തിരുവനന്തപുരം: തൊടുന്നതെല്ലാം വിവാദത്തിൽ ചെന്നെത്തുന്ന വല്ലാത്ത ഗതികേടിലാണു പിണറായി സർക്കാർ. ആഘോഷിക്കാൻ ഇതിൽ കൂടുതലെന്തു വേണമെന്ന നിലയിൽ പ്രതിപക്ഷവും. മഹിജ സംഭവവും മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലും ഭരണമുന്നണിക്കുള്ളിൽ വിവാദമായി വളർന്നു നിൽക്കുമ്പോഴാണു മന്ത്രി എം.എം. മണിയുടെ വിവാദ പ്രസ്താവനയും ടി.പി. സെൻകുമാറിനെ ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിയും വരുന്നത്. ഇന്നു തുടങ്ങുന്ന, ഒന്നര മാസം നീളുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകാൻ ഇതിൽ കൂടുതലെന്തു വേണം!
മലപ്പുറത്തെ ഉജ്വല വിജയവുമായാണു പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ഭരണത്തിന്റെ വിലയിരുത്തലെന്ന വാദം ഉയർത്തിയാൽ സർക്കാരിനു ജനപിന്തുണ നഷ്ടപ്പെട്ടു എന്നു പ്രതിപക്ഷത്തിനു വാദിക്കാം. കണക്കുകൾ കൊണ്ടു കളിച്ചു ഭരണപക്ഷത്തിനു പിടിച്ചുനിൽക്കാം. എന്നാൽ, മറ്റു വിഷയങ്ങളിൽ അതിനുപോലും സാധ്യതയില്ല. സമീപദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ സർക്കാരിനെ അതു പോലെ പ്രതിരോധത്തിലാക്കുന്നതാണ്.
പ്രതിപക്ഷത്തിനു വിഷയദാരിദ്ര്യത്തിന്റെ പ്രശ്നമില്ല. ഏത് അടിയന്തരപ്രമേയമാക്കണം എന്ന ആശയക്കുഴപ്പം മാത്രമേയുള്ളു. ഡിജിപി സ്ഥാനത്തു നിന്നു സെൻകുമാറിനെ നീക്കിയ നടപടി രാഷ്ട്രീയമായും കോളിളക്കമുണ്ടാക്കിയിരുന്നു.
എന്നാൽ, സർക്കാർ നടപടിയെ ന്യായീകരിച്ചു കൊണ്ട് ഒന്നിലേറെ തവണ നിയമസഭയിൽ തന്നെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സെൻകുമാറിനെതിരെ അതിരൂക്ഷ വിമർശനവും നടത്തിയിരുന്നു. സെൻകുമാറിന്റെ നീക്കങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന സൂചനകളും അദ്ദേഹത്തിന്റെ പ്രസ്താവനകളിലുണ്ടായിരുന്നു. ഇനി പറഞ്ഞതിനു ന്യായീകരണം കണ്ടെത്താൻ മുഖ്യമന്ത്രിക്കു കഷ്ടപ്പെടേണ്ടി വരും.
പിണറായി സർക്കാരിനെതിരെയുള്ള വിമർശനങ്ങളിൽ ഏറിയ പങ്കും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടാണ്. ജിഷ്ണുവിന്റെ അമ്മ മഹിജ തിരുവനന്തപുരത്തു നടത്തിയ സമരത്തെ നേരിട്ട രീതിയിലും പഴികേട്ടത് പോലീസ് ആണ്. ഇതു സിപിഎം- സിപിഐ തർക്കത്തിലേക്കു വരെ നീണ്ടതുമാണ്. അതേ ആഭ്യന്തരവകുപ്പു തന്നെ ഡിജിപി പ്രശ്നത്തിൽ സുപ്രീംകോടതിയിൽ നിന്നു തല്ലുവാങ്ങി നിൽക്കുമ്പോൾ പ്രതിപക്ഷം ഉന്നം വയ്ക്കുക മുഖ്യമന്ത്രിയെ തന്നെയാകും. പിണറായി വിജയൻ കഴിവു കെട്ട ആഭ്യന്തരമന്ത്രി എന്നു വരുത്തിത്തീർക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നിരവധി വിഷയങ്ങൾ സജീവമായി നിൽക്കുമ്പോഴാണ് എം.എം. മണി പുതിയൊരു ആയുധം കൂടി പ്രതിപക്ഷത്തിനു നൽകിയിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മണി രാജിവയ്ക്കണമെന്ന നിലപാടിലാണു പ്രതിപക്ഷം. മണിയുടെ പരാമർശങ്ങളെ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ ആക്രമണത്തെ ചെറുക്കാൻ ഭരണപക്ഷം ബുദ്ധിമുട്ടേണ്ടി വരുമെന്നു തീർച്ച. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എം.എം. മണി സബ് ക്ളക്ടർക്കെതിരെയും മറ്റും മോശപ്പെട്ട ഭാഷയിൽ സംസാരിച്ചു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിന്റെ പേരിൽ മണിക്കെതിരെ ഒട്ടേറെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ, യോഗത്തിൽ മണി പറഞ്ഞത് പരസ്യമായി പുറത്തുവരാതിരുന്ന സാഹചര്യത്തിൽ പറഞ്ഞു നിൽക്കാമായിരുന്നു.
എന്നാൽ, പൊമ്പിള ഒരുമൈ കൂട്ടായ്മയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നിന്നു തലയൂരാൻ സാധിക്കില്ല. അതു പരസ്യമായി പറഞ്ഞ കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ മണിക്കെതിരെ നിലപാടു കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയ്ക്കുള്ളിൽ ഭരണപക്ഷത്തിന് അതു തലവേദനയാകുമെന്നു തീർച്ച.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ പരസ്യമായ ഏറ്റുമുട്ടലിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. പിന്നോട്ടില്ലെന്ന വാശിയിൽ സിപിഐ നിൽക്കുമ്പോഴും കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങും മുമ്പേ അവസാനിച്ച മട്ടാണ്. ഈ വിഷയത്തിലും പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമൊന്നും പാഴാക്കില്ല. ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച വർധിപ്പിക്കാനുള്ള എല്ലാ അടവുകളും അവർ പയറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ജൂണ് എട്ടു വരെ നീളും. സമ്പൂർണ ബജറ്റ് സമ്മേളനം എന്ന നിലയിൽ ഓരോ വകുപ്പിലെയും ധനാഭ്യർഥനകൾ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്.
പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവും സമ്മേളനത്തിനിടയ്ക്കാണ് ആഘോഷിക്കുന്നത്. ഒന്നിനുപിറകേ ഒന്നായി വിവാദങ്ങൾ വന്നു മൂടുന്ന സർക്കാരിന് ഒന്നാം വാർഷികത്തിൽ പുറത്തുപറയാൻ നേട്ടങ്ങൾ അധികമൊന്നുമില്ല. മറുവശത്ത് വീഴ്ചകളുടെ വലിയൊരു പട്ടിക നിരത്താൻ എതിരാളികൾക്കു സാധിക്കുകയും ചെയ്യും. ആ നിലയ്ക്ക് പിണറായി സർക്കാരിനെതിരേയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അവസരം കൂടിയായിരിക്കും പ്രതിപക്ഷത്തിന് ഈ സമ്മേളനത്തിലൂടെ ലഭിക്കുക.ഏറെ വർഷങ്ങൾക്കു ശേഷം മുസ്ലിം ലീഗിനു പുതിയൊരു നിയമസഭാകക്ഷി നേതാവുണ്ടാകുന്ന സമ്മേളനവുമാണിത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭാവം ഒരുപക്ഷേ പ്രതിപക്ഷ നിരയിൽ അനുഭവപ്പെട്ടേക്കാം.
സാബു ജോണ്
മലപ്പുറത്തെ ഉജ്വല വിജയവുമായാണു പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ഭരണത്തിന്റെ വിലയിരുത്തലെന്ന വാദം ഉയർത്തിയാൽ സർക്കാരിനു ജനപിന്തുണ നഷ്ടപ്പെട്ടു എന്നു പ്രതിപക്ഷത്തിനു വാദിക്കാം. കണക്കുകൾ കൊണ്ടു കളിച്ചു ഭരണപക്ഷത്തിനു പിടിച്ചുനിൽക്കാം. എന്നാൽ, മറ്റു വിഷയങ്ങളിൽ അതിനുപോലും സാധ്യതയില്ല. സമീപദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ സർക്കാരിനെ അതു പോലെ പ്രതിരോധത്തിലാക്കുന്നതാണ്.
പ്രതിപക്ഷത്തിനു വിഷയദാരിദ്ര്യത്തിന്റെ പ്രശ്നമില്ല. ഏത് അടിയന്തരപ്രമേയമാക്കണം എന്ന ആശയക്കുഴപ്പം മാത്രമേയുള്ളു. ഡിജിപി സ്ഥാനത്തു നിന്നു സെൻകുമാറിനെ നീക്കിയ നടപടി രാഷ്ട്രീയമായും കോളിളക്കമുണ്ടാക്കിയിരുന്നു.
എന്നാൽ, സർക്കാർ നടപടിയെ ന്യായീകരിച്ചു കൊണ്ട് ഒന്നിലേറെ തവണ നിയമസഭയിൽ തന്നെ പ്രസംഗിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സെൻകുമാറിനെതിരെ അതിരൂക്ഷ വിമർശനവും നടത്തിയിരുന്നു. സെൻകുമാറിന്റെ നീക്കങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടെന്ന സൂചനകളും അദ്ദേഹത്തിന്റെ പ്രസ്താവനകളിലുണ്ടായിരുന്നു. ഇനി പറഞ്ഞതിനു ന്യായീകരണം കണ്ടെത്താൻ മുഖ്യമന്ത്രിക്കു കഷ്ടപ്പെടേണ്ടി വരും.
പിണറായി സർക്കാരിനെതിരെയുള്ള വിമർശനങ്ങളിൽ ഏറിയ പങ്കും ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടാണ്. ജിഷ്ണുവിന്റെ അമ്മ മഹിജ തിരുവനന്തപുരത്തു നടത്തിയ സമരത്തെ നേരിട്ട രീതിയിലും പഴികേട്ടത് പോലീസ് ആണ്. ഇതു സിപിഎം- സിപിഐ തർക്കത്തിലേക്കു വരെ നീണ്ടതുമാണ്. അതേ ആഭ്യന്തരവകുപ്പു തന്നെ ഡിജിപി പ്രശ്നത്തിൽ സുപ്രീംകോടതിയിൽ നിന്നു തല്ലുവാങ്ങി നിൽക്കുമ്പോൾ പ്രതിപക്ഷം ഉന്നം വയ്ക്കുക മുഖ്യമന്ത്രിയെ തന്നെയാകും. പിണറായി വിജയൻ കഴിവു കെട്ട ആഭ്യന്തരമന്ത്രി എന്നു വരുത്തിത്തീർക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.
സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നിരവധി വിഷയങ്ങൾ സജീവമായി നിൽക്കുമ്പോഴാണ് എം.എം. മണി പുതിയൊരു ആയുധം കൂടി പ്രതിപക്ഷത്തിനു നൽകിയിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ മണി രാജിവയ്ക്കണമെന്ന നിലപാടിലാണു പ്രതിപക്ഷം. മണിയുടെ പരാമർശങ്ങളെ മുഖ്യമന്ത്രിയും മുന്നണി നേതൃത്വവും തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ കൂട്ടായ ആക്രമണത്തെ ചെറുക്കാൻ ഭരണപക്ഷം ബുദ്ധിമുട്ടേണ്ടി വരുമെന്നു തീർച്ച. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്തു വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രി എം.എം. മണി സബ് ക്ളക്ടർക്കെതിരെയും മറ്റും മോശപ്പെട്ട ഭാഷയിൽ സംസാരിച്ചു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. അതിന്റെ പേരിൽ മണിക്കെതിരെ ഒട്ടേറെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ, യോഗത്തിൽ മണി പറഞ്ഞത് പരസ്യമായി പുറത്തുവരാതിരുന്ന സാഹചര്യത്തിൽ പറഞ്ഞു നിൽക്കാമായിരുന്നു.
എന്നാൽ, പൊമ്പിള ഒരുമൈ കൂട്ടായ്മയ്ക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നിന്നു തലയൂരാൻ സാധിക്കില്ല. അതു പരസ്യമായി പറഞ്ഞ കാര്യങ്ങളാണ്. ഈ സാഹചര്യത്തിൽ മണിക്കെതിരെ നിലപാടു കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സഭയ്ക്കുള്ളിൽ ഭരണപക്ഷത്തിന് അതു തലവേദനയാകുമെന്നു തീർച്ച.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിലുണ്ടായ പരസ്യമായ ഏറ്റുമുട്ടലിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. പിന്നോട്ടില്ലെന്ന വാശിയിൽ സിപിഐ നിൽക്കുമ്പോഴും കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങും മുമ്പേ അവസാനിച്ച മട്ടാണ്. ഈ വിഷയത്തിലും പ്രതിപക്ഷം സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള അവസരമൊന്നും പാഴാക്കില്ല. ഇരുപാർട്ടികളും തമ്മിലുള്ള അകൽച്ച വർധിപ്പിക്കാനുള്ള എല്ലാ അടവുകളും അവർ പയറ്റുമെന്ന കാര്യത്തിൽ സംശയമില്ല.
ഇന്ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനം ജൂണ് എട്ടു വരെ നീളും. സമ്പൂർണ ബജറ്റ് സമ്മേളനം എന്ന നിലയിൽ ഓരോ വകുപ്പിലെയും ധനാഭ്യർഥനകൾ അവതരിപ്പിച്ചു പാസാക്കേണ്ടതുണ്ട്.
പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവും സമ്മേളനത്തിനിടയ്ക്കാണ് ആഘോഷിക്കുന്നത്. ഒന്നിനുപിറകേ ഒന്നായി വിവാദങ്ങൾ വന്നു മൂടുന്ന സർക്കാരിന് ഒന്നാം വാർഷികത്തിൽ പുറത്തുപറയാൻ നേട്ടങ്ങൾ അധികമൊന്നുമില്ല. മറുവശത്ത് വീഴ്ചകളുടെ വലിയൊരു പട്ടിക നിരത്താൻ എതിരാളികൾക്കു സാധിക്കുകയും ചെയ്യും. ആ നിലയ്ക്ക് പിണറായി സർക്കാരിനെതിരേയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അവസരം കൂടിയായിരിക്കും പ്രതിപക്ഷത്തിന് ഈ സമ്മേളനത്തിലൂടെ ലഭിക്കുക.ഏറെ വർഷങ്ങൾക്കു ശേഷം മുസ്ലിം ലീഗിനു പുതിയൊരു നിയമസഭാകക്ഷി നേതാവുണ്ടാകുന്ന സമ്മേളനവുമാണിത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭാവം ഒരുപക്ഷേ പ്രതിപക്ഷ നിരയിൽ അനുഭവപ്പെട്ടേക്കാം.
സാബു ജോണ്