സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുന്നൂറിൽപ്പരം കലാകാരന്മാർ അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ശബ്ദചിത്രം "മൗനാക്ഷരങ്ങൾ' ഒക്ടോബർ 18ന് തീയറ്ററുകളിൽ എത്തുകയാണ്. വടക്കുംനാഥൻ ക്രിയേഷൻസിന്‍റെ ബാനറിൽ രമേഷ് മാവൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ ദേവദാസ് കല്ലുരുട്ടിയാണ്. സംവിധായകന്‍റേത് തന്നെയാണ് കഥ.
ചിത്രത്തിന്‍റെ തിരക്കഥയും ഛായാഗ്രാഹണവും രാജീവ് കൗതുകം നിർവഹിക്കുന്നു. രമിത വടകര, ബേബി ശ്രീലക്ഷ്മി നടുവണ്ണൂർ, ആസിഫ് ഈരാറ്റുപേട്ട എന്നിവർ പ്രധാന കഥപാത്രങ്ങളാകുന്ന ചിത്രത്തിൽ ബാബു മുക്കം, സുനിൽ ഫറോക്ക്, മനോജ് കെടവൂർ, മധു കൊല്ലം, അഖില, ആശ, അനിത, സമദ്, ആദിൽ തുടങ്ങിയ കലാകാരന്മാർ വേഷമിടുന്നു.
മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്ക് ശേഷമാണ് സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കലാകാരന്മാരെ കാമറയ്ക്ക് മുന്നിലെത്തിച്ചത്. ആംഗ്യ ഭാഷയിലൂടെയാണ് ഇവർക്ക് അഭിനയിക്കുന്നതിനുള്ള പരിശീലനം നൽകിയത്. ഹസീന മായനാട്, ഉസ്മാൻ വി.പി എന്നിവരായിരുന്നു പരിശീലകർ. സിനിമയിൽ ഇവർക്ക് വേണ്ടി നിരവധി ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ ശബ്ദം നൽകി.