രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഹിന്ദു തീവ്രവാദിയാണെന്ന് പറഞ്ഞ നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ വിവാദത്തിൽ. അരവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പു സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഈ പ്രദേശം മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ടു പറയുകയല്ല, ഗാന്ധിജിയുടെ പ്രതിമയ്ക്കു മുന്നിൽ നിൽക്കുന്നതുകൊണ്ടു പറഞ്ഞുപോയതാണെന്നും അരവാക്കുറിച്ചിയിൽ കമൽഹാസൻ പറഞ്ഞു.
ബിജെപിയും എഐഎഡിഎംകെയും കമൽഹാസനെതിരേ നടപടി ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്പോൾ താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ് കമൽഹാസൻ. കമലിനെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. കമലിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽനിന്ന് അഞ്ച് ദിവസം വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.
വർഗീയ ലഹളയ്ക്കാണു കമൽഹാസൻ ശ്രമിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഗാന്ധിജി മരിച്ചപ്പോൾ രാജ്യം മുഴുവൻ നടുങ്ങി. നീതീകരിക്കാനാവാത്ത കൊലപാതകമായിരുന്നു അത്. ആ ഹീനകൃത്യത്തിനു ഗോഡ്സെയെ തൂക്കിലേറ്റിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുനിന്ന് ഹിന്ദു തീവ്രവാദമെന്ന പ്രസ്താവന നടത്തിയതിനെ ബിജെപി ശക്തമായി അപലപിക്കുന്നു- തമിഴിസൈ പറഞ്ഞു.
250പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ പള്ളിയിൽ ഈസ്റ്റർ ദിനമുണ്ടായ സ്ഫോടനത്തെ കമൽഹാസനെപ്പോലുള്ളവർ അപലപിച്ചിരുന്നുവോ എന്നും മുസ്ലിം വോട്ടുകൾക്കുവേണ്ടി നാണംകെട്ട രാഷ്ട്രീയം കമൽഹാസൻ കളിക്കുകയാണെന്നും തമിഴിസൈ കൂട്ടിച്ചേർത്തു.
കമൽഹാസന്റെ നാക്കരിയണമെന്ന് തമിഴ്നാട മന്ത്രി കെ.ടി. രാജേന്ദ്ര ബാലാജി ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാൾ പറയുന്നു. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഇല്ല. അയാൾ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്-ക്ഷീരവകുപ്പ് മന്ത്രി രാജേന്ദ്ര ബാലാജി പറഞ്ഞു. കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യത്തിന് വിലക്കേർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ ഡാഡി എന്നു വിളിച്ച് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് എഐഎഡിഎംകെ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ നയിച്ചത് മോദിയാണെന്നും ബാലാജി പാർട്ടി സമ്മേളനത്തിൽ പറഞ്ഞിരുന്നു.
നിങ്ങൾ വലിയൊരു കലാകാരനാണ്. കലയ്ക്കു മതമില്ലെന്നതുപോലെ തീവ്രവാദത്തിനും മതമില്ലെന്ന് ബോളിവുഡ് നടൻ വിവേക് ഒബ്റോയി പറഞ്ഞു. "പിഎം നരേന്ദ്ര മോദി' എന്ന സിനിമയിൽ മോദിയുടെ വേഷം അഭിനയിച്ചത് വിവേക് ഒബ്റോയിയാണ്. കൊലപാതകിയേയും ഭീകരനെയും കമലിനു തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വലയിലാക്കാനുള്ള തന്ത്രമാണ് പ്രസ്താവനയ്ക്കു പിന്നിലെന്നും അവർ കുറ്റപ്പെടുത്തി.
അതേസമയം, കോണ്‍ഗ്രസും ദ്രാവിഡ കഴകവും കമല്‍ഹാസനു പിന്തുണയുമായി രംഗത്തെത്തി. കമല്‍ഹാസന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും കമല്‍ഹാസനോടു നൂറല്ല, ആയിരം ശതമാനവും യോജിക്കുന്നുവെന്നും തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി പറഞ്ഞു. തങ്ങളുടെ ആശയങ്ങളുമായി യോജിച്ചുപോകാത്തവരെ കൊലപ്പെടുത്തുന്ന രീതിയാണ് ആര്‍എസ്എസിന്റേതെന്നും ആര്‍എസ്എസ് ഐഎസ് ഭീകരസംഘടനയ്ക്കു തുല്യമാണെന്നും അഴഗിരി പറഞ്ഞു. ഗോഡ്സെയെ പരിശീലിപ്പിച്ചത് ആര്‍എസ്എസ് ആണെന്നു ദ്രാവിഡ കഴകം അധ്യക്ഷന്‍ കെ. വീരമണി പറഞ്ഞു.
അതേസമയം, പ്രസ്താവന വിവാദമായതോടെ മാപ്പ് പറഞ്ഞ് വിവാദത്തിൽനിന്ന് തലയൂരാനും കമലിനുമേൽ സമ്മർദമുണ്ട്. അരവാക്കുറിച്ചി നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മേയ് 19നു നടക്കും. എസ്. മോഹൻരാജാണ് ഇവിടെ മക്കൾ നീതി മയ്യം സ്ഥാനാർഥി.