പേരാമ്പ്ര(കോഴിക്കോട്): പിതാവിന്റെ ഒസ്യത്ത് പ്രകാരം കുടുംബവിഹിതമായി ലഭിച്ച എൺപത് സെന്റ് കൃഷിഭൂമിയുടെ പോക്കുവരവ് നടത്താതെയും, നികുതി സ്വീകരിക്കാതെയും പീഡിപ്പിച്ചതിനെ തുടർന്ന് കുടുംബത്തിലെ അത്താണിയായ ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ റവന്യു ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ.
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട അങ്ങാടിക്കടുത്ത കാട്ടിക്കുളത്തെ കാവിൽപുരയിടത്തിൽ ജോയി(57) ചെമ്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കേണ്ടിവന്നതിന് കാരണക്കാർ മുൻ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസും, വില്ലേജ് ഓഫീസർ സി.എ.സണ്ണിയും ആണെന്ന് ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ മകളുടെ വിവാഹ ആവശ്യാർഥം പണമുണ്ടാക്കുന്നതിനായി ജോയി വില്ലേജ് ഓഫീസിന്റെ പടികൾ കയറാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജോയിയും, സിലീഷ് തോമസും തമ്മിൽ മുമ്പ് ചെറുതായി ഇടഞ്ഞിരുന്നു. താൻ റവന്യൂ വകുപ്പിൽ ഉള്ളിടത്തോളം കാലം പോക്കുവരവ് നടത്തി ഭൂനികുതി സ്വീകരിക്കില്ലെന്ന് സിലീഷ് തോമസ് നടത്തിയ വെല്ലുവിളിയുടെ ബാക്കിപത്രമാണ് മൂന്നു പെൺമക്കളുടെ പിതാവായ ജോയിയുടെ ദാരുണ അന്ത്യം.
കോട്ടയം ജില്ലയിലെ എരുമേലിയിൽ നിന്ന് 1950കളിൽ ചെമ്പനോടയിൽ കുടിയേറിയതാണ് ജോയിയുടെ പിതാവ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ. 1957ൽ ഇദ്ദേഹം വിലനൽകി വാങ്ങിയതാണ് ഭൂമി. ഏഴ് ആണും, അഞ്ച് പെണ്ണുമടക്കം 12 മക്കളാണ് ജോസഫിന്. മക്കൾക്ക് നേരത്തേ മൂന്നും മൂന്നരയും ഏക്കർ വിഹിതമായി വീതിച്ചുനൽകിയിരുന്നു.
തലച്ചോറിലെ അസുഖം കാരണം ജോയി കുറച്ചുകാലം ചികിത്സയിലായിരുന്നു. മൂന്നാമത്തെ മകനായ ജോയിയുടെ അധിക സാമ്പത്തിക ബാധ്യതകണ്ട പിതാവ് എൺപതു സെന്റ് ഭൂമി കൂടി ഇദ്ദേഹത്തിന് നൽകാൻ ഒസ്യത്ത് തയാറാക്കി. പിതാവിന്റെ മരണശേഷം ഈ ഭൂമിയുടെ പോക്കുവരവ് നടത്തിക്കിട്ടാൻ ഇദ്ദേഹം ചെമ്പനോട വില്ലേജ് ഓഫീസിനെ സമീപിച്ചു. ജോയി ഇപ്പോൾ താമസിക്കുന്ന വീടിന്റെ നാനൂറ് മീറ്റർ മാറിയാണ് ഈ ഭൂമി. എന്നാൽ പോക്കുവരവ് നടത്തേണ്ട ഭൂമി, ജോയി താമസിക്കുന്ന ഭൂമിയാണെന്ന് വില്ലേജ് അധികൃതർ തെറ്റിദ്ധരിച്ചതായി ബന്ധുക്കൾ പറയുന്നു. ജോയി പലതവണ സിലീഷിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സിലീഷ് വെല്ലുവിളി നടത്തിയതിനു ശേഷം, ജോയി നിവേദനവുമായി എത്തുമ്പോഴെല്ലാം അദ്ദേഹത്തിനെതിരേ കള്ളപ്പരാതികൾ വില്ലേജ് ഓഫീസിലെത്തും. എൺപത് സെന്റ് അടങ്ങുന്ന ഭൂമിക്ക് ആരോ നികുതി അടച്ചിട്ടുണ്ടെന്നും, കുറേ ഭൂമി പുറമ്പോക്കായതിനാൽ റവന്യു ഭൂമിയാണെന്നും കാണിച്ച് സിലീഷ് ഫയൽ മടക്കിയതായി ബന്ധുക്കൾ പറയുന്നു.
വിജയൻ പുത്തിരിപ്പാറ, മുനീർ മുതുകാട്, പയ്യോളി സ്വദേശി എന്നിവരുടെ പേരുകളിലാണ് സിലീഷിന് പരാതി ലഭിച്ചുകൊണ്ടിരുന്നത്. ഗൾഫിലായിരുന്ന വിജയൻ നാട്ടിലെത്തിയപ്പോൾ ജോയി ഇദ്ദേഹത്തെയും കൂട്ടി വില്ലേജ് ഓഫീസിലെത്തി. താൻ അങ്ങനെയൊരു പരാതി അയച്ചിട്ടില്ലെന്ന് വിജയൻ നേരിട്ടറിയിച്ചപ്പോൾ, മുനീർ എന്നയാളുടെ സമാന പരാതി സിലീഷ് എടുത്തുകാണിച്ചത്രെ. ജോയിയും സുഹൃത്തുക്കളും പലതവണ മുതുകാട്ടിലും പയ്യോളിയിലും അന്വേഷിച്ചുചെന്നെങ്കിലും രണ്ടു പരാതിക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തന്റെ പേരിൽപോക്കുവരവ് നടത്തിക്കിട്ടില്ലെന്ന് ഉറപ്പിച്ച ജോയി എൺപത് സെന്റും ഭാര്യ മോളിയുടെ പേരിലാക്കി ആധാരം ചെയ്തു. ഇതുമായി പോക്കുവരവിന് ശ്രമിച്ചപ്പോഴും സിലീഷ് വിലങ്ങുതടിയായി.
ഒരു വർഷം മുൻപ് ജോയിയും ഭാര്യയും വില്ലേജ് ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തുകയുണ്ടായി. ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്ന് താത്ക്കാലികമായി നികുതി സ്വീകരിച്ചെങ്കിലും തുടർനികുതി സ്വീകരിച്ചില്ല . മൂന്നു മാസം മുമ്പ് ഏതാനും സാമൂഹികപ്രവർത്തകരുമായി ജോയി വില്ലേജ് ഓഫീസിലെത്തി.
പുതിയ ആധാരപ്രകാരം ഭൂമിക്ക് പോക്കുവരവ് നടത്തിയില്ലെങ്കിൽ താൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് അദ്ദേഹം വില്ലേജ് ഓഫീസർക്ക് കത്തു നല്കി. ഇക്കാര്യം അദ്ദേഹം സുഹൃത്തുക്കളോടു പലതവണ പറഞ്ഞിരുന്നു. ഇതിനുശേഷം, ഭാര്യ മോളി നേരിട്ട് വില്ലേജ് ഓഫീസിലെത്തി ഭർത്താവിന്റെ ആത്മഹത്യാ ഭീഷണിയെക്കുറിച്ച് അധികൃതരെ ധരിപ്പിച്ചു. ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് മോളി കേണപേക്ഷിച്ചപ്പോൾ, ജോയി മുമ്പു നൽകിയ ആത്മഹത്യാകുറിപ്പ് എടുത്തുകാണിച്ച് ഉദ്യോഗസ്ഥർ പരിഹസിച്ചതായി ബന്ധുക്കൾ പറഞ്ഞു. മോളിയുടെ പക്കൽ നിന്നു പുതിയ അപേക്ഷ എഴുതി വാങ്ങിയ അധികൃതർ പക്ഷേ, തുടർ നടപടി സ്വീകരിക്കാതെ കുടുംബത്തെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഒരു സാധാരണ കർഷകനോട് ഒരു സർക്കാർ ഓഫീസിലുള്ളവർക്ക് എത്രമാത്രം ദ്രോഹം ചെയ്യാമെന്നതിന് തികഞ്ഞ ഉദാഹരണമാണ് ഈ സംഭവം.
ബാബു ചെറിയാൻ
ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട അങ്ങാടിക്കടുത്ത കാട്ടിക്കുളത്തെ കാവിൽപുരയിടത്തിൽ ജോയി(57) ചെമ്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കേണ്ടിവന്നതിന് കാരണക്കാർ മുൻ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസും, വില്ലേജ് ഓഫീസർ സി.എ.സണ്ണിയും ആണെന്ന് ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത്തെ മകളുടെ വിവാഹ ആവശ്യാർഥം പണമുണ്ടാക്കുന്നതിനായി ജോയി വില്ലേജ് ഓഫീസിന്റെ പടികൾ കയറാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി. ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജോയിയും, സിലീഷ് തോമസും തമ്മിൽ മുമ്പ് ചെറുതായി ഇടഞ്ഞിരുന്നു. താൻ റവന്യൂ വകുപ്പിൽ ഉള്ളിടത്തോളം കാലം പോക്കുവരവ് നടത്തി ഭൂനികുതി സ്വീകരിക്കില്ലെന്ന് സിലീഷ് തോമസ് നടത്തിയ വെല്ലുവിളിയുടെ ബാക്കിപത്രമാണ് മൂന്നു പെൺമക്കളുടെ പിതാവായ ജോയിയുടെ ദാരുണ അന്ത്യം.
കോട്ടയം ജില്ലയിലെ എരുമേലിയിൽ നിന്ന് 1950കളിൽ ചെമ്പനോടയിൽ കുടിയേറിയതാണ് ജോയിയുടെ പിതാവ് ജോസഫ് എന്ന കുഞ്ഞേപ്പ് ചേട്ടൻ. 1957ൽ ഇദ്ദേഹം വിലനൽകി വാങ്ങിയതാണ് ഭൂമി. ഏഴ് ആണും, അഞ്ച് പെണ്ണുമടക്കം 12 മക്കളാണ് ജോസഫിന്. മക്കൾക്ക് നേരത്തേ മൂന്നും മൂന്നരയും ഏക്കർ വിഹിതമായി വീതിച്ചുനൽകിയിരുന്നു.
തലച്ചോറിലെ അസുഖം കാരണം ജോയി കുറച്ചുകാലം ചികിത്സയിലായിരുന്നു. മൂന്നാമത്തെ മകനായ ജോയിയുടെ അധിക സാമ്പത്തിക ബാധ്യതകണ്ട പിതാവ് എൺപതു സെന്റ് ഭൂമി കൂടി ഇദ്ദേഹത്തിന് നൽകാൻ ഒസ്യത്ത് തയാറാക്കി. പിതാവിന്റെ മരണശേഷം ഈ ഭൂമിയുടെ പോക്കുവരവ് നടത്തിക്കിട്ടാൻ ഇദ്ദേഹം ചെമ്പനോട വില്ലേജ് ഓഫീസിനെ സമീപിച്ചു. ജോയി ഇപ്പോൾ താമസിക്കുന്ന വീടിന്റെ നാനൂറ് മീറ്റർ മാറിയാണ് ഈ ഭൂമി. എന്നാൽ പോക്കുവരവ് നടത്തേണ്ട ഭൂമി, ജോയി താമസിക്കുന്ന ഭൂമിയാണെന്ന് വില്ലേജ് അധികൃതർ തെറ്റിദ്ധരിച്ചതായി ബന്ധുക്കൾ പറയുന്നു. ജോയി പലതവണ സിലീഷിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സിലീഷ് വെല്ലുവിളി നടത്തിയതിനു ശേഷം, ജോയി നിവേദനവുമായി എത്തുമ്പോഴെല്ലാം അദ്ദേഹത്തിനെതിരേ കള്ളപ്പരാതികൾ വില്ലേജ് ഓഫീസിലെത്തും. എൺപത് സെന്റ് അടങ്ങുന്ന ഭൂമിക്ക് ആരോ നികുതി അടച്ചിട്ടുണ്ടെന്നും, കുറേ ഭൂമി പുറമ്പോക്കായതിനാൽ റവന്യു ഭൂമിയാണെന്നും കാണിച്ച് സിലീഷ് ഫയൽ മടക്കിയതായി ബന്ധുക്കൾ പറയുന്നു.
വിജയൻ പുത്തിരിപ്പാറ, മുനീർ മുതുകാട്, പയ്യോളി സ്വദേശി എന്നിവരുടെ പേരുകളിലാണ് സിലീഷിന് പരാതി ലഭിച്ചുകൊണ്ടിരുന്നത്. ഗൾഫിലായിരുന്ന വിജയൻ നാട്ടിലെത്തിയപ്പോൾ ജോയി ഇദ്ദേഹത്തെയും കൂട്ടി വില്ലേജ് ഓഫീസിലെത്തി. താൻ അങ്ങനെയൊരു പരാതി അയച്ചിട്ടില്ലെന്ന് വിജയൻ നേരിട്ടറിയിച്ചപ്പോൾ, മുനീർ എന്നയാളുടെ സമാന പരാതി സിലീഷ് എടുത്തുകാണിച്ചത്രെ. ജോയിയും സുഹൃത്തുക്കളും പലതവണ മുതുകാട്ടിലും പയ്യോളിയിലും അന്വേഷിച്ചുചെന്നെങ്കിലും രണ്ടു പരാതിക്കാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തന്റെ പേരിൽപോക്കുവരവ് നടത്തിക്കിട്ടില്ലെന്ന് ഉറപ്പിച്ച ജോയി എൺപത് സെന്റും ഭാര്യ മോളിയുടെ പേരിലാക്കി ആധാരം ചെയ്തു. ഇതുമായി പോക്കുവരവിന് ശ്രമിച്ചപ്പോഴും സിലീഷ് വിലങ്ങുതടിയായി.
ഒരു വർഷം മുൻപ് ജോയിയും ഭാര്യയും വില്ലേജ് ഓഫീസിനു മുന്നിൽ നിരാഹാര സമരം നടത്തുകയുണ്ടായി. ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്ന് താത്ക്കാലികമായി നികുതി സ്വീകരിച്ചെങ്കിലും തുടർനികുതി സ്വീകരിച്ചില്ല . മൂന്നു മാസം മുമ്പ് ഏതാനും സാമൂഹികപ്രവർത്തകരുമായി ജോയി വില്ലേജ് ഓഫീസിലെത്തി.
പുതിയ ആധാരപ്രകാരം ഭൂമിക്ക് പോക്കുവരവ് നടത്തിയില്ലെങ്കിൽ താൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് അദ്ദേഹം വില്ലേജ് ഓഫീസർക്ക് കത്തു നല്കി. ഇക്കാര്യം അദ്ദേഹം സുഹൃത്തുക്കളോടു പലതവണ പറഞ്ഞിരുന്നു. ഇതിനുശേഷം, ഭാര്യ മോളി നേരിട്ട് വില്ലേജ് ഓഫീസിലെത്തി ഭർത്താവിന്റെ ആത്മഹത്യാ ഭീഷണിയെക്കുറിച്ച് അധികൃതരെ ധരിപ്പിച്ചു. ഭർത്താവിന്റെ ജീവൻ രക്ഷിക്കണമെന്ന് മോളി കേണപേക്ഷിച്ചപ്പോൾ, ജോയി മുമ്പു നൽകിയ ആത്മഹത്യാകുറിപ്പ് എടുത്തുകാണിച്ച് ഉദ്യോഗസ്ഥർ പരിഹസിച്ചതായി ബന്ധുക്കൾ പറഞ്ഞു. മോളിയുടെ പക്കൽ നിന്നു പുതിയ അപേക്ഷ എഴുതി വാങ്ങിയ അധികൃതർ പക്ഷേ, തുടർ നടപടി സ്വീകരിക്കാതെ കുടുംബത്തെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ഒരു സാധാരണ കർഷകനോട് ഒരു സർക്കാർ ഓഫീസിലുള്ളവർക്ക് എത്രമാത്രം ദ്രോഹം ചെയ്യാമെന്നതിന് തികഞ്ഞ ഉദാഹരണമാണ് ഈ സംഭവം.
ബാബു ചെറിയാൻ