ബോളിവുഡ് സുന്ദരി സെറീൻ ഖാനും സിനിമയ്ക്കുള്ളിൽ തനിക്കുനേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുന്നു. മുന്പും നിരവധി നടിമാർ കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെ സിനിമാ മേഖലയ്ക്കുള്ളിൽനിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ആ നിരയിലേക്ക് സെറീൻ ഖാനും കടന്നുവരികയാണ്.
2010ൽ സൽമാൻ ഖാൻ നായകനായ വീർ എന്ന ചിത്രത്തിലൂടെയാണ് സെറീൻ ഖാൻ അഭിനയരംഗത്തേക്കു കടന്നുവന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ചുംബനരംഗത്തിന് റിഹേഴ്സൽ നടത്തണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടു. ഷൂട്ടിംഗിന് മുന്പ് സംവിധായകനോടൊപ്പം ചുംബനരംഗം റിഹേഴ്സൽ ചെയ്യണമെന്നായിരുന്നു ആവശ്യം.
എന്നാൽ സിനിമയിൽ അന്ന് പുതുമുഖ നടിയായിരുന്നെങ്കിലും സംവിധായകന്റെ ആവശ്യം താൻ നിഷേധിച്ചു. ചുംബനരംഗത്തിന് റിഹേഴ്സൽ നടത്താൻ തയാറല്ലെന്ന് അറിയിച്ചു- സെറീൻ ഖാൻ വെളിപ്പെടുത്തുന്നു.
പിന്നീടൊരിക്കൽ ഷൂട്ടിംഗിനിടെ സുഹൃത്തായ ഒരാൾ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധത്തിലേക്ക് തന്നെ നിർബന്ധിച്ചു. കരിയറിൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുമെന്ന് അയാൾ വാഗ്ദാനം നൽകി. ഇപ്പോഴുള്ള അവസരങ്ങളിൽ താൻ തൃപ്തയാണെന്ന് അന്നു തന്നെ അയാൾക്ക് മറുപടി നൽകി- സെറീൻ കൂട്ടിച്ചേർക്കുന്നു.
അടുത്തിടെ ബോളിവുഡ് നടിമാരായ രാധിക ആപ്തെ, കൽക്കി കോച്ചിൻ, വിദ്യ ബാലൻ എന്നിവരും സിനിമാരംഗത്തു നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു.