കൊച്ചി: പശ്ചിമേഷ്യയിൽ ക്രൈസ്തവർ അനുഭവിക്കുന്ന യാതനകളുടെയും വിശ്വാസത്തിലുറച്ചുള്ള അതിജീവനത്തിന്റെയും സാക്ഷ്യങ്ങളുമായി സിറിയയിലെ മെത്രാപ്പോലീത്ത മിഷൻ കോണ്ഗ്രസിൽ. അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്റെ ദമാസ്കസിലുള്ള അരമനയിൽ കേരളത്തിലെ മലങ്കര അഫയേഴ്സിന്റെ ചുമതല വഹിക്കുന്ന പാത്രിയർക്ക സെക്രട്ടറി മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയാണു സിറിയയിലെയും പശ്ചിമേഷ്യയിലെയും ക്രൈസ്തവജീവിതത്തിന്റെ വർത്തമാനം പങ്കുവച്ചത്.
ഏതുനിമിഷവും ആക്രമണങ്ങൾ പ്രതീക്ഷിച്ചാണു സിറിയയിലെ ക്രൈസ്തവർ കഴിയുന്നതെന്നു മാർ തിമോത്തിയോസ് പറഞ്ഞു. മതപീഡനങ്ങൾ വ്യാപിക്കുന്പോഴും സിറിയയിൽ തുടരാൻ ക്രൈസ്തവർക്കു ധൈര്യം പകരുന്നതു ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹമാണ്. ആഗ്രഹമുണ്ടായിട്ടും ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത നിരവധി ക്രൈസ്തവ വിശ്വാസികൾ സിറിയയിലുണ്ട്. യേശുവിനോടുള്ള സ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു.
2013ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ആലപ്പോ ആർച്ച്ബിഷപ് ഗ്രിഗോറിയോസ് യോഹന്നാൻ മാർ ഇബ്രാഹിമിനോടു പലരും മുന്നറിയിപ്പു കൊടുത്തിരുന്നു. സിറിയ അദ്ദേഹത്തിനു സുരക്ഷിതമായ പ്രദേശമല്ലെന്നും ഏതുനിമിഷവും ഐഎസ് ഭീകരർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹവും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ തന്റെ ആടുകളെ വിട്ടു പോകില്ല എന്നായിരുന്നു അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രതികരണം.
ഗ്രീക്ക് ഓർത്തേഡോകസ് സഭയുടെ ആർച്ച്ബിഷപ് പൗലോസ് മാർ യാസിജിയെയും അന്നു ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന വൈദികവിദ്യാർഥിയെ വെടിവച്ചുകൊന്നു. രണ്ട് ആർച്ച്ബിഷപ്പുമാരെക്കുറിച്ചും ഇപ്പോഴും വിവരങ്ങളൊന്നുമില്ല.
യാക്കോബായ സഭയുടെ വിശ്വാസപാരന്പര്യത്തിലുള്ള മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സിറിയയിലെ ഹോമസ് ദേവാലയം ഭീകരർ തകർത്തു. ആക്രമണങ്ങളും ക്രൂരതകളും ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിൽനിന്നും സിറിയിലെ ക്രൈസ്തവ സമൂഹത്തെ തളർത്തുന്നില്ല. സഭയിൽ രക്തസാക്ഷികൾ രൂപംകൊള്ളുന്പോൾ ആത്മാക്കളുടെ രക്ഷയ്ക്കു ദൈവം അതിനെ ഉപയോഗിക്കുന്നുവെന്നും മാർ തിമോത്തിയോസ് പറഞ്ഞു.
ദമാസ്കസിൽനിന്ന് ഇരുപതു കിലോമീറ്റർ വടക്കുള്ള മർസെയ്ദ്നായ്യിലാണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. ഭീകരാക്രമണം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ പാത്രിയർക്കീസും മാർ തിമോത്തിയോസ് ഉൾപ്പെടെ അരമനയിലെ മറ്റുള്ളവരും പട്ടാളത്തിന്റെ നിർദേശപ്രകാരം ബെയ്റൂട്ടിലേക്കു താമസം മാറ്റാറുണ്ട്.
ജൊവായ് ബിഷപ് ഡോ. വിക്ടർ ലിംഗ്ദോ, ഇറ്റാനഗർ ബിഷപ് ഡോ. ജോണ് തോമസ് കട്രുകുടിയിൽ, ഫിയാത്ത് മിഷൻ പ്രതിനിധികളായ സ്വീറ്റ്ലി ജോർജ്, മിഷൻ കോണ്ഗ്രസ് കോ ഓർഡിനേറ്റർ ജോസ് ഓലിക്കൻ, സിംല പീറ്റർ തുടങ്ങിയവരും മറ്റു പ്രതിനിധികളും മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുമായി ആശയവിനിമയം നടത്തി. ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റി അഡ് ലക്സ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന മിഷൻ കോണ്ഗ്രസ്- ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ ഇന്നു സമാപിക്കും.
സിജോ പൈനാടത്ത്
ഏതുനിമിഷവും ആക്രമണങ്ങൾ പ്രതീക്ഷിച്ചാണു സിറിയയിലെ ക്രൈസ്തവർ കഴിയുന്നതെന്നു മാർ തിമോത്തിയോസ് പറഞ്ഞു. മതപീഡനങ്ങൾ വ്യാപിക്കുന്പോഴും സിറിയയിൽ തുടരാൻ ക്രൈസ്തവർക്കു ധൈര്യം പകരുന്നതു ക്രിസ്തുവിനോടുള്ള തീവ്രമായ സ്നേഹമാണ്. ആഗ്രഹമുണ്ടായിട്ടും ദിവ്യബലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത നിരവധി ക്രൈസ്തവ വിശ്വാസികൾ സിറിയയിലുണ്ട്. യേശുവിനോടുള്ള സ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു.
2013ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ആലപ്പോ ആർച്ച്ബിഷപ് ഗ്രിഗോറിയോസ് യോഹന്നാൻ മാർ ഇബ്രാഹിമിനോടു പലരും മുന്നറിയിപ്പു കൊടുത്തിരുന്നു. സിറിയ അദ്ദേഹത്തിനു സുരക്ഷിതമായ പ്രദേശമല്ലെന്നും ഏതുനിമിഷവും ഐഎസ് ഭീകരർ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹവും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ തന്റെ ആടുകളെ വിട്ടു പോകില്ല എന്നായിരുന്നു അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പ്രതികരണം.
ഗ്രീക്ക് ഓർത്തേഡോകസ് സഭയുടെ ആർച്ച്ബിഷപ് പൗലോസ് മാർ യാസിജിയെയും അന്നു ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഒപ്പമുണ്ടായിരുന്ന വൈദികവിദ്യാർഥിയെ വെടിവച്ചുകൊന്നു. രണ്ട് ആർച്ച്ബിഷപ്പുമാരെക്കുറിച്ചും ഇപ്പോഴും വിവരങ്ങളൊന്നുമില്ല.
യാക്കോബായ സഭയുടെ വിശ്വാസപാരന്പര്യത്തിലുള്ള മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സിറിയയിലെ ഹോമസ് ദേവാലയം ഭീകരർ തകർത്തു. ആക്രമണങ്ങളും ക്രൂരതകളും ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നതിൽനിന്നും സിറിയിലെ ക്രൈസ്തവ സമൂഹത്തെ തളർത്തുന്നില്ല. സഭയിൽ രക്തസാക്ഷികൾ രൂപംകൊള്ളുന്പോൾ ആത്മാക്കളുടെ രക്ഷയ്ക്കു ദൈവം അതിനെ ഉപയോഗിക്കുന്നുവെന്നും മാർ തിമോത്തിയോസ് പറഞ്ഞു.
ദമാസ്കസിൽനിന്ന് ഇരുപതു കിലോമീറ്റർ വടക്കുള്ള മർസെയ്ദ്നായ്യിലാണ് അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആസ്ഥാനം. ഭീകരാക്രമണം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ പാത്രിയർക്കീസും മാർ തിമോത്തിയോസ് ഉൾപ്പെടെ അരമനയിലെ മറ്റുള്ളവരും പട്ടാളത്തിന്റെ നിർദേശപ്രകാരം ബെയ്റൂട്ടിലേക്കു താമസം മാറ്റാറുണ്ട്.
ജൊവായ് ബിഷപ് ഡോ. വിക്ടർ ലിംഗ്ദോ, ഇറ്റാനഗർ ബിഷപ് ഡോ. ജോണ് തോമസ് കട്രുകുടിയിൽ, ഫിയാത്ത് മിഷൻ പ്രതിനിധികളായ സ്വീറ്റ്ലി ജോർജ്, മിഷൻ കോണ്ഗ്രസ് കോ ഓർഡിനേറ്റർ ജോസ് ഓലിക്കൻ, സിംല പീറ്റർ തുടങ്ങിയവരും മറ്റു പ്രതിനിധികളും മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുമായി ആശയവിനിമയം നടത്തി. ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ അങ്കമാലി കറുകുറ്റി അഡ് ലക്സ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന മിഷൻ കോണ്ഗ്രസ്- ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ ഇന്നു സമാപിക്കും.
സിജോ പൈനാടത്ത്