പത്തനംതിട്ട: ശബരിമലയിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്നു കൊടിയേറും. പുതിയ സ്വർണ കൊടിമരത്തിലാണു കൊടിയേറ്റുക. രാവിലെ 9.15നും 10.15നും മധ്യേ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. കൊടിമര ശില്പി പരുമല അനന്തൻ ആചാരിയാണ് കൊടിയേറ്റിനുള്ള കൊടിക്കൂറ വഴിപാടായി സമർപ്പിച്ചിരിക്കുന്നത്. ചെമ്പു കൊണ്ട് ചട്ടക്കൂട് നിർമിച്ച ശേഷം സൂര്യകാന്തി പട്ടിലാണ് കൊടിക്കൂറ തുന്നിയിരിക്കുന്നത്. പുല്ലു കുളങ്ങര ജയകുമാറാണ് കൊടിക്കൂറയും കൊടിക്കയറും നിർമിച്ചിരിക്കുന്നത്. ശക്തി കുളങ്ങര സോമദത്തൻ പിള്ളയാണ് കൊടിക്കയർ വഴിപാടായി സമർപ്പിച്ചിട്ടുള്ളത്.