കൊച്ചി: യുഡിഎഫ് ഈമാസം 16നു പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ പൊതുജന സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനാണെന്നും ഇതിനുള്ള നടപടി സ്വീകരിച്ച് ഉടൻ പത്രപ്പരസ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു സ്പീഡ് പോസ്റ്റിൽ നോട്ടീസ് നൽകാനും ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ഹർത്താൽ ആഹ്വാനം ചെയ്തതു നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പൊതുസേവകന്റെ നിർവചനത്തിൽ വരുമെന്നതിനാൽ രമേശ് ചെന്നിത്തലയ്ക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ചു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളി ഗ്രാമ പഞ്ചായത്തംഗം സോജൻ പവിയാനോസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
പ്രതിപക്ഷ നേതാവ് പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും സുശീൽ കുമാർ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംഎൽഎമാരും പൊതുസേവകരുടെ പരിധിയിൽ വരില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നു ഹർത്താൽ നിയമവിരുദ്ധമാണെന്നു പൊതുജനത്തെ സർക്കാർ അറിയിച്ചിട്ടുണ്ടോയെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.
സാധാരണഗതിയിലുള്ള സമരം പോലെയല്ല ഹർത്താൽ. പൊതുജനത്തിനു മാത്രമല്ല, കടകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനു കഴിയുമോയെന്നും കോടതി ചോദിച്ചു. എന്നാൽ ആവശ്യമുള്ളവർക്ക് സംരക്ഷണം നൽകാൻ തയാറാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായാലേ പോലീസ് ഇടപെടേണ്ടി വരികയുള്ളൂവെന്നും സർക്കാർ മറുപടി നൽകി.
ഹർത്താൽ ദിനത്തിൽ വിവിധ വകുപ്പുകൾക്കായി നടപടി സ്വീകരിക്കാൻ ഡിജിപിക്കും ജില്ലാ പോലീസ് മേധാവികൾക്കും ഉത്തരവു നൽകിയിട്ടുണ്ടെന്നു സർക്കാർ വിശദീകരിച്ചു. ഉത്തരവും ഹാജരാക്കി. എന്നാൽ പൊതുജനങ്ങൾക്കു വേണ്ടിയും ഇത്തരം നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹർത്താൽ ദിനത്തിൽ ജീവനും സ്വത്തിനുംനേരേ ആക്രമണമുണ്ടാകുമെന്നു ഭയന്നാണ് പൊതുജനം പുറത്തിറങ്ങാത്തതെന്നു കോടതി പറഞ്ഞു. ഭയം ഇല്ലാതാക്കേണ്ട കടമ സർക്കാരിനുണ്ട്. ഹർത്താൽ ദിനത്തിൽ സർക്കാർ സംരക്ഷണം നൽകുമെന്നു പ്രസിദ്ധപ്പെടുത്തുന്നതിലൂടെ പൊതുജനത്തിനു വിശ്വാസം വരും. അതുവഴി നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനത്തോടുള്ള ഭയം ഇല്ലാതാവുകയും ചെയ്യും.
ഹർത്താൽ ദിനത്തിലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ നിയമ നടപടിയുണ്ടാകുമെന്നു ബന്ധപ്പെട്ടവർക്ക് പോലീസ് മുന്നറിയിപ്പ് നൽകണം. പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്ത നിയമവിരുദ്ധ ഹർത്താലിൽനിന്ന് എല്ലാ പൗരന്മാർക്കും സംരക്ഷണം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
ഹർത്താൽ ആഹ്വാനം ചെയ്തതു നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പൊതുസേവകന്റെ നിർവചനത്തിൽ വരുമെന്നതിനാൽ രമേശ് ചെന്നിത്തലയ്ക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 166 -ാം വകുപ്പനുസരിച്ചു കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചങ്ങനാശേരി മാടപ്പള്ളി ഗ്രാമ പഞ്ചായത്തംഗം സോജൻ പവിയാനോസ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
പ്രതിപക്ഷ നേതാവ് പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും സുശീൽ കുമാർ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ എംഎൽഎമാരും പൊതുസേവകരുടെ പരിധിയിൽ വരില്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നു ഹർത്താൽ നിയമവിരുദ്ധമാണെന്നു പൊതുജനത്തെ സർക്കാർ അറിയിച്ചിട്ടുണ്ടോയെന്നു ഹൈക്കോടതി വാക്കാൽ ചോദിച്ചു.
സാധാരണഗതിയിലുള്ള സമരം പോലെയല്ല ഹർത്താൽ. പൊതുജനത്തിനു മാത്രമല്ല, കടകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനു കഴിയുമോയെന്നും കോടതി ചോദിച്ചു. എന്നാൽ ആവശ്യമുള്ളവർക്ക് സംരക്ഷണം നൽകാൻ തയാറാണെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടായാലേ പോലീസ് ഇടപെടേണ്ടി വരികയുള്ളൂവെന്നും സർക്കാർ മറുപടി നൽകി.
ഹർത്താൽ ദിനത്തിൽ വിവിധ വകുപ്പുകൾക്കായി നടപടി സ്വീകരിക്കാൻ ഡിജിപിക്കും ജില്ലാ പോലീസ് മേധാവികൾക്കും ഉത്തരവു നൽകിയിട്ടുണ്ടെന്നു സർക്കാർ വിശദീകരിച്ചു. ഉത്തരവും ഹാജരാക്കി. എന്നാൽ പൊതുജനങ്ങൾക്കു വേണ്ടിയും ഇത്തരം നടപടി വേണമെന്നു ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹർത്താൽ ദിനത്തിൽ ജീവനും സ്വത്തിനുംനേരേ ആക്രമണമുണ്ടാകുമെന്നു ഭയന്നാണ് പൊതുജനം പുറത്തിറങ്ങാത്തതെന്നു കോടതി പറഞ്ഞു. ഭയം ഇല്ലാതാക്കേണ്ട കടമ സർക്കാരിനുണ്ട്. ഹർത്താൽ ദിനത്തിൽ സർക്കാർ സംരക്ഷണം നൽകുമെന്നു പ്രസിദ്ധപ്പെടുത്തുന്നതിലൂടെ പൊതുജനത്തിനു വിശ്വാസം വരും. അതുവഴി നിയമവിരുദ്ധമായ ഹർത്താൽ ആഹ്വാനത്തോടുള്ള ഭയം ഇല്ലാതാവുകയും ചെയ്യും.
ഹർത്താൽ ദിനത്തിലെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ നിയമ നടപടിയുണ്ടാകുമെന്നു ബന്ധപ്പെട്ടവർക്ക് പോലീസ് മുന്നറിയിപ്പ് നൽകണം. പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്ത നിയമവിരുദ്ധ ഹർത്താലിൽനിന്ന് എല്ലാ പൗരന്മാർക്കും സംരക്ഷണം ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.