കുരുക്കഴിയാതെ മലയോരം - 1 / കെ.എസ്. ഫ്രാൻസിസ്
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേന്ദ്രസർക്കാർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതു കേരളത്തിലെ മലയോര മേഖലയിലെ ജനജീവിതം ദുഷ്കരമാക്കുന്നു. തീരുമാനം ഇല്ലാത്തതുമൂലം സ്വന്തം ഭൂമിയിൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണു ജനങ്ങൾ.
നിർമാണ പ്രവർത്തനങ്ങൾക്കു പലതിനും അനുമതിലഭിക്കുന്നില്ല. പൊതുസ്ഥാപനങ്ങൾക്കും സ്വകാര്യ കെട്ടിടങ്ങൾക്കുമെല്ലാം ഇതുതന്നെ നില. ആശുപത്രിയായാലും വീടായാലും നിർമാണ അനുമതിയില്ല.
കേന്ദ്രസർക്കാർ തീരുമാനം വൈകിക്കുംതോറും ഒരു ജനതയുടെ ജീവിതം ദുരിതപാതയിലാകുന്നു. അവർക്കു നാളെയെ കണക്കാക്കി ഒന്നും ചെയ്യാനാകാതെവരുന്നു.
2013 നവംബർ 13-ന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. അന്നാരംഭിച്ചതാണു ദുരിതപർവം.
ഈ കരടുവിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ)മാണ്. ഇവയുടെ മൊത്തം വിസ്തൃതി 13,108 ചതുരശ്ര കിലോമീറ്റർ. അതായത് കേരളത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വിസ്തൃതിയുള്ള പ്രദേശം. ഈ പ്രദേശത്ത് 2011 ലെ സെൻസസ് പ്രകാരം 22,16 ലക്ഷം ജനങ്ങൾ താമസിക്കുന്നു.
ഈ ജനത്തിന്റെ ജീവിതത്തിനു വലിയ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ വിജ്ഞാപനത്തിനെതിരേ ജനരോഷം അണപൊട്ടി. എന്നിട്ടു സംഭവിച്ചതോ?
സംസ്ഥാന ഗവൺമെന്റ് ഒരു കമ്മിറ്റിയെവച്ചു. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ സമിതി വിശദമായി പഠിച്ചു. ഒടുവിൽ റിപ്പോർട്ട് നൽകി.
മനുഷ്യവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വേണം ഇഎസ്എ എന്നതായിരുന്നു റിപ്പോർട്ടിന്റെ കാതൽ. ഇതനുസരിച്ചുള്ള കഡസ്ട്രൽ മാപ്പും മറ്റും തയാറാക്കി കേന്ദ്രത്തിനു നൽകി. അതംഗീകരിക്കുമെന്നു കരുതി.
ഒന്നും നടന്നില്ല. വില്ലേജ് (റവന്യു വില്ലേജ്) അടിസ്ഥാന യൂണിറ്റായാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തയാറാക്കിയത്. വില്ലേജിൽ ഒരു ഭാഗം ഇഎസ്എ ആയാൽ മുഴുവൻ വില്ലേജും ഇഎസ്എ എന്നാണ് ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ വ്യാഖ്യാനം.
ഇതനുസരിച്ച് ഉമ്മൻ വി. ഉമ്മന്റെ റിപ്പോർട്ടിലെ ശിപാർശ കേന്ദ്രം സ്വീകരിക്കാതിരിക്കുന്നു. കേരളം പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും കേന്ദ്രം നിലപാട് മാറ്റിയില്ല. അഥവാ ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുതിർന്നിട്ടില്ല.
അന്തിമ വിജ്ഞാപനം വരുന്പോൾ കേരളം പറഞ്ഞതുപോലെ ചെയ്യാമെന്നു കേന്ദ്രമന്ത്രിമാർ നേരത്തേ പറഞ്ഞിരുന്നു. അതിന്റെ സാധ്യത എത്രയുണ്ടെന്നു കണ്ടറിയണം.
അന്തിമ വിജ്ഞാപനം ഇറക്കാൻ ഇപ്പോൾ ഒരുവർഷം സാവകാശമുണ്ട്. കരടുവിജ്ഞാപനം പുതുക്കി ഇറക്കിയശേഷം ഉള്ള 542 ദിവസപരിധി പ്രകാരമാണ് ഇനി ഒരു വർഷത്തോളമുള്ളത്. അതിനകം അന്തിമ വിജ്ഞാപനം ഇറക്കിയില്ലെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പക്ഷേ, അന്തിമ വിജ്ഞാപനത്തിനുള്ള സാധ്യത ഇപ്പോഴും വിരളമാണ്. കർണാടക, ഗോവ, മഹാരാഷ്ട്ര സർക്കാരുകൾ കസ്തൂരിരംഗൻ ശിപാർശയ്ക്കെതിരാണ്. തമിഴ്നാട് അതുസംബന്ധിച്ച് നിലപാട് എടുത്തിട്ടില്ല. റിപ്പോർട്ടിന് അവരും എതിരാണ്.
എന്നാൽ കേന്ദ്രം പിന്നോട്ടില്ലതാനും.
ഇതിന്റെ ഫലം കരടു വിജ്ഞാപനം നിലനിൽക്കുന്നു എന്നതാണ്. അതാകട്ടെ കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശകൾ അതേപടി നടപ്പാക്കുന്നതുമാണ്.
കരടുവിജ്ഞാപനമാണ് എന്നു പറഞ്ഞിട്ടു കാര്യമില്ല. അസൽ വിജ്ഞാപനമാണ് അത് എന്ന മട്ടിലാണു സംസ്ഥാനത്തെ വിവിധ വകുപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വനം, പരിസ്ഥിതി എന്നിവ മാത്രമല്ല റവന്യുവകുപ്പും രജിസ്ട്രേഷൻ വകുപ്പുമൊക്കെ അങ്ങനെതന്നെ.
(അതേക്കുറിച്ചു നാളെ)
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച കേന്ദ്രസർക്കാർ തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതു കേരളത്തിലെ മലയോര മേഖലയിലെ ജനജീവിതം ദുഷ്കരമാക്കുന്നു. തീരുമാനം ഇല്ലാത്തതുമൂലം സ്വന്തം ഭൂമിയിൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണു ജനങ്ങൾ.
നിർമാണ പ്രവർത്തനങ്ങൾക്കു പലതിനും അനുമതിലഭിക്കുന്നില്ല. പൊതുസ്ഥാപനങ്ങൾക്കും സ്വകാര്യ കെട്ടിടങ്ങൾക്കുമെല്ലാം ഇതുതന്നെ നില. ആശുപത്രിയായാലും വീടായാലും നിർമാണ അനുമതിയില്ല.
കേന്ദ്രസർക്കാർ തീരുമാനം വൈകിക്കുംതോറും ഒരു ജനതയുടെ ജീവിതം ദുരിതപാതയിലാകുന്നു. അവർക്കു നാളെയെ കണക്കാക്കി ഒന്നും ചെയ്യാനാകാതെവരുന്നു.
2013 നവംബർ 13-ന് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള കരടു വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചു. അന്നാരംഭിച്ചതാണു ദുരിതപർവം.
ഈ കരടുവിജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകൾ പരിസ്ഥിതിലോല പ്രദേശ (ഇഎസ്എ)മാണ്. ഇവയുടെ മൊത്തം വിസ്തൃതി 13,108 ചതുരശ്ര കിലോമീറ്റർ. അതായത് കേരളത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ വിസ്തൃതിയുള്ള പ്രദേശം. ഈ പ്രദേശത്ത് 2011 ലെ സെൻസസ് പ്രകാരം 22,16 ലക്ഷം ജനങ്ങൾ താമസിക്കുന്നു.
ഈ ജനത്തിന്റെ ജീവിതത്തിനു വലിയ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ വിജ്ഞാപനത്തിനെതിരേ ജനരോഷം അണപൊട്ടി. എന്നിട്ടു സംഭവിച്ചതോ?
സംസ്ഥാന ഗവൺമെന്റ് ഒരു കമ്മിറ്റിയെവച്ചു. ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ അധ്യക്ഷനായ സമിതി വിശദമായി പഠിച്ചു. ഒടുവിൽ റിപ്പോർട്ട് നൽകി.
മനുഷ്യവാസകേന്ദ്രങ്ങളും തോട്ടങ്ങളും ഒഴിവാക്കി വേണം ഇഎസ്എ എന്നതായിരുന്നു റിപ്പോർട്ടിന്റെ കാതൽ. ഇതനുസരിച്ചുള്ള കഡസ്ട്രൽ മാപ്പും മറ്റും തയാറാക്കി കേന്ദ്രത്തിനു നൽകി. അതംഗീകരിക്കുമെന്നു കരുതി.
ഒന്നും നടന്നില്ല. വില്ലേജ് (റവന്യു വില്ലേജ്) അടിസ്ഥാന യൂണിറ്റായാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തയാറാക്കിയത്. വില്ലേജിൽ ഒരു ഭാഗം ഇഎസ്എ ആയാൽ മുഴുവൻ വില്ലേജും ഇഎസ്എ എന്നാണ് ഇതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ വ്യാഖ്യാനം.
ഇതനുസരിച്ച് ഉമ്മൻ വി. ഉമ്മന്റെ റിപ്പോർട്ടിലെ ശിപാർശ കേന്ദ്രം സ്വീകരിക്കാതിരിക്കുന്നു. കേരളം പലവട്ടം നിവേദനങ്ങൾ നൽകിയിട്ടും കേന്ദ്രം നിലപാട് മാറ്റിയില്ല. അഥവാ ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ മുതിർന്നിട്ടില്ല.
അന്തിമ വിജ്ഞാപനം വരുന്പോൾ കേരളം പറഞ്ഞതുപോലെ ചെയ്യാമെന്നു കേന്ദ്രമന്ത്രിമാർ നേരത്തേ പറഞ്ഞിരുന്നു. അതിന്റെ സാധ്യത എത്രയുണ്ടെന്നു കണ്ടറിയണം.
അന്തിമ വിജ്ഞാപനം ഇറക്കാൻ ഇപ്പോൾ ഒരുവർഷം സാവകാശമുണ്ട്. കരടുവിജ്ഞാപനം പുതുക്കി ഇറക്കിയശേഷം ഉള്ള 542 ദിവസപരിധി പ്രകാരമാണ് ഇനി ഒരു വർഷത്തോളമുള്ളത്. അതിനകം അന്തിമ വിജ്ഞാപനം ഇറക്കിയില്ലെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ തീരുമാനമെടുക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പക്ഷേ, അന്തിമ വിജ്ഞാപനത്തിനുള്ള സാധ്യത ഇപ്പോഴും വിരളമാണ്. കർണാടക, ഗോവ, മഹാരാഷ്ട്ര സർക്കാരുകൾ കസ്തൂരിരംഗൻ ശിപാർശയ്ക്കെതിരാണ്. തമിഴ്നാട് അതുസംബന്ധിച്ച് നിലപാട് എടുത്തിട്ടില്ല. റിപ്പോർട്ടിന് അവരും എതിരാണ്.
എന്നാൽ കേന്ദ്രം പിന്നോട്ടില്ലതാനും.
ഇതിന്റെ ഫലം കരടു വിജ്ഞാപനം നിലനിൽക്കുന്നു എന്നതാണ്. അതാകട്ടെ കസ്തൂരിരംഗൻ കമ്മിറ്റി ശിപാർശകൾ അതേപടി നടപ്പാക്കുന്നതുമാണ്.
കരടുവിജ്ഞാപനമാണ് എന്നു പറഞ്ഞിട്ടു കാര്യമില്ല. അസൽ വിജ്ഞാപനമാണ് അത് എന്ന മട്ടിലാണു സംസ്ഥാനത്തെ വിവിധ വകുപ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വനം, പരിസ്ഥിതി എന്നിവ മാത്രമല്ല റവന്യുവകുപ്പും രജിസ്ട്രേഷൻ വകുപ്പുമൊക്കെ അങ്ങനെതന്നെ.
(അതേക്കുറിച്ചു നാളെ)