ഇന്ത്യൻ സിനിമാലോകത്ത് വിസ്മയമായി മാറിയ ബാഹുബലിയിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന നടനാണ് പ്രഭാസ്. രണ്ട് ഭാഗങ്ങളായി നിർമിച്ച ബാഹുബലിക്ക് വേണ്ടി വർഷങ്ങളോളമുള്ള കഷ്ടപ്പാടുകൾ പ്രഭാസ് ഏറ്റെടുത്തിരുന്നു. ബാഹുബലിക്ക് ശേഷമുള്ള പ്രഭാസിന്റെ സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ.
സാഹോ എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം സാഹോയുടെ ട്രെയിലർ പുറത്ത് വന്നു. ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കവേ ബോളിവുഡ് ആരാധകർക്ക് വേണ്ടി എന്തെങ്കിലും ഹിന്ദിയിൽ സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ ചോദ്യം ഒഴിവാക്കിയ താരം പിന്നീട് ജയ് ഹിന്ദ് എന്ന് പറഞ്ഞ് ആരാധകരെ ആവേശത്തിലാക്കി.
ചടങ്ങിനിടെ പ്രഭാസ് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ചും നിരവധി കാര്യങ്ങൾ പ്രഭാസ് തുറന്ന് പറഞ്ഞിരുന്നു. ജീവിതത്തിലെ രണ്ട് വർഷം സാഹോയ്ക്ക് വേണ്ടി നൽകാൻ താൻ ആഗ്രഹിച്ചിരുന്നില്ല. കാരണം ബാഹുബലിക്ക് വേണ്ടി ഞാൻ നാല് വർഷം നൽകി. എന്നാൽ ആക്ഷൻ സീക്വൻസുകൾക്ക് വേണ്ടി വളരെയധികം തയാറെടുപ്പുകൾ ആവശ്യമായി വന്നു. എനിക്ക് സംവിധായകനെയും സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ നിർമാതാക്കളെയും പിന്തുണയ്ക്കേണ്ടതുണ്ട്. ഇത്രയും സമയം അവർ ആവശ്യപ്പെട്ടു- പ്രഭാസ് വ്യക്തമാക്കി.
സാഹോയുടെ ആക്ഷൻ സീക്വൻസിന് വേണ്ടി മാത്രം 90 കോടിയോളം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. അബുദാബിയിലാണ് ഈ രംഗങ്ങൾ ഒരുക്കിയത്. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫർ കെന്നി ബേറ്റ്സ് ആണ് സാഹോയ്ക്ക് വേണ്ടി ആക്ഷൻ ഒരുക്കിയത്. സുജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്ക് കടന്നിരിക്കുകയാണ്.
ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ലക്ഷ്യമാക്കി ഓഗസ്റ്റ് പതിനഞ്ചിന് സാഹോ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ റിലീസ് മാറ്റിയിരിക്കുകയാണ്. ഗുണനിലവാരമുള്ള സിനിമ നിർമിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അത് തൃപ്തികരമായ രീതിയിൽ പൂർത്തിയാവാൻ ഇനിയും സമയമെടുക്കുമെന്നുമാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സ്പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായികയായിട്ടെത്തുന്നത്.