കുട്ടിക്കാലത്ത് താൻ മമ്മൂട്ടിയെ അനുകരിക്കുവാൻ ശ്രമിക്കുമായിരുന്നുവെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
"ഒരു സിബിഐ ഡയറി കുറിപ്പ് ഇറങ്ങിയ സമയം ഞാൻ മമ്മുക്കയെ അനുകരിക്കുവാൻ ശ്രമിക്കുമായിരുന്നു. അദ്ദേഹത്തെ പോലെ ഒരു കാവി മുണ്ടൊക്കെ ഉടുത്ത് നടക്കും. എന്റെ സ്കൂൾ യൂണിഫോമിന്റെ ട്രൗസറിനുള്ളിൽ ഞാൻ ഒരു രഹസ്യ പോക്കറ്റ് തുന്നിക്കെട്ടി എന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു രഹസ്യ ഐഡി കാർഡ് കൊണ്ടുനടക്കുമായിരുന്നു. ഞാൻ പോകുന്നിടത്തെല്ലാം അത് കൊണ്ടു പോകുകയും ചെയ്തിരുന്നു. കുട്ടിക്കാലത്ത് ഞാൻ എന്തെല്ലാം ആയി തീരുവാൻ ആഗ്രഹിച്ചോ അതെല്ലാം ഞാൻ എന്റെ സിനിമയിലൂടെ ചെയ്തു'. കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ഒരു ക്രൈം ത്രില്ലർ ഗണത്തിലാണ് സിനിമയൊരുക്കുന്നത്.