തണലിലാണു താമസിച്ചത്. കിടക്കാൻ മുറി, പാചകത്തിന് ഇടം, ഇടയ്ക്കിടെ ആശ്വാസം അങ്ങനെ എല്ലാം. എട്ടാം മാസം ബീനയുടെ ഉദരത്തിൽനിന്ന് ആദ്യ സമ്മാനമായ ലൂർദ് മരിയയെ സിസ്റ്റർ കൈയിലെടുത്തു. ഇവൾക്കിപ്പോൾ ആറു വയസ്.
ലൂർദ് മരിയ പിറന്നപ്പോൾ സിസ്റ്റർ നടത്തിയ പ്രവചനം അഥവാ വാഗ്ദാനം നിവൃത്തിയാകാതിരുന്നില്ല. തുടർ ചികിത്സയിൽ 2015 ഒക്്ടോബർ 20ന് ബീനയുടെ ഉദരത്തിൽ വീണ്ടുമൊരു ജീവൻ സിസ്റ്ററിന്റെ ചെവികൾ കേട്ടറിഞ്ഞു. മുൻപത്തേതുപോലെ നിക്സണും ബീനയും ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഒരു മുറിയിൽ താമസമാക്കി. സഹായങ്ങളുമായി സിസ്റ്റർ ഇവർക്കൊപ്പമുണ്ടായിരുന്നു. തൊട്ടടുത്ത ഏപ്രിലിൽ രണ്ടാമത്തെ മാലാഖക്കുഞ്ഞിനെ പുറത്തെടുത്തു നിക്സന്റെ കൈയിൽ ഏൽപ്പിച്ചു മാർസലസമ്മ പറഞ്ഞു. ഞാൻ മകൾക്കു പേരിട്ടു; ഗ്രേസ് മരിയ. ഇവൾക്കിപ്പോൾ പ്രായം ഒന്നര വയസ്. വിതുന്പുന്ന ചുണ്ടുകളും മിടിക്കുന്ന ഹൃദയവുമായി നിക്സണും ബീനയും മക്കളുമായി ഇന്നലെ രാത്രി ശക്തികുളങ്ങരയിൽനിന്നെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരത്തിൽ മാത്രമല്ല, തിങ്കളാഴ്ച വരെ അമ്മയുടെ കബറിടത്തിൽ ഉപവസിച്ചു പ്രാർഥിക്കാനാണു കുടുംബം എത്തിയിരിക്കുന്നത്.
ശക്തികുളങ്ങരയിൽനിന്ന് നിക്സന്റെ അയൽവാസി മറ്റത്ത് തോപ്പിൽ പ്രകാശും ഭാര്യ മേരി റാണിയും നാലു മക്കളും ഇന്ന് രാവിലെ വിതുന്പലുമായി സിസ്റ്റർ മാർസലസിന്റെ മഞ്ചലിനു മുന്നിലെത്തും. പ്രസവം നിറുത്തിയ റാണിക്ക് വീണ്ടും രണ്ടു മക്കളെ കൂടി ജനിപ്പിച്ച കൈപ്പുണ്യത്തിന്റെ അനുഭവവും ഒരു വിസ്മയമാണ്.
രണ്ട് ആണ്മക്കൾ ജനിച്ചതോടെ 1998ൽ പ്രസവം നിറുത്തിയ റാണിക്ക് ഇനിയും കുട്ടികൾ വേണമെന്ന് വൈകിയുണർന്ന ആഗ്രഹം. സ്റ്ററിലൈസേഷൻ നടത്തിയ റാണിക്ക് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വൈദ്യശാസ്ത്രത്തിലെ അത്ഭുമെന്നോണം രണ്ടു മക്കളെക്കൂടി സിസ്റ്റർ സമ്മാനിച്ചു. ഇമ്മാനുവൽ, ജോണ് ബ്രിട്ടോ എന്നീ ആണ്മക്കൾക്ക് പന്ത്രണ്ടും പതിനൊന്നും വയസുവീതമായപ്പോഴാഴാണ് വീണ്ടും മക്കൾക്കായി റാണിയുടെയും പ്രകാശിന്റെയും മനസുണർന്നത്. അണ്ഡവാഹിനിക്കുഴലിൽ റീകാനലൈസേഷൻ നടത്തി വീണ്ടും ഗർഭം ധരിക്കാനുള്ള ആഗ്രഹവുമായി ഒട്ടേറെ പ്രമുഖ ആശുപത്രികൾ കയറിയിങ്ങിയപ്പോഴൊക്കെ വൈകിപ്പോയി, സാധ്യത മങ്ങി എന്നായിരുന്നു മറുപടി. ആതുരശുശ്രൂഷയിലെ അതികായർ കൈയൊഴിഞ്ഞ അക്കാലത്ത്, കേട്ടറിവിലാണ് ഇവർ മാർസലസമ്മയെ ഫോണിൽ വിളിച്ചത്. നിരാശപ്പെടാതെ ഇവിടേക്കു വരൂ, ദൈവം കനിഞ്ഞാൽ എന്താണ് സംഭവിക്കില്ലാത്തത്. സിസ്റ്റർ നൽകിയ പ്രതീക്ഷയുടെ വാക്കുകേട്ട് ഇവർ ലിറ്റിൽ ലൂർദിലെത്തി. ഈ നല്ല ശമറായക്കാരി 2009ൽ നടത്തിയ ശസ്ത്രക്രിയയിലും ലേപനത്തിലും ദൈവം ഇടപെടുകയായിരുന്നു. നാലാം മാസം റാണിയുടെ ഉദരത്തിൽ ഒരു ജനനംകൂടി സംഭവിച്ചു. പത്താം മാസം ജനിച്ച ആണ്കുഞ്ഞിന് സിസ്റ്റർ പേരിട്ടു; ഡോണ് ബോസ്കോ. ഇനിയുമുണ്ടാകട്ടെ നിങ്ങൾക്കൊരു കുഞ്ഞുകൂടി എന്നനുഗ്രഹിച്ചാണ് ഇവരെ സിസ്റ്റർ യാത്രയാക്കിയത്. മൂന്നു വർഷം പിന്നിട്ടപ്പോൾ, 38-ാം വയസിൽ റാണി നാലാമതും അമ്മയാകാൻ ദൈവം കൃപചെയ്തു.
സിസ്റ്ററുടെ സ്നേഹത്തണലിൽ ചികിത്സനേടിയ റാണി ആഗ്രഹം പോലെ ഒരു പെണ്കുഞ്ഞിനു ജൻമം നൽകി. കുഞ്ഞുമാലാഖയെ നോക്കി പുഞ്ചിരിച്ച് സിസ്റ്റർ പേരുവിളിച്ചു; അൽഫോൻസ മേരി. നാലു മക്കളുമായി പ്രകാശും റാണിയും ഇന്നു കിടങ്ങൂരിലെത്തും, കൃതജ്ഞതാപൂക്കളുമായി. ഇവർ മാത്രമല്ല പ്രാർഥനയുടെ നിയോഗത്തിൽ, ദൈവം അമ്മയുടെ കൈകളിലൂടെ പ്രവർത്തിച്ച അത്ഭുതത്തിന്റെ അടയാളങ്ങളായ നൂറു നൂറു മക്കളും അവരുടെ കുടുംബങ്ങളും അളവില്ലാത്ത നന്ദിയോടെ യാത്രമൊഴി ചൊല്ലുകയാണ് മഞ്ചലിനു മുന്നിൽ ഇന്നലെയും ഇന്നുമായി.