തിരുവനന്തപുരം: ഗുജറാത്തിലും രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും പട്ടികജാതിക്കാർക്കു നേരെ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്ന കാര്യത്തിൽ നിയമസഭയിലെ ഭരണ - പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ തർക്കമില്ല. ഏക ബിജെപി അംഗമായ ഒ. രാജഗോപാൽ സഭയിലില്ലാതിരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം പറയാൻ ആരുമുണ്ടായില്ല. എന്നാൽ കേരളത്തിലെ കാര്യത്തിലേക്കു കടക്കുമ്പോൾ ആകെ തർക്കമാണ്.
ഇടതുസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പട്ടികജാതി- പട്ടിക വർഗക്കാർക്കെതിരായി, പ്രത്യേകിച്ച് ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പീഡനങ്ങൾ വർധിച്ചുവരുന്നു എന്നാണു സ്വകാര്യ പ്രമേയത്തിലൂടെ കെ. അൻവർ സാദത്ത് ചൂണ്ടിക്കാട്ടിയത്. അതിക്രമങ്ങൾ തടയുന്നതിനു മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. പീഡനം നടക്കുന്നു എന്ന കാര്യത്തിൽ ഭരണപക്ഷത്തിനും തർക്കമില്ല. അതു യുഡിഎഫ് ഭരണത്തിലായിരുന്നു എന്നാണവരുടെ പക്ഷം. സ്വകാര്യ പ്രമേയമായതിനാൽ അവതാരകൻ വാശി പിടിച്ചില്ല. ഒടുവിൽ പ്രമേയം പിൻവലിക്കുന്നതായി സ്പീക്കർ അറിയിച്ചു.
ദളിത് പീഡനത്തിന്റെ ഉദാഹരണമായി അൻവർ സാദത്ത് പറഞ്ഞ ഒരു സംഭവം കണ്ണൂരിൽ മന്ത്രിയുടെ ഭർത്താവ് പാർട്ടിക്കാരിയായ ദളിത് സ്ത്രീയെ മർദിച്ചു എന്ന പത്രവാർത്ത ആയിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു സ്ത്രീ തന്നെ പറഞ്ഞ സാഹചര്യത്തിൽ പരാമർശം രേഖയിൽ ഉണ്ടാകരുതെന്ന് എം. സ്വരാജ് സ്പീക്കറോട് ആവശ്യപ്പെട്ടു.
മർദനത്തിന്റെ വാർത്ത വന്നു എന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളു എന്നായി അൻവർ സാദത്ത്.പ്രമേയത്തിനു ഭേദഗതി അവതരിപ്പിച്ച് എസ്. ശർമ പട്ടികജാതി പീഡനങ്ങളെല്ലാം യുഡിഎഫ് ഭരണകാലത്തായിരുന്നു എന്ന തരത്തിലേക്കു പ്രമേയത്തിന്റെ രൂപം മാറ്റി. അങ്ങനെ പ്രമേയത്തിന്റെ അന്തഃസത്ത നശിപ്പിക്കുന്ന രീതിയിൽ ഭേദഗതി പാടില്ലെന്നു വി.ഡി. സതീശൻ വാദിച്ചത് സഭാനടപടികളുടെ അവസാന വാക്കായ ശക്തർ ആൻഡ് കൗൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു. എന്നാൽ, ഭേദഗതി ചട്ടപ്രകാരമാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂൾ ചെയ്തതോടെ ആ തർക്കത്തിനു വിരാമമായി.
ഇടതുഭരണത്തിലെ പട്ടികജാതി പീഡനത്തിന് ഉദാഹരണമായി വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടിയത് തൃശൂരിലെ പാവറട്ടി പോലീസ് സ്റ്റേഷനിൽ വിനായകൻ എന്ന ചെറുപ്പക്കാരനു ക്രൂരമായി മർദനമേറ്റതും തുടർന്ന് ആത്മഹത്യ ചെയ്തതുമായ സംഭവമായിരുന്നു. ഈ സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്ത് സർക്കാർ നടപടികൾ അവസാനിപ്പിച്ചു. വിനായകന്റെ കുടുംബത്തിനു ധനസഹായം പോലും നൽകിയില്ല. ഇക്കാര്യത്തിൽ സജീന്ദ്രൻ രാഷ്ട്രീയം കാണുന്നതേയില്ല. സ്വാതന്ത്ര്യം കിട്ടി എഴുപതു വർഷമായപ്പോഴും പട്ടികജാതിക്കാരുടെ സ്ഥിതിക്കു മാറ്റമില്ലല്ലോ എന്നോർക്കുമ്പോഴുള്ള വിഷമമായിരുന്നു സജീന്ദ്രന്.
ഈ എഴുപതു വർഷം ആരാണു രാജ്യം ഭരിച്ചതെന്നായിരുന്നു ബി. സത്യന്റെ ചോദ്യം. കർണാടകയിൽ സവർണർ ഭക്ഷണം കഴിച്ചു കളയുന്ന ഇലയിൽ ദളിതർ ഭക്ഷണം കഴിക്കുന്ന സാഹചര്യമുണ്ടെന്നു സത്യൻ പറഞ്ഞു. അവിടെ ഭരിക്കുന്നത് കോണ്ഗ്രസ് ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ആദിവാസി വെടിവയ്പിൽ മരിക്കുന്നത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ആദിവാസി ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഏഴു വയസുകാരിയായ ആദിവാസി പെണ്കുട്ടിയെ മാസങ്ങളോളം ജയിലിൽ പിടിച്ചിട്ടത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിച്ചു തുടങ്ങിയതെന്നും സത്യൻ പറഞ്ഞു.
സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനു പ്രമേയത്തിന്റെ ഉള്ളടക്കത്തോടു തന്നെ യോജിപ്പില്ല. പട്ടികജാതി -വർഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു കൊണ്ടാണു മന്ത്രി സ്വന്തം നിലപാടു സ്ഥാപിച്ചെടുത്തത്. ഐടി മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനും ജീവനക്കാർക്കു സുരക്ഷിതത്വം നൽകുന്നതിനും സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥനും പ്രമേയം അവതരിപ്പിച്ചു.
പ്രവർത്തനം മോശമെന്നു പറഞ്ഞ് ടെലിഫോണിലൂടെ പിരിച്ചു വിടൽ നടപ്പിലാക്കുന്ന സമ്പ്രദായത്തിന് അറുതി വരുത്തണം. ഐടി മേഖലയിലെ തൊഴിൽ അവകാശങ്ങൾ എന്തൊക്കെയെന്നു വ്യക്തമാക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത വി.ടി. ബൽറാമിനും എം. സ്വരാജിനും എൻ. ഷംസുദ്ദീനും ഇ.ടി. ടൈസണ് മാസ്റ്റർക്കും ശബരീനാഥന്റെ അഭിപ്രായങ്ങളോടു യോജിപ്പായിരുന്നു.
റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ മുരളി പെരുനെല്ലിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യത്തേക്കുറിച്ചു പുതിയ തലമുറയിൽ അവബോധം വളർത്താൻ പ്രായോഗിക നടപടികൾ വേണമെന്നാവശ്യപ്പെട്ട് ഇ.എസ്. ബിജിമോളും സ്വകാര്യ പ്രമേയങ്ങൾ അവതരിപ്പിച്ചു.
അടിയന്തരപ്രമേയമില്ലാത്ത ദിവസം എന്ന പ്രത്യേകതയും ഇന്നലെ ഉണ്ടായിരുന്നു. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്ന വീണ ജോർജ് സഭയിൽ ഇല്ലാതിരുന്നതിനാൽ അതും ഒഴിവായി. അതിനാൽ തന്നെ സ്വകാര്യ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നതിനു രണ്ടു മണിക്കൂറിലേറെ സമയം ലഭിച്ചു. അതു പതിവില്ലാത്തതായിരുന്നു.
വെള്ളിയാഴ്ച ആയതിനാൽ അംഗങ്ങൾ കുറവായിരുന്നു. സ്വകാര്യ പ്രമേയത്തിലേക്കു കടന്നതോടെ വീണ്ടും അംഗബലം കുറഞ്ഞു. എങ്കിലും ചർച്ചകൾ സജീവമായി. മന്ത്രിമാരിൽ ഭൂരിപക്ഷവും സഭയിൽ ഇല്ലാതിരുന്നതിനാൽ എല്ലാ പ്രമേയങ്ങൾക്കും മറുപടി പറയാനുള്ള നിയോഗം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു.
ജില്ലാ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഒറ്റത്തവണ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ധനവകുപ്പിനോടു സമ്മർദം ചെലുത്തി ഫണ്ട് വാങ്ങിയെടുക്കണമെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടു കൊണ്ട് ടി.എ. അഹമ്മദ് കബീർ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. ഇപ്പോൾ തന്നെ മന്ത്രിസഭയ്ക്ക് ആവശ്യത്തിനു മർദമുള്ളതിനാൽ ഇനി സമ്മർദം ചെലുത്തേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം. പക്ഷേ കാര്യങ്ങൾ ശരിയാക്കാമെന്ന വാക്കു നൽകാൻ മന്ത്രി മറന്നില്ല.
സാബു ജോണ്
ഇടതുസർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പട്ടികജാതി- പട്ടിക വർഗക്കാർക്കെതിരായി, പ്രത്യേകിച്ച് ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പീഡനങ്ങൾ വർധിച്ചുവരുന്നു എന്നാണു സ്വകാര്യ പ്രമേയത്തിലൂടെ കെ. അൻവർ സാദത്ത് ചൂണ്ടിക്കാട്ടിയത്. അതിക്രമങ്ങൾ തടയുന്നതിനു മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. പീഡനം നടക്കുന്നു എന്ന കാര്യത്തിൽ ഭരണപക്ഷത്തിനും തർക്കമില്ല. അതു യുഡിഎഫ് ഭരണത്തിലായിരുന്നു എന്നാണവരുടെ പക്ഷം. സ്വകാര്യ പ്രമേയമായതിനാൽ അവതാരകൻ വാശി പിടിച്ചില്ല. ഒടുവിൽ പ്രമേയം പിൻവലിക്കുന്നതായി സ്പീക്കർ അറിയിച്ചു.
ദളിത് പീഡനത്തിന്റെ ഉദാഹരണമായി അൻവർ സാദത്ത് പറഞ്ഞ ഒരു സംഭവം കണ്ണൂരിൽ മന്ത്രിയുടെ ഭർത്താവ് പാർട്ടിക്കാരിയായ ദളിത് സ്ത്രീയെ മർദിച്ചു എന്ന പത്രവാർത്ത ആയിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നു സ്ത്രീ തന്നെ പറഞ്ഞ സാഹചര്യത്തിൽ പരാമർശം രേഖയിൽ ഉണ്ടാകരുതെന്ന് എം. സ്വരാജ് സ്പീക്കറോട് ആവശ്യപ്പെട്ടു.
മർദനത്തിന്റെ വാർത്ത വന്നു എന്നു മാത്രമേ താൻ പറഞ്ഞിട്ടുള്ളു എന്നായി അൻവർ സാദത്ത്.പ്രമേയത്തിനു ഭേദഗതി അവതരിപ്പിച്ച് എസ്. ശർമ പട്ടികജാതി പീഡനങ്ങളെല്ലാം യുഡിഎഫ് ഭരണകാലത്തായിരുന്നു എന്ന തരത്തിലേക്കു പ്രമേയത്തിന്റെ രൂപം മാറ്റി. അങ്ങനെ പ്രമേയത്തിന്റെ അന്തഃസത്ത നശിപ്പിക്കുന്ന രീതിയിൽ ഭേദഗതി പാടില്ലെന്നു വി.ഡി. സതീശൻ വാദിച്ചത് സഭാനടപടികളുടെ അവസാന വാക്കായ ശക്തർ ആൻഡ് കൗൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു. എന്നാൽ, ഭേദഗതി ചട്ടപ്രകാരമാണെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റൂൾ ചെയ്തതോടെ ആ തർക്കത്തിനു വിരാമമായി.
ഇടതുഭരണത്തിലെ പട്ടികജാതി പീഡനത്തിന് ഉദാഹരണമായി വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടിയത് തൃശൂരിലെ പാവറട്ടി പോലീസ് സ്റ്റേഷനിൽ വിനായകൻ എന്ന ചെറുപ്പക്കാരനു ക്രൂരമായി മർദനമേറ്റതും തുടർന്ന് ആത്മഹത്യ ചെയ്തതുമായ സംഭവമായിരുന്നു. ഈ സംഭവത്തിൽ രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്ത് സർക്കാർ നടപടികൾ അവസാനിപ്പിച്ചു. വിനായകന്റെ കുടുംബത്തിനു ധനസഹായം പോലും നൽകിയില്ല. ഇക്കാര്യത്തിൽ സജീന്ദ്രൻ രാഷ്ട്രീയം കാണുന്നതേയില്ല. സ്വാതന്ത്ര്യം കിട്ടി എഴുപതു വർഷമായപ്പോഴും പട്ടികജാതിക്കാരുടെ സ്ഥിതിക്കു മാറ്റമില്ലല്ലോ എന്നോർക്കുമ്പോഴുള്ള വിഷമമായിരുന്നു സജീന്ദ്രന്.
ഈ എഴുപതു വർഷം ആരാണു രാജ്യം ഭരിച്ചതെന്നായിരുന്നു ബി. സത്യന്റെ ചോദ്യം. കർണാടകയിൽ സവർണർ ഭക്ഷണം കഴിച്ചു കളയുന്ന ഇലയിൽ ദളിതർ ഭക്ഷണം കഴിക്കുന്ന സാഹചര്യമുണ്ടെന്നു സത്യൻ പറഞ്ഞു. അവിടെ ഭരിക്കുന്നത് കോണ്ഗ്രസ് ആണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ആദിവാസി വെടിവയ്പിൽ മരിക്കുന്നത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. ആദിവാസി ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഏഴു വയസുകാരിയായ ആദിവാസി പെണ്കുട്ടിയെ മാസങ്ങളോളം ജയിലിൽ പിടിച്ചിട്ടത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് നീതി നിഷേധിക്കപ്പെട്ടവർക്ക് നീതി ലഭിച്ചു തുടങ്ങിയതെന്നും സത്യൻ പറഞ്ഞു.
സർക്കാരിനു വേണ്ടി മറുപടി പറഞ്ഞ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനു പ്രമേയത്തിന്റെ ഉള്ളടക്കത്തോടു തന്നെ യോജിപ്പില്ല. പട്ടികജാതി -വർഗ വിഭാഗങ്ങൾക്കായി സർക്കാർ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു കൊണ്ടാണു മന്ത്രി സ്വന്തം നിലപാടു സ്ഥാപിച്ചെടുത്തത്. ഐടി മേഖലയിലെ ആശങ്കകൾ പരിഹരിക്കുന്നതിനും ജീവനക്കാർക്കു സുരക്ഷിതത്വം നൽകുന്നതിനും സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥനും പ്രമേയം അവതരിപ്പിച്ചു.
പ്രവർത്തനം മോശമെന്നു പറഞ്ഞ് ടെലിഫോണിലൂടെ പിരിച്ചു വിടൽ നടപ്പിലാക്കുന്ന സമ്പ്രദായത്തിന് അറുതി വരുത്തണം. ഐടി മേഖലയിലെ തൊഴിൽ അവകാശങ്ങൾ എന്തൊക്കെയെന്നു വ്യക്തമാക്കണമെന്നും ശബരീനാഥൻ ആവശ്യപ്പെട്ടു. ചർച്ചയിൽ പങ്കെടുത്ത വി.ടി. ബൽറാമിനും എം. സ്വരാജിനും എൻ. ഷംസുദ്ദീനും ഇ.ടി. ടൈസണ് മാസ്റ്റർക്കും ശബരീനാഥന്റെ അഭിപ്രായങ്ങളോടു യോജിപ്പായിരുന്നു.
റെയിൽവേ സ്വകാര്യവത്കരണത്തിനെതിരെ മുരളി പെരുനെല്ലിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യത്തേക്കുറിച്ചു പുതിയ തലമുറയിൽ അവബോധം വളർത്താൻ പ്രായോഗിക നടപടികൾ വേണമെന്നാവശ്യപ്പെട്ട് ഇ.എസ്. ബിജിമോളും സ്വകാര്യ പ്രമേയങ്ങൾ അവതരിപ്പിച്ചു.
അടിയന്തരപ്രമേയമില്ലാത്ത ദിവസം എന്ന പ്രത്യേകതയും ഇന്നലെ ഉണ്ടായിരുന്നു. ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്ന വീണ ജോർജ് സഭയിൽ ഇല്ലാതിരുന്നതിനാൽ അതും ഒഴിവായി. അതിനാൽ തന്നെ സ്വകാര്യ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നതിനു രണ്ടു മണിക്കൂറിലേറെ സമയം ലഭിച്ചു. അതു പതിവില്ലാത്തതായിരുന്നു.
വെള്ളിയാഴ്ച ആയതിനാൽ അംഗങ്ങൾ കുറവായിരുന്നു. സ്വകാര്യ പ്രമേയത്തിലേക്കു കടന്നതോടെ വീണ്ടും അംഗബലം കുറഞ്ഞു. എങ്കിലും ചർച്ചകൾ സജീവമായി. മന്ത്രിമാരിൽ ഭൂരിപക്ഷവും സഭയിൽ ഇല്ലാതിരുന്നതിനാൽ എല്ലാ പ്രമേയങ്ങൾക്കും മറുപടി പറയാനുള്ള നിയോഗം റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനായിരുന്നു.
ജില്ലാ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഒറ്റത്തവണ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ധനവകുപ്പിനോടു സമ്മർദം ചെലുത്തി ഫണ്ട് വാങ്ങിയെടുക്കണമെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരനോട് ആവശ്യപ്പെട്ടു കൊണ്ട് ടി.എ. അഹമ്മദ് കബീർ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. ഇപ്പോൾ തന്നെ മന്ത്രിസഭയ്ക്ക് ആവശ്യത്തിനു മർദമുള്ളതിനാൽ ഇനി സമ്മർദം ചെലുത്തേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പക്ഷം. പക്ഷേ കാര്യങ്ങൾ ശരിയാക്കാമെന്ന വാക്കു നൽകാൻ മന്ത്രി മറന്നില്ല.
സാബു ജോണ്