സിനിമാ ഷൂട്ടിംഗിനിടെ ട്രെയിനിൽ അപായച്ചങ്ങല വലിച്ചെന്ന കേസിൽ ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോളിനും കരിഷ്മ കപൂറിനും ആശ്വാസം. കേസിൽ ഇരുവരേയും രാജസ്ഥാനാൻ സെഷൻസ് കോടതി വെറുതെവിട്ടു.
22 വർഷം മുമ്പ് നടന്ന സംഭവത്തിൽ ഇരുവർക്കുമെതിരെ റെയിൽവെ കോടതി കുറ്റം ചുമത്തിയിരുന്നു. ഇതിനെതിരെ താരങ്ങൾ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. അഡീഷണൽ ജില്ലാ ജഡ്ജി പവൻ കുമാർ കേസിൽ സണ്ണി ഡിയോളിനെയും കരീഷ്മയേയും വെറുതെവിട്ടു.
1997 ൽ അജ്മേർ ജില്ലയിൽ ‘ബജ്രംഗ്’ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. സണ്ണിയും കരിഷ്മയും സിനിമയുടെ അണിയറ പ്രവർത്തകരായ ടിനു വർമ, സതീഷ് ഷാ എന്നിവർക്കൊപ്പം ട്രെയിനിൽ കയറി അപായച്ചങ്ങല വലിച്ചെന്നാണ് കേസ്. ഇതുമൂലം ട്രെയിൻ 25 മിനിറ്റ് വൈകി.
കേസിൽ സെഷൻസ് കോടതി 2010 ൽ ഇരുവരെയും വിട്ടയച്ചതാണ്. എന്നാൽ, സെപ്റ്റംബർ 17 ന് റെയിൽവെ കോടതി ഇരുവർക്കുമെതിരെ കുറ്റം ചുമത്തി. തുടർന്ന് ജില്ലാ, സെഷൻസ് കോടതിയെ അഭിനേതാക്കൾ സമീപിക്കുകയായിരുന്നു. പഞ്ചാബിലെ ഗുർദാസ്പുരിൽ നിന്നുള്ള ബിജെപി എംപിയാണു സണ്ണി ഡിയോൾ.