തിരുവനന്തപുരം: വഹിച്ചിരുന്ന പദവി സുപ്രീംകോടതി വിധിയിലൂടെ തിരിച്ചു കിട്ടുന്ന ഇന്ത്യയിലെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന റിക്കാർഡിന് ഉടമയായിരിക്കുകയാണ് ടി.പി. സെൻകുമാർ. സെൻകുമാറിന് അനുകൂലമായ കോടതി വിധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ പ്രചോദനമേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും സെൻകുമാറിന്റെ പാത പിന്തുടരാൻ സുപ്രീംകോടതി വിധി പ്രചോദനമാകാം. സർക്കാരുകൾക്കെതിരേ പൊതുവേ ഐപിഎസ് ഉദ്യോഗസ്ഥർ കേസിനു പോകുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ പുതിയ കോടതി വിധി പലരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
കേരളത്തിൽ നേരത്തേ സീനിയോറിറ്റി മറികടന്ന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് നൽകിയെങ്കിലും അതു കോടതി തള്ളിയിരുന്നു. 2001 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കമ്പോഴാണ് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയായി ആർ. പത്മനാഭനെ മന്ത്രിസഭ നിയമിച്ചത്. ആർ.പത്മനാഭന്റെ നിയമനത്തിനെതിരെ ജയിൽ ഡയറക്ടർ ജനറൽ ആയിരുന്ന ആർ.പി.സി. നായരാണ് കോടതിയെ സമീപിച്ചിരുന്നത്. തന്റെ സീനിയോറിറ്റി മറി കടന്നുള്ള നിയമനമാണ് സർക്കാർ നടത്തിയതെന്നായിരുന്നു കേസ്.
സംസ്ഥാന പോലീസ് മേധാവിയായി ആർ.പി.സി. നായരെ നിയമിക്കാനായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ താത്പര്യം. എന്നാൽ, മന്ത്രിസഭാ യോഗത്തിൽ ആർ.പി.സി. നായരുടെ പേര് നിർദേശിച്ചപ്പോൾ ഘടകകക്ഷിയിലെ ഒരു മന്ത്രി എതിർത്തു. ഇതേത്തുടർന്ന് ആർ. പത്മനാഭനെ പോലീസ് മേധാവിയാക്കുകയായിരുന്നു. ഇതിനെതിരെയുള്ള ആർ.പി.സി. നായരുടെ നിയമപോരാട്ടം വിജയം കാണാതെ പോയി. പിന്നീടു കേരള പോലീസിന്റെ ചരിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർ ആരും നിയമന വിഷയത്തിലും സ്ഥാനമാറ്റ വിഷയത്തിലും കോടതിയെ സമീപിച്ചിരുന്നില്ല. കർണാടകത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന എ.ആർ. ഇൻസന്റ് കർണാടക സർക്കാരിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അദ്ദേഹത്തിനു നിയമപോരാട്ടത്തിൽ വിജയിക്കാനായിരുന്നില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായി രണ്ടാം ദിനത്തിലാണു സംസ്ഥാന പോലീസ് മേധാവിയായ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്തത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവി സ്ഥാനത്തുനിന്നും സെൻകുമാറിനെ മാറ്റി പകരം ലോക്നാഥ് ബെഹ്റയെ നിയമിച്ചത്. ജിഷ കേസ് വീഴ്ച, പുറ്റിംഗൽ ദുരന്തം എന്നീ സംഭവങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ സ്ഥാനത്തു നിന്നു മാറ്റിയത്. കേരള പോലീസ് ആക്ട് 2011 ലെ സെക്ഷൻ 97 -ലെ ഇ- സബ് സെക്ഷൻ പ്രകാരമാണു സെൻകുമാറിനെ സർക്കാർ പോലീസ് മേധാവി സ്ഥാനത്ത് നിന്നു നീക്കം ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ കഴിവുകേടിനെതിരെ പൊതുജനങ്ങൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ സർക്കാരിന് അവരെ തൽസ്ഥാനത്തുനിന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്.
സർക്കാർ നടപടിയെ ചോദ്യം ചെയ്തു സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി സെൻകുമാറിന്റെ വാദം തള്ളുകയായിരുന്നു. പിന്നീടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 2006 കാലയളവിലെ പ്രകാശ് സിംഗ് കേസ് വിധി ചൂണ്ടിക്കാട്ടിയാണു സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയും മുൻ ബിഎസ്എഫ് മേധാവിയുമായിരുന്ന പ്രകാശ് സിംഗ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ കോടതി മുമ്പു പുറപ്പെടുവിച്ച ഉത്തരവാണ് സെൻകുമാറിന് അനുകൂലമായത്. ഉത്തർ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളുടെ ഡിജിപിയായിരുന്നശേഷം പിന്നീട് ബിഎസ്എഫിൽ നിന്നു വിരമിച്ച പ്രകാശ് സിംഗ് 2006 കാലയളവിലാണ് പോലീസ് പരിഷ്കരണത്തിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
പ്രകാശ് സിംഗ് മുന്നോട്ടുവച്ച വാദങ്ങളെ കോടതി അംഗീകരിക്കുകയായിരുന്നു. 2006 സെപ്റ്റംബർ 22 നാണ് പ്രകാശ് സിംഗിന്റെ പൊതുതാത്പര്യ ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ കമ്മീഷനെ നിയമിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരുകൾ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേൽ അനാവശ്യ സ്വാധീനം ചെലുത്തുന്നതു തടയുക, പോലീസിനുവേണ്ടി നയങ്ങൾ രൂപീകരിക്കുക, സംസ്ഥാന പോലീസിന്റെ പെർഫോമൻസ് വിലയിരുത്തുക, ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ നിയമിച്ചാൽ രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പു വീണ്ടും മാറ്റി നിയമിക്കാൻ പാടില്ല എന്നീ കാര്യങ്ങളാണു കോടതി പ്രകാശ് സിംഗ് കേസിൽ ഉത്തരവിലൂടെ പുറത്തിറക്കിയത്.
പ്രകാശ് സിംഗ് കേസിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലും പോലീസ് പരിഷ്കരണത്തിനു പോലീസ് ആക്ട് നടപ്പിലാക്കിയത്. 2010-ൽ നിയമസഭയിൽ കേരള പോലീസ് ആക്ട് അവതരിപ്പിക്കുകയും 2011-ൽ നിയമസഭ പോലീസ് ആക്ട് പാസാക്കുകയുമായിരുന്നു. പോലീസ് ആക്ടിൽ ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറായ എസ്ഐമാർ വരെയുള്ളവരെ രണ്ടു വർഷം പൂർത്തിയാകാതെ സ്ഥല മാറ്റാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നു.
എന്നാൽ, പോലീസിനുമേൽ സർക്കാരിനുള്ള ആധിപത്യം നഷ്ടമാകാതിരിക്കാനും സ്ഥലം മാറ്റങ്ങൾ നടത്താനുമായി ഉദ്യോഗസ്ഥർ കഴിവുകെട്ടവരാണെന്ന പൊതുജനങ്ങളുടെ പരാതിയിൻമേൽ സ്ഥലംമാറ്റാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയായിരുന്നു. കഴിവു കെട്ട ഉദ്യോഗസ്ഥൻ എന്നു മുദ്രകുത്തിയാണ് സെൻകുമാറിനെ എൽഡിഎഫ് സർക്കാർ മാറ്റിയത്. ജൂണ് 30 നാണു സെൻകുമാർ സർവീസിൽ നിന്നു വിരമിക്കുന്നത്.
എം.സുരേഷ്ബാബു
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും സെൻകുമാറിന്റെ പാത പിന്തുടരാൻ സുപ്രീംകോടതി വിധി പ്രചോദനമാകാം. സർക്കാരുകൾക്കെതിരേ പൊതുവേ ഐപിഎസ് ഉദ്യോഗസ്ഥർ കേസിനു പോകുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ പുതിയ കോടതി വിധി പലരെയും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കും.
കേരളത്തിൽ നേരത്തേ സീനിയോറിറ്റി മറികടന്ന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഐപിഎസ് ഉദ്യോഗസ്ഥൻ കേസ് നൽകിയെങ്കിലും അതു കോടതി തള്ളിയിരുന്നു. 2001 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കമ്പോഴാണ് അന്നത്തെ സംസ്ഥാന പോലീസ് മേധാവിയായി ആർ. പത്മനാഭനെ മന്ത്രിസഭ നിയമിച്ചത്. ആർ.പത്മനാഭന്റെ നിയമനത്തിനെതിരെ ജയിൽ ഡയറക്ടർ ജനറൽ ആയിരുന്ന ആർ.പി.സി. നായരാണ് കോടതിയെ സമീപിച്ചിരുന്നത്. തന്റെ സീനിയോറിറ്റി മറി കടന്നുള്ള നിയമനമാണ് സർക്കാർ നടത്തിയതെന്നായിരുന്നു കേസ്.
സംസ്ഥാന പോലീസ് മേധാവിയായി ആർ.പി.സി. നായരെ നിയമിക്കാനായിരുന്നു അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ താത്പര്യം. എന്നാൽ, മന്ത്രിസഭാ യോഗത്തിൽ ആർ.പി.സി. നായരുടെ പേര് നിർദേശിച്ചപ്പോൾ ഘടകകക്ഷിയിലെ ഒരു മന്ത്രി എതിർത്തു. ഇതേത്തുടർന്ന് ആർ. പത്മനാഭനെ പോലീസ് മേധാവിയാക്കുകയായിരുന്നു. ഇതിനെതിരെയുള്ള ആർ.പി.സി. നായരുടെ നിയമപോരാട്ടം വിജയം കാണാതെ പോയി. പിന്നീടു കേരള പോലീസിന്റെ ചരിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥർ ആരും നിയമന വിഷയത്തിലും സ്ഥാനമാറ്റ വിഷയത്തിലും കോടതിയെ സമീപിച്ചിരുന്നില്ല. കർണാടകത്തിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന എ.ആർ. ഇൻസന്റ് കർണാടക സർക്കാരിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അദ്ദേഹത്തിനു നിയമപോരാട്ടത്തിൽ വിജയിക്കാനായിരുന്നില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായി രണ്ടാം ദിനത്തിലാണു സംസ്ഥാന പോലീസ് മേധാവിയായ ടി.പി. സെൻകുമാറിനെ തൽസ്ഥാനത്ത് നിന്നു നീക്കം ചെയ്തത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവി സ്ഥാനത്തുനിന്നും സെൻകുമാറിനെ മാറ്റി പകരം ലോക്നാഥ് ബെഹ്റയെ നിയമിച്ചത്. ജിഷ കേസ് വീഴ്ച, പുറ്റിംഗൽ ദുരന്തം എന്നീ സംഭവങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ സ്ഥാനത്തു നിന്നു മാറ്റിയത്. കേരള പോലീസ് ആക്ട് 2011 ലെ സെക്ഷൻ 97 -ലെ ഇ- സബ് സെക്ഷൻ പ്രകാരമാണു സെൻകുമാറിനെ സർക്കാർ പോലീസ് മേധാവി സ്ഥാനത്ത് നിന്നു നീക്കം ചെയ്തത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ കഴിവുകേടിനെതിരെ പൊതുജനങ്ങൾക്ക് ആക്ഷേപം ഉണ്ടെങ്കിൽ സർക്കാരിന് അവരെ തൽസ്ഥാനത്തുനിന്നു മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പാണിത്.
സർക്കാർ നടപടിയെ ചോദ്യം ചെയ്തു സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി സെൻകുമാറിന്റെ വാദം തള്ളുകയായിരുന്നു. പിന്നീടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 2006 കാലയളവിലെ പ്രകാശ് സിംഗ് കേസ് വിധി ചൂണ്ടിക്കാട്ടിയാണു സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഉത്തർപ്രദേശ് സ്വദേശിയും മുൻ ബിഎസ്എഫ് മേധാവിയുമായിരുന്ന പ്രകാശ് സിംഗ് നൽകിയ പൊതുതാത്പര്യ ഹർജിയിൽ കോടതി മുമ്പു പുറപ്പെടുവിച്ച ഉത്തരവാണ് സെൻകുമാറിന് അനുകൂലമായത്. ഉത്തർ പ്രദേശ്, ആസാം എന്നീ സംസ്ഥാനങ്ങളുടെ ഡിജിപിയായിരുന്നശേഷം പിന്നീട് ബിഎസ്എഫിൽ നിന്നു വിരമിച്ച പ്രകാശ് സിംഗ് 2006 കാലയളവിലാണ് പോലീസ് പരിഷ്കരണത്തിനായി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്.
പ്രകാശ് സിംഗ് മുന്നോട്ടുവച്ച വാദങ്ങളെ കോടതി അംഗീകരിക്കുകയായിരുന്നു. 2006 സെപ്റ്റംബർ 22 നാണ് പ്രകാശ് സിംഗിന്റെ പൊതുതാത്പര്യ ഹർജിയിൽ കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷാ കമ്മീഷനെ നിയമിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരുകൾ ഐപിഎസ് ഉദ്യോഗസ്ഥരുടെ മേൽ അനാവശ്യ സ്വാധീനം ചെലുത്തുന്നതു തടയുക, പോലീസിനുവേണ്ടി നയങ്ങൾ രൂപീകരിക്കുക, സംസ്ഥാന പോലീസിന്റെ പെർഫോമൻസ് വിലയിരുത്തുക, ഐപിഎസ് ഉദ്യോഗസ്ഥരെ ഒരു തസ്തികയിൽ നിയമിച്ചാൽ രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പു വീണ്ടും മാറ്റി നിയമിക്കാൻ പാടില്ല എന്നീ കാര്യങ്ങളാണു കോടതി പ്രകാശ് സിംഗ് കേസിൽ ഉത്തരവിലൂടെ പുറത്തിറക്കിയത്.
പ്രകാശ് സിംഗ് കേസിന്റെ അടിസ്ഥാനത്തിലാണു കേരളത്തിലും പോലീസ് പരിഷ്കരണത്തിനു പോലീസ് ആക്ട് നടപ്പിലാക്കിയത്. 2010-ൽ നിയമസഭയിൽ കേരള പോലീസ് ആക്ട് അവതരിപ്പിക്കുകയും 2011-ൽ നിയമസഭ പോലീസ് ആക്ട് പാസാക്കുകയുമായിരുന്നു. പോലീസ് ആക്ടിൽ ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ താഴെത്തട്ടിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസറായ എസ്ഐമാർ വരെയുള്ളവരെ രണ്ടു വർഷം പൂർത്തിയാകാതെ സ്ഥല മാറ്റാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നു.
എന്നാൽ, പോലീസിനുമേൽ സർക്കാരിനുള്ള ആധിപത്യം നഷ്ടമാകാതിരിക്കാനും സ്ഥലം മാറ്റങ്ങൾ നടത്താനുമായി ഉദ്യോഗസ്ഥർ കഴിവുകെട്ടവരാണെന്ന പൊതുജനങ്ങളുടെ പരാതിയിൻമേൽ സ്ഥലംമാറ്റാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയായിരുന്നു. കഴിവു കെട്ട ഉദ്യോഗസ്ഥൻ എന്നു മുദ്രകുത്തിയാണ് സെൻകുമാറിനെ എൽഡിഎഫ് സർക്കാർ മാറ്റിയത്. ജൂണ് 30 നാണു സെൻകുമാർ സർവീസിൽ നിന്നു വിരമിക്കുന്നത്.
എം.സുരേഷ്ബാബു