തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാന മന്ത്രിസഭയിലും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലും അഴിച്ചുപണി ആലോചനയിൽ. ഒരു സിപിഎം മന്ത്രിയടക്കമുള്ളവരെ മാറ്റി വകുപ്പുകളിൽ സമൂല അഴിച്ചുപണിയാണു മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷ്യമിടുന്നത്. കാര്യക്ഷമത ഇല്ലാത്തവരും ആരോപണ വിധേയരുമായ ഏതാനും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റാനാണു ധാരണ. പാർട്ടി മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ മാറ്റത്തിനു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതി ലഭിച്ചതായാണു വിവരം.
അനാരോഗ്യത്തെത്തുടർന്നു ഭരണത്തിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിയാത്ത ഒരു മന്ത്രിയെ മാറ്റുന്ന കാര്യമാണ് ആലോചനയിലുള്ളത്. എന്നാൽ, ഇക്കാര്യം പാർട്ടി സമിതികളിൽ ചർച്ച ചെയ്തിട്ടില്ല. ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മുൻ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടു വരുന്ന കാര്യവും പരിഗണനയിലുണ്ട്. സിപിഎം മന്ത്രി രാജിവച്ചാൽ ഈ ഒഴിവിലാകും ജയരാജൻ മന്ത്രിസഭയിൽ മടങ്ങിയെത്തുക.
നേരത്തേ മന്ത്രിസഭയിൽ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഇ.പി. ജയരാജൻ മടങ്ങിയെത്തിയാൽ സുപ്രധാന വകുപ്പുകൾ ഇദ്ദേഹത്തിനു നൽകേണ്ടി വരും. അങ്ങനെ വരുമ്പോൾ വകുപ്പുകളിൽ സമൂല അഴിച്ചുപണി തന്നെ നടത്തണം. മെഡിക്കൽ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പരാജയപ്പെട്ടെന്ന വിലയിരുത്തലുമുണ്ട്. തത്കാലം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയാണ് ഇക്കാര്യത്തിലുള്ള ആരോപണം സർക്കാരും പാർട്ടിയും തരണം ചെയ്തത്. കണ്ണൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ നേതാവ് പി. സന്തോഷ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഒരാഴ്ച മുമ്പു ചുമതലയേറ്റു.
ഒന്നര വർഷമാകുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള സമൂല അഴിച്ചുപണിയാകും നടപ്പാക്കുക. ഇ.പി. ജയരാജൻ മന്ത്രിസഭയിൽ മടങ്ങിയെത്തുന്നതിൽ പാർട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇതാണ് ജയരാജന്റെ മടങ്ങിവരവിനുള്ള പ്രധാന തടസം. ഇക്കാര്യത്തിൽ ഇഴകീറിയുള്ള ചർച്ച തന്നെ പാർട്ടി ഘടകങ്ങളിൽ വേണ്ടി വന്നേക്കാം. എൻസിപി പ്രതിനിധി തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടരുന്ന കാര്യം ഭൂമി കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. വേങ്ങര ഉപതെരഞ്ഞെടുപ്പിനു ശേഷം റിപ്പോർട്ട് നൽകാനാണു കളക്ടർക്കു നൽകിയിട്ടുള്ള നിർദേശം. റിപ്പോർട്ട് തോമസ് ചാണ്ടിക്കു പ്രതികൂലമെങ്കിൽ ഇടതു മുന്നണിയിൽ കൂടി ചർച്ച ചെയ്ത ശേഷമാകും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുക. സിപിഐ അടക്കമുള്ള മറ്റു ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ആലോചിച്ചിട്ടില്ല.
കെ. ഇന്ദ്രജിത്ത്
അനാരോഗ്യത്തെത്തുടർന്നു ഭരണത്തിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിയാത്ത ഒരു മന്ത്രിയെ മാറ്റുന്ന കാര്യമാണ് ആലോചനയിലുള്ളത്. എന്നാൽ, ഇക്കാര്യം പാർട്ടി സമിതികളിൽ ചർച്ച ചെയ്തിട്ടില്ല. ബന്ധുനിയമന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട മുൻ വ്യവസായ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടു വരുന്ന കാര്യവും പരിഗണനയിലുണ്ട്. സിപിഎം മന്ത്രി രാജിവച്ചാൽ ഈ ഒഴിവിലാകും ജയരാജൻ മന്ത്രിസഭയിൽ മടങ്ങിയെത്തുക.
നേരത്തേ മന്ത്രിസഭയിൽ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഇ.പി. ജയരാജൻ മടങ്ങിയെത്തിയാൽ സുപ്രധാന വകുപ്പുകൾ ഇദ്ദേഹത്തിനു നൽകേണ്ടി വരും. അങ്ങനെ വരുമ്പോൾ വകുപ്പുകളിൽ സമൂല അഴിച്ചുപണി തന്നെ നടത്തണം. മെഡിക്കൽ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പരാജയപ്പെട്ടെന്ന വിലയിരുത്തലുമുണ്ട്. തത്കാലം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയാണ് ഇക്കാര്യത്തിലുള്ള ആരോപണം സർക്കാരും പാർട്ടിയും തരണം ചെയ്തത്. കണ്ണൂരിൽ നിന്നുള്ള ഡിവൈഎഫ്ഐ നേതാവ് പി. സന്തോഷ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഒരാഴ്ച മുമ്പു ചുമതലയേറ്റു.
ഒന്നര വർഷമാകുന്ന പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള സമൂല അഴിച്ചുപണിയാകും നടപ്പാക്കുക. ഇ.പി. ജയരാജൻ മന്ത്രിസഭയിൽ മടങ്ങിയെത്തുന്നതിൽ പാർട്ടി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഇതാണ് ജയരാജന്റെ മടങ്ങിവരവിനുള്ള പ്രധാന തടസം. ഇക്കാര്യത്തിൽ ഇഴകീറിയുള്ള ചർച്ച തന്നെ പാർട്ടി ഘടകങ്ങളിൽ വേണ്ടി വന്നേക്കാം. എൻസിപി പ്രതിനിധി തോമസ് ചാണ്ടി മന്ത്രിസഭയിൽ തുടരുന്ന കാര്യം ഭൂമി കൈയേറ്റ ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. വേങ്ങര ഉപതെരഞ്ഞെടുപ്പിനു ശേഷം റിപ്പോർട്ട് നൽകാനാണു കളക്ടർക്കു നൽകിയിട്ടുള്ള നിർദേശം. റിപ്പോർട്ട് തോമസ് ചാണ്ടിക്കു പ്രതികൂലമെങ്കിൽ ഇടതു മുന്നണിയിൽ കൂടി ചർച്ച ചെയ്ത ശേഷമാകും അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി അന്തിമ തീരുമാനം കൈക്കൊള്ളുക. സിപിഐ അടക്കമുള്ള മറ്റു ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ആലോചിച്ചിട്ടില്ല.
കെ. ഇന്ദ്രജിത്ത്