തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി അനിവാര്യമാണെന്ന കാര്യത്തിൽ ആർക്കും ഇപ്പോൾ തർക്കമില്ല. എന്നാൽ, രാജിക്കാര്യത്തിലെ അനിശ്ചിതത്വം മുഖ്യമന്ത്രി പിണറായി വിജയനും ഇടതുസർക്കാരിനും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ക്ഷീണം ചെറുതല്ല.
അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടെന്നാണ് അവർ തന്നെ പറയുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മന്ത്രിമാരുടെ പേരിൽ വിവാദമുയർന്ന രണ്ടു ഘട്ടത്തിലും തീരുമാനം വളരെ പെട്ടെന്നായിരുന്നു. ബന്ധുനിയമന വിവാദം ഉയർന്ന് ഒരാഴ്ചയ്ക്കകം ഇ.പി. ജയരാജൻ രാജിവച്ചു. അതും സത്യപ്രതിജ്ഞ ചെയ്ത് 143-ാം ദിവസം.
എ.കെ. ശശീന്ദ്രനെതിരേ ഹണി ട്രാപ്പ് വിവാദം പൊട്ടിപ്പുറപ്പെട്ട അതേ ദിവസം തന്നെ രാജി വാങ്ങി. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നു തോന്നിയപ്പോൾ തന്നെ രാജി വാങ്ങുകയും അത് ഇടതുമുന്നണിയുടെ രാഷ്ട്രീയ ധാർമികതയുടെ തെളിവായി ഉയർത്തിക്കാട്ടുകയും ചെയ്തു. ഫലത്തിൽ മന്ത്രിമാരുടെ രാജി രാഷ്ട്രീയനേട്ടമാക്കി മാറ്റുകയായിരുന്നു ഇടതുമുന്നണി.
എന്നാൽ, തോമസ് ചാണ്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിനു പരമാവധി അവസരം കൊടുക്കുന്നതിൽ മുഖ്യമന്ത്രിയും മുന്നണിയും ശ്രദ്ധിക്കുന്നു എന്ന പ്രതീതിയാണു സൃഷ്ടിക്കപ്പെട്ടത്. വിവാദം ഉയർന്നുവന്നപ്പോൾ തന്നെ നിയമസഭയിൽ മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകി. പിന്നീട് ഓരോ അവസരത്തിലും അതേ വാക്കുകൾ ആവർത്തിച്ചു.
ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയിലേക്കു കടക്കാതെ നിയമോപദേശത്തിനു വിട്ട് തോമസ് ചാണ്ടിക്കു പ്രതിരോധം ഒരുക്കുന്നതിനായിരുന്നു സർക്കാർ ശ്രമിച്ചത്. ഈ വിഷയത്തിൽ സിപിഐയുമായി നേരിട്ടല്ലെങ്കിലും കൊമ്പു കോർക്കുന്നതു വരെ കാര്യങ്ങൾ എത്തി.
കഴിഞ്ഞ ഞായറാഴ്ച ഇടതുമുന്നണി യോഗത്തിൽതന്നെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യം എന്ന നില എത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തിലെ തീരുമാനം മുഖ്യമന്ത്രിക്കു വിടുകയായിരുന്നു. അപ്പോഴും ഹൈക്കോടതിയിൽ നിന്നു രക്ഷ നേടാനുള്ള അവസരം മന്ത്രിക്കു നൽകി. അവിടെ ഹൈക്കോടതിയിൽ നിന്നു നിശിതമായ വിമർശനമാണ് നേരിട്ടല്ലെങ്കിലും സർക്കാരിന് ഏൽക്കേണ്ടി വന്നത്. ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.
തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആക്ഷേപം മുന്നണിയിൽ തന്നെ പ്രബലമാണ്. പ്രബല ഘടകകക്ഷിയായ സിപിഐയുടെ അതൃപ്തി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിൽ പ്രകടമായിരുന്നു. ഹൈക്കോടതിയുടെ പരാമർശങ്ങൾ ഗൗരവമുള്ളതാണെന്നും മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തമില്ലെന്ന പരാമർശം അതീവ ഗൗരവതരമാണെന്നും കാനം അഭിപ്രായപ്പെട്ടു.
എന്നാൽ, മന്ത്രിയുടെ രാജിക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്നലെയും സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്ന അഭിപ്രായത്തിലായിരുന്നു തുടക്കംമുതലേ സിപിഐ. എന്നാൽ ഇതിന്റെ പേരിൽ സിപിഎമ്മുമായി ഒരു ഏറ്റുമുട്ടലിന് അവർ തയാറായില്ല. മറ്റു ഘടകകക്ഷികളും തോമസ് ചാണ്ടിക്കെതിരായി തിരിഞ്ഞതോടെ രാജിയല്ലാതെ മറ്റു പോംവഴികളില്ലെന്ന പ്രതീതിയാണുണ്ടായത്.
രണ്ടംഗങ്ങൾ മാത്രമുള്ള ഘടകകക്ഷിയാണ് എൻസിപി. ഘടകകക്ഷിയോടുള്ള പരിഗണന വച്ച് തീരുമാനം നീളുന്നു എന്നു പറയുന്നത് വിശ്വസിക്കാനാകില്ല. ഇതേ കക്ഷിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ രാജിക്കാര്യത്തിൽ ഇത്തരം തടസങ്ങളൊന്നുമുണ്ടായില്ല.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നു മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ ഹൈക്കോടതി പരാമർശമുണ്ടായപ്പോൾ ഉടൻ രാജിവയ്ക്കണമെന്നായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം ആവശ്യപ്പെട്ടത്. അതിനായി അവർ ഉയർത്തിയ പ്രതിഷേധസമരങ്ങളും മറക്കാറായിട്ടില്ല. അതിനേക്കാൾ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും മുഖ്യമന്ത്രി മടിച്ചുനിൽക്കുന്നത് എന്തേ എന്ന ചോദ്യമാണു രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. ഏതായാലും മന്ത്രിയുടെ രാജി നീളുന്നത് സിപിഎം നേതാക്കൾക്കു പോലും ന്യായീകരിക്കാൻ സാധിക്കാത്ത നിലയായി.
മന്ത്രി രാജി വയ്ക്കണമെന്ന് കോണ്ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടെങ്കിലും അവർക്കും തല ഉയർത്തിനിന്നു രാജി ആവശ്യപ്പെടാൻ സാധിക്കാത്ത നിലയിലേക്കു തോമസ് ചാണ്ടി അവരെയും എത്തിച്ചു. മധ്യപ്രദേശിൽ നിന്നുള്ള കോണ്ഗ്രസിന്റെ രാജ്യസഭാ എംപി തോമസ് ചാണ്ടിക്കു വേണ്ടി വാദിക്കാൻ ഹൈക്കോടതിയിൽ എത്തിയതോടെ വാതുറന്നു സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായി കേരളത്തിലെ കോണ്ഗ്രസ്.
സമയം ചോദിച്ചുവാങ്ങുകയായിരുന്നു തോമസ് ചാണ്ടി. അവസാന നിമിഷവും അദ്ദേഹം അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.
രാജി വൈകുംതോറും ഇടതു സർക്കാർ രാഷ്ട്രീയമായി കൂടുതൽ ക്ഷീണിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം മുന്നണിയിലെ ഒട്ടു മിക്കവരും സമ്മതിക്കുമ്പോഴും മുഖ്യമന്ത്രി എന്തിനിങ്ങനെ മടിച്ചു നിൽക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. രാജി നീണ്ടതിലൂടെ അതിനു കാരണമായി ഒരു പിടികഥകൾ പ്രചരിക്കുന്നു എന്നതു മാത്രമാണു മിച്ചം.
ഇതിനു മുമ്പ് രണ്ടു മന്ത്രിമാരെ രാജിവയ്പിച്ചതിന്റെ ഖ്യാതി പിണറായി വിജയനു ലഭിച്ചെങ്കിൽ ഇപ്പോൾ ഒരു രാജി അനിശ്ചിതമായി നീണ്ടതിന്റെ പേരുദോഷവും അദ്ദേഹം തന്നെ പേറേണ്ട സ്ഥിതിയാണുള്ളത്.
സാബു ജോണ്
അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നതാണ് ഇടതുമുന്നണിയുടെ പ്രഖ്യാപിത നിലപാടെന്നാണ് അവർ തന്നെ പറയുന്നത്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മന്ത്രിമാരുടെ പേരിൽ വിവാദമുയർന്ന രണ്ടു ഘട്ടത്തിലും തീരുമാനം വളരെ പെട്ടെന്നായിരുന്നു. ബന്ധുനിയമന വിവാദം ഉയർന്ന് ഒരാഴ്ചയ്ക്കകം ഇ.പി. ജയരാജൻ രാജിവച്ചു. അതും സത്യപ്രതിജ്ഞ ചെയ്ത് 143-ാം ദിവസം.
എ.കെ. ശശീന്ദ്രനെതിരേ ഹണി ട്രാപ്പ് വിവാദം പൊട്ടിപ്പുറപ്പെട്ട അതേ ദിവസം തന്നെ രാജി വാങ്ങി. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നു തോന്നിയപ്പോൾ തന്നെ രാജി വാങ്ങുകയും അത് ഇടതുമുന്നണിയുടെ രാഷ്ട്രീയ ധാർമികതയുടെ തെളിവായി ഉയർത്തിക്കാട്ടുകയും ചെയ്തു. ഫലത്തിൽ മന്ത്രിമാരുടെ രാജി രാഷ്ട്രീയനേട്ടമാക്കി മാറ്റുകയായിരുന്നു ഇടതുമുന്നണി.
എന്നാൽ, തോമസ് ചാണ്ടിയുടെ കാര്യത്തിൽ അദ്ദേഹത്തിനു പരമാവധി അവസരം കൊടുക്കുന്നതിൽ മുഖ്യമന്ത്രിയും മുന്നണിയും ശ്രദ്ധിക്കുന്നു എന്ന പ്രതീതിയാണു സൃഷ്ടിക്കപ്പെട്ടത്. വിവാദം ഉയർന്നുവന്നപ്പോൾ തന്നെ നിയമസഭയിൽ മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകി. പിന്നീട് ഓരോ അവസരത്തിലും അതേ വാക്കുകൾ ആവർത്തിച്ചു.
ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും നടപടിയിലേക്കു കടക്കാതെ നിയമോപദേശത്തിനു വിട്ട് തോമസ് ചാണ്ടിക്കു പ്രതിരോധം ഒരുക്കുന്നതിനായിരുന്നു സർക്കാർ ശ്രമിച്ചത്. ഈ വിഷയത്തിൽ സിപിഐയുമായി നേരിട്ടല്ലെങ്കിലും കൊമ്പു കോർക്കുന്നതു വരെ കാര്യങ്ങൾ എത്തി.
കഴിഞ്ഞ ഞായറാഴ്ച ഇടതുമുന്നണി യോഗത്തിൽതന്നെ തോമസ് ചാണ്ടിയുടെ രാജി അനിവാര്യം എന്ന നില എത്തിയിരുന്നു. എങ്കിലും ഇക്കാര്യത്തിലെ തീരുമാനം മുഖ്യമന്ത്രിക്കു വിടുകയായിരുന്നു. അപ്പോഴും ഹൈക്കോടതിയിൽ നിന്നു രക്ഷ നേടാനുള്ള അവസരം മന്ത്രിക്കു നൽകി. അവിടെ ഹൈക്കോടതിയിൽ നിന്നു നിശിതമായ വിമർശനമാണ് നേരിട്ടല്ലെങ്കിലും സർക്കാരിന് ഏൽക്കേണ്ടി വന്നത്. ഉചിതമായ തീരുമാനം തക്ക സമയത്ത് എടുക്കുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.
തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്ന ആക്ഷേപം മുന്നണിയിൽ തന്നെ പ്രബലമാണ്. പ്രബല ഘടകകക്ഷിയായ സിപിഐയുടെ അതൃപ്തി പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണത്തിൽ പ്രകടമായിരുന്നു. ഹൈക്കോടതിയുടെ പരാമർശങ്ങൾ ഗൗരവമുള്ളതാണെന്നും മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്തമില്ലെന്ന പരാമർശം അതീവ ഗൗരവതരമാണെന്നും കാനം അഭിപ്രായപ്പെട്ടു.
എന്നാൽ, മന്ത്രിയുടെ രാജിക്കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ ഇന്നലെയും സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്ന അഭിപ്രായത്തിലായിരുന്നു തുടക്കംമുതലേ സിപിഐ. എന്നാൽ ഇതിന്റെ പേരിൽ സിപിഎമ്മുമായി ഒരു ഏറ്റുമുട്ടലിന് അവർ തയാറായില്ല. മറ്റു ഘടകകക്ഷികളും തോമസ് ചാണ്ടിക്കെതിരായി തിരിഞ്ഞതോടെ രാജിയല്ലാതെ മറ്റു പോംവഴികളില്ലെന്ന പ്രതീതിയാണുണ്ടായത്.
രണ്ടംഗങ്ങൾ മാത്രമുള്ള ഘടകകക്ഷിയാണ് എൻസിപി. ഘടകകക്ഷിയോടുള്ള പരിഗണന വച്ച് തീരുമാനം നീളുന്നു എന്നു പറയുന്നത് വിശ്വസിക്കാനാകില്ല. ഇതേ കക്ഷിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ രാജിക്കാര്യത്തിൽ ഇത്തരം തടസങ്ങളൊന്നുമുണ്ടായില്ല.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നു മന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരേ ഹൈക്കോടതി പരാമർശമുണ്ടായപ്പോൾ ഉടൻ രാജിവയ്ക്കണമെന്നായിരുന്നു അന്ന് പ്രതിപക്ഷത്തായിരുന്ന സിപിഎം ആവശ്യപ്പെട്ടത്. അതിനായി അവർ ഉയർത്തിയ പ്രതിഷേധസമരങ്ങളും മറക്കാറായിട്ടില്ല. അതിനേക്കാൾ രൂക്ഷമായ പരാമർശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായിട്ടും മുഖ്യമന്ത്രി മടിച്ചുനിൽക്കുന്നത് എന്തേ എന്ന ചോദ്യമാണു രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. ഏതായാലും മന്ത്രിയുടെ രാജി നീളുന്നത് സിപിഎം നേതാക്കൾക്കു പോലും ന്യായീകരിക്കാൻ സാധിക്കാത്ത നിലയായി.
മന്ത്രി രാജി വയ്ക്കണമെന്ന് കോണ്ഗ്രസും യുഡിഎഫും ആവശ്യപ്പെട്ടെങ്കിലും അവർക്കും തല ഉയർത്തിനിന്നു രാജി ആവശ്യപ്പെടാൻ സാധിക്കാത്ത നിലയിലേക്കു തോമസ് ചാണ്ടി അവരെയും എത്തിച്ചു. മധ്യപ്രദേശിൽ നിന്നുള്ള കോണ്ഗ്രസിന്റെ രാജ്യസഭാ എംപി തോമസ് ചാണ്ടിക്കു വേണ്ടി വാദിക്കാൻ ഹൈക്കോടതിയിൽ എത്തിയതോടെ വാതുറന്നു സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായി കേരളത്തിലെ കോണ്ഗ്രസ്.
സമയം ചോദിച്ചുവാങ്ങുകയായിരുന്നു തോമസ് ചാണ്ടി. അവസാന നിമിഷവും അദ്ദേഹം അതു തന്നെ ചെയ്തുകൊണ്ടിരിക്കുന്നു.
രാജി വൈകുംതോറും ഇടതു സർക്കാർ രാഷ്ട്രീയമായി കൂടുതൽ ക്ഷീണിച്ചുകൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം മുന്നണിയിലെ ഒട്ടു മിക്കവരും സമ്മതിക്കുമ്പോഴും മുഖ്യമന്ത്രി എന്തിനിങ്ങനെ മടിച്ചു നിൽക്കുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. രാജി നീണ്ടതിലൂടെ അതിനു കാരണമായി ഒരു പിടികഥകൾ പ്രചരിക്കുന്നു എന്നതു മാത്രമാണു മിച്ചം.
ഇതിനു മുമ്പ് രണ്ടു മന്ത്രിമാരെ രാജിവയ്പിച്ചതിന്റെ ഖ്യാതി പിണറായി വിജയനു ലഭിച്ചെങ്കിൽ ഇപ്പോൾ ഒരു രാജി അനിശ്ചിതമായി നീണ്ടതിന്റെ പേരുദോഷവും അദ്ദേഹം തന്നെ പേറേണ്ട സ്ഥിതിയാണുള്ളത്.
സാബു ജോണ്