തിരുവനന്തപുരം: ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിൽ നിന്നു പിണറായി വിജയൻ എന്ന രാജാവിലേക്കുള്ള മാറ്റം എന്തൊക്കെയാണ്? പ്രതിപക്ഷം ആരോപിക്കുന്നതു പോലെ പിണറായി വിജയൻ രാജാവിനെപ്പോലെയാണോ ഭരിക്കുന്നത്? ഭരണപരമായ വ്യത്യാസം സിപിഎം അംഗം എ. പ്രദീപ് കുമാർ വിലയിരുത്തിയെങ്കിൽ ഇരു സർക്കാരുകളും തമ്മിലുള്ള സാമ്പത്തിക അവലോകനം നടത്തിയതു സിപിഐയിലെ ഇ.എസ്. ബിജിമോളായിരുന്നു.
രാജഭരണ കാലത്തു മാത്രം നടന്നിരുന്ന ചില വികസന പദ്ധതികൾ പിന്നീടു വന്ന ജനാധിപത്യ സർക്കാരുകൾക്കൊന്നും ചെയ്യാൻ കഴിയാതിരുന്നപ്പോൾ ചക്രവർത്തിമാരെയും രാജാക്കൻമാരേയും പോലെ ഏറ്റെടുത്തു നടത്താൻ പിണറായി വിജയൻ എന്ന ഭരണാധികാരിക്കല്ലാതെ ആർക്കു കഴിയുമെന്നാണു എ. പ്രദീപ്കുമാറിന്റെ ചോദ്യം. ധനബിൽ വിഷയ നിർണയ സമിതിക്ക് അയയ്ക്കണമെന്ന പ്രമേയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടയിൽ ഉദാഹരണ സഹിതമാണു പ്രദീപ്കുമാർ പിണറായി വിജയനിലെ ചക്രവർത്തിയെ കണ്ടെത്തിയത്. രാജഭരണ കാലത്തു കോഴിക്കോട്ട് അടക്കം എത്ര കുളങ്ങളാണു നിർമിച്ചത്! പിന്നീടു വന്ന ജനാധിപത്യ ഭരണകർത്താക്കൾ പുതിയവ നിർമിച്ചില്ലെന്നു മാത്രമല്ല നിലവിലുള്ളതിൽ ചിലതു നികത്തുകയും ചെയ്തു. മാനാഞ്ചിറയേക്കാൾ വലിയ കുളമാണ് ഇപ്പോൾ പിണറായിയുടെ നിർദേശ പ്രകാരം നിർമിക്കുന്നത്. അതും 65 ഏക്കറോളം സ്ഥലത്ത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്കു രാജഭരണ കാലത്തെ വെറുക്കുകയാണെങ്കിലും പിണറായിയിലെ രാജാവിനെ കാണാതിരുന്നാൽ എല്ലാം ശരിയാകില്ലെന്നായിരുന്നു പ്രദീപ്കുമാറിന്റെ പക്ഷം.
ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു വേണ്ടിവന്ന ചെലവ് 4500 രൂപയാണെങ്കിൽ ഇപ്പോഴത്തെ പിണറായി വിജയൻ മന്ത്രിസഭയുടെ അധികാരമേറ്റെടുക്കൽ ചടങ്ങിനായി ചെലവഴിച്ച തുക 1.32 കോടി രൂപയിലേക്ക് ഉയർന്നതാണോ ഇരു കമ്യൂണിസ്റ്റ് മന്ത്രിസഭകളും തമ്മിലുള്ള വ്യത്യാസമെന്നായിരുന്നു മുസ്ലിം ലീഗിലെ എം. ഉമ്മറിന്റെ ചോദ്യം. ഇതിനു മറുപടി നൽകിയതു സിപിഐയിലെ ഇ.എസ്. ബിജിമോളാണ്. 1957 കാലഘട്ടത്തിൽ ഒരാളുടെ പ്രതിദിന കൂലി 75 അണയായിരുന്നുവെങ്കിൽ ഇന്നതു 750 രൂപയിലേക്ക് ഉയർന്ന കാര്യം മറക്കരുതെന്നായിരുന്നു ബിജിമോളുടെ നിരീക്ഷണം.
അച്ഛൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സൂചി കൊണ്ട് എടുക്കുമായിരുന്ന കാര്യങ്ങൾ ഇപ്പോൾ തൂമ്പ കൊണ്ട് എടുക്കുകയാണെന്ന് ഇടതു സർക്കാരിനെ ക്കുറിച്ചു മുൻ സിപിഎം മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൻ കൃഷ്ണകുമാറിനെക്കൊണ്ട് എഴുതിച്ചത് ആരാണെന്നായിരുന്നു കോണ്ഗ്രസിലെ ഷാഫി പറമ്പിലിന് അറിയേണ്ടിയിരുന്നത്. ഇടമലയാർ കേസിലെ വാദിക്കും പ്രതിക്കും കാബിനറ്റ് പദവി നൽകാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കു കഴിയും? മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിലെ പ്രതിഷ്ഠകൾ കണ്ടെത്താനും ഷാഫിക്കു കഴിഞ്ഞു. ഒന്നിൽ ആർ. ബാലകൃഷ്ണപിള്ളയും രണ്ടാമത്തേതിൽ കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണിയും.
യുഡിഎഫ് സർക്കാരിന്റെ കുഞ്ഞിന്റെ അച്ഛനാകാൻ ചിലർ ശ്രമിക്കുകയാണെന്ന ആരോപണവും ഷാഫി ഉന്നയിച്ചു. കൊച്ചി മെട്രോയുടെ യഥാർഥ അവകാശികളായി ഷാഫി കാണുന്നത് ഉമ്മൻ ചാണ്ടിയേയും ഡോ. മൻമോഹൻ സിംഗിനേയും ഇ. ശ്രീധരനേയുമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പദ്ധതി ഇടതു സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതു മറ്റൊരു നേട്ടവും ചൂണ്ടിക്കാട്ടാൻ ഇല്ലാത്തതിനാലാണെന്നും ഷാഫി ആരോപിച്ചു.
എന്നാൽ, കൊച്ചി മെട്രോയെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ ഇടത് അംഗം കെ.ഡി. പ്രസേനൻ തയാറല്ല. കൊച്ചി മെട്രോ ഇരട്ടച്ചങ്കിന്റെ വിജയമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇരട്ടച്ചങ്കിന്റെ കരുത്തിൽ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയെക്കുറിച്ചും വാചാലനായി. കോവൂർ കുഞ്ഞുമോന്റെ കല്യാണം നടന്നാലും ഇല്ലെങ്കിലും പിണറായി വിജയന്റെ ഭരണ കാലത്തു ശാസ്താംകോട്ട തടാകം നിറഞ്ഞൊഴുകും. കേരളം ഹരിതാഭമാകും. ജനം ആവശ്യം പോലെ ജലം കുടിക്കുമ്പോൾ വെള്ളം കിട്ടാതെ യുഡിഎഫുകാർ പ്രേതങ്ങളെപ്പോലെ അലയും. മകരസംക്രാന്തിയുടെ തലേനാൾ സ്ത്രീകൾ കുറ്റിച്ചൂലും മുറവും എടുത്തു വീടും പുരയിടവും വൃത്തിയാക്കി ദുഷിച്ചതെല്ലാം പുറത്തു പോ.. നല്ല കാലം അകത്തു വാ... എന്നു പറയുന്നതു പോലെ യുഡിഎഫിനെ ജനം അടിച്ചു വാരി പുറത്താക്കും.
യുഡിഎഫ് അംഗങ്ങളുടെ കളിയാക്കലുകളെ വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശന്റെ തമാശയായ കട്ടിംഗും ഷേവിംഗും രണ്ടു പ്ലേറ്റു വീതം വരട്ടെ എന്നതിനോടാണു പ്രസേനൻ ഉപമിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില സർക്കാർ പുകഴ്ത്തൽ ട്രോളുകളിലേക്കു കടന്ന പ്രസേനനോടു കോണ്ഗ്രസിലെ വി.ടി. ബലറാം തന്റെ സംശയം ഉറക്കെ വിളിച്ചു ചോദിച്ചു. ഇതാരാ തളത്തിൽ ദിനേശന്റെ ജ്യേഷ്ഠനാണോ? ഇതോടെ തമാശയെ പാടെ ഉപേക്ഷിച്ച പ്രസേനൻ തന്റെ ആവശ്യങ്ങളിലേക്കു കടന്നു.
ടി.പി. സെൻകുമാറിനെ ശരിയാക്കാൻ 30 കോടി ചെലവഴിച്ച സർക്കാർ ഇതിന്റെ ഒരു ശതമാനം തുക ചെലവഴിച്ചിരുന്നെങ്കിൽ നികുതി കുടിശിക പിരിച്ചെടുക്കാമെന്നായിരുന്നു കെ.എസ്. ശബരീനാഥിന്റെ കണ്ടെത്തൽ. എം.ടി. വാസുദേവൻനായരുടെ രണ്ടാമൂഴത്തിലേതു പോലെ ഭീമസേനൻ കഷ്ടപ്പെട്ടു കൊണ്ടുവന്നു പാഞ്ചാലിക്കു സമ്മാനിച്ച കല്യാണ സൗഗന്ധികം പിന്നീടു ചവിട്ടിയരയ്ക്കുന്നതു പോലെയുള്ള അവസ്ഥയാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കിഫ്ബിക്കു സംഭവിക്കുന്നതെന്നായിരുന്നു കേരള കോണ്ഗ്രസ്- എമ്മിലെ ഡോ. എൻ. ജയരാജിന്റെ കണ്ടെത്തൽ. ധനബില്ലിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ട പി.സി. ജോർജിന്റെ ചോദ്യത്തിനു കെ.എം. മാണിയുടെ അധ്വാന വർഗ സിദ്ധാന്തത്തിലൂന്നിയായിരുന്നു ജയരാജിന്റെ മറുപടി.
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ശൂന്യവേളയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിൽ ഉപദേഷ്ടാക്കളാണ് അരങ്ങു വാണത്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി.എസ്. ശിവകുമാർ, മുഖ്യമന്ത്രിയെപ്പോലെ ആരോഗ്യ മേഖലയിലും ഉപദേഷ്ടാവിനെ വയ്ക്കുന്നതു മന്ത്രി കെ.കെ. ശൈലജയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു പറഞ്ഞു. അൽപ സ്വൽപം കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിയൊക്കെ തനിക്ക് ഉണ്ടെന്നും അങ്ങനെയങ്ങു കൊച്ചാക്കാൻ ശ്രമിക്കേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
ബുദ്ധിയില്ലാത്തവരാണോ ഉപദേശകരെ വയ്ക്കുന്നതെന്നു മറുചോദ്യം ഉന്നയിച്ചതു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ടെന്ന ചോദ്യം കൂടി ഉന്നയിച്ചതോടെ ആരോഗ്യമന്ത്രിക്കു പിന്നീടൊന്നും പറയേണ്ടി വന്നില്ല.
കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധികളുടെ തീവ്രത കുറയ്ക്കാൻ വിദേശ രാജ്യങ്ങളും അന്യ സംസ്ഥാനങ്ങളും സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങളെപ്പറ്റിയാണ് ഡോക്ടർ കൂടിയായ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ സർക്കാരിനെ ഉപദേശിച്ചത്. പകർച്ചപ്പനി പ്രതിരോധ നടപടികളിലെ സർക്കാർ വീഴ്ചയിൽ പ്രതിഷേധിച്ചു പ്രതിപക്ഷത്തെ കൂടാതെ കേരള കോണ്ഗ്രസ്- എമ്മും ബിജെപിയും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറുമായി ബന്ധപ്പെട്ട ധവള പത്രം പുറത്തിറക്കണമെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കരാറിലെ അഴിമതി അതേപടി ഇടതു സർക്കാർ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടാണു മുൻ മുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ സബ്മിഷൻ അവതരിപ്പിച്ചത്. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയെന്നു വിഴിഞ്ഞത്തെ വിശേഷിപ്പിച്ചു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകിയ മറുപടി വി.എസിനു ദഹിച്ചില്ലെന്നു മുഖഭാവത്തിൽ വ്യക്തമായിരുന്നു.
നിയമസഭാവലോകനം / കെ. ഇന്ദ്രജിത്ത്
രാജഭരണ കാലത്തു മാത്രം നടന്നിരുന്ന ചില വികസന പദ്ധതികൾ പിന്നീടു വന്ന ജനാധിപത്യ സർക്കാരുകൾക്കൊന്നും ചെയ്യാൻ കഴിയാതിരുന്നപ്പോൾ ചക്രവർത്തിമാരെയും രാജാക്കൻമാരേയും പോലെ ഏറ്റെടുത്തു നടത്താൻ പിണറായി വിജയൻ എന്ന ഭരണാധികാരിക്കല്ലാതെ ആർക്കു കഴിയുമെന്നാണു എ. പ്രദീപ്കുമാറിന്റെ ചോദ്യം. ധനബിൽ വിഷയ നിർണയ സമിതിക്ക് അയയ്ക്കണമെന്ന പ്രമേയത്തിൽ നിയമസഭയിൽ നടന്ന ചർച്ചയ്ക്കിടയിൽ ഉദാഹരണ സഹിതമാണു പ്രദീപ്കുമാർ പിണറായി വിജയനിലെ ചക്രവർത്തിയെ കണ്ടെത്തിയത്. രാജഭരണ കാലത്തു കോഴിക്കോട്ട് അടക്കം എത്ര കുളങ്ങളാണു നിർമിച്ചത്! പിന്നീടു വന്ന ജനാധിപത്യ ഭരണകർത്താക്കൾ പുതിയവ നിർമിച്ചില്ലെന്നു മാത്രമല്ല നിലവിലുള്ളതിൽ ചിലതു നികത്തുകയും ചെയ്തു. മാനാഞ്ചിറയേക്കാൾ വലിയ കുളമാണ് ഇപ്പോൾ പിണറായിയുടെ നിർദേശ പ്രകാരം നിർമിക്കുന്നത്. അതും 65 ഏക്കറോളം സ്ഥലത്ത്. ഇത്രയുമൊക്കെ ആയ സ്ഥിതിക്കു രാജഭരണ കാലത്തെ വെറുക്കുകയാണെങ്കിലും പിണറായിയിലെ രാജാവിനെ കാണാതിരുന്നാൽ എല്ലാം ശരിയാകില്ലെന്നായിരുന്നു പ്രദീപ്കുമാറിന്റെ പക്ഷം.
ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു വേണ്ടിവന്ന ചെലവ് 4500 രൂപയാണെങ്കിൽ ഇപ്പോഴത്തെ പിണറായി വിജയൻ മന്ത്രിസഭയുടെ അധികാരമേറ്റെടുക്കൽ ചടങ്ങിനായി ചെലവഴിച്ച തുക 1.32 കോടി രൂപയിലേക്ക് ഉയർന്നതാണോ ഇരു കമ്യൂണിസ്റ്റ് മന്ത്രിസഭകളും തമ്മിലുള്ള വ്യത്യാസമെന്നായിരുന്നു മുസ്ലിം ലീഗിലെ എം. ഉമ്മറിന്റെ ചോദ്യം. ഇതിനു മറുപടി നൽകിയതു സിപിഐയിലെ ഇ.എസ്. ബിജിമോളാണ്. 1957 കാലഘട്ടത്തിൽ ഒരാളുടെ പ്രതിദിന കൂലി 75 അണയായിരുന്നുവെങ്കിൽ ഇന്നതു 750 രൂപയിലേക്ക് ഉയർന്ന കാര്യം മറക്കരുതെന്നായിരുന്നു ബിജിമോളുടെ നിരീക്ഷണം.
അച്ഛൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ സൂചി കൊണ്ട് എടുക്കുമായിരുന്ന കാര്യങ്ങൾ ഇപ്പോൾ തൂമ്പ കൊണ്ട് എടുക്കുകയാണെന്ന് ഇടതു സർക്കാരിനെ ക്കുറിച്ചു മുൻ സിപിഎം മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകൻ കൃഷ്ണകുമാറിനെക്കൊണ്ട് എഴുതിച്ചത് ആരാണെന്നായിരുന്നു കോണ്ഗ്രസിലെ ഷാഫി പറമ്പിലിന് അറിയേണ്ടിയിരുന്നത്. ഇടമലയാർ കേസിലെ വാദിക്കും പ്രതിക്കും കാബിനറ്റ് പദവി നൽകാൻ ഈ സർക്കാരിനല്ലാതെ മറ്റാർക്കു കഴിയും? മുഖ്യമന്ത്രിയുടെ ഇരട്ടച്ചങ്കിലെ പ്രതിഷ്ഠകൾ കണ്ടെത്താനും ഷാഫിക്കു കഴിഞ്ഞു. ഒന്നിൽ ആർ. ബാലകൃഷ്ണപിള്ളയും രണ്ടാമത്തേതിൽ കേരള കോണ്ഗ്രസ്- എം നേതാവ് കെ.എം. മാണിയും.
യുഡിഎഫ് സർക്കാരിന്റെ കുഞ്ഞിന്റെ അച്ഛനാകാൻ ചിലർ ശ്രമിക്കുകയാണെന്ന ആരോപണവും ഷാഫി ഉന്നയിച്ചു. കൊച്ചി മെട്രോയുടെ യഥാർഥ അവകാശികളായി ഷാഫി കാണുന്നത് ഉമ്മൻ ചാണ്ടിയേയും ഡോ. മൻമോഹൻ സിംഗിനേയും ഇ. ശ്രീധരനേയുമാണ്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പദ്ധതി ഇടതു സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നതു മറ്റൊരു നേട്ടവും ചൂണ്ടിക്കാട്ടാൻ ഇല്ലാത്തതിനാലാണെന്നും ഷാഫി ആരോപിച്ചു.
എന്നാൽ, കൊച്ചി മെട്രോയെ അങ്ങനെയങ്ങു വിട്ടുകൊടുക്കാൻ ഇടത് അംഗം കെ.ഡി. പ്രസേനൻ തയാറല്ല. കൊച്ചി മെട്രോ ഇരട്ടച്ചങ്കിന്റെ വിജയമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇരട്ടച്ചങ്കിന്റെ കരുത്തിൽ നടപ്പാക്കുന്ന ഹരിത കേരളം പദ്ധതിയെക്കുറിച്ചും വാചാലനായി. കോവൂർ കുഞ്ഞുമോന്റെ കല്യാണം നടന്നാലും ഇല്ലെങ്കിലും പിണറായി വിജയന്റെ ഭരണ കാലത്തു ശാസ്താംകോട്ട തടാകം നിറഞ്ഞൊഴുകും. കേരളം ഹരിതാഭമാകും. ജനം ആവശ്യം പോലെ ജലം കുടിക്കുമ്പോൾ വെള്ളം കിട്ടാതെ യുഡിഎഫുകാർ പ്രേതങ്ങളെപ്പോലെ അലയും. മകരസംക്രാന്തിയുടെ തലേനാൾ സ്ത്രീകൾ കുറ്റിച്ചൂലും മുറവും എടുത്തു വീടും പുരയിടവും വൃത്തിയാക്കി ദുഷിച്ചതെല്ലാം പുറത്തു പോ.. നല്ല കാലം അകത്തു വാ... എന്നു പറയുന്നതു പോലെ യുഡിഎഫിനെ ജനം അടിച്ചു വാരി പുറത്താക്കും.
യുഡിഎഫ് അംഗങ്ങളുടെ കളിയാക്കലുകളെ വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശന്റെ തമാശയായ കട്ടിംഗും ഷേവിംഗും രണ്ടു പ്ലേറ്റു വീതം വരട്ടെ എന്നതിനോടാണു പ്രസേനൻ ഉപമിച്ചത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില സർക്കാർ പുകഴ്ത്തൽ ട്രോളുകളിലേക്കു കടന്ന പ്രസേനനോടു കോണ്ഗ്രസിലെ വി.ടി. ബലറാം തന്റെ സംശയം ഉറക്കെ വിളിച്ചു ചോദിച്ചു. ഇതാരാ തളത്തിൽ ദിനേശന്റെ ജ്യേഷ്ഠനാണോ? ഇതോടെ തമാശയെ പാടെ ഉപേക്ഷിച്ച പ്രസേനൻ തന്റെ ആവശ്യങ്ങളിലേക്കു കടന്നു.
ടി.പി. സെൻകുമാറിനെ ശരിയാക്കാൻ 30 കോടി ചെലവഴിച്ച സർക്കാർ ഇതിന്റെ ഒരു ശതമാനം തുക ചെലവഴിച്ചിരുന്നെങ്കിൽ നികുതി കുടിശിക പിരിച്ചെടുക്കാമെന്നായിരുന്നു കെ.എസ്. ശബരീനാഥിന്റെ കണ്ടെത്തൽ. എം.ടി. വാസുദേവൻനായരുടെ രണ്ടാമൂഴത്തിലേതു പോലെ ഭീമസേനൻ കഷ്ടപ്പെട്ടു കൊണ്ടുവന്നു പാഞ്ചാലിക്കു സമ്മാനിച്ച കല്യാണ സൗഗന്ധികം പിന്നീടു ചവിട്ടിയരയ്ക്കുന്നതു പോലെയുള്ള അവസ്ഥയാണ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കിഫ്ബിക്കു സംഭവിക്കുന്നതെന്നായിരുന്നു കേരള കോണ്ഗ്രസ്- എമ്മിലെ ഡോ. എൻ. ജയരാജിന്റെ കണ്ടെത്തൽ. ധനബില്ലിനെ അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നു വ്യക്തമാക്കാൻ ആവശ്യപ്പെട്ട പി.സി. ജോർജിന്റെ ചോദ്യത്തിനു കെ.എം. മാണിയുടെ അധ്വാന വർഗ സിദ്ധാന്തത്തിലൂന്നിയായിരുന്നു ജയരാജിന്റെ മറുപടി.
ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട ശൂന്യവേളയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിൽ ഉപദേഷ്ടാക്കളാണ് അരങ്ങു വാണത്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയ വി.എസ്. ശിവകുമാർ, മുഖ്യമന്ത്രിയെപ്പോലെ ആരോഗ്യ മേഖലയിലും ഉപദേഷ്ടാവിനെ വയ്ക്കുന്നതു മന്ത്രി കെ.കെ. ശൈലജയ്ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നു പറഞ്ഞു. അൽപ സ്വൽപം കാര്യങ്ങൾ പഠിക്കാനുള്ള ബുദ്ധിയൊക്കെ തനിക്ക് ഉണ്ടെന്നും അങ്ങനെയങ്ങു കൊച്ചാക്കാൻ ശ്രമിക്കേണ്ടെന്നുമായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.
ബുദ്ധിയില്ലാത്തവരാണോ ഉപദേശകരെ വയ്ക്കുന്നതെന്നു മറുചോദ്യം ഉന്നയിച്ചതു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് എത്ര ഉപദേശകരുണ്ടെന്ന ചോദ്യം കൂടി ഉന്നയിച്ചതോടെ ആരോഗ്യമന്ത്രിക്കു പിന്നീടൊന്നും പറയേണ്ടി വന്നില്ല.
കൊതുകുകൾ പരത്തുന്ന പകർച്ചവ്യാധികളുടെ തീവ്രത കുറയ്ക്കാൻ വിദേശ രാജ്യങ്ങളും അന്യ സംസ്ഥാനങ്ങളും സ്വീകരിക്കുന്ന ശാസ്ത്രീയ മാർഗങ്ങളെപ്പറ്റിയാണ് ഡോക്ടർ കൂടിയായ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ സർക്കാരിനെ ഉപദേശിച്ചത്. പകർച്ചപ്പനി പ്രതിരോധ നടപടികളിലെ സർക്കാർ വീഴ്ചയിൽ പ്രതിഷേധിച്ചു പ്രതിപക്ഷത്തെ കൂടാതെ കേരള കോണ്ഗ്രസ്- എമ്മും ബിജെപിയും നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറുമായി ബന്ധപ്പെട്ട ധവള പത്രം പുറത്തിറക്കണമെന്നും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കരാറിലെ അഴിമതി അതേപടി ഇടതു സർക്കാർ നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടാണു മുൻ മുഖ്യമന്ത്രി കൂടിയായ വി.എസ്. അച്യുതാനന്ദൻ സബ്മിഷൻ അവതരിപ്പിച്ചത്. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയെന്നു വിഴിഞ്ഞത്തെ വിശേഷിപ്പിച്ചു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നൽകിയ മറുപടി വി.എസിനു ദഹിച്ചില്ലെന്നു മുഖഭാവത്തിൽ വ്യക്തമായിരുന്നു.
നിയമസഭാവലോകനം / കെ. ഇന്ദ്രജിത്ത്