ആരാധക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊച്ചുണ്ണിയും പക്കിയും വ്യാഴാഴ്ച മുതൽ മലയാളി മനസിൽ പറന്നിറങ്ങും. നല്ല കള്ളന്മാരുടെ കഥപറയുന്ന കായംകുളം കൊച്ചുണ്ണി റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിഞ്ഞത്. പിന്നീട് കൊച്ചുണ്ണിയായി എത്തുന്ന നിവിനൊപ്പം ലാലേട്ടന്റെ സാന്നിധ്യവും ഉണ്ടെന്നറിഞ്ഞപ്പോൾ ആകാംക്ഷയുടെ മാറ്റ് പത്തിരട്ടി വർധിച്ചു.
കളരിയഭ്യാസത്തിന്റെ തലതൊട്ടപ്പനായ കായംകുളം കൊച്ചുണ്ണിയായി തിരശീലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിവിൻ ചിത്രത്തിനായി കളരിയഭ്യസിച്ചതും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മാത്രമല്ല പരിശീലന കാലയളവിലെ ബുദ്ധിമുട്ടുകളെ കുറിച്ചും ചിത്രീകരണ സമയത്ത് കുതിരപ്പുറത്തുനിന്നും വീണതിനെ കുറിച്ചും നിവിൻ ആരാധകരുമായി പങ്കുവച്ചിരുന്നു.
45 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം 161 ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയായത്. 351-ൽ പരം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ആദ്യ ദിവസം തന്നെ 1,700 ഓളം പ്രദർശനങ്ങൾ നടത്തും. കൂടാതെ കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളിൽ 24 മണിക്കൂർ നോണ്സ്റ്റോപ്പ് പ്രദർശനം നടത്താനും അണിയറ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.
മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവെച്ചിട്ടുള്ള ഒരുപിടി നല്ല സിനിമകളുടെ നിർമാതാവായ ഗോകുലം ഗോപാലന്റെ ശ്രീഗോകുലം മൂവീസാണ് കായംകുളം കൊച്ചുണ്ണി നിർമിക്കുന്നത്. മമ്മൂട്ടിയുടെ പഴശിരാജ, ദിലീപിന്റെ കമ്മാരസംഭവം തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിച്ച് ഏറെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ബാനറാണ് ശ്രീഗോകുലം മൂവീസ്.
ഇത്തിക്കരപ്പക്കി എന്ന അതിഥി കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനും ട്രെയിലറിനും ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലേക്ക് നിവിൻ പോളിയെ തെരഞ്ഞെടുത്തതിന്റെ കാരണം തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് വെളിപ്പെടുത്തിയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ "കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷൻ ഹീറോ കഥാപാത്രമായി മാത്രം കാണാൻ സാധിക്കില്ല. ഒരു സാധാരണ മനുഷ്യനായിരുന്ന അദ്ദേഹം സാഹചര്യങ്ങൾക്കൊണ്ടാണ് കള്ളനായി മാറിയത്. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തിൽ വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നിവിൻ പോളിയിലേക്ക് എത്തുന്നത്.
പ്രതീക്ഷിച്ചതിൽ കൂടുതൽ കഥാപാത്രത്തിനോട് നീതി പുലർത്താൻ നിവിന് സാധിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങൾ വളരെ സമർഥമായി തന്നെ അവതരിപ്പിക്കുവാൻ നിവിന് സാധിച്ചു. നൂറു ശതമാനം കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് തന്റെ വിശ്വാസമെന്നും സഞ്ജയ് വ്യക്തമാക്കിയിരുന്നു'.
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്കു വേണ്ടി പ്രൊഡക്ഷൻ കോ-ഓർഡിനേറ്റ് ചെയ്ത "ഫയർ ഫ്ളൈ'യാണ് കായംകുളം കൊച്ചുണ്ണിക്കു വേണ്ടിയും പ്രവൃത്തിച്ചിരിക്കുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശിപ്പിക്കുന്നുണ്ട്. കോഴിക്കോട് ബീച്ചിൽ നിർമിച്ച കായംകുളം കൊച്ചുണ്ണിയുടെ സാൻഡ് ആർട്ട് പോസ്റ്റർ ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. യുഎഇയിലും ചിത്രം പ്രദർശനത്തിനെത്തിക്കുന്നുണ്ട്.
പ്രിയ ആനന്ദ് നായികയാകുന്ന ചിത്രത്തിൽ ബാബു ആന്റണി, സുധീർ കരമന, മണികണ്ഠൻ ആചാരി, സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.